1911 – മലങ്കര ഇടവക പത്രിക – പുസ്തകം 20

ആമുഖം

മലങ്കര ഇടവക പത്രിക എന്ന മാസികയുടെ 1911-ാം ആണ്ടിലെ മൂന്നു ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇതോടു കൂടി ഈ മാസികയുടെ എന്റെ കൈവശം ലഭ്യമായ എല്ലാ ലക്കങ്ങളും ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്തു കഴിഞ്ഞു.

ഈ മാസിക പ്രസിദ്ധീകരണം തുടങ്ങിയതിനു ശേഷമുള്ള ഇരുപതാമത്തെ വർഷത്തെ ലക്കങ്ങൾ ആണിത്.  ഇതിനു മുൻപ് ഈ ബ്ലോഗിലൂടെ താഴെ പറയുന്ന പത്തൊൻപത് വർഷത്തെ ലക്കങ്ങൾ പൂർണ്ണമായോ ഭാഗികമായോ റിലീസ് ചെയ്തിരുന്നു. അതിന്റെ ബ്ലോഗ് പോസ്റ്റുകളിലേക്കുള്ള ലിങ്കുകൾ താഴെ കൊടുക്കുന്നു.

ഈ പൊതുസഞ്ചയരേഖകളുടെ മെറ്റാഡാറ്റ

  • പേര്: മലങ്കര ഇടവക പത്രിക – 1911-ാം ആണ്ടിലെ 1,2,3 ലക്കങ്ങൾ
  • താളുകളുടെ എണ്ണം: ഏകദേശം 24 പേജുകൾ  
  • പ്രസിദ്ധീകരണ വർഷം: 1911
  • പ്രസ്സ്: Mar Thomas Press, Kottayam
1911 – മലങ്കര ഇടവക പത്രിക – പുസ്തകം 20
1911 – മലങ്കര ഇടവക പത്രിക – പുസ്തകം 20

മലങ്കര ഇടവക പത്രികയുടെ ചരിത്രം

മലങ്കര ഇടവക പത്രികയെ പറ്റിയുള്ള ചെറിയൊരു ആമുഖത്തിന്നു മലങ്കര ഇടവകപത്രികയുടെ പ്രസിദ്ധീകരണത്തിന്റെ ആദ്യ വർഷത്തെ (1892-ാം വർഷത്തെ) സ്കാൻ റിലീസ് ചെയ്തപ്പോൾ എഴുതിയ പോസ്റ്റിലെ  അല്പം ചരിത്രം എന്ന വിഭാഗം കാണുക.

 

കടപ്പാട്, ഡിജിറ്റൈസേഷൻ വിശേഷങ്ങൾ

ഈ മാസികകൾ ഡിജിറ്റൈസേഷനായി ലഭ്യമായത് “മൂലയിൽ കുര്യാക്കോസ് കോർ എപ്പിസ്‌കോപ്പയുടെ“ ഗ്രന്ഥ ശേഖരത്തിൽ നിന്നാണ്. അതിനായി സഹായങ്ങൾ ചെയ്തു തന്ന അദ്ദേഹത്തിന്റെ മകൻ ലിജു കുര്യാക്കോസ് ആണ്. അവർക്കു രണ്ടു പേർക്കും നന്ദി.

സ്കാനുകളുടെ ഉള്ളടക്കം

സമയക്കുറവും, മറ്റു സംഗതികളിൽ ശ്രദ്ധകേന്ദ്രീകരീകേണ്ടതിനാലും ഇതിലെ ഓരോ താളിലൂടെയും കടന്നു പോവാൻ എനിക്കു പറ്റിയിട്ടില്ല.

1911-ാം ആണ്ടിലെ മൂന്നു ലക്കങ്ങൾ ആണ് നമുക്ക് ലഭ്യമായിരിക്കുന്നത്. ഈ ലക്കങ്ങളിൽ പത്രികയുടെ ഉള്ളടക്കത്തിന്റെ സ്വഭാവത്തിനു വ്യത്യാസം കാണുന്നു. മുൻ വർഷങ്ങളിലെ ലക്കങ്ങളിൽ സജീവമായി ഉണ്ടായിരുന്ന നവീകരണസുറിയാനിക്കാരുമായുള്ള (ഇന്നത്തെ മാർത്തോമ്മക്കാർ) ആശയസംവാദങ്ങൾ ഏതാണ്ട് പൂർണ്ണമായി ഈ ലക്കങ്ങളിൽ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. പകരം ക്രൈസ്തവ ആദ്ധ്യാത്മികലേഖനങ്ങൾ കൂടുതലായി കാണുന്നു.

ഏതാണ്ട് 1911നോട് അടുത്ത് ബാവാ കക്ഷി – മെത്രാൻ കക്ഷി തർക്കം പതുക്കെ തലപൊക്കി തുടങ്ങുന്ന സമയമാണ്. അതിന്റെ തുടർച്ചയായാണ് 1912ൽ കാതോലിക്കേറ്റ് സ്ഥാപിക്കുന്നത്. അതുമായി ബന്ധപ്പെട്ട സംഗതികളുടെ  അനുരണങ്ങൾ ഈ മാസികയുടെ പ്രസിദ്ധീകരണത്തെ ബാധിച്ചു തുടങ്ങി കാണണം. അതിനാൽ തന്നെ ഈ പോസ്റ്റിൽ കാണുന്ന 1911ലെ മൂന്നാമത്തെ ലക്കം ഒക്കെ ആയിരിക്കും ഈ മാസികയുടെ അവസാനത്തെ ലക്കങ്ങളിൽ ഒന്ന്. കൃത്യമായി അവസാനത്തെ ലക്കം ഏതെന്ന് മനസ്സിലാക്കാൻ ചെറിയ ഗവേഷണം ആവശ്യമാണ്.

ഇതിന്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ എനിക്കു അറിവും സമയവും ഇല്ല. ഉള്ളടക്ക വിശകലനം ഈ വിഷയങ്ങളിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.

ഉപസംഹാരം

ഇതോടു കൂടി എന്റെ കൈയ്യിൽ ഡിജിറ്റൈസേഷനായി ലഭ്യമായ  മലങ്കര ഇടവക പത്രിക എന്ന മാസികയുടെ എല്ലാ ലക്കങ്ങളും ഡിജിറ്റൈസ് ചെയ്ത് പൊതു ഉപയോഗത്തിനായി ലഭ്യമാക്കി കഴിഞ്ഞു. ഇടയ്ക്ക് ചില ലക്കങ്ങൾ മിസ്സിങ് ആണ്. അത് കണ്ടെത്തി ഡിജിറ്റൈസ് ചെയ്ത് പൊതുവായി ലഭ്യമാക്കേണ്ടത് ഈ രേഖകളിൽ ഗവേഷണം ചെയ്യുന്നവരുടെ ഇത്തരവാദിത്വമാണ്.

മലങ്കര ഇടവക പത്രിക ഡിജിറ്റൈസ് ചെയ്തത് എനിക്കു വളരെയധികം അനുഭവങ്ങൾ ആണ് തന്നത്. യാക്കോബായ-ഓർത്തഡോക്സ് കക്ഷി വഴക്കിൽ ഈ രേഖകളുടെ പ്രാധാന്യം ഞാൻ ഓരോ സ്കാൻ പുറത്തു വിടുമ്പോൾ പ്രസ്തുത കക്ഷികൾ രേഖകൾ ഉപയോഗിച്ച് വിവിധ പോസ്റ്റുകൾ നിർമ്മിക്കുന്നത് കാണുമ്പോൾ മനസ്സിലാക്കുന്നത് രസകരമായ സംഗതി ആയിരുന്നു. എന്നാൽ രേഖകൾ ഡിജിറ്റൈസ് ചെയ്യാനോ മിസ്സിങ്ങായ ലക്കങ്ങൾ കണ്ടെടുക്കാനോ ഇവരാരും ഒരു തരി സഹായിക്കില്ല എന്നൊരു വസ്തുത മാത്രം നിലനിൽക്കുന്നു.

രേഖകൾ ഇപ്പോൾ പലരും പല വിധത്തിലാണ് ക്വോട്ട് ചെയ്യുന്നത്. ആവശ്യം വേണ്ട തെളിവുകൾ വരുമ്പോൾ മലങ്കര ഇടവക പത്രിക ആധികാരികമായ തെളിവ് ആയി മാറുകയും, ഹിതകരമല്ലാത്ത തെളിവുകൾ വരുമ്പോൾ അത് ക്നാനായക്കാർ നടത്തിയിരുന്ന മാസിക ആയി മാറുകയും ചെയ്യുന്ന വിധത്തിൽ കമെന്റുകൾ ഇടുന്ന കുറച്ചധികം പേരെ ഞാൻ സോഷ്യൽ മീഡിയകളിൽ കണ്ടു. ചിലർ മറ്റൊന്നും ചെയ്യാനില്ലാത്തപ്പോൾ ഇത് ഡിജിറ്റൈസ് ചെയ്ത എന്നെ വ്യക്തിഹത്യ ചെയ്യാനായും ഉപയോഗിക്കുന്നു. ഏത് വിധത്തിൽ ആയാലും കേരള ക്രൈസ്തവസഭകളിലെ ഒരു കാലഘട്ടം ആണ് ഈ മാസികയിലൂടെ രേഖപ്പെടുത്തിയിരിക്കുന്നത്. അത് അക്കാലത്ത് രെഖപ്പെടുത്തിരിക്കുന്ന വിധത്തിൽ സ്വീകരിക്കുക മാത്രമേ ഇപ്പോൾ ചെയ്യാനുള്ളൂ.

1892 തൊട്ട് 1911 വരെയുള്ള 20 വർഷങ്ങളിലെ നിരവധി ലക്കങ്ങളിലെ 4000 ത്തോളം താളുകൾ ആണ് എനിക്ക് ഇതിനു വേണ്ടി കൈകാര്യം ചെയ്യേണ്ടി വന്നത്. വളരെ അദ്ധ്വാനം വേണ്ടി വന്ന ഡിജ്റ്റൈസേഷൻ പദ്ധതി ആയിരുന്നു ഇത്. എന്റെ കൈയ്യിൽ രേഖകൾ കിട്ടുമ്പോൾ അത് ക്രമമില്ലാതെ പല ലക്കങ്ങളും പെജുകളും ഒക്കെ ഇടകലർന്ന് ഒക്കെയാണ് ലഭിച്ചത്. അത് അടുക്കി പെറുക്കുന്നത് തന്നെ വലിയ പണിയായിരുന്നു. ഡിജിറ്റൈസേഷൻ നടന്നു കൊണ്ട് ഇരിക്കുന്നതിന്റെ ഇടയ്ക്ക് നിരവധി പ്രതിസന്ധികൾ ഉണ്ടായി.

2017 മാർച്ച് 20നു ആണ് 1892-ാം വർഷത്തെ ആദ്യ ലക്കങ്ങൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്തത്. ഇന്ന് (2019 ജനുവരി 31) 1911ലെ അവസാന ലക്കങ്ങളും റിലീസ് ചെയ്യുമ്പോൾ ഏതാണ്ട് രണ്ടു വർഷത്തിനു മേൽ നീണ്ടു നിന്ന ബൃഹദ് ഡിജിറ്റൈസേഷൻ പദ്ധതിക്ക് ആണ് തിരശ്ശീല വീഴുന്നത്. ഡിജിറ്റൈസേഷനു ആദ്യം എന്റെ മകൻ സിറിലും ഈയടുത്തായി മകൾ അന്നയും സഹായികൾ ആയിരുന്നു. 4000ത്തോളം  താളുകൾ ആണ് ഞങ്ങൾ കൈകാര്യം ചെയ്തത്.

മറ്റു ഡിജിറ്റൈസേഷൻ പദ്ധതികളുമായി ബന്ധപ്പെട്ട സംഗതികളിൽ  ശ്രദ്ധകേന്ദ്രീകരീകേണ്ടതിനാൽ ഈ വിഷയത്തിൽ ഇനി കൂടുതൽ ശ്രദ്ധിക്കാൻ എനിക്കു പറ്റില്ല.

ഡൗൺലോഡ് വിവരങ്ങൾ

മലങ്കര ഇടവക പത്രികയുടെ 1911-ാം ആണ്ടിലെ മൂന്നു ലക്കങ്ങളുടെ ഡിജിറ്റൽ രൂപം താഴെയുള്ള കണ്ണിയിൽ നിന്നു ലഭിക്കും.

ഒന്നാം ലക്കം

  • സ്കാനിന്റെ പ്രധാനതാൾ/ഓൺലൈൻ റീഡിങ് – കണ്ണി
  • ഡൗൺലോഡ് – കളർ സ്കാൻ – കണ്ണി

രണ്ടാം ലക്കം

  • സ്കാനിന്റെ പ്രധാനതാൾ/ഓൺലൈൻ റീഡിങ് – കണ്ണി
  • ഡൗൺലോഡ് – കളർ സ്കാൻ – കണ്ണി

മൂന്നാം ലക്കം

  • സ്കാനിന്റെ പ്രധാനതാൾ/ഓൺലൈൻ റീഡിങ് – കണ്ണി
  • ഡൗൺലോഡ് – കളർ സ്കാൻ – കണ്ണി

Comments

comments