ഗുണ്ടർട്ട് ലെഗസി പദ്ധതി – സ്കാനുകളുടെ റിലീസ് തുടങ്ങുന്നു

2013 സെപ്റ്റംബറിൽ ട്യൂബിങ്ങൻ സർവ്വകലാശാല ലൈബ്രറിയയിലുള്ള ഗുണ്ടർട്ട് ശെഖരം ഡിജിറ്റൈസ് ചെയ്യാൻ “Gundert legacy – a digitization project of the University of Tuebingen”എന്ന പേരിൽ ഒരു പദ്ധതി തുടങ്ങുന്ന കാര്യം സൂചിപ്പിച്ചിരുന്നുവല്ലോ. ആ പദ്ധതി തുടങ്ങുന്നതിന്റെ പ്രതീകമായി 1845-ൽ മംഗലാപുരം ബാസൽ മിഷൻ പ്രസ്സിൽ അച്ചടിച്ച പഴഞ്ചൊൽ മാല, 1850-ൽ തലശ്ശേരി ബാസൽ മിഷൻ പ്രസ്സിൽ അച്ചടിച്ച ഒരആയിരം പഴഞ്ചൊൽ എന്നിവ നമുക്ക് കൈമാറുക ഉണ്ടായി. അതിനെ പറ്റി വിശദമായ പൊസ്റ്റുകൾ അക്കാലത്ത് തന്നെ ഞാനിട്ടതാണ്. ആ പൊസ്റ്റുകളിലേക്കുള്ള ലിങ്കുകൾ താഴെ കൊടുക്കുന്നു

ഈ സ്കാനുകൾ പുറത്ത് വന്നപ്പോൾ ഇതുമായി ബന്ധപ്പെട്ട് ചില പത്രവാർത്തകളും വന്നിരുന്നു. അങ്ങനെ വന്ന രണ്ട് പത്രവാർത്ത ലിങ്കുകൾ താഴെ കൊടുക്കുന്നു

2013നു ശെഷം കഴിഞ്ഞ മുന്നു മൂന്നര വർഷമായി ഹൈക്കെ മോസറും ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലൈബ്രറിയിലെ മറ്റുള്ളവരും ചെർന്ന് ജർമ്മൻ റിസർച്ച് ഫൗണ്ടെഷനിൽ നിന്ന് ഇതിനു ആവശ്യമയ ഫണ്ടിങ് നേടിയെടുക്കുന്നതിലും, ഫണ്ടിങ് ലഭിച്ചതിന്നു ശെഷം ഈ രേഖകൾ സ്കാൻ ചെയ്യുന്നതിന്റേയും മറ്റും തിരക്കിൽ ആയിരുന്നു.

ട്യൂബിങ്ങൻ യൂണിവേഴ്‌സിറ്റി ലൈബ്രറിയുടെ ചരിത്രമുറങ്ങുന്ന പഴയ കവാടം
ട്യൂബിങ്ങൻ യൂണിവേഴ്‌സിറ്റി ലൈബ്രറിയുടെ ചരിത്രമുറങ്ങുന്ന പഴയ കവാടം

ഗുണ്ടർട്ട് ലെഗസി പദ്ധതിയുടെ ഭാഗമായുള്ള സ്കാനിങ് ഇപ്പൊഴും ട്യൂബിങ്ങൻ യൂണി‌വെഴ്സിറ്റിയിൽ നടന്നു കൊണ്ടിരിക്കുകയാണ്. നൂറിൽ പരം അച്ചടിപുസ്തകങ്ങളും പിന്നെ ധാരാളം കൈയെഴുത്തു പ്രതികളും താളിയോലകളും ഒക്കെയായി ഏതാണ്ട് 40,000 ത്തോളം താളുകൾ ആണ് സ്കാൻ ചെയ്തു പൊതുസഞ്ചയത്തിലേക്ക് വരുവാൻ പോകുന്നത്. (ഇത് സ്കാൻ ചെയ്ത് ഡിജിറ്റൽ സ്കാനുകൾ മാത്രം പുറത്തു വിടാതെ വേറെ ചില ബൃഹദ് പദ്ധതികളും കൂടി ട്യൂബിങ്ങൻ സർവ്വകശാല ലൈബ്രറി അധികൃതർ  ആലോചിക്കുന്നുണ്ട്. അതിനു ഈ വിഷയത്തിൽ താല്പര്യമുള്ള ആളുകളുടെ സേവനം അവർ അഭ്യർത്ഥിക്കുന്നുണ്ട്. അതിനെ പറ്റി വിശദമായ ഒരു പൊസ്റ്റ് ഞാൻ അല്പദിവസങ്ങൾക്കു ഉള്ളിൽ പങ്കു വെക്കാം)

സ്കാനിങ് പരിപാടികൾ തുടങ്ങുകയും ഗുണ്ടർട്ട് ശേഖരത്തിലെ ചില പ്രധാന അച്ചടി പുസ്തകങ്ങൾ സ്കാനിങ്  കഴിയുകയും ചെയ്തതിനാൽ ഇപ്പോൾ ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി മൂന്നു പുസ്തകങ്ങൾ പുറത്ത് വിടുകയാണ്. താഴെ പറയുന്ന മുന്നു പുസ്തകങ്ങൾ ആണ് തുടക്കമെന്ന രീതിയിൽ പുറത്ത് വന്നിരിക്കുന്നത്

  • 1847ൽ കോട്ടയം സി.എം.എസ് പ്രസ്സിൽ നിന്ന് പുറത്ത് വന്ന വെദപുസ്തകത്തിൽ പറഞ്ഞിരിക്കുന്ന പ്രധാന സംഗതികൾ (ഇത് കെ.എം. ഗോവി സമാഹരിച്ച മലയാളഗ്രന്ഥസൂചിയിൽ ഇല്ലാത്ത പുസ്തകമാണ്). പുസ്തകത്തെ പറ്റിയുള്ള വിശദാംശങ്ങൾക്ക് അതിന്റെ പ്രത്യേക പോസ്റ്റ് കാണുക
  • 1881ൽ മംഗലാപുരം ബാസൽ മിഷൻ പ്രസ്സിൽ നിന്ന് പുറത്ത് വന്ന സങ്കീർത്തങ്ങൾ എന്ന പുസ്തകം (പുസ്തകത്തെ പറ്റിയുള്ള വിശദാംശങ്ങൾക്ക് അതിന്റെ പ്രത്യേക പോസ്റ്റ് കാണുക)
  • 1871ൽ പ്രസിദ്ധീകരിച്ച വലിയ പാഠാരംഭം. ഇതും മംഗലാപുരം ബാസൽ മിഷൻ പ്രസ്സിൽ നിന്ന് പുറത്ത് വന്നതാണ്. (പുസ്തകത്തെ പറ്റിയുള്ള വിശദാംശങ്ങൾക്ക് അതിന്റെ പ്രത്യേക പോസ്റ്റ് കാണുക)

ഇത് ഒരു തുടക്കം മാത്രമാണ്. ഇനിയുള്ള നാളുകൾ മലയാളഭാഷ, കേരള സംബന്ധിയായ വിവിധ വിഷയങ്ങളിൽ ഗവെഷണം നടത്തുന്നവർക്ക് ചാകര ആണ് വരാൻ പോകുന്നത്. പക്ഷെ ട്യൂബിങ്ങൻ യൂണിവെഴ്സിറ്റി മലയാളത്തിനായി ചെയ്യുന്ന ഈ പ്രവർത്തനത്തെ എത്ര പേർ ഉപയോഗപ്പെടുത്തും എന്നതാണ് കാത്തിരുന്ന് കാണേണ്ടത്.

സ്കാനുകൾ എല്ലാം കൂടെ ഒറ്റയടിക്ക് പുറത്ത് വരില്ല ഞാൻ മുകളിൽ സൂചിപ്പിച്ച പോലെ ഡിജിറ്റൽ സ്കാനുകൾ ഉപയോഗിച്ച് വേറെ ചില പദ്ധതികൾ കൂടെ ട്യൂബിങ്ങൻ യൂണിവെഴ്സിറ്റിയുടെ അജണ്ഡയിൽ ഉണ്ട്. അതിൽ പൊതുജനപങ്കാളിത്തം വേണ്ടതുണ്ട്. അതിനെ പറ്റി വേറൊരു പോസ്റ്റ്  ഞാൻ താമസിയാതെ ഇടാം.

ഇപ്പോൾ ഈ സ്കാനുകൾ റിലീസ് തുടങ്ങുമ്പോൾ നന്ദിയോടെ സ്മരിക്കേണ്ട കുറച്ചു പേരുണ്ട്. അവരുടെ പേരുകൾ മാത്രം സൂചിപ്പിച്ച് ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.

  • ഹൈക്കെ മോസർ/ഓബര്‍ലിന്‍ (Heike Oberlin) ഈ പദ്ധതി ഇന്ന് അതിന്റെ ഫലം തരുന്നതിനു ഒരേ ഒരു കാരണം ഹൈക്കെ ആണ്. അവരെ പറ്റി കൂടുതൽ ഇനിയും വരുന്ന നാളുകളിൽ നമ്മൾ അറിയും.
  • ഗുണ്ടർട്ട് ലെഗസി പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൽ കൊർഡിനേറ്റ് ചെയ്യുന്ന എലീന (Elena Mucciarelli).
  • ട്യൂബിങ്ങൻ യൂണിവെഴ്സിറ്റി ലൈബ്രറിയിലെ ഇൻഡോളജി വിഭാഗം ടെക്നിക്കൽ ഓഫീസർ   ഗബ്രിയേല സെല്ലർ (ഈ പദ്ധതിക്കായുള്ള ഫണ്ടിങ് നേടിയെടുക്കുന്നതിൽ ഗബ്രിയേല വഹിച്ച പങ്കു വലുതായിരുന്നു)
  • ട്യൂബിങ്ങൻ യൂണിവെഴ്സിറ്റി ലൈബ്രറി ഡയറക്ടറായ  Dr. Marianne Dörr

ഈ പദ്ധതിയുടെ ചുക്കാൻ പിടിക്കുന്ന എല്ലാവരും വനിതകൾ ആയത് യാദൃശ്ചികം ആയിരുന്നോ!

ഇപ്പോൾ റിലീസ് ചെയ്യുന്ന സ്കാനുകളെ പറ്റിയുള്ള വിശദാംശങ്ങൾക്ക് അതിന്റെ പ്രത്യേക പോസ്റ്റുകൾ കാണുക.

1947 വിജ്ഞാനരഞ്ജനി

ആമുഖം

ബ്ലോഗ് തിരിച്ചു ലഭിച്ചതിന്നു ശേഷമുള്ള ആദ്യത്തെ പുസ്തകം റിലീസ് ചെയ്യുകയാണ്. കഴിഞ്ഞ വട്ടം നാട്ടിൽ പൊയപ്പോൾ ലഭിച്ച പുസ്തകങ്ങളിൽ ഒന്നാണിത്.

സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള രചിച്ച ഗദ്യങ്ങളുടെ സമാഹരമായ വിജ്ഞാനരഞ്ജനി എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഇന്നു പങ്കു വെക്കുന്നത്.

കടപ്പാട്

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാനായി ലഭ്യമാക്കിയത്, പൊതുസഞ്ചയരേഖകൾ ഒക്കെയും ഡിജിറ്റൈസ് ചെയ്ത് ജനങ്ങൾക്ക് (പ്രത്യേകിച്ച് ഗവേഷകർക്ക്) എപ്പോഴും സൗജ്യന്യമായി ലഭ്യമായിക്കിയിക്കുണം എന്ന് ആഗ്രഹിക്കുന്ന (അജ്ഞാതയായി ഇരിക്കാൻ ആഗ്രഹിക്കുന്ന) ഒരു ടീച്ചറാണ്. അവരോടു കടപ്പാടുണ്ട്.

പൊതുസഞ്ചയ നില

സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള 1938 ഫെബ്രുവരി 10നു മരിച്ചു. അതിനാൽ അദ്ദേഹത്തിന്റെ രചനകളൊക്കെ 1999 മുതൽ പൊതുസഞ്ചയത്തിൽ ആണ്. നിലവിൽ (2017ൽ) അദ്ദേഹത്തിന്റെ 1956ന്നു മുൻപ് പ്രിന്റ് ചെയ്ത പുസ്തകങ്ങൾ ഒക്കെ ഡിജിറ്റൈസ് ചെയ്ത് പൊതുസഞ്ചയത്തിൽ കൊണ്ടു വരാൻ പറ്റും.

പൊതുസഞ്ചയരേഖയുടെ വിവരം

  • പേര്: വിജ്ഞാനരഞ്ജനി
  • താളുകളുടെ എണ്ണം: ഏകദേശം 160
  • പ്രസിദ്ധീകരണ വർഷം: 1947 (കൊല്ലവർഷം 1122)
  • പ്രസ്സ്: എസ്സ്. ആർ. പ്രസ്സ്, തിരുവനന്തപുരം
1947 വിജ്ഞാനരഞ്ജനി
1947 വിജ്ഞാനരഞ്ജനി

പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം

സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള രചിച്ച പതിനഞ്ചോളം ഗദ്യങ്ങളുടെ സമാഹാരം ആണ് ഈ പുസ്തകം. വിവിധവിഷയങ്ങളിലുള്ള ഗദ്യങ്ങൾ ഈ പുസ്തകത്തിൽ കാണാം.

കൂടുതൽ വിശദാംശങ്ങളിലേക്ക് പോകാനും ഈ പുസ്തകം വിശകലനം ചെയ്യാനും ഈ വിഷയത്തിൽ ജ്ഞാനം കുറയായതിനാൽ മുതിരുന്നില്ല. അത് ഈ വിഷയത്തിൽ ജ്ഞാനം ഉള്ളവർ ചെയ്യുമല്ലോ.

ഈ പുസ്തകം സമാഹരിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ പുത്രനും കവിയും നാടക കൃത്തുമായ ടി.എൻ. ഗോപിനാഥൻ നായർ ആണ്.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:

1892 – മലങ്കര ഇടവക പത്രിക – ആദ്യത്തെ 12 ലക്കങ്ങൾ

ആമുഖം

മലങ്കര ഇടവക പത്രിക എന്ന മാസികയുടെ 1892-ആം ആണ്ടിലെ വിവിധ ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പൊതുസഞ്ചയരേഖകളുടെ വിവരം

  • പേര്: മലങ്കര ഇടവക പത്രിക – 1892 ലെ 12 ലക്കങ്ങൾ
  • താളുകളുടെ എണ്ണം: ഓരോ ലക്കത്തിനും 20 പേജുകൾ വീതം
  • പ്രസിദ്ധീകരണ വർഷം: 1892
  • പ്രസ്സ്: Mar Thomas Press, Kottayam
1892 - മലങ്കര ഇടവക പത്രിക
1892 – മലങ്കര ഇടവക പത്രിക

അല്പം ചരിത്രം

1889ലെ റോയൽ കോടതി വിധിയോടു കൂടെ അന്നത്തെ മലങ്കര സുറിയാനി സഭ പിളർന്നു. ഒരു വിഭാഗം നവീകരണ സുറിയാനി സഭയായി മാറി (ഈ കൂട്ടർ ഇന്ന് മലങ്കര മാർത്തോമ്മ സുറിയാനി സഭ എന്ന് അറിയപ്പെടുന്നു). പിളർന്നതിനു ശേഷവും ഇവർ തമ്മിൽ പുസ്തകങ്ങളുടേയും മാസികകളുടേയും ലഘുലേഖകളുടേയും രൂപത്തിൽ ധാരാളം ആശയസംവാദം നടക്കുന്നുണ്ടായിരുന്നു.

നവീകരണ വിഭാഗം മലയാളമിത്രം  തുടങ്ങിയ ചില മാസികളിലൂടെ എഴുതുന്ന ലേഖനങ്ങൾക്ക് മറുപടി പറയാൻ ഔദ്യോഗിക വിഭാഗത്തിനു ഒരു ഔദ്യോഗിക പ്രസിദ്ധീകരണം കൂടിയേ തീരു എന്നു വന്നു. അങ്ങനെയാണ് മലങ്കര മെത്രാപ്പോലീത്താ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസിന്റെ ഉടമസ്ഥതയില്‍ കോട്ടയം പഴയസെമിനാരിയില്‍ സെന്റ് തോമസ് പ്രസില്‍നിന്ന് 1892 മുതൽ മലങ്കര ഇടവക പത്രിക എന്ന പേരിൽ സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണം ഇറങ്ങുന്നത്.

ഈ മാസികയുടെ ആദ്യ പത്രാധിപര്‍ ഇ. എം. ഫിലിപ്പ് ആയിരുന്നു.

1892ൽ മുതൽ ഏകദേശം 1911 വരെ ഈ മാസിക തുടർച്ചയായി പ്രസിദ്ധീകരിക്കപ്പെട്ടു. 1911 നു ശെഷം ബാവാ കക്ഷി/ മെത്രാൻ കക്ഷി തർക്കങ്ങൾ ആരംഭിച്ചതോടെ സഭ വീണ്ടും പിളർപ്പിലേക്ക് നീങ്ങുകയും മലങ്കര ഇടവക പത്രികയുടെ പ്രസിദ്ധീകരണം നിലയ്ക്കുകയും ചെയ്തു.

ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്ന സ്കാനുകളുടെ പ്രത്യേകത

മലങ്കര ഇടവക പത്രികയുടെ 1892 ൽ ഇറങ്ങിയ ആദ്യത്തെ ലക്കം മുതൽ എല്ലാ 12 ലക്കങ്ങളുടേയും സ്കാനുകൾ ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നു. ഈ മാസികയുടെ ഉള്ളടക്കത്തിൽ പല ലേഖനങ്ങളും നവീകരണക്കാരുടെ പ്രസിദ്ധീകരണം ആയിരുന്ന മലങ്കര സഭാ താരകയ്ക്ക് (ഈ മാസിക ഇപ്പൊഴും പ്രസിദ്ധീകരിക്കുന്നുണ്ട്) ഉള്ള മറുപടി ആണെന്ന് കാണാം. അതുകൊണ്ട് തന്നെ മലങ്കര സഭാ താരകയുടെ ആദ്യ പതിപ്പുകൾ തൊട്ടു ലഭിച്ചാലേ 125 വർഷങ്ങൾക്ക് ഇപ്പുറം ഈ മാസിക കൈകാര്യം ചെയ്യുന്ന പല വിഷയങ്ങളും പൂർണ്ണമായി മനസ്സിലാകൂ. ഈ മാസികയിലെ നിരവധി ലേഖനങ്ങളിലൂടെ അന്നത്തെ ചരിത്രം രെഖപ്പെടുത്തിയിരിക്കുന്നു എന്നതിനാൽ ഇതൊക്കെ യഥാർത്ഥ ഗവെഷകർക്ക് അക്ഷയഖനി ആണ്.

അവസാനത്തെ താളിലുള്ള വർത്തമാനങ്ങൾ എന്ന വിഭാഗത്തിൽ പൊതുവായ ചില കുറിപ്പുകളും കാണാവുന്നതാണ്. അതൊഴിച്ച് നിർത്തിയാൽ മാസികയിലെ ഉള്ളടക്കം മിക്കവാറും ഒക്കെ ഔദ്യോഗിക വിഭാഗവും നവീകരണ വിഭാഗവും തമ്മിലുള്ള ആശയ സംവാദം ആണ്.  (ഇത്തരം ആശയ സംവാദങ്ങൾ ഇപ്പോൾ അപൂർവ്വമായ സംഗതി ആണല്ലോ)

കടപ്പാട്, ഡിജിറ്റൈസേഷൻ വിശേഷങ്ങൾ

ഈ മാസികകൾ ഡിജിറ്റൈശേഷനായി ലഭ്യമായത് “മൂലയില്‍ കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പയുടെ“ ഗ്രന്ഥ ശേഖരത്തിൽ നിന്നാണ്. അതിനായി സഹായങ്ങൾ ചെയ്തു തന്ന അദ്ദേഹത്തിന്റെ മകൻ ലിജു കുര്യാക്കോസ് ആണ്. അവർക്കു രണ്ടു പേർക്കും നന്ദി.

ഓരോ ലക്കത്തിന്റെയും പേജ് ലേഔട്ട് ഓരോ തരത്തിൽ ആയതിനാൽ ഡിജിറ്റൈസെഷൻ അല്പം ശ്രമകരമായിരുന്നു. മാസിക തുടങ്ങി ആദ്യത്തെ കുറച്ചുലക്കങ്ങൾ ലേഔട്ട് പരീക്ഷണങ്ങൾക്ക് മുതിർന്നതിന്റെ പ്രശ്നം ആണ് ഇത്. അതിനു പുറമേ മാസികകൾ എല്ലാം കൂടെ ബൈന്റ് ചെയ്തപ്പോൾ ബൈന്റ് ചെയ്തവർ അരികു കൂട്ടി മുറിച്ചതിനാൽ ചില പേജുകളിൽ ഉള്ളടക്കത്തിന്റെ ഭാഗവും നഷ്ടമായിട്ടൂണ്ട്. അതൊക്കെ ഒഴിച്ചു നിർത്തിയാൽ പരമാവധി ഏറ്റവും നല്ല ഗുണനിലവാരത്തിൽ ആണ് സ്കാൻ ലഭ്യമാക്കിയിരിക്കുന്നത്. ഓരോ ലക്കത്തിന്റേയും തനിമ നിലനിർത്താൻ ഓരോ ലക്കത്തിനും വ്യത്യസ്തമായി തന്നെ സ്കാനുകൾ ലഭ്യമാക്കിയിട്ടൂണ്ട്.

സഹായ അഭ്യർത്ഥന

മുകളിൽ സൂചിപ്പിച്ച പോലെ 1892 തൊട്ട് 1909 വരെയുള്ള മിക്കവാറും ലക്കങ്ങൾ ഒക്കെ തന്നെ മൂലയില്‍ അച്ചൻ എനിക്ക് ഡിജിറ്റൈസ് ചെയ്യാനായി കൈമാറിയ ഗ്രന്ഥശേഖരത്തിൽ ഉണ്ട്. അതിൽ 1892 – ആം വർഷത്തെ 12 ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പുറത്തു വിട്ടിരിക്കുന്നത്. ഈ ഒറ്റ വർഷത്തെ ലക്കങ്ങളിൽ തന്നെ 250 മേൽ പേജുകൾ കൈകാര്യം ചെയ്യേണ്ടി വന്നു. അപ്പോൾ ബാക്കിയുള്ള 16 വർഷത്തെ ലക്കങ്ങൾ കൂടെ പരിഗണിച്ചാൽ ഈ ശേഖരം മൊത്തം ഡിജിറ്റൈസ് ചെയ്യാൻ ഇനിയും ഏതാണ്ട് 4000 ത്തിൽ പരം പേജുകൾ കൈകാര്യം ചെയ്യണം. അതിനാൽ താഴെ പറയുന്ന കാര്യത്തിനു സഹായം അഭ്യർത്ഥിക്കുന്നു:

  • 1892ലെ എല്ലാ ലക്കങ്ങളും മൂലയിലച്ചൻ തന്ന പതിപ്പിൽ ഉണ്ടെങ്കിലും ഞാൻ ഒന്ന് ഓടിച്ചു നോക്കിയപ്പോൾ എല്ലാ വർഷങ്ങളുടേയും സ്ഥിതി ഇതല്ല. ഉദാഹരണത്തിനു 1894 ലെ 3,4 ലക്കങ്ങൾ മിസ്സിങ്ങ് ആണ്, 1901ലെ 1,2,3 ലക്കങ്ങൾ മിസ്സിങ്ങ് ആണ്, 1902ലെ 11, 12 ലക്കങ്ങൾ മിസ്സിങ് ആണ്. ഈ വിധത്തിൽ മിക്കവാറും എല്ലാ വർഷങ്ങളിലും 2-3 ലക്കങ്ങൾ മിസ്സിങ് ആണ്. ഒരു വർഷത്തെ എല്ലാ ലക്കങ്ങളും കിട്ടിയിട്ടേ ബാക്കിയുള്ള വർഷങ്ങളിലെ (1893 – 1909) സ്കാനുകൾ റിലീസ് ചെയ്യാൻ ഉദ്ദേശിക്കുന്നുള്ളൂ. അതിനാൽ ഞാൻ സൂചിപ്പിച്ച പോലെ എനിക്ക് ലഭ്യമല്ലാത്തെ ലക്കങ്ങൾ തപ്പിയെടുത്ത് തരാൻ സഹായം അഭ്യർത്ഥിക്കുന്നു. സഹായം ലഭ്യമാണെങ്കിൽ ഏത് വർഷങ്ങളിലെ ഏതൊക്കെ ലക്കങ്ങൾ ആണ് എന്റെ കൈയ്യിൽ ഇല്ലാത്തത് എന്നതിന്റെ കൃത്യമായ വിവരം ഞാൻ തരാം.

ഇതിനു മുൻപ് ചില പേജുകൾ എനിക്കു ലഭ്യമല്ലാത്ത ശബ്ദതാരാവലിയുടെ കാര്യത്തിൽ, കനിമൂസ മാണികത്തനാരുടെ ബൈബിളിന്റെ കാര്യത്തിൽ ഒക്കെ ഞാൻ സമാനമായ സഹായ അഭ്യർത്ഥന നടത്തിയിട്ടുണ്ടെങ്കിലും ആ പുസ്തകങ്ങളുടെ കാര്യത്തിൽ ഇതു വരെ പൊതുസമൂഹത്തിൽ നിന്നു എനിക്കു സഹായം ലഭിച്ചിട്ടില്ല. (നഷ്ടപ്പെട്ടു പോയ 5-6 പേജുകളുടെ കാര്യത്തിൽ മാത്രമാണ് ഞാൻ സഹായം അഭ്യർത്ഥിച്ചത്) ഈ പുസ്തകത്തിന്റെ കാര്യത്തിലും അതാണൊ സംഭവിക്കാൻ പോകുന്നത് എന്ന കാര്യത്തിൽ എനിക്ക് സന്ദേഹം ഉണ്ട്.

ഡൗൺലോഡ് വിവരങ്ങൾ

1892ലെ 12 ലക്കങ്ങൾ ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ: