1847 – സുവിശേഷ കഥകൾ – ഹെർമ്മൻ ഗുണ്ടർട്ട്

കല്ലച്ചിൽ (ലിത്തോഗ്രഫി) അച്ചടിച്ച 2 പുസ്തകങ്ങൾ (ഒന്ന് 1843ൽ അച്ചടിച്ചതും, വേറൊന്ന് 1868-ൽ അച്ചടിച്ചതും) നമ്മൾ ഇതിനകം പരിചയപ്പെട്ടു. ഇപ്രാവശ്യം നമ്മൾ പരിചയപ്പെടുന്നത് 1847-ൽ കല്ലച്ചിൽ അടിച്ച ഒരു പുസ്തകമാണ്.

  • പുസ്തകത്തിന്റെ പേര്: സുവിശേഷ കഥകൾ
  • അച്ചടിച്ച വർഷം: 1847
  • പ്രസാധനം: ബാസൽ മിഷൻ പ്രസ്സ്, തലശ്ശേരി
  • രചയിതാവ്: ഗുണ്ടർട്ട് ആയിരിക്കണം

കൈയ്യഴുത്ത് അതേ പോലെ അച്ചടിക്കാൻ കഴിയുന്നു എന്നതാണ് ലിത്തോഗ്രഫി അച്ചടിയുടെ ഏറ്റവും വലിയ പ്രത്യേകത എന്ന് കേരളോല്പത്തിയെ കുറിച്ചുള്ള പോസ്റ്റിൽ സൂചിപ്പിച്ചിരുന്നല്ലോ. 1843ലെ കേരളൊല്പത്തിയുടെ ലിത്തോ പതിപ്പാണ് 1847 നു മുൻപ് നമ്മൾ കണ്ട ലിത്തോ പതിപ്പ്. അതുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും വലിയ വ്യത്യാസം കണ്ടത് മീത്തലിന്റെ കാര്യത്തിലാണ്. അതിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ താഴെ.

ഈ പതിപ്പിൽ ഞാൻ ശ്രദ്ധിച്ച കാര്യങ്ങൾ എടുത്തെഴുതട്ടെ.

  • ബൈബിളിലെ പുതിയ നിയമത്തിലെ ആദ്യ നാലു പുസ്തകങ്ങളിൽ (സുവിശേഷങ്ങളിലെ) നിന്നെടുത്ത കുറച്ച് കഥകളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. 52കഥകളാണ് ഇത്തരത്തിൽ കൊടുത്തിരിക്കുന്നത്.
  • ഏകദേശം 110 താളുകൾ ആണ് പുസ്തകത്തിന്.
  • ഏ/ഓ കാരങ്ങളോ അതിന്റെ ചിഹ്നങ്ങളോ ഉപയോഗിച്ചിട്ടില്ല.
  •  കൈയ്യെഴുത്തായതിനാൽ വാക്കുകൾക്ക് ഇടയിൽ ഇട വിടുന്ന രീതി ഇല്ല.
  • ചില്ലുള്ള കൂട്ടക്ഷരങ്ങൾ ഉണ്ട്.
  • ഖണ്ഡികയിൽ വാചകങ്ങളെ തമ്മിൽ വേർതിരിക്കാൻ ഒരു വര ഉപയൊഗിച്ചിരിക്കുന്നു. പക്ഷെ ചിലയിടങ്ങളിൽ അത് പൂർണ്ണവിരാമമായി മാറുന്നതായി തോന്നുന്നു.
  • മറ്റ് കൈയ്യെഴുത്ത് പ്രതികളിൽ കണ്ടത് പോലെ  വരി മുറിയുമ്പോൾ സ്വരാക്ഷരചിഹ്നങ്ങളെ ഒരു ദാക്ഷിണ്യവും ഇല്ലാതെ വേർപെടുത്തുന്നു
  • ന്റ, റ്റ. ഇത് രണ്ടും അക്കാലത്തെ എല്ലാ കൃതികളും കാണുന്ന പോലെ ൻറ, ററ എന്ന് വേറിട്ട് തന്നെ ആണ് എഴുതിയിരിക്കുന്നത്.
  • ഇനി ഇതിനൊക്കെ പുറമേ ഈ പതിപ്പിൽ ഞാൻ കണ്ട ഏറ്റവും വലിയ പ്രത്യെകത കൂടെ പറയട്ടെ. അത് സംവൃതോകാരത്തിന്റെ കാര്യമാണ്. ഈ പുസ്തകത്തിൽ ആദ്യമൊക്കെ സംവൃതോകാരം  ചിഹ്നം കൊണ്ട് സൂചിപ്പിച്ചിരിക്കുന്നു. പക്ഷെ 25ആം താളിൽ കഫർന്നഹൂം പട്ടണത്തിലെക്ക് എന്ന വാക്കിൽ ചന്ദ്രക്കലയുടെ ഒരു മിന്നലാട്ടം ഉള്ളത് പോലെ തോന്നി. അതിനു ശെഷം പിന്നീട് അങ്ങനെ കണ്ടില്ല. പക്ഷെ 39 ആം താളിൽ കുറച്ചധികം വാക്കുകളിൽ ചന്ദ്രക്കല കണ്ടു. അതിനു ശെഷവും ഇടയ്ക്കിടയ്ക്ക് ചന്ദ്രക്കലയ ധാരാളമായി പ്രത്യക്ഷപ്പെടുന്നത് കാണാം. പക്ഷെ ഇതിലെ ചന്ദ്രക്കല കൂടുതലും അക്ഷരത്തിന്റെ നടുക്ക് ആണ് കാണുന്നത്. അതായത് ഇന്നത്തെ പോലെ അക്ഷരത്തിന്റെ മുകളിൽ വലത്തെ മൂലയിൽ അല്ല.  1843ലെ പതിപ്പിൽ ചന്ദ്രക്കല നമ്മൾ കണ്ടില്ലല്ലോ. അങ്ങനെ ഇന്ന് വരെ നമുക്ക് കിട്ടിയ സ്കാനുകൾ വെച്ച് 1847-ൽ ആണ് ചന്ദ്രക്കല ആദ്യമായി ഉപയോഗിച്ചത് എന്ന് പറയാം. (അല്ലെങ്കിൽ 1843നും 1847നും ഇടയിൽ ആണ് ഇത് ആദ്യമായി പരീക്ഷിച്ചത് എന്ന് പറയാം. 1843നും 1847നും ഇടയിൽ ഇറങ്ങിയ കൂടുതൽ പുസ്തകങ്ങളുടെ സ്കാനുകൾ കിട്ടുമ്പോൾ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരും. നിലവിൽ നമുക്ക് ആധികാരികമായ തെളിവുള്ളത് 1847 എന്നതിനാണ്) അതിനാൽ ചന്ദ്രക്കലയുടെ കാര്യത്തിൽ നമ്മൾ ലിസ്റ്റനു കൊടുത്തിരുന്ന സംശയത്തിന്റെ ആനുകൂല്യം ഒഴിവാക്കി പിതൃത്വം തിരിച്ചു ഗുണ്ടർട്ടിനു തന്നെ കൊടുക്കണം എന്ന് തോന്നുന്നു.

ഇന്ന് നമുക്ക്  അറിയാവുന്ന മീത്തലിന്റെ ചരിത്രം 1867-ൽ നിന്ന് 1847ലേക്ക് (അതായത് പിന്നേം 20 വർഷം പിറകിലേക്ക്) കൊണ്ടു പോയി എന്നതാണ് ഈ പുസ്തത്തിന്റെ സ്കാൻ കൊണ്ട് നമുക്ക് കിട്ടിയ ഏറ്റവും വലിയ അറിവായി ഞാൻ കരുതുന്നത്.

കൂടുതൽ പ്രത്യേകതകൾ നിങ്ങൾ കണ്ടാൽ അത് പിൻമൊഴിയായി ഈ പോസ്റ്റിന്റെ താഴെ രേഖപ്പെടുത്താൻ അഭ്യർത്ഥിക്കുന്നു.

പുസ്തകത്തിന്റെ സ്കാൻ ഇവിടെ നിന്നു ലഭിക്കും:  https://archive.org/details/1847_Suvishesha_Kathakal

 

 

Selection of Official Malayalam Documents-Liston Garthwaite-1868

മലയാളവ്യാകരണ ചോദ്യോത്തരം – ഗുണ്ടർട്ട് എന്ന പോസ്റ്റിലൂടെ ആണ് ഞാൻ Liston Garthwaite നെ ആദ്യമായി പരിചയപ്പെടുന്നത്. Liston Garthwaite നെ കുറിച്ച് കൂടുതൽ മനസ്സിലാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി നടന്ന അന്വേഷണത്തിന്റെ ഫലമാണ് ഈ ബ്ലൊഗ് പോസ്റ്റ്. മലയാളവ്യാകരണ ചോദ്യോത്തരത്തെ കുറിച്ചുള്ള പോസ്റ്റിൽ ബിജു സി.പി ഇങ്ങനെ ഒരു കമെന്റ് ഇട്ടു

ഡോ.പി.ജെ.തോമസിന്റെ പ്രശസ്തമായ
മലയാള സാഹിത്യവും കൃസ്ത്യാനികളും എന്ന പുസ്തകത്തില്‍ ഗാര്‍ത്തൈ്വറ്റിനെക്കുറിച്ച് വിശദമായി പറയുന്നുണ്ട്.
ചിലത് നോക്കുക….

ആദ്യമായി മലയാള വ്യാകരണം രചിച്ച ഇംഗ്ലീഷുകാരന്‍ റോബര്‍ട്ട് ഡ്രമ്മണ്ട് ആയിരുന്നു എന്ന് പ്രസിദ്ധമാണ്. അദ്ദേഹത്തിന്റെ കൃതിയായ ഏൃമാാലൃ ീള വേല ങമഹമ്യമഹമങ ഘമാഴൗമഴല (മലയാള ഭാഷയുടെ വ്യാകരണം) 1799ല്‍ ബോംബെയിലെ കൂറിയര്‍ പ്രസ്സില്‍ അച്ചടിക്കപ്പെട്ടു. ഈ ഇംഗ്ലീഷ് ഗ്രന്ഥത്തിന്റെ ഒരു പ്രതി ലണ്ടനിലെ ഇന്‍ഡ്യാ ഓഫീസ് വക ഗ്രന്ഥശേഖരത്തിലുണ്ട്.
……..
…….
എല്ലാ അധ്യായത്തിലും മലയാളത്തില്‍ വളരെ ഉദാഹരണങ്ങള്‍ കൊടുത്തിട്ടുണ്ട്. അക്ഷരങ്ങളുടെ രൂപം മേല്‍ വിവരിച്ച സംക്ഷേപ വേദാര്‍ഥം എന്ന കൃതിയിലേതു തന്നെ.

….. ഗുണ്ടര്‍ട്ടിന്റെയും ഗാര്‍ത്ത്‌വൈറ്റിന്റെയും കൃതികള്‍ ഈ അടുത്ത കാലത്തു പോലും പഠിക്കപ്പെട്ടിരുന്നല്ലോ!
……
…….

ഗുണ്ടര്‍ട്ടിന്റെ മലയാള വ്യാകരണത്തിന്റെ ആദ്യത്തെ 552 വകുപ്പുകള്‍ 1851ലാണ് പ്രസിദ്ധീകൃതമായത്. വിദ്യാര്‍ഥികളുടെ ആവശ്യത്തെ പുരസ്‌കരിച്ച് മലയാള വ്യാകരണം (ചോദ്യോത്തരം) 1860ല്‍ അദ്ദേഹം പ്രസിദ്ധപ്പെടുത്തി. അതിന്റെ ശേഷം ഒരു പുതിയ പതിപ്പ് അദ്ദേഹം യൂറോപ്പിലേക്കു പോയ ശേഷം മലബാര്‍ സ്‌കൂള്‍ ഇന്‍സ്‌പെക്ടറായിരുന്ന ഗാര്‍ത്തുവൈറ്റ് സായിപ്പിന്റെ സഹായത്തോടു കൂടി അച്ചടിപ്പിക്കുകയുണ്ടായി. മലയാള ഭാഷാ വ്യാകരണം 569 വകുപ്പുകള്‍ വരെ മാത്രമേ ഗുണ്ടര്‍ട്ട് എഴുതിയിരുന്നുള്ളൂ. അതേ തുടര്‍ന്നുള്ള 309 വകുപ്പുകള്‍ എല്‍. ഗാര്‍ത്തുവൈറ്റ് എഴുതിച്ചേര്‍ത്തതാണ്. …..

മലയാള സാഹിത്യവു കൃസ്ത്യാനികളും ഡോ.പി.ജെ.തോമസ്‌

Liston Garthwaite കുറിച്ച് കൂടുതൽ വിവരങ്ങൾ തേടിയുള്ള യാത്രയിൽ എനിക്ക് മലയാളത്തിലുള്ള പഴയ ഒരു സർക്കാർ രേഖ കിട്ടി. അത് നിങ്ങളുമായി പങ്ക് വെക്കുന്നു.

ഈ സർക്കാർ രേഖയിൽ  Liston Garthwaite നെ കുറിച്ച് പറയുന്നത് ഇങ്ങനെ.

  • Inspector of Schools in Malabar and Canara
  • Malayalam Examiner to the University of Madras
  • Acting Canarese translator to government and
  • Acting Malayalam translator to government

അപ്പോൾ Liston Garthwaite ആരായിരുന്നു എന്ന ചോദ്യത്തിനു ഏകദേശ ഉത്തരമായി.

ഇനി Liston Garthwaite നെ കുറിച്ചുള്ള അന്വേഷണത്തിൽ കണ്ടെത്തിയ പുസ്തകത്തെ (പുസ്തകങ്ങളെ) പരിചയപ്പെടുത്തട്ടെ.ഞാൻ മുകളിൽ സൂചിപ്പിച്ച പോലെ ഇത് ഒരു സർക്കാർ രേഖ ആണ്. പ്രധാനമായും റവന്യൂ, കോടതി ഇവയുമായി ബന്ധപ്പെട്ട വിവിധ വ്യവഹാരങ്ങളാണ് പുസ്തത്തിന്റെ ഉള്ളടക്കം. ആദ്യത്തെ പുസ്തകത്തിൽ ഇംഗ്ലീഷിലും രണ്ടാമത്തെ പുസ്തകത്തിൽ മലയാളത്തിൽ ഇതിന്റെ പരിഭാഷയും കാണാം. (ഇതിനു സമാനമായ വേറൊരു പുസ്തകം (The Malayalam Reader, A selection of Original Papers – 1856) നമ്മൾ കുറച്ച് നാൾ മുൻപ് പരിചയപ്പെട്ടിരുന്നു. സർക്കാർ ജോലിക്കു (പ്രത്യേകിച്ച് ഇംഗ്ലീഷുകാരെ) ജോലിയുടെ സ്വഭാവവും ഭാഷയും സാഹചര്യവും ഒക്കെ മനസ്സിലാക്കിക്കൽ ആണെന്ന് തോന്നുന്നു ഇത്തരം പുസ്തകങ്ങളുടെ ഉദ്ദേശം.

പുസ്തകത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് ഞാൻ വിശകലനം ചെയ്യുന്നില്ല. അത് വായനക്കാർക്ക് വിട്ടു തരുന്നു. പക്ഷെ ഇതിലെ മലയാളം പുസ്തകത്തിന്റെ അച്ചടിയും മലയാളലിപിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ മാത്രം എടുത്തെഴുതുന്നു.

  • ഇത് ലിത്തോഗ്രാഫി രീതി ഉപയോഗിച്ച് മലയാളത്തിൽ പ്രിന്റ് ചെയ്തത് ആണ്. ലിത്തോഗ്രാഫി ആയതിനാൽ കൈയ്യെഴുത്ത് അതേ പോലെ കാണാം.
  • അച്ചടിച്ച വർഷം1868
  • അച്ചടിച്ചത് കോട്ടയം സി.എം.എസ്. പ്രസ്സിൽ. (കോട്ടയം സി.എം.എസ്. പ്രസ്സിൽ ലിത്തോഗ്രാഫിക്ക് പ്രിന്റിങ്ങ് ഉണ്ടായിരുന്നു എന്നത് എനിക്ക് പുതിയ ഒരു അറിവാണ്)
  • മലയാളം പുസ്തകം അച്ചടിച്ചത് കോട്ടയം സി.എം.എസ്. പ്രസ്സിൽ ആണെങ്കിലും ഇംഗ്ലീഷ് പതിപ്പ് അച്ചടിച്ചിരിക്കുന്നത് മദ്രാസിലാണ്.
  • മലയാളം പുസ്തകത്തിനു ഏതാണ്ട് 180ഓളം താളുകൾ ആണ് ഉള്ളത്.
  • കുറഞ്ഞത് 4 പേരെങ്കിലും മലയാളം പുസ്തകത്തിന്റെ ലിത്തോഗ്രാഫിക്കായി സഹകരിച്ചിട്ടുണ്ട്. അതിനാൽ തന്നെ കുറഞ്ഞത് നാലു തരം കൈയ്യെഴുത്ത് ഈ പുസ്തകത്തിൽ കാണാം.
  • എഴുത്തുകാർ എല്ലാവരും മലയാള അക്കങ്ങൾക്ക് പകരം അറബിക്ക് അക്കം തന്നെ ഉപയോഗിച്ചിരിക്കുന്നു.
  • വ്യത്യസ്ത എഴുത്തുകാർ ആയതിനാൽ എഴുത്തിൽ   (പ്രത്യേകിച്ച് കൂട്ടക്ഷരങ്ങൾക്ക്) പല വിധത്തിലുള്ള വ്യതിയാനങ്ങൾ കാണാം.
  • കൈയ്യെഴുത്ത് ആയതിനാലാവാം, ഈ കാലഘട്ടത്തിൽ പ്രിന്റിൽ നടപ്പായിരുന്ന ഏ, ഓ കാരങ്ങൾ ഇതിൽ ഇല്ല
  • മീത്തൽ ഇല്ല
  • അതേ പോലെ ഈയുടെ രൂപം തന്നെ.

ബാക്കി കൂടുതൽ പ്രത്യേകതകൾ കണ്ടെടുക്കാൻ വായനക്കാർ സഹായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

പുസ്തകത്തിന്റെ സ്കാൻ ഇവിടെ നിന്ന് ലഭിക്കും

കെരളൊല്പത്തിയും കേരളോല്പത്തിയും

കേരളത്തിന്റെ പ്രാചീനചരിത്രമെന്നോണം ധാരാളം ഐതിഹ്യങ്ങളും കേട്ടുകേൾവികളും ഉൾച്ചേർത്തു് വിവരിക്കുന്ന ഒരു പ്രാചീനഗ്രന്ഥമാണു് കേരളോല്പത്തി

എന്നാണ് മലയാളം വിക്കിപീഡിയ കേരളോല്പത്തി എന്ന ഗ്രന്ഥത്തിനു നൽകുന്ന നിർവ്വചനം.  ഒരു പ്രാചീന ഗ്രന്ഥം എന്നതിനു ഒപ്പം തന്നെ മലയാളം അച്ചടിയുടേയും മലയാളലിപി പരിണാമത്തിന്റെയും ഒക്കെ ഭാഗമാകാനും ഈ കൃതിക്ക് കഴിഞ്ഞിട്ടുണ്ട്. ഗുണ്ടർട്ട് ആണല്ലോ ഈ കൃതി ആദ്യമായി അച്ചടിച്ച് പ്രസിദ്ധീകരിച്ചത്. അതിനെ കുറിച്ച് അല്പം കാര്യങ്ങളാണ് ഈ പോസ്റ്റിൽ.

മലയാളം അച്ചടിയുടെ ചരിത്രത്തിൽ ബാസൽ മിഷൻ പ്രസ്സിനു പ്രത്യേക സ്ഥാനം ഉണ്ടെന്ന്
എല്ലാവർക്കും അറിയാമല്ലോ. ഈ ചരിത്രത്തെകുറിച്ച് കൂടുതൽ മനസ്സിലാവാൻ കെ.എം. ഗോവിയുടെ ആദിമുദ്രണം ഭാരതത്തിലും മലയാളത്തിലും എന്ന പുസ്തകം കാണുക. പക്ഷെ ബെഞ്ചമിൻ ബെയിലി ചെയ്തത് പോലെ മലയാള അക്ഷരങ്ങൾക്ക് പ്രത്യേക അച്ചുണ്ടാക്കി വാർത്തല്ല ബാസൽ മിഷൻ പ്രസ്സ് അച്ചടി തുടങ്ങിയത്, അവർ കല്ലച്ചിലാണ് (ലിത്തോഗ്രഫി) ആദ്യ അച്ചടികൾ നടത്തിയത്. ചെലവ് കുറവാണ് എന്നതായിരിക്കും ഇതിനുള്ള ഒരു കാരണം എന്ന് കെ.എം. ഗോവി നിരീക്ഷിക്കുന്നുണ്ട്. ലിത്തോഗ്രഫി അച്ചടിയെ പറ്റി വിശദമായ ഒരു ലേഖനം മലയാളം വിക്കിപീഡിയനായ അജയ് ബാലചന്ദ്രൻ എഴുതിയിട്ടുണ്ട്. അത് ഇവിടെ കാണാം.

അച്ച് വാർത്തുണ്ടാക്കിയുള്ള അച്ചടിയെ അപേക്ഷിച്ച് ലിത്തോഗ്രാഫിയെ സംബന്ധിച്ച് എനിക്ക് പ്രത്യേകത ആയി  തോന്നിയത് കൈയ്യഴുത്ത് അതേ പോലെ അച്ചടിക്കാൻ കഴിയുന്നു എന്നതാണ്. അതിന്റെ അർത്ഥം കൈയ്യെഴുത്തിലെ ലിപിയെ അതേ പോലെ കാണാൻ ഇത് നമ്മളെ സഹായിക്കുന്നു എന്നതാണ്. അതിനാൽ തന്നെ മലയാളലിപി മാനകീകൃതമായിട്ടില്ലാത്ത കാലഘട്ടത്തിലുള്ള ലിത്തോഗ്രാഫിക് അച്ചടി പുസ്തകങ്ങൾ ലിപിയെ കുറിച്ച് പല കാര്യങ്ങളും മനസ്സിലാക്കാൻ നമ്മളെ സഹായിക്കും.

ഈ വിധത്തിൽ മംഗലാപുരം ബാസൽ മിഷനിലെ കല്ലച്ചിൽ നിന്ന് 1843-ൽ ഇറങ്ങിയ കെരളൊല്പത്തി എന്ന കൃതിയുടെ സ്കാൻ നമുക്ക് ലഭ്യമായിരിക്കുന്നു.1868-ൽ ഇറങ്ങിയ രണ്ടാം പതിപ്പിന്റെ സ്കാൻ ഇതിനു വളരെ മുൻപ് നമുക്ക് ലഭ്യമാവുകയും അത് ഇതിനകം മലയാളം വിക്കിഗ്രന്ഥശാലയിൽ ഡിജിറ്റൈസ് ചെയ്യുകയും ചെയ്തതാണല്ലോ.

അപ്പോൾ ഡിജിറ്റൈസേഷന്റെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ ഈ സ്കാനിനു ചരിത്രപരമായ പ്രത്യേകത മാത്രമേ ഉള്ളൂ. പക്ഷെ ലിത്തോഗ്രാഫി അച്ചടി നടത്തിയ ഈ ആദ്യത്തെ പതിപ്പിനെയും 1868ലെ ലെറ്റർ പ്രസ് പതിപ്പിനേയും താരതമ്യം ചെയ്യുമ്പോൾ,  വെറും ഒന്നാം പതിപ്പ്/രണ്ടാം പതിപ്പ് എന്നതിനു അപ്പുറം 25 വർഷങ്ങൾ കൊണ്ട് മലയാളലിപിക്ക് സംഭവിച്ച വ്യതിയാനം (ലിപ് പരിഷ്ക്കരണം എന്ന് തന്നെ പറഞ്ഞു കൂടെ?) കൂടെയാണ് നമ്മൾക്ക് മുൻപിൽ തെളിയുന്നത്.

ഞാൻ ഒരു ഭാഷാ ശാസ്ത്രജ്ഞൻ അല്ലാത്തതിനാൽ, ഒറ്റ നോട്ടത്തിൽ എന്റെ ശ്രദ്ധയിൽ വന്ന ചില കാര്യങ്ങൾ മാത്രം ഈ പൊസ്റ്റിൽ അവതരിപ്പ്, ഈ പതിപ്പുകളെ കൂടുതൽ വിശകലനം ചെയ്യാനുള്ള സ്വാതന്ത്ര്യം വായനക്കാർക്ക് വിട്ടു തരുന്നു.

  • ഏ/ഓ കാരങ്ങളുടെ ഉപയോഗം. ഉദാ: കെരളൊല്പത്തി/ കേരളോല്പത്തി. ആദ്യത്തെ പതിപ്പിൽ കാരം കാരം ഒട്ടും ഉപയൊഗിച്ചിട്ടില്ല. എന്നാൽ രണ്ടാം പതിപ്പിൽ അത് രണ്ടും അവതരിച്ചിരിക്കുന്നു. പുസ്തകത്തിന്റെ പേരു് തന്നെ അതിനനുസരിച്ച് പുതുക്കപ്പെട്ടിരിക്കുന്നു.
  • രണ്ടു പതിപ്പിലും “ഈ” കാരം സൂചിപ്പിക്കാൻ മിക്കവാറും  എന്ന ചിഹ്നനം ആണ് ഉപയോഗിച്ചിരിക്കുന്നത്. പക്ഷെ കൈയ്യെഴുത്ത് പ്രതി എന്ന് തന്നെ പറയാവുന്ന ആദ്യ പതിപ്പിൽ അപൂർവ്വമായി ചിലയിടങ്ങളിൽ എന്ന രൂപം കാണാം. ഉദാ: 21 ആം താളിൽ “അതിന്റെ ശേഷം” എന്ന് തുടങ്ങുന്ന ഖണ്ഡികയിൽ “ഈശ്വരമയം” എന്ന വാക്ക് കാണുക. കഴിഞ്ഞ പൊസ്റ്റിൽ ഞാൻ സൂചിപ്പിച്ച പോലെ രണ്ടു രൂപവും കൈയ്യെഴുത്തിൽ ഉണ്ടായിരുന്നു എങ്കിലും  യ്ക്കായിരുന്നു മുൻതൂക്കം എന്ന വാദം ശരിക്കുന്നതാന്ന് ഇതെന്ന് തോന്നുന്നു.
  • വാക്കുകൾക്ക് ഇടയിൽ ഇട വിടുന്ന രീതി കൈയ്യെഴുത്തിൽ (ആദ്യ പതിപ്പിൽ) മിക്കവാറും ഇല്ല എന്ന് തന്നെ കാണാം.
  • കൈയ്യെഴുത്ത് പതിപ്പിൽ സംഭാഷണസകലങ്ങളെ സൂചിപ്പിക്കാൻ ക്വോട്ട്സ് (“) ഉപയൊഗിച്ചിട്ടുണ്ട്. പക്ഷെ ഒരു പ്രത്യെക തരത്തിൽ ആണത്. സംഭാഷണം തുടങ്ങുന്ന സ്ഥലത്തെ ക്വോട്ട്സ് (“) ബേസ് ലൈനോട് ചേർന്നും അവസാനിക്കുന്ന ഇടങ്ങളിൽ സൂപ്പർസ്ക്രിപ്റ്റും ആയി മാറുന്ന പ്രത്യേക രീതിയിലാണ് അതിന്റെ ഉപയോഗം. മലയാളം കൈയ്യെഴുത്തിലെ ഒരു യുണീക്ക് രീതി ആയിത്തോന്നി ഇത്.
  • ആദ്യ പതിപ്പിൽ ഉകാര ചിഹ്നനത്തിലോ, അ കാരത്തിലോ അവസാനിച്ച  പല വാക്കുകളും രണ്ടാം പതിപ്പിൽ ചന്ദ്രക്കലയ്ക്ക് വഴി മാറുന്നത് കാണാം. (ഇക്കാര്യത്തിൽ ഇപ്പോഴും എന്റെ സംശയം. ചന്ദ്രക്കല ഗുണ്ടർട്ടിന്റെ സംഭാവന ആണോ അതോ എവിടെയെങ്കിലും അത് കയ്യെഴുത്തിൽ ഉണ്ടായിരുന്നോ എന്ന് കണ്ടെത്തേണ്ടതുണ്ട്.)
  • ആദ്യ പതിപ്പിൽ (ലിത്തോഗ്രഫി പതിപ്പ്) ചില്ല് കൂട്ടക്ഷരം ഉണ്ടാക്കില്ല എന്ന ഇന്നത്തെ “അലിഖിത നിയമത്തെ“ വെല്ലുവിളിച്ചു കൊണ്ട് പലയിടത്തും യഥേഷ്ടം കൂട്ടക്ഷരചില്ലുകളെ കാണാം. പ്രത്യെകിച്ച് ൾ എന്ന ചില്ലിനു കൂട്ടക്ഷത്തോടു പ്രത്യേക മമത ആണെന്ന് കാണുന്നു 🙂  കൂട്ടക്ഷരചില്ലുകളെ അപൂർവ്വമായി രണ്ടാം പതിപ്പിലും കാണാം. ചുരുക്കത്തിൽ അച്ചടി ആണോ കൂട്ടക്ഷരചില്ലുകളെ മലയാളത്തിൽ നിന്ന് നിഷ്കാസനം ചെയ്തത്?
  • ആദ്യപതിപ്പിൽ വാചകങ്ങളെ തമ്മിൽ വേർതിരിക്കാൻ ഒരു വര (ഇന്ന് നമുക്ക് ഹൈഫൺ എന്ന് പറയാം) ആണ് ഉപയൊഗിച്ചിരിക്കുന്നത്. രണ്ടാം പതിപ്പിൽ ഇന്നത്തെ പൂർണ്ണവിരാമം രംഗപ്രവേശം ചെയ്യുന്നു. പൂർണ്ണവിരാമത്തിന്റെ ഉപയോഗം ഇതിനു മുൻപ് ബെയിലി കൃതികളിലും നമ്മൾ കണ്ടതാണല്ലോ. ചുരുക്കത്തിൽ അച്ചടിയുടെ സംഭാവന ആണ് പൂർണ്ണവിരാമം എന്ന് പറയാം.
  • ന്റ, റ്റ. ഇത് രണ്ടും അക്കാലത്തെ എല്ലാ കൃതികളും കാണുന്ന പോലെ ൻറ, ററ എന്ന് വേറിട്ട് തന്നെ ആണ് എഴുതിയിരിക്കുന്നത്. ന്റ യുടെ മറ്റ് വ്യതിയാനങ്ങൾ ഒന്നും കണ്ടില്ല.
  •  ആദ്യപതിപ്പിൽ  സ്വരാക്ഷരചിഹ്നനങ്ങളെ ഒരു ദാക്ഷിണ്യവും ഇല്ലാതെ ഇറ്റയ്ക്ക് വെച്ച് വരിമുറിക്കുന്നത് കാണാം. അത് വളരെ കുറച്ച് ഇടമേ എടുക്കൂ എന്നത് പോലും വാക്ക് മുറിക്കാൻ തടസ്സമാകുന്നില്ല. “എഴുന്നെള്ളുക” എന്നതിലെ “ന്നള്ളുക” എന്നത് മാത്രമായി അടുത്ത വരിയിലെക്ക് പോകുന്നത് ഇന്നത്തെ വായനാശീലം വെച്ച് അരോചകമായി തോന്നാം. എന്നാൽ രണ്ടാം പതിപ്പിൽ എത്തുമ്പോൾ “ന്നെള്ളുക” എന്നവിധത്തിൽ ആണ് വാക്ക് മുറിയുന്നത്.
  • കൈയ്യെഴുത്ത് പതിപ്പിൽ അപൂർവ്വമായി ചിലയിടങ്ങളിൽ മലയാളം ചുരുക്കെഴുത്ത് കണ്ടു. ഉദാ: പരശുരാമൻ എന്നതിനു പ. രാമൻ (പിഡിഎഫിലെ 8മത്തെ താളിൽ അതിന്റെ ശേഷം ഭൂമി… എന്ന് തുടങ്ങുന്ന ഖണ്ഡികയിൽ …അവരുടെ സംവാദത്താൽ ശ്രീ പ. രാമനൊട ആയുധം വാങ്ങി … എന്ന വാക്യശകലം ശ്രദ്ധിക്കുക. അപ്പോൾ ഈ വിധത്തിൽ മലയാളത്തിൽ പൂർണ്ണവിരാമം ഉപയോഗത്തിലുണ്ടായിരുന്നു എന്ന് കാണാം.

എന്റെ ഓടിച്ചുള്ള വിശകലനത്തിൽ ഞാൻ കണ്ടെത്തിയത് ഇത്രയും കാര്യങ്ങളാണ്. ബാക്കി ഈ പ്രമാണങ്ങൾ കൂടുതൽ വിശകലനം ചെയ്യാൻ വായനക്കാരുടെ സഹായം അഭ്യർത്ഥിക്കുന്നു. ഒരിക്കൽ കൂടി രണ്ട് പതിപ്പിലേക്കും ഉള്ള കണ്ണികൾ.