1875 – 1877 – ഇഗ്നാത്ത്യോസ് പത്രോസ് മൂന്നാമന്റെ കൊച്ചീ കോട്ട പള്ളി കല്പനകൾ

ആമുഖം

കേരളത്തിലെ ക്രൈസ്തവസഭകളിൽ ഇപ്പോൾ യാക്കോബായ, ഓർത്തഡോക്സ്, മാർത്തോമ്മ, ഇവാഞ്ചലിക്കൽ, മലങ്കര കത്തോലിക്ക, ഇവാഞ്ചലിക്കൽ സഭകളായി വിഘടിച്ചു പോയിരിക്കുന്ന സുറിയാനി സഭകളുടെ ചരിത്രത്തിൽ പ്രാധാന്യമുള്ള 3 രേഖകളാണ് ഇന്നു പങ്കുവെക്കുന്ന ഇഗ്നാത്ത്യോസ് പത്രോസ് മൂന്നാമന്റെ കൊച്ചീ കോട്ട പള്ളി കല്പനകൾ ഡിജിറ്റൽ സ്കാനുകൾ. തലക്കെട്ട് സൂചിപ്പിക്കുന്ന പോലെ 1875, 1877 വർഷങ്ങളിൽ ആണ് ഈ കല്പനകൾ ഇറങ്ങിയത്.

പൊതുസഞ്ചയരേഖകളുടെ വിവരം

  • പേര്: കൊച്ചീ കോട്ട പള്ളി കല്പനകൾ
  • താളുകളുടെ എണ്ണം: 1875ലെ കല്പനയ്ക്ക് 20, 1877 മകരം 15ലെ കല്പനയ്ക്ക് 42, 1877 മകരം 27ലെ കല്പനയ്ക്ക് 36
  • പ്രസിദ്ധീകരണ വർഷം: 1875/1877
  • പ്രസ്സ്: സെന്റ് തോമസ് പ്രസ്സ്, കൊച്ചി

 

ഇഗ്നാത്ത്യോസ് പത്രോസ് മൂന്നാമന്റെ കൊച്ചീ കോട്ട പള്ളി കല്പനകൾ
ഇഗ്നാത്ത്യോസ് പത്രോസ് മൂന്നാമന്റെ കൊച്ചീ കോട്ട പള്ളി കല്പനകൾ

 

പശ്ചാത്തലം

ലേഖനത്തിൽ പറയുന്ന പോലെ മലങ്കര സുറിയാനി സഭയിൽ 1850കൾക്ക് ശേഷം നവീകരണ ആശയങ്ങളെ പിന്തുണയ്ക്കുന്ന ഒരു വിഭാഗവും അതിനെ എതിർക്കുന്ന വേറൊരു വിഭാഗവും ഉണ്ടായിരുന്നു. നവീകരണ ആശയങ്ങളെ പിന്തുണയ്ക്കുന്ന വിഭാഗത്തിന്റെ നേതാവ് അക്കാലത്തെ മലങ്കര മെത്രാപോലീത്ത ആയിരുന്ന മാത്യൂസ് മാർ അത്തനേഷ്യസ് മെത്രാപ്പോലീത്തയും അതിനെ എതിർത്തിരുന്നവരുടെ നേതാവ് പുലിക്കോട്ടിൽ ജോസഫ് മാർ ദീവാന്ന്യോസ് മെത്രാപോലീത്തയും ആയിരുന്നു.

പുലിക്കോട്ടിൽ ജോസഫ് മാർ ദീവാന്ന്യോസ് മെത്രാപോലീത്തയും കൂട്ടരും മലങ്കര സുറിയാനി സഭയിലെ നവീകരണ വിഭാഗത്തെ തകർത്ത് സഭയിൽ ആധിപത്യം നേടുവാൻ ആ സമയത്തെ അന്ത്യോക്യൻ പാത്രിയർക്കിസ് ആയിരുന്ന ഇഗ്നാത്ത്യോസ് പത്രോസ് മൂന്നാമനെ കേരളത്തിലേക്ക് കൊണ്ടു വന്നു. അദ്ദേഹം കൊച്ചി കോട്ട പള്ളിയിലാണ് തങ്ങിയത്. (ഇത് നിലവിൽ ഏത് പള്ളിയാണെന്ന കാര്യത്തിൽ എനിക്കു വ്യക്തതയില്ല.) പ്രശസ്തമായ മുളന്തുരുത്തി സുനഹദോസ് ഇദ്ദേഹമാണ് വിളിച്ചു കൂട്ടിയത്.

കൊച്ചി കോട്ട പള്ളിയിൽ താമസിച്ചു കൊണ്ട് ഇഗ്നാത്ത്യോസ് പത്രോസ് മൂന്നാമൻ പാത്രിയർക്കീസ് പുറത്തിറക്കിയ കല്പനകൾ ആണ് ഇന്നു കൊച്ചീ കോട്ട പള്ളി കല്പനകൾ എന്ന് അറിയപ്പെടുന്നത്. അദ്ദേഹം 1875 ൽ പുറത്തിറക്കിയ ഒരു കല്പനയും 1877-ൽ പുറത്തിറക്കിയ 2 കല്പനകളും ആണ് നമുക്ക് ലഭിച്ചിരിക്കുന്നത്.

കല്പനകളുടെ ചുരുക്കം താഴെ പറയുന്നതാണ്:

  • ഇതിൽ 1875ലെ കല്പനയിൽ നവീകരണവിഭാഗ മെത്രാപ്പോലീത്ത ആയിരുന്ന മാത്യൂസ് മാർ അത്തനേഷ്യസ് മെത്രാപ്പോലീത്തയെ പറ്റിയുള്ള വിമർശനങ്ങളും മറ്റുമാണ്.
  • 1877-ൽ മകരം 15നു പുറത്തിറങ്ങിയ കല്പനയിൽ സുറിയാനി സഭയിലെ ജനങ്ങളുടെ സാമൂഹിക, ആത്മീയ ജീവിതം എങ്ങനെ ആയിരിക്കണം എന്നുള്ള നിർദ്ദേശങ്ങളാണ്. വസ്ത്ര ധാരണം വരെ എങ്ങനെ ആയിരിക്കണം എന്ന് ഈ കല്പനയിൽ പറയുന്നുണ്ട്.
  • 1877-ൽ മകരം 27നു പുറത്തിറങ്ങിയ കല്പനയിൽ നോമ്പ് അനുഷ്ഠിക്കേണ്ടതിന്റെ പ്രധാന്യവും അതുമായി ബന്ധപ്പെട്ട വിവിധ സംഗതികളും ആണ് പറയുന്നത്.

ബാക്കി കൂടുതൽ ഇതിന്റെ വിശദാംശങ്ങളിലേക്ക് പോകാൻ എനിക്ക് അറിവില്ല. അത് ഈ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.

കടപ്പാട്, ഡിജിറ്റൈസേഷൻ വിശേഷങ്ങൾ

ഈ പുസ്തകം ഇന്നു ഡിജിറ്റൈസ് ചെയ്ത് നിന്നുടെ മുൻപിലേക്ക് എത്തിക്കാൻ സഹായമായവരോടുള്ള കടപ്പാട് രേഖപ്പെടുത്തട്ടെ. ഇത് ഡിജിറ്റൈശേഷനായി ലഭ്യമായത് “മൂലയില്‍ കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പയുടെ“ ഗ്രന്ഥ ശേഖരത്തിൽ നിന്നാണ്. അതിനായി സഹായങ്ങൾ ചെയ്തു തന്ന അദ്ദേഹത്തിന്റെ മകൻ ലിജു കുര്യാക്കോസ്  ആണ്. അവർക്കു രണ്ടു പേർക്കും നന്ദി.

സ്കാൻ റിലീസ് ചെയ്യാനുള്ള ഈ കുറിപ്പ് എഴുതാനായി വിവിധ വിഷയങ്ങളിലുള്ള വിവരം കൈമാറിയത് മൂലയില്‍ കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പറവ: അബ്രഹാം വർഗ്ഗീസ്, ജോയിസ് തോട്ടയ്ക്കാട് എന്നിവർ ആണ്. അവർക്ക് എല്ലാവർക്കും നന്ദി.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:

1875ലെ കല്പന

1877 മകരം 15ലെ കല്പന

1877 മകരം 27ലെ കല്പന

Comments

comments

Comments are closed.