ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശേഖരം ഡിജിറ്റൈസ് ചെയ്യുന്നു

പൊതുസഞ്ചയകൃതികളുടെ ഡിജിറ്റൽ പതിപ്പ് – വിദേശസർവ്വകലാശാലകളുടെ സഹായഹസ്തം

പഴയ മലയാളപുസ്തകങ്ങളുടെ ഡിജിറ്റൽ സ്കാനുകൾ തേടിയുള്ള അന്വേഷണമാണ് പല വളരെ പഴയ മലയാളപുസ്തകങ്ങളുടെയും ഡിജിറ്റൽ സ്കാനുകൾ വിവിധ രാജ്യങ്ങളിലെ ഡിജിറ്റൽ ലൈബ്രറികളിൽ നിന്ന്  കണ്ടെടുത്ത് അത് വിക്കിമീഡിയ കോമൺസിലും, ആർക്കൈവ്.ഓർഗിലൂടെയും അപ്‌ലോഡ് ചെയ്ത്  അത് ബ്ലൊഗിലൂടെ (https://shijualex.in/) എല്ലാവരുമായും പങ്ക് വെച്ചത്. ഈ വിധത്തിൽ വിവിധ വിദേശ സർവ്വകലാശാലകളുടെ സഹായത്തോടെ 1840കൾക്ക് മുൻപ് അച്ചടിച്ച മിക്ക മലയാളപുസ്ത്കങ്ങളുടെ ഡിജിറ്റൽ സ്കാനുകൾ നമ്മൾക്ക് കിട്ടി. 1840നു മുൻപ് അച്ചടിച്ചതിൽ 1811-ൽ അച്ചടിച്ച റമ്പാൻ ബൈബിൾ 1824-ൽ അച്ചടിച്ച ചെറുപൈതങ്ങൾ എന്നീ പുസ്തകങ്ങളുടെ സ്കാനുകൾ മാത്രമാണ് നമുക്ക് ഇനി കിട്ടാനുള്ളത്. വിദേശസർവ്വകലാശാലകളിൽ നിന്ന് ആ പുസ്തകങ്ങളുടേയും ഡിജിറ്റൽ സ്കാനുകൾ സംഘടിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നു.

ഇതുവരെ കിട്ടിയ സ്കാനുകളുടെ പ്രത്യേകത എന്താണെന്ന് പ്രത്യേകം രേഖപ്പെടുത്തണം. ഈ സ്കാനുകളിൽ എല്ലാം (ഞങ്ങൾ കുറച്ച് പേർ വളരെ പരിശ്രമിച്ച് സ്കാൻ ചെയ്തെടുത്ത സംക്ഷേപവെദാർത്ഥം ഒഴിച്ച്) തന്നെ നമുക്ക് ഏതെങ്കിലും  വിദേശസർവ്വകലാശാലയിലെ ഡിജിറ്റൽ ലൈബറികളിൽ (പ്രത്യേകിച്ച് ജർമ്മനിയിലുള്ള ഡിജിറ്റൽ ലൈബറികളിൽ നിന്ന്) നിന്നാണ് ലഭിച്ചത്.

1840നു മുൻപ് അച്ചടിച്ച മിക്ക പുസ്തകങ്ങളും അതിന്റെ ഡിജിറ്റൽ സ്കാനുകളും കേരളത്തിൽ തന്നെ ഉണ്ടെങ്കിലും മലയാളപൊതുസഞ്ചയവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നർക്ക് ഇതു കിട്ടാൻ വിദേശരാജ്യങ്ങളെ ആശ്രയിക്കണം എന്ന തിരിച്ചറിവിൽ നിന്നാണ് ഈ സാദ്ധ്യതകൾ കൂടുതൽ നന്നായി ഉപയോഗപ്പെടുത്താൻ തുനിഞ്ഞിറങ്ങിയത്. പഴയ മലയാള കൃതികളെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ കെ.എം. ഗോവിയുടെ “ആദിമുദ്രണം കേരളത്തിലും മലയാളത്തിലും” എന്ന പുസ്തകവും ഡോ: സ്‌കറിയ സക്കറിയയുടെ വിവിധ പുസ്തകങ്ങളും സഹായകരമായി തീർന്നു.

ഗുണ്ടർട്ട് കൃതികളുടെ ശേഖരം ജർമ്മനിയിലെ ട്യൂബിങ്ങൻ സർവ്വകലാശാലയിൽ

ഗോവിയുടെ പുസ്തകത്തിൽ നിന്നും സ്കറിയ സ്ക്കറിയയുടെ പുസ്തകത്തിൽ നിന്നും ജർമ്മനിയിലെ ട്യൂബിങ്ങൻ സർവ്വകലാശാലയിൽ ഹെർമ്മൻ ഗുണ്ടർട്ടുമായി ബന്ധപ്പെട്ട പഴയ മലയാളപുസ്തകങ്ങളുടെ ചെറിയൊരു ശെഖരം ഉണ്ടെന്ന് മനസ്സിലാക്കാം. ഈ പത്ര വാർത്തയിലും
(http://www.hindu.com/mp/2005/02/03/stories/2005020301950100.htm) ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശേഖരത്തെ കുറിച്ചുള്ള വാർത്ത കാണാം.

ഈ  സവിശേഷ ശേഖരത്തെ കുറിച്ച് മനസ്സിലാക്കിയപ്പോൾ ആദ്യം ചെയ്തത്  ട്യൂബിങ്ങൻ സർവ്വകലാശാലയുടെ നിലവിലുള്ള ഡിജിറ്റൽ ശേഖരത്തിൽ ഈ സംഗതികൾ ഡിജിറ്റൈസ് ചെയ്തിട്ടുണ്ടോ എന്ന് നോക്കുകയായിരുന്നു. എങ്കിലും നിരാശ ആയിരുന്നു ഫലം.

വിക്കിമീഡിയ ജർമ്മനിയുടെ സഹായഹസ്തം

തുടർന്ന് ട്യൂബിങ്ങൻ സർവ്വകലാശാല ലൈബ്രറിയിൽ ഉള്ള ഗുണ്ടർട്ട് ശേഖരം സ്കാൻ ചെയ്ത് ഡിജിറ്റൽ കോപ്പികൾ ലഭ്യമാക്കാൻ സഹായിക്കാമോ എന്ന് അഭ്യർത്ഥിച്ച് വിക്കിമീഡിയ ജർമ്മനിയുമായി (Wikimedia Deutschland) ബന്ധപ്പെട്ടു. അർണ്ണൊസ് പാതിരി മുതൽ (അതിനു മുൻപും ആരെങ്കിലും ഒക്കെ ഉണ്ടാകാം) ജർമ്മൻകാർ ഏതെങ്കിലും ഒക്കെ വിധത്തിൽ മലയാളഭാഷയെ വിവിധ തരത്തിൽ  സഹായിക്കുന്നുണ്ട്. ആ സഹായഹസ്തം വിക്കിമീഡിയ ജർമ്മനിയുടെ രൂപത്തിൽ എക്സ്റ്റെറ്റ് ചെയ്യുന്നതാണ് തുടർന്ന് കണ്ടത്. എതൊക്കെ പുസ്തകം ആണ് സ്കാൻ ചെയ്ത് തരേണ്ടത് എന്ന ലിസ്റ്റ് തന്നാൽ സ്കാൻ ചെയ്ത് ഡിജിറ്റൽ കോപ്പികൾ ലഭ്യമാക്കാം എന്ന് വിക്കിമീഡിയ ജർമ്മനി അറിയിച്ചു. കെ.എം. ഗൊവിയുടെ ലിസ്റ്റും ഡോ: സ്കറിയ സ്ക്കറിയയുടെ ലിസ്റ്റും ആധാരമാക്കി എട്ടോളം പുസ്തകങ്ങളുടെ ഒരു ലിസ്റ്റ് അവർക്ക് കൊടുത്തു. ആ ലിസ്റ്റ് വിക്കിമീഡിയ ജർമ്മനി, ട്യൂബിങ്ങൻ യൂണിവേഴ്സിറ്റിക്ക് അയച്ചു കൊടുത്ത് പദ്ധതിയെ മുൻപോട്ട് നീക്കാൻ ശ്രമിച്ചു. പക്ഷെ എന്തൊകെയോ കാരണങ്ങളാൽ ട്യൂബിങ്ങൻ സർവ്വകലാശാലയിൽ നിന്ന് വിക്കിമീഡിയ ജർമ്മനിക്ക് മറുപടി കിട്ടിയില്ല. ഒരു മറുപടിക്ക് വേണ്ടി ഞങ്ങൾ ദീർഘകാലം കാത്തു. പക്ഷെ കാര്യങ്ങൾ മുൻപോട്ട് പോയില്ല. ഈ സംഭവം 2013 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ആണ് നടക്കുന്നത്.

ട്യൂബിങ്ങൻ സർവ്വകലാശാല അധികൃതരുമായി നടത്തിയ ഇടപെടൽ

വിക്കിമീഡിയ ജർമ്മനി വഴി നടത്തിയ ശ്രമങ്ങൾ വിജയിക്കാഞ്ഞതിനെ ട്യൂബിങ്ങൻ സർവ്വകലാശാല അധികൃതരുമായി ബന്ധപ്പെട്ടു. തുടർന്ന് നടന്ന സംഭവങ്ങൾ സർവ്വകലാശാല ലൈബ്രറിയിലെ ഹെർമ്മൻ ഗുണ്ടർട്ട് ശേഖരത്തിന്റെ ഡിജിറ്റൽ സ്കാനുകൾ പൊതുജനങ്ങൾക്കായി ലഭ്യമാക്കാൻ കഴിയുന്ന ഒരു ബൃഹദ്പദ്ധതിക്ക് തുടക്കം കുറിക്കുന്ന നിലയിലേക്ക് എത്തി.  അതായത്, ജർമ്മനിയിലെ ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലൈബ്രറിയിൽ ഉള്ള ഹെർമ്മൻ ഗുണ്ടർട്ട് ശേഖരം ഡിജിറ്റൈസ് ചെയ്യുന്ന Gundert legacy – a digitization  project of the University of Tuebingen എന്ന സവിശേഷ പദ്ധതിക്ക് ജർമ്മനിയിലെ ട്യൂബിങ്ങൻ സർവ്വകലാശാല തുടക്കമിടുന്നു. അതിനെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ താഴെ.

ഹൈക്കെ മോസർ സഹായത്തിനെത്തുന്നു

വിക്കിമീഡിയ ജർമ്മനി വഴി കാര്യങ്ങൾ നടക്കാഞ്ഞപ്പോൾ മറ്റ് വഴികൾക്കായി തിരഞ്ഞു. ട്യൂബിങ്ങൻ സർവ്വകലാശാലയിൽ ഒരു ഇൻഡോളജി ഡിപ്പാർട്ട്മെന്റ് ഉണ്ടെന്ന് മനസ്സിലാക്കിയപ്പോൾ പ്രസ്തുത ഡിപ്പാർട്ട്മെന്റിൽ ഉള്ള ഹൈക്കെ മോസർ എന്ന പ്രഫസർക്ക് ട്യൂബിങ്ങൻ സർവ്വകലാശാല ലൈബ്രറിയിൽ ഉള്ള ഗുണ്ടർട്ട് ശേഖരം സ്കാൻ ചെയ്ത് തരാൻ സഹായിക്കുമോ എന്ന് ചോദിച്ച് ഒരു മെയിൽ അയച്ചു. (ഹൈക്കെ മോസർ ജർമ്മൻകാരി ആണെങ്കിലും കേരളവും മലയാളവുമായി ബന്ധപ്പെട്ട വളരെയധികം ബന്ധപ്പെട്ടിരിക്കുന്ന ഒരു
വ്യക്തിയാണെന്ന് മനസ്സിലായത് പിനീടാണ്. ഉദാ: ഹൈക്കെ മോസറിനെ പറ്റിയുള്ള ഈ പത്ര വാർത്ത കാണുക   (http://www.hindu.com/thehindu/fr/2010/10/22/stories/2010102250550400.htm)

ഹൈക്കെ മോസർ

ഹൈക്കെ മോസറിനു എഴുതിയ കത്തിൽ, മലയാളത്തിന്റെ രാജ്യം കേരളമാണെങ്കിലും, കേരളത്തിനകത്തു നിന്ന് പൊതുസഞ്ചയത്തിലുള്ള മലയാളകൃതികളുടെ സ്കാനുകളുടെ ലഭിക്കാനുള്ള പ്രയാസം കൂടെ സൂചിപ്പിച്ചിരിക്കുന്നു. അതിന്റെ ഒപ്പം ഇതു വരെ നമുക്ക് ലഭിച്ച
പൊതുസഞ്ചയത്തിലുള്ള മലയാളകൃതികളുടെ സ്കാനുകൾ (https://shijualex.in/list-of-malayalam-public-domain-books/)  എല്ലാം തന്നെ ഏതെങ്കിലും വിദേശസർവ്വകലാശാലയുടെ ഡിജിറ്റൽ ലൈബ്രറിയിൽ നിന്ന് (പ്രത്യേകിച്ച് ജർമ്മനിയിലുള്ള ഏതെങ്കിലും ഡിജിറ്റൽ ലൈബ്രറികളിൽ നിന്ന്) ലഭിച്ചതാണെന്ന് സൂചിപ്പിച്ചു. അതിനാൽ കേരളത്തിനകത്തു നിന്ന് ഇക്കാര്യത്തിൽ പിന്തുണ വളരെ കുറവായതിനാൽ പൊതുസഞ്ചയത്തിലുള്ള മലയാളകൃതികളുടെ സ്കാനുകളുടെ കാര്യത്തിൽ ട്യൂബിങ്ങൻ സർവ്വകലാശാല ലൈബ്രറി മലയാള പൊതുസഞ്ചയവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഞങ്ങളെ സഹായിക്കണം എന്നും അഭ്യർത്ഥിച്ചു.

എന്റെ കത്ത് കിട്ടിയപ്പോൾ തന്നെ ഹൈക്കെ മോസർ വളരെ സന്തൊഷത്തോടെ ഈ കാര്യം  ട്യൂബിങ്ങൻ സർവ്വകലാശാല ലൈബ്രറിയനുമായും മറ്റും സംസാരിക്കാം എന്ന് സമ്മതിച്ചു. ഹൈക്കെ മോസറിനു മലയാളവുമായും കേരളവുമായുള്ള ബന്ധം മൂലമാണ് അവർ ഇതിനു ഇത്രയും താല്പര്യമെടുത്തതെന്ന് തോന്നുന്നു.

Gabriele Zellerന്റെ സഹായങ്ങൾ

ഹൈക്കെ പിന്നീട് ട്യൂബിങ്ങൻ സർവ്വകലാശാല ലൈബ്രറിയിലെ റിസർച്ച് ഡയറക്ടറായ  Gabriele Zeller മായി ബന്ധപ്പെടുകയും ഇക്കാര്യം സംസാരിക്കുകയും ചെയ്തു.

Gabriele Zeller

നമ്മുടെ അഭ്യർത്ഥന പരിശോധിച്ച Gabriele zeller ക്ക് ട്യൂബിങ്ങൻ സർവ്വകലാശാലയിൽ ഉള്ള ഗുണ്ടർട്ട് ശേഖരത്തിന്റെ പ്രാധാന്യം മനസ്സിലാവുകയും, ലൈബ്രറിയുടെ ഡയറക്ടറുമായും മറ്റും ബന്ധപ്പെടുകയും  ഈ ശേഖരം യൂണിവേഴ്സിറ്റി തന്നെ സ്കാൻ ചെയ്യാനായി ഒരു പ്രത്യേക പ്രൊജക്ട് ഉണ്ടാക്കുവാൻ തീരുമാനിക്കുകയും ചെയ്തു. എന്റെ ആദ്യ ഉദ്ദേശം പുസ്തകം സ്കാൻ ചെയ്യാനുള്ള അനുമതി നേടിയെടുത്തിട്ട് വിക്കിമീഡിയ ജർമ്മനിയുടെ സാമ്പത്തിക സഹായം ഉപയോഗിച്ച് ഇത് സ്കാൻ ചെയ്യുക എന്നതായിരുന്നു. ഗുണ്ടർട്ട് ശേഖരം ട്യൂബിങ്ങൻ സർവ്വകലാശാല ലൈബ്രറി തന്നെ സ്കാൻ ചെയ്യാൻ തീരുമാനിച്ചതൊടെ സത്യത്തിൽ മലയാള പൊതുസഞ്ചയത്തെ സംബന്ധിച്ചിടത്തോളം ലോട്ടറി അടിച്ച പോലായെന്ന് പറയണം. കാരണം അല്ലെങ്കിൽ ഇതിന്റെ ഫണ്ടിങ്ങ് വലിയ പ്രശ്നം ആയേനേ. വിക്കിമീഡിയ ജർമ്മനി സഹായിക്കാം എന്നു പറഞ്ഞിരുന്നു എങ്കിലും പിന്നീട് ഗുണ്ടർട്ട് ശെഖരത്തിന്റെ വ്യാപ്തി മനസ്സിലായപ്പോൾ അവർ ഇതു മൊത്തം സ്കാൻ ചെയ്യാനുള്ള ഫണ്ട് തരുമായിരുന്നോ എന്ന് എനിക്ക് സംശയം ഉണ്ട്.

കാറ്റലൊഗ് പരിശോധന -സ്കാൻ ചെയ്യാനുള്ള പുസ്തകങ്ങൾ തീരുമാനിക്കൽ

ഇങ്ങനെ ഒരു പദ്ധതി തുടങ്ങാൻ തീരുമാനിച്ച ശേഷം Gabriele Zeller ഉം ഹൈക്കെ മോസറും കൂടെ ആദ്യം ചെയ്തത് അവിടെ ഉള്ള ഗുണ്ടർട്ട് ശേഖരത്തിലുള്ള പുസ്തകങ്ങലുടെ മൊത്തം ഒരു ലിസ്റ്റ് ഉണ്ടാക്കി അയക്കുകയായിരുന്നു. അതിൽ മലയാളം, തുളു, തമിഴ്, കന്നഡ, സംസ്കൃതം ഭാഷകളിൽ ഒക്കെ ഉള്ള പുസ്തകങ്ങൾ ഉണ്ടായിരുന്നു. ഭൂരിപക്ഷവും മലയാള പുസ്തകങ്ങൾ തന്നെ. എന്തായാലും തൽക്കാലം നമ്മുടെ ലക്ഷ്യം മലയാളപുസ്തകങ്ങൾ ആയതിനാൽ മലയാള പുസ്തകങ്ങളെ നമുക്കായി പ്രയോരറ്റൈസ് ചെയ്തു. അതിൽ നിന്ന് പല ക്രൈറ്റീരിയകൾ ഉപയോഗിച്ച് ഒരു പ്രയോരിറ്റി ലിസ്റ്റ് ഉണ്ടാക്കി കൊടുത്തു (ഗുണ്ടർട്ട് കളക്ഷനിലെ ചില പുസ്തകങ്ങൾ മറ്റ് ഇടങ്ങളിൽ നിന്ന് നമ്മൾ തപ്പി പിടിച്ചതിനാൽ അങ്ങനെയുള്ളവ ഒക്കെ ലോ പ്രയോറിറ്റി ആക്കി). ഇങ്ങനെ ഒരു ലിസ്റ്റ് നിർമ്മിക്കാൻ മലയാളം വിക്കിപീഡിയരായ സുനിൽ, കെവിൻ, സിബു എന്നിവർ സഹായിച്ചു. അവർക്ക് പ്രത്യെക നന്ദി.

Gundert legacy – a digitization  project of the University of Tuebingen എന്ന പേരിൽ പദ്ധതി താമസിയാതെ തുടങ്ങുന്നു

നമ്മൾ അയച്ചു കൊടുത്ത ലിസ്റ്റും ലൈബ്രറിയുടെ വിവിധ മുൻഗണനകളും ഒക്കെ ചേർത്ത് ഒരു അവസാന ലിസ്റ്റ് ഉണ്ടാക്കി ഗുണ്ടർട്ട് ശേഖരം സ്കാൻ ചെയ്യാനുള്ള ഒരു പ്രൊപ്പൊസൽ German Research Foundation സമർപ്പിക്കാൻ ഒരുങ്ങുകയാണ് നിലവിൽ ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലൈബ്രറിയുടെ അധികൃതർ. ഇത് അടുത്ത് 2 മാസത്തിനുള്ളിൽ നടക്കും. പദ്ധതിയുടെ ഔദ്യോഗിക പേര് Gundert legacy – a digitization  project of the University of Tuebingen എന്നാണ് ഹൈക്കെ മോസർ സൂചിപ്പിച്ചത്. പദ്ധതിക്ക് അനുമതി ലഭിച്ച് സ്കാനിങ്ങ് തുടങ്ങി തുടങ്ങി ഏതാണ്ട് 2016 ജൂൺ-ജൂലൈ മാസത്തോടെ പദ്ധതി തീർക്കാം എന്നാണ് നിലവിൽ കരുതുന്നത്. (ചിലപ്പോൾ അതിൽ കൂടുതൽ സമയം എടുത്തേക്കാം)

സെപ്റ്റംബർ 12ലെ പരിപാടി

ഈ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ച ഞങ്ങൾ മെയിലിൽ ചെയ്യുമ്പോൾ ഹൈക്കെ മൊസർ സാന്ദർഭികമായി അവർ ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ കൂടിയാട്ട ഗവേഷണവുമായി ബന്ധപ്പെട്ട ചില പരിപാടികൾക്ക് കേരളത്തിൽ വരുന്നു എന്ന് സൂചിപ്പിച്ചു. അപ്പോഴാണ് അവരെ ഉൾപ്പെടുത്തി ഗുണ്ടർട്ട് ശെഖരവുമായി ബന്ധപ്പെട്ട ചെറിയൊരു പരിപാടി കേരളത്തിൽ നടത്താം എന്ന ആശയം മുൻപോട്ട് വെച്ചത്. ഈ പരിപാടിയുടെ ഭാഗമായി ഗുണ്ടർട്ട് ശേഖരത്തിൽ നിന്ന് ഒന്നോ രണ്ടോ പുസ്തകങ്ങളുടെ സ്കാനുകൾ തന്ന് അത് സെപ്റ്റംബർ 12 തീയതി നടക്കുന്ന പരിപാടിയിൽ പൊതുജനത്തെ ഗുണ്ടർട്ട് ശേഖരത്തിന്റെ കുറച്ച് ഉദാഹരണങ്ങൾ പൊതുജനത്തെ കാണിക്കനുള്ള സൗകര്യം കൂടെ തരണം എന്ന് അഭ്യർത്ഥിച്ചു. ഇതിനൊക്കെ അവർ സമ്മതിച്ചു.

Pages from CiXIV39-orayiram
സെപ്റ്റംബർ 12നു ഹൈക്കെ മൊസർ കൈമാറുന്ന കൃതികളിൽ ഒന്നായ “ഒരആയിരം പഴഞ്ചൊൽ” എന്ന കൃതിയുടെ മുഖപത്രം

അങ്ങനെ ആണ് സെപ്റ്റംബർ 12നു ഉച്ച കഴിഞ്ഞ് വളരെ ചെറിയൊരു പരിപാടി കൊച്ചിയിൽ നടത്താം എന്ന് ധാരണയായത്. പരിപാടിയുടെ വിശദവിവരങ്ങൾ പരിപാടിയിൽ പങ്കെടുക്കുന്നവർ താമസിയാതെ പങ്ക് വെക്കും എന്ന് കരുതുന്നു. (പരിപാടിയിൽ പങ്കെടുത്ത ഒരു റിപ്പോർട്ടർ എഴുതിയ കുറിപ്പ് ഇവിടെ കാണാം. മാതൃഭൂമിയിൽ ഈ പദ്ധതിയെ കുറിച്ചും സെപ്റ്റംബർ 12ലെ പരിപാടിയെ കുറിച്ചും വന്ന വാർത്ത ഇവിടെ കാണാം. പരിപാടിയുടെ ചിത്രങ്ങൾ ഇവിടെ കാണാം.)

സെപ്റ്റംബർ 12ലെ പരിപാടിയിൽ 2 പുസ്തകങ്ങളുടെ സ്കാനുകൾ ആണ് അവർ നമുക്ക് കൈമാറുന്നത്. താഴെ പറയുന്ന 2 പുസ്തകങ്ങൾ ആണവ:

  • പഴഞ്ചൊൽ മാല – ഇത് 1845-ൽ മംഗലാപുരം ബാസൽ മിഷൻ പ്രസ്സിൽ അച്ചടിച്ചതാണ്.
  • ഒരആയിരം പഴഞ്ചൊൽ – 1850-ൽ തലശ്ശേരി ബാസൽ മിഷൻ പ്രസ്സിൽ അച്ചടിച്ചതാണ്.

രണ്ട് പുസ്തകങ്ങളും ലിത്തൊഗ്രഫിക്ക് രീതിയിൽ പ്രിന്റ് ചെയ്തതാണ്. താമസിയാതെ ഈ പുസ്തകങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇടാം.

ഗുണ്ടർട്ട് ശേഖരത്തിലുള്ള കൃതികളുടെ വിവരം

അവർ അയച്ചു തന്ന കാറ്റലൊഗ് അനുസരിച്ച് ഏതാണ്ട് 130 ഓളം മലയാളം അച്ചടി പുസ്തകങ്ങളും, 80നടുത്ത് കൈയ്യെഴുത്ത് പ്രതികളും, വളരെ കുറച്ച് താളിയോലകളും മറ്റും ആണ് ഗുണ്ടർട്ട് ശേഖരത്തിന്റെ മലയാളം വിഭാഗത്തിൽ ഉള്ളത്.

ഒറ്റ നോട്ടത്തിൽ ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശേഖരത്തിലുള്ള കൃതികളെ നാലായി തരം തിരിക്കാം

  • തലശ്ശേരി/മംഗലാപുരം ബാസൽ മിഷൻ പ്രസ്സുകളിൽ അച്ചടിച്ച കൃതികൾ (ഈ കൃതികൾ ഒക്കെ അക്കാലത്ത് കേരളത്തിൽ വിറ്റഴിഞ്ഞവ ആണ്. അതിന്റെ ഒരു കോപ്പി മാത്രമാണ് ഗുണ്ടർട്ട് ശെഖരത്തിൽ. ബാക്കി കേരളത്തിൽ വിറ്റഴിഞ്ഞവ എവിടെ?)
  • കോട്ടയം സി.എം.എസ് പ്രസ്സിലും മറ്റ് ഇടങ്ങളിലും അച്ചടിച്ച ചില പഴയ മലയാളകൃതികൾ (ഈ കൃതികൾ ഒക്കെ അക്കാലത്ത് കേരളത്തിൽ വിറ്റഴിഞ്ഞവ ആണ്. അതിന്റെ ഗുണ്ടർട്ട് ശേഖരിച്ച ഒരു കോപ്പി മാത്രമാണ് ഗുണ്ടർട്ട് ശെഖരത്തിൽ. ബാക്കി കേരളത്തിൽ വിറ്റഴിഞ്ഞവ എവിടെ?)
  • ഹെമ്മൻ ഗൂണ്ടർട്ട് തന്റെ നിഘണ്ടുവിനും മറ്റ് കൃതികൾക്കുമായി തയ്യാറാക്കിയ കൈയ്യെഴുത്ത് പ്രതികൾ. ഒപ്പം വേറെ ചില കൈയ്യെഴുത്ത് പ്രതികളും.
  • ഹെമ്മൻ ഗൂണ്ടർട്ട് കേരളത്തിൽ പലയിടത്തുനിന്നായി ശേഖരിച്ച കുറച്ച് താളിയോല ശേഖരങ്ങൾ

ഈ ഗുണ്ടർട്ട് ശേഖരത്തിലെ പ്രധാനപ്പെട്ട പല കൃതികളും (ഉദാ: തലശ്ശേരി രേഖകൾ, പയ്യന്നൂർ പാട്ട്…) ഡോ: സ്കറിയ സക്കറിയയുടെ നേതൃത്വത്തിൽ 1980-1990കളിൽ പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ ഒറിജിനൽ കൃതികളുടെ ഡിജിറ്റൽ സ്കാനുകൾ ഒന്നും ഇതു വരെ പൊതുജനത്തിനു ലഭ്യമായിരുന്നില്ല. ആ കുറവാണ് ഇപ്പോൾ Gundert legacy – a digitization  project of the University of Tuebingen എന്ന സവിശേഷ പദ്ധതിയിലൂടെ പരിഹരിക്കാൻ ട്യൂബിങ്ങൻ സർവ്വകലാശാല ശ്രമിക്കുന്നത്.

നമുക്ക് കിട്ടാൻ പോകുന്ന ഗുണ്ടർട്ട് ശേഖരത്തിൽ അപൂർവ്വമായ ചില പുസ്തകങ്ങൾ ഉണ്ട്. പക്ഷെ ഈ ശേഖരത്തിൽ ഉള്ള മിക്കപുസ്തകങ്ങളും കേരളത്തിൽ ഒരിക്കൽ വിറ്റഴിഞ്ഞവ തന്നെയാണ്. പല പുസ്തകങ്ങളും കേരളത്തിൽ ഉണ്ട് താനും. എന്നാൽ നമ്മുടെ ലെഗസി പിൻതലമുറയ്ക്ക് വേണ്ടി കരുതി വെക്കുന്ന ശീലം നമുക്ക് ഇല്ലാത്തതിനാൽ നമ്മുടെ പല വിലപ്പെട്ട രേഖകളും ഇതിനകം നശിച്ചിരിക്കുന്നു. ഇന്ത്യയ്ക്ക് പുറത്ത് പോയവ മാത്രം രക്ഷപ്പെട്ടിരിക്കുന്നു എന്ന് പറയാം. കേരളത്തിൽ ഉള്ളവ സ്കാൻ ചെയ്തു വെച്ചിരിക്കുന്നത് സർക്കാർ പൊതുജനങ്ങൾക്ക് കൊടുക്കുകയും ഇല്ല.

ഗുണ്ടർട്ട് അന്ന് ഈ പുസ്തകങ്ങൾ അങ്ങോട്ടു കൊണ്ടു പോവുകയും അത് സൂക്ഷിക്കുവാനുള്ള പരിപാടികൾ ചെയ്യുകയും ചെയ്തതിനാൽ ഇന്ന് മലയാളികൾക്ക് ഇതൊക്കെ വിവിധ രൂപത്തിൽ കാണാൻ കിട്ടുന്നു. അദ്ദേഹം തന്റെ സ്വകാര്യ ശേഖരം കേരളത്തിൽ ഉപേക്ഷിച്ചു പോയിരുന്നെങ്കിൽ എന്തായാനേ സ്ഥിതി എന്ന് ആലോചിച്ചിട്ടുണ്ടോ?

ഉപസംഹാരം

Gundert legacy – a digitization  project of the University of Tuebingen എന്ന സവിശേഷ പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ പല കാര്യങ്ങൾക്കും പലരേയും നമ്മൾ നന്ദിയോടെ  ഓർക്കണം

  • കേരളത്തിൽ അങ്ങോളം ഇങ്ങോളം ഓടി നടന്ന് പറ്റുന്ന മലയാള പുസ്തകങ്ങൾ ഒക്കെ ശേഖരിച്ച് ഈ വിധത്തിൽ മലയാളത്തിന്റെ മികച്ച ഒരു ശേഖരം ഉണ്ടാക്കിയ ഹെർമ്മൻ ഗുണ്ടർട്ട്
  • തന്റെ ഈ സ്വകാര്യ ശേഖരം 1859ൽ തിരിച്ചു ജർമ്മനിക്കു പോകുമ്പോൾ തന്നൊടൊപ്പം കൊണ്ടു പൊകാൻ ഹെർമ്മൻ ഗുണ്ടർട്ടിനു തോന്നിയ നല്ല മനസ്സിന്
  • ഈ സ്വകാര്യ ശെഖരം ട്യൂബിങ്ങൻ സർവ്വകലാശാലയ്ക്ക് ദാനം ചെയ്യാൻ നല്ല മനസ്സുകാണിച്ച ഗുണ്ടർട്ടിനും അദ്ദേഹത്തിന്റെ പിൻമുറക്കാരായ കുടുംബാഗങ്ങൾക്കും
  • എതാണ്ട് 100 വർഷത്തോളം ഈ ശേഖരത്തിനു ഒരു കേടും വരാതെ സൂചിക്ഷിച്ച  ട്യൂബിങ്ങൻ സർവ്വകലാശാലയ്ക്ക്
  • ഈ സവിശേഷ ശേഖരം കണ്ടെത്തിയ ഡോ: സ്‌കറിയ സക്കറിയക്കും, ഡോ. ഫ്രൻസിനും
  • ഗുണ്ടർട്ട് ശേഖരം സ്കാൻ ചെയ്യാൻ സഹായിക്കാം എന്ന് വളരെ സന്തോഷത്തൊടെ ഏറ്റ വിക്കിമീഡിയ ജർമ്മനിക്ക്
  • ശേഖരം സ്കാൻ ചെയ്യാനുള്ള ചർച്ചകൾക്ക് നേതൃത്വം കൊടുത്ത ഹൈക്കെ മോസർക്ക്
  • ഈ പദ്ധതിയുടെ ചുക്കാൻ പിടിക്കുന്ന  Gabriele Zellerക്കും ട്യൂബിങ്ങൻ സർവ്വകലാശാലയിലെ മറ്റ് വിശിഷ്ഠ വ്യക്തികൾക്കും
  • പ്രൊജക്ടിനു വേണ്ട ഫണ്ടിങ്ങ് കൊടുക്കുന്ന German Research Foundation

തുടങ്ങി നിരവധി പേരുടെ വർഷങ്ങളായുള്ള പ്രയത്നത്തിന്റെ അനന്തരഫലമായാണ് ഈ വിശിഷ്ട ശേഖരത്തിന്റെ ഡിജിറ്റൽ സ്കാനുകൾ മലയാളികൾക്ക് ലഭിക്കാൻ പോകുന്നത്.  എല്ലാവർക്കും പ്രണാമം.

ഈ സവിശേഷ പദ്ധതിയിലൂടെ  മലയാളവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ സഹായിക്കുന്ന ട്യൂബിങ്ങൻ യൂണിവെഴ്സിറ്റി അധികൃതർക്ക് പ്രത്യേക നന്ദി.

1772- നസ്രാണികൾ ഒക്കക്കും അറിയേണ്ടുന്ന സംക്ഷെപവെദാർത്ഥം- അച്ചടിച്ച ആദ്യത്തെ മലയാള പുസ്തകം

ഇത് വരെ ഞാൻ അവതരിപ്പിച്ച സ്കാനുകളിൽ വളരെ വിശേഷപ്പെട്ട ഒന്നാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. അച്ചടിച്ച ആദ്യത്തെ മലയാളപുസ്തകമായ സംക്ഷെപവെദാർത്ഥത്തിന്റെ 1772ൽ പ്രിന്റ് ചെയ്ത ആദ്യ പതിപ്പിന്റെ സ്കാനാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.

Pages from samkshepavedartham_1772

നസ്രാണികൾ ഒക്കക്കും അറിയേണ്ടുന്ന സംക്ഷേപവെദാർത്ഥം എന്നാണ് പുസ്തകത്തിന്റെ പൂർണ്ണനാമം. പലവിധ കാരണങ്ങൾ കൊണ്ട് വിശേഷപ്പെട്ട സ്കാൻ ആണിത്. ചില കാരണങ്ങൾ

  • അച്ചടിച്ച ആദ്യത്തെ മലയാളപുസ്തകം. മലയാളപുസ്തകം അല്ലെങ്കിലും സംക്ഷേപം അച്ചടിക്കാനായി നിർമ്മിച്ച അച്ചുപയോഗിച്ച് ആദ്യമായി മലയാളലിപി അച്ചടിച്ച ആൽഫബെത്തും ഗ്രന്ഥാണിക്കോ മലബാറിക്കം എന്ന ലത്തീൻ പുസ്തകം നമ്മൾ ഇതിനകം പരിചയപ്പെട്ടതാണ്. എന്നാൽ അത് ലത്തീൻ കൃതി ആണല്ലോ. അതിനാൽ ആദ്യത്തെ മലയാള അച്ചടി പുസ്തകം എന്ന പ്രത്യേകത ആണ് സംക്ഷേപവേദാർത്ഥത്തെ വൈശിഷ്ട്യമുള്ളതാക്കുന്നത്.
  • 250 വർഷങ്ങൾക്ക് മുൻപുള്ള മലയാളലിപിയും എഴുത്തും ഭാഷാശൈലിയും ഒക്കെ മനസ്സിലാക്കാൻ സഹായിക്കുന്ന ഗ്രന്ഥം.
  • മലയാളലിപി സ്റ്റാൻഡേർഡൈസ് ചെയ്യാൻ നടത്തിയ ആദ്യ ശ്രമം.
  • ഈ മലയാളപുസ്തകത്തിന്റെ രചന ക്ലെമെന്റ് പിയാനിയസ് എന്ന ഇറ്റാലിയൻ പുരോഹിതൻ ആണ്.
  • 1772-ൽ റോമിൽ വച്ച് മലയാള ലിപി മാത്രം ഉപയോഗിച്ച് അച്ചടിച്ചു പ്രസിദ്ധീകരിച്ചു. 1774-ലാണ് ഇതിന്റെ പതിപ്പുകൾ കേരളത്തിലെത്തിയത്. നിലവിൽ ലോകത്ത് വളരെ കുറച്ച് പ്രതികൾ മാത്രമേ അവശേഷിച്ചിട്ടുള്ളൂ.

സംക്ഷേപവേദാർത്ഥത്തിന്റെ ആദ്യത്തെ പ്രതിയുടെ സ്കാൻ നമുക്ക് ലഭ്യമാകുവാൻ സഹായിച്ചതിലും ഇത് ഇപ്പോൾ നിങ്ങളുടെ കൈയ്യിൽ പിഡിഎഫ് ആയി കിട്ടുവാനും കുറച്ചധികം പേർ സഹായിച്ചിട്ടുണ്ട്. പുസ്തകത്തെ പരിചയപ്പെടുത്തുന്നതിനു മുൻപ് അവരൊട് ഉള്ള നന്ദി രേഖപ്പെടുത്തട്ടെ.

ഈ പുസ്തകം നമുക്ക് കിട്ടിയിരിക്കുന്നത് ബാംഗ്ലൂരിലുള്ള ധർമ്മാരാം വൈദീക സെമിനാരിയുടെ ലൈബ്രറിയിൽ നിന്നാണ്. കത്തോലിക്ക സഭയുടെ CMI Congregation ന്റെ ഒരു പ്രധാനപ്പെട്ട സെമിനാരി ആണ് ബാംഗ്ലൂരിലുള്ള  ധർമ്മാരാം കോളേജ്. അവിടെ സംക്ഷേപ വേദാർത്ഥതിന്റെ 1772-ൽ അടിച്ച ഒരു പതിപ്പ് ഉണ്ടായിരുന്നു. അതിന്റെ സ്കാനാണ് നമുക്ക് കിട്ടിയിരിക്കുന്നത്. അത് നമുക്ക് ലഭ്യമാക്കുവാൻ സഹായിച്ച താഴെ പറയുന്ന ചിലരെ നന്ദിയോടെ സ്മരിക്കുന്നു.

  • ധർമ്മാരാം വൈദീക സെമിനാരിയിലെ വിദ്യാർത്ഥിയും മലയാളം വിക്കിസംരംഭങ്ങളുടെ അഭ്യുദയകാംഷിയുമായ ജെഫ് ഷോൺ ജോസ് ആണ് ഇതിനു ചുക്കാൻ പിടിച്ചത് . കൊല്ലത്ത് നടന്ന വിക്കിസംഗമോത്സവത്തിൽ “പ്രാദേശിക ചരിത്രവും വിക്കിപീഡിയയുടെ പ്രചാരവും” എന്ന അവതരണത്തിലൂടെ ജെഫ്  വിക്കിസംഗമോത്സവത്തിൽ പങ്കെടുത്ത എല്ലാവരുടേയും സവിശേഷ പിടിച്ചു പറ്റിയത് സംഗമോത്സവത്തിൽ പങ്കെടുത്ത മിക്കവരും ഓർക്കുന്നുണ്ടാവുമല്ലോ . ജെഫാണ് സംക്ഷേപവേദാർത്ഥം നമുക്ക്  ധർമ്മാരാം വൈദീക സെമിനാരിയിൽ നിന്ന് ലഭിക്കുവാനായുള്ള പ്രവർത്തനങ്ങൾ എല്ലാം ക്രോഡീകരിച്ചത്.
  •  ഇത് സ്കാൻ ചെയ്യുവാൻ ഉള്ള അനുമതി തന്ന ധർമ്മാരാം വൈദീക സെമിനാരി ലൈബ്രേറിയൻ ഫാദർ തോമസ് കുനിയത്തോടത്ത്, സഹ ലൈബ്രേറിയൻ ഫാദർ ജിയോ പള്ളിക്കുന്നേൽ എന്നിവർക്ക് പ്രത്യേക നന്ദി. അവരുടെ അനുമതി ഇല്ലായിരുന്നെങ്കിൽ  ഇതു നമുക്ക് ലഭ്യമാകുമായിരുന്നില്ല.
  •  പുസ്തകം സ്കാൻ ചെയ്തു തന്ന ലൈബ്രറി അസിസ്റ്റന്റായ ഷൈജു. ഷൈജുവിനു പ്രത്യേക നന്ദി പറയേണ്ടതുണ്ട്. വെറുതെ ഫോട്ടോസ്റ്റാന്റ് എടുക്കുന്ന പോലെ സ്കാൻ ചെയ്ത് തരികയല്ല ഷൈജു ചെയ്തത്. ഇത്ര പഴക്കമുള്ള പുസ്തകത്തിനു അതിന്റെ എല്ലാ തനിമയും നിലനിർത്താൻ ഹൈ റെസലൂഷൻ സ്കാൻ ആണ് ഞാൻ ആവശ്യപ്പെട്ടത്. അതിന്റെ പ്രാധാന്യം മനസ്സിലാക്കി ആ വിധത്തിൽ തന്നെ ഷൈജു അത് ചെയ്തു എന്ന് എടുത്ത് പറയണം. റെസലൂഷൻ കൂടുതലായതിനാൽ സ്കാൻ ചെയ്ത ഫയലുകൾ കിട്ടിയപ്പോൾ ഓരോ താളൂം 20 MB ക്കു മേൽ സൈസ് ഉണ്ടായിരുന്നു.
  •  സ്കാൻ ചെയ്ത് ഫയലുകൾ എല്ലാം കൂടി ഷോൺ എനിക്ക് തന്നുവെങ്കിലും അതിന്റെ പോസ്റ്റ് പ്രോസസിങ്ങ് വലിയ വെല്ലുവിളി ആയിരുന്നു. എല്ലാവരും പല വിധ തിരക്കിലായതിനാൽ പൊസ്റ്റ് പ്രോസസിങ്ങിനായി ഏകദേശം ഒരു മാസം എടുത്തു.  അതിനായി വിവിധ സാങ്കേതിക സഹായങ്ങൾ ചെയ്തു തന്നെ വിശ്വപ്രഭ, കെവിൻ എന്നിവരോടുള്ള കടപ്പാട് അറിയിക്കട്ടെ. പുസ്തകം അതിന്റെ എല്ലാ തനിമയൊടും ഡിജിറ്റൈസ് ചെയ്യാൻ ശ്രമിക്കുമ്പോൾ അതിൽ ഏറ്റവും പ്രയാസമേറിയ ഭാഗം പോസ്റ്റ്പ്രോസസിങ്ങ് ആണ് എന്ന് മനസ്സിലാവുന്നു. ഇതിന്റെ പോസ്റ്റ് പ്രോസസിങ്ങിൽ വിശ്വപ്രഭയും കെവിനും നേരിട്ട ബുദ്ധിമുട്ടുകൾ ഞാൻ നേരിട്ട് കണ്ടതാണ്. അവർ ചെയ്ത സഹായങ്ങൾക്ക് പ്രത്യേക നന്ദി അറിയിക്കുന്നു.

അങ്ങനെ നിരവധി പേരുടെ പ്രയത്നനത്താൽ നമുക്ക് ലഭ്യമായിരിക്കുന്ന ഈ സ്കാൻ പൊതുജനങ്ങൾക്കായി സമർപ്പിക്കുന്നു.

നമുക്ക് കിട്ടിയിരിക്കുന്ന ഈ സ്കാനിൽ ഞാൻ ശ്രദ്ധിച്ച കാര്യങ്ങൾ:

  • പഴമയുടെ എല്ലാ ഗന്ധവും പേറുന്ന ഗ്രന്ഥം. ഇന്നേക്ക് 241 വർഷങ്ങൾക്ക് മുൻപ് അച്ചടിച്ച ആദ്യത്തെ സമ്പൂർണ്ണ മലയാള ഗ്രന്ഥം.  രണ്ടാമത്തെ താളിൽ നിന്ന് പുസ്തകത്തിന്റെ പഴക്കം ശരിക്കും വായിച്ചെടുക്കാം. പഴക്കം പൂലം താളുകൾ പൊടിഞ്ഞു തുടങ്ങിയിരിക്കുന്നു
  • ഇതിനകം നമ്മൾ മലയാളവ്യാകരണ കാറ്റിസം, പിന്നെ ക്രിസ്തീയ വേദോപദേശം എന്നിങ്ങനെ രണ്ട് കാറ്റിസം പുസ്തകങ്ങൾ പരിചയപ്പെട്ടിരുന്നല്ലോ. ഏതെങ്കിലും ഒരു പ്രത്യേക ത്വത്ത്വം (പൊതുവെ മതതത്ത്വങ്ങൾ) അഭ്യസിപ്പിക്കാൻ വേണ്ടിയുള്ള ചോദ്യോത്തരരൂപത്തിലുള്ള പാഠങ്ങൾ എന്നാണ് കാറ്റിസം എന്ന വാക്കിന്റെ അർത്ഥം എന്ന് നമ്മൾ ഇതിനകം മനസ്സിലായല്ലോ. സംക്ഷെപവേദാർത്ഥവും ഒരു കാറ്റിസം പുസ്തകമാണ്. ക്രൈസ്തവമതതത്ത്വങ്ങൾ (ഒന്ന് കൂടെ കൃത്യമായി പറഞ്ഞാൽ കത്തോലിക്ക സഭയുടെ മതതത്ത്വങ്ങൾ) ചോദ്യോത്തരരൂപത്തിൽ രൂപത്തിൽ പഠിപ്പിക്കുക എന്നതാണ് സംക്ഷെപവേദാർത്ഥത്തിന്റെ ഉദ്ദേശം. അതിനാൽ തന്നെ ശിഷ്യൻ ഗുരുവിനോട് ചൊദ്യങ്ങൾ ചോദിക്കുന്നതും ഗുരു അതിനു ഉത്തരം പറയുന്നതും ആണ് പുസ്തകത്തിന്റെ ഉള്ളടക്കം.
  • സർവ്വെശ്വരായെനമഃ എന്ന സംസ്കൃതവാചകത്തിലാണ് ആദ്യത്തെ താൾ തുടങ്ങുന്നത്. പൊതുവെ  മലയാളത്തിലുള്ള ഹൈന്ദവകൃതികളുടെ (അക്കാലത്ത് മുഖ്യമായും എഴുത്തോലയിൽ ഉള്ളത്) ആരംഭത്തിൽ ഉണ്ടായിരുന്ന “ഹരിശ്രീഗണപതായെ” എന്നത് പകർത്തി ക്രൈസ്തവവൽക്കരിച്ചതാവാം.
  • മലയാള അക്കം ഉപയോഗിച്ചിരിക്കുന്നു. മലയാള അക്കങ്ങൾ എഴുതുന്നതിനു അക്കാലത്ത് എഴുത്തിൽ സ്വാഭാവികമായി ഉണ്ടായിരുന്ന രീതി ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് പുസ്തകത്തിൽ മൊത്തത്തിൽ കാണാം. പഴയ രീതിയിൽ മലയാള അക്കങ്ങൾ എഴുതുന്നതിനെ കുറിച്ചുള്ള വിശദമായ കുറിപ്പിനു മലയാള അക്കങ്ങൾ എന്ന പൊസ്റ്റ് കാണുക.
  • മലയാള അക്കം ഒന്നിനു ഏകദേശം പഴയ ൾ നോട് സാദൃശം ഉള്ള ഒരു രൂപമാണ്.
  •  സംവൃതോകാരം ഉപയോഗിച്ചിട്ടില്ല. 1847ൽ ബാസൽ മിഷൻകാർ മീത്തൽ ഭാഷയിൽ അവതരിപ്പിക്കുന്നത് വരെ സംവൃതോകാരം ചിലയിടങ്ങളിൽ ു കാരം ഉപയോഗിച്ചും ബെയിലി പ്രത്യേക ചിഹ്നം ഉപയോഗിച്ചും എഴുതിയിരുന്നു എന്നും വേറെ ചിലയിടത്ത് അത് എടുത്ത് എഴുതുന്ന രീതി തന്നെ ഉണ്ടായിരുന്നില്ല എന്നും നമ്മൾ ഇതിനകം പരിചയപ്പെട്ട സ്കാനുകളിലൂടെ മനസ്സിലാക്കിയതാണ്. ഈ പുസ്തകത്തിലും സംവൃതോകാരത്തിനു ചിഹ്നം ഒന്നും ഉപയോഗിച്ചിട്ടില്ല.
  • അക്കാലത്ത് കൈയ്യെഴുത്തിൽ വാക്കുകൾക്ക് ഇടയിൽ സ്പേസ് ഉപയോഗിക്കുന്ന രീതി ഇല്ലാത്തതിനാൽ ഇതിലും വാക്കുകൾക്ക് ഇടയിൽ സ്പേസ് ഇല്ല.
  • അക്കാലത്തെ കൈയ്യെഴുത്തിൽ കാണുന്ന മാതിരി തന്നെ വാചകങ്ങളെ തമ്മിൽ വേർതിരിക്കാൻ പൂർണ്ണവിരാമമോ മറ്റ് ചിഹ്നങ്ങളോ ഇല്ല.  ബെഞ്ചമിൻ ബെയിലി ഇതിനായി ആദ്യം * എന്ന ചിഹ്നവും പിന്നീട് പൂർണ്ണവിരാമചിഹ്നവും (.) ഉപയോഗിച്ചത് നമ്മൾ കണ്ടതാണ്.
  • ച്ച, മ്മ എന്നീകൂട്ടക്ഷരങ്ങൾ ഇന്നത്തേതിൽ നിന്ന് വ്യത്യസ്തമായി ഒന്നിനുമുകളിൽ ഒന്ന് കയറ്റി വെച്ചാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ വിധത്തിലുംച്ച, മ്മ എന്നീകൂട്ടക്ഷരങ്ങൾ എഴുതിരുന്നു എന്നത് പഴയ കൈയ്യെഴുത്തു പ്രതികൾ കാണുമ്പോൾ വ്യക്തമാകുന്നുണ്ട് (ഉദാ: അർണ്ണോസ് പാതിരിയുടെ കൈയ്യെഴുത്ത്, ബാസൽ മിഷന്റെ ലിത്തോ പതിപ്പുകൾ. അതിനാൽ ഇത് അച്ച് ലാഭിക്കാൻ വേണ്ടി ചെയ്തതല്ല എന്ന് മനസ്സിലാക്കാം)
  • അച്ചുലാഭിക്കാൻ വേണ്ടി ആവണം പറ്റുന്നിടത്തൊക്കെ അനുസ്വാരം ഉപയോഗിച്ചിട്ടൂണ്ട്. അതിനാൽ തമ്പുരാൻ എന്നത് തംപുരാൻ എന്നാണ് എഴുതിയിരിക്കുന്നത്.
  • സ്റ്റാക്ക് ചെയ്യുന്ന കൂട്ടക്ഷരങ്ങൾ പലതും നിർമ്മിച്ചിരിക്കുന്നത് രണ്ട് വ്യജ്ഞനഅച്ചുകൾ അതേ പോലെ ഒന്നിനു മുകളിൽ കൂട്ടി വെച്ചാണ്. അതിനാൽ തന്നെ താഴത്തെ വ്യജ്ഞനത്തിനു സ്വാഭാവികമായി കാണേണ്ട വലിപ്പക്കുറവ് സ്റ്റാക്ക് ചെയ്യുന്ന കൂട്ടക്ഷരങ്ങളിൽ കാണാനില്ല. ഇത് അച്ച് ലാഭിക്കാൻ വേണ്ടി ചെയ്തതാവണം. എന്നാൽ സ്ത പോലുള്ള ചില കൂട്ടക്ഷരങ്ങൾ ഈ പറഞ്ഞ വിധത്തിൽ അല്ലാതെയും കാണാം.
  • വരി മുറിയുമ്പോൾ വാക്കുകൾ പ്രത്യേകിച്ച് ഒരു മാനദണ്ഡവും ഇല്ലാതെയാണ് മുറിയുന്നത്. അതിനാൽ സ്വരചിഹ്നങ്ങൾ മാത്രമായി ചില വരികളിൽ ഒറ്റയ്ക്ക് നിൽക്കുന്നത് കാണാം. ഈ പ്രത്യേകത നമ്മൾ ഇതിനകം പരിചയപ്പെട്ട വിവിധ ലിത്തോ പതിപ്പുകളിലും കൈയ്യെഴുത്ത് പ്രതികളിലും കണ്ടതാണ്.
  •  ഏ, ഓ എന്നീ സ്വരങ്ങൾ അന്ന് എഴുത്തിൽ ഉപയൊഗിക്കുന്ന പതിവ് ഇല്ലാത്തതിനാൽ ഈ സ്വരങ്ങളോ അതിന്റെ ചിഹ്നങ്ങളോ ഈ പുസ്തകത്തിലും ഉപയോഗിച്ചിട്ടില്ല ഇല്ല. അതിനു പകരം എ,ഒ ഉപയോഗിച്ചിരിക്കുന്നു.
  •  “ഈ”യ്ക്കായി എന്ന രൂപം തന്നെ.
  • ന്റ യുടെ രൂപം ൻററ എന്നാണ്.
  • റ്റ യുടെ രൂപം ററ എന്നാണ്
  • ഗു, ശി എന്നിങ്ങനെ ഗുരു, ശിഷ്യൻ എന്നീ വാക്കുകൾക്ക് ചുരുക്കെഴുത്ത് ഉപയോഗിച്ചിട്ടുണ്ട്.
  • ചിലവാക്കുകൾ വാമൊഴി അതേ പോലെ എഴുത്തിൽ ആക്കിയിരിക്കുക ആണെന്ന് തോന്നും. ഉദാഹരണം ഒറങ്ങാൻ (ഉറങ്ങാൻ), രായിലെ (രാവിലെ)
  • പുസ്തകത്തിന്റെ അവസാനം ഒരു ശുദ്ധിപത്രം കൊടുത്തിട്ടുണ്ട്. അത് ഇങ്ങനെ വായിക്കാം “ഇപുസ്തകത്തിലുള്ളപിണക്കമൊകയുംതീർത്തകൊൾവാൻഎടമില്ലാഞ്ഞിട്ടഒന്നരണ്ടപൊക്കുന്നെയുള്ളുആവിത”

ഞാൻ ഇത് കൊണ്ട് നിറുത്തട്ടെ. ഈ പുസ്തകത്തെ കൂടുതൽ വിശകലനം ചെയ്ത് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ നിങ്ങൾ ഓരോരുത്തരും ശ്രമിക്കുമല്ലോ.

കുറിപ്പ്: പുസ്തകത്തിലെ DC Archives എന്ന ലേബൽ കണ്ടു തെറ്റുദ്ധരിക്കണ്ട. Dharamaram College Archives എന്നതിന്റെ ചുരുക്കമാണത്. 🙂

പുസ്തകത്തിന്റെ സ്കാനിന്റെ കണ്ണികൾ താഴെ കൊടുക്കുന്നു. തൽക്കാലം പുസ്തകത്തിന്റെ തനിമ നിലനിർത്താൻ ഹൈറെസലൂഷൻ സ്കാൻ ആണ് ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ തന്നെ സൈസ് അല്പം കൂടുതലാണ് (28 MB). സൈസ് കുറഞ്ഞ ലോ റെസലൂഷൻ സ്കാനുകൾ അടുത്ത ദിവസങ്ങളിൽ ശരിയാക്കാം.

 

മലയാള അക്കങ്ങൾ

മലയാള അക്കങ്ങൾ ഏതൊക്കെ ആണെന്നും അതിന്റെ ചിഹ്നങ്ങൾ എന്തൊക്കെ ആണെന്നും ഇക്കാലത്ത് യൂണിക്കൊഡ് മലയാളവുമായി ബന്ധപ്പെടുന്ന മിക്കവർക്കും അറിയാമല്ലോ. പഴയ തലമുറ ഇത് നിത്യജീവിതത്തിൽ ഉപയോഗിച്ചിരുന്നതാണെങ്കിലും പിന്നീട് ഇൻഡോ-അറബിക്ക് അക്കവ്യവസ്ഥ പാഠ്യപദ്ധതിയിലും മറ്റ് ഇടങ്ങളിലും വ്യാപകമായതൊടെ ഇത് മലയാളികളുടെ മനസ്സിൽ നിന്ന് മറഞ്ഞു പോയിരുന്നു. അതിനാൽ തന്നെ ഒരു ഇടക്കാലത്ത് ഇത് എന്താണെന്നൊ മലയാളത്തിനു തനതായ അക്കങ്ങൾ ഉണ്ടോ എന്ന് പോലും അറിയാത്ത കുറച്ച് തലമുറകൾ ഇവിടെ ഉണ്ടായി. ഞാനൊക്കെ ആ തലമുറയിൽ പെട്ട ആളാണ്.

പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം സത്യവേദപുസ്തകവുമായി ചെറുപ്പം മുതലേ സമ്പർക്കം ഉണ്ടായിരുന്നതിനാൽ മലയാള അക്കങ്ങൾ എനിക്ക് പരിചിതമായിരുന്നു. (അതിലെ പഴയ ലിപിയിൽ ഉള്ള എഡീഷനിൽ ഇപ്പൊഴും മലയാള അക്കങ്ങൾ ഉപയോഗിക്കുന്നുണ്ട്) പക്ഷെ എന്റെ ഒപ്പം ഉണ്ടായിരുന്ന പലർക്കും ഇത് അറിയുകയേ ഇല്ലായിരുന്നു എന്ന് ഞാൻ ഇപ്പോഴും ഓർക്കുന്നു. ഓൺലൈനുമായോ യൂണിക്കോഡ് മലയാളവുമായി ബന്ധപ്പെട്ടില്ലാത്ത എന്റെ ചില കൂട്ടുകാർക്ക് ഇപ്പൊഴും ഇത് അറിയില്ല. പക്ഷെ ഇപ്പോൾ ഓൺലൈനിൽ യൂണിക്കോഡ് മലയാളം വ്യാപകമായതൊടെ മിക്കവർക്കും മലയാള അക്കങ്ങൾ പരിചിതമായി തുടങ്ങി. അക്കങ്ങൾ എഴുതുന്നതിനു മലയാളികൾ ഇൻഡോ-അറബിക്ക് അക്കവ്യവസ്ഥ തന്നെയാന്ന് ഇപ്പോൾ വ്യാപകമായി ഉപയോഗിക്കുന്നതെങ്കിലും വായനയെ ബാധിക്കാത്ത വിധത്തിൽ ചിഹ്നമായും മറ്റും മലയാള അക്കങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്നതിനാൽ ഇത് എന്താണെന്ന് ആളുകൾക്ക് ഇപ്പോൾ അറിയാം എന്ന നില ആയിട്ടുണ്ട്. (ർ, ൻ എന്നീ ചില്ലുകളുടെ സ്ഥാനത്ത് മലയാള അക്കങ്ങൾ ൪ (4) ൯ (9) എന്നിവ ഉപയോഗിച്ച് മലയാളം എഴുത്തിനെ തന്നെ വികലമാക്കി കളയുന്ന കൂട്ടരെ ഇവിടെ വിഷയമാക്കുന്നില്ല.)

മലയാള അക്കങ്ങൾ ഒന്ന് കൂടെ താഴെ എടുത്ത് എഴുതാം

  • ൦ – പൂജ്യം
  • ൧ – ഒന്ന്
  • ൨ – രണ്ട്
  • ൩ – മൂന്ന്
  • ൪ – നാല്
  • ൫ – അഞ്ച്
  • ൬ – ആറ്
  • ൭ – ഏഴ്
  • ൮ – എട്ട്
  • ൯ – ഒൻപത്

കുറിപ്പ്: ഇതിൽ മലയാളം പൂജ്യം (൦) യൂണിക്കോഡ് 5.1 നു മുൻപ് തെറ്റായി രേഖപ്പെടുത്തിയത് കാരണം (മലയാളം 1/4- ൳സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ൳ എന്ന രൂപമായിരുന്നു യൂണിക്കോഡ് 5.0 വരെ) പഴയ വേർഷനിലുള്ള ഫോണ്ടാണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ മുകളിലെ മലയാളം പൂജ്യം തെറ്റായേ കാണുകയുള്ളൂ. അതിനാൽ ഫോണ്ട് അടിയന്തിരമായി പുതുക്കുക.

ഇപ്പോൾ നമ്മൾ മലയാള അക്കങ്ങൾ പ്ലേസ് വാല്യൂ സിസ്റ്റം/Positional notation അനുസരിച്ചാണ് എഴുതുന്നത്. നിലവിൽ ഇതു വരെ നമുക്ക് കിട്ടിയ തെളിവനുസരിച്ച് ബെഞ്ചമിൻ ബെയിലി ആണ് 1829 മുതൽ പ്ലേസ് വാല്യു സിസ്റ്റം ഉപയോഗിച്ച് മലയാള അക്കം എഴുതുന്ന രീതി  മലയാളത്തിൽ സജീവമായി ഉപയോഗിക്കാൻ തുടങ്ങിയത്. (അതിനു മുൻപ് പ്ലേസ് വാല്യൂ സിസ്റ്റത്തിൽ മലയാള അക്കങ്ങൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് മനസ്സിലാക്കാൻ ബെഞ്ചമിൻ ബെയിലിക്കു മുൻപുള്ള കയ്യെഴുത്ത് പ്രതികളും  മറ്റ് രേഖകളും നമുക്ക് ലഭിക്കേണ്ടതുണ്ട്. എന്റെ അഭിപ്രായത്തിൽ പ്ലേസ് വാല്യു സിസ്റ്റം കുറഞ്ഞ പക്ഷം കേരളത്തിലെ ജ്യോതിശാസ്ത്ര-ഗണിതശാസ്ത്രജ്ഞന്മാർ എങ്കിലും ഉപയോഗിച്ചിട്ടുണ്ടാകാം )

എന്നാൽ ബെഞ്ചമിൻ ബെയിലി പ്ലേസ് വാല്യു സിസ്റ്റം ഉപയോഗിച്ച് മലയാള അക്കങ്ങൾ സജീവമായി ഉപയോഗിക്കുന്നതിനു മുൻപ് ഏകദേശം റോമൻ അക്കങ്ങൾ (I,II,III,IV,V,…IX,X…) എഴുതുന്ന രീതിയിൽ ആയിരുന്നു മലയാള അക്കങ്ങൾ എഴുതിയിരുന്നത്. (റോമൻ അക്കങ്ങൾ ഇവിടെ ഉദാഹരണമായി പറയാൻ കാരണം ആ രീതി മിക്കവർക്കും പരിചയമുണ്ട് എന്നതുകൊണ്ടാണ്).

എനിക്ക് ഈ രീതിയുടെ ശരിയായ പേർ അറിയില്ല. തൽക്കാലം നമുക്ക് അതിനെ പഴയ മലയാള അക്ക രീതി എന്നു വിളിക്കാം.  ഇന്ത്യൻ ഭാഷകളിൽ മലയാളത്തിനു പുറമേ കുറഞ്ഞ പക്ഷം തമിഴും ഇതിനു സമാനമായ രീതിയിൽ ആയിരുന്നു അക്കങ്ങൾ എഴുതിയിരുന്നത്.  റോമൻ അക്കങ്ങൾ സമാനമായ രീതിയിൽ എഴുതുന്നത് നമ്മളൊക്കെ നിത്യജീവിതത്തിൽ ഇപ്പൊഴും ഉപയോഗിക്കുന്നതാണ്. മലയാളത്തിൽ ഈ പഴയ മലയാള അക്ക രീതി-യുടെ ഏറ്റവും വലിയ പ്രത്യേകത ഇതിൽ പൂജ്യത്തിന്റെ ഉപയോഗം ഇല്ല എന്നതാണ്. ഈ പഴയ മലയാള അക്ക രീതി പരിചയപ്പെടുത്തുക എന്നത് മാത്രമാണ് ഈ പൊസ്റ്റിന്റെ ഉദ്ദേശം.

മലയാള അക്കങ്ങൾ
മലയാള അക്കങ്ങൾ

ഈ രീതിയിൽ എങ്ങനെ അക്കങ്ങൾ എഴുതുന്നു എന്നത് നമുക്ക് ഒന്ന് പരിശോധിക്കാം. ആദ്യം ഇതിൽ ഉപയോഗിക്കുന്ന ചിഹ്നങ്ങളെ ഒന്ന് പരിചയപ്പെടാം.

൧, ൨, ൩, ൪, ൫, ൬, ൭, ൮, ൯ ഈ ഒൻപത് ചിഹനങ്ങൾ ഈ പഴയ മലയാള അക്ക രീതി-യിലും ഉണ്ട്. അതിനു പുറമേ  വേറെ കുറച്ച് ചിഹ്നങ്ങൾ കൂടെ ഇതിൽ ഉണ്ട്.

  • ൰ – പത്ത് എന്ന സംഖ്യയെ സൂചിപ്പിക്കാൻ
  • ൱ – നൂറ് എന്ന സംഖ്യയെ സൂചിപ്പിക്കാൻ
  • ൲ – ആയിരം എന്ന സംഖ്യയെ സൂചിപ്പിക്കാൻ
  • ൳- കാൽ ഭാഗത്തെ സൂചിപ്പിക്കാൻ
  • ൴ – അര ഭാഗത്തെ സൂചിപ്പിക്കാൻ
  • ൵ – മുക്കാൽ ഭാഗത്തെ സൂചിപ്പിക്കാൻ

ഈ ചിഹ്നങ്ങൾക്ക് പുറമെ ഭിന്നസംഖ്യകളേയും മറ്റും സൂചിപ്പിക്കാൻ ഒട്ട് അനവധി ചിഹ്നങ്ങൾ വേറെയും ഉണ്ട്. ഭിന്നസംഖ്യകളുടെ ചിഹ്നങ്ങൾ യൂണിക്കോഡിൽ എൻകൊഡ് ചെയ്യാൻ പ്രൊപ്പൊസൽ സമർപ്പിച്ചിട്ടേ ഉള്ളൂ. അത് എൻകോഡ് ചെയ്ത് വരാൻ സമയമെടുക്കും.

ഇനി ഈ രീതിയിൽ നമുക്ക് ചില പ്രധാനപ്പെട്ട സംഖ്യകൾ ഒന്ന് എഴുതി നോക്കാം.

ഇൻഡോ-അറബിക്ക് അക്കവ്യവസ്ഥപഴയ മലയാള അക്കരീതി
1
2
3
4
5
6
7
8
9
10
11 ൰൧
12൰൨
20 (ഇരുപത്=രണ്ട് പത്ത്)൨൰
21 (ഇരുപത്തിഒന്ന് = രണ്ട് പത്ത് ഒന്ന്)൨൰൧
30 (മുപ്പത് = മുന്ന് പത്ത്)൩൰
90 (തൊണ്ണൂറ് = ഒൻപത് പത്ത്)൯൰
91 (തൊണ്ണൂറ്റി ഒന്ന് = ഒൻപത് പത്ത് ഒന്ന്)൯൰൧
100 (നൂറ്)
101 (നൂറ്റി ഒന്ന്)൱൧ (അപൂർവ്വമായി ചില കൈയ്യെഴുത്തു പ്രതികളിൽ ൧൱൧ (ഒരു നൂറ്റി ഒന്ന്) എന്ന രൂപവും കാണുന്നുണ്ട്.)
110 (നൂറ്റി പത്ത് = നൂറ് പത്ത്)൱൰
120 (നൂറ്റി ഇരുപത് = നൂറ് രണ്ട് പത്ത്) ൱൨൰
200 (ഇരുനൂറ് = രണ്ട് നൂറ്)൨൱
1000 (ആയിരം)
1001 (ആയിരത്തി ഒന്ന്)൲൧
2000 (രണ്ടായിരം =രണ്ട് ആയിരം)൨൲
10,000 (പതിനായിരം = പത്ത് ആയിരം)൰൲
10,001 (പതിനായിരത്തി ഒന്ന് = പത്ത് ആയിരം ഒന്ന്)൰൲൧
10,010 (പതിനായിരത്തി പത്ത് = പത്ത് ആയിരം പത്ത്)൰൲൰
10,099 (പതിനായിരത്തി തൊണ്ണൂറ്റി ഒൻപത് = പത്ത് ആയിരം ഒൻപത് പത്ത് ഒൻപത് )൰൲൯൰൯
10,100 (പതിനായിരത്തി ഒരുനൂറ് = പത്ത് ആയിരം നൂറ്)൰൲൱
11,000 (പതിനോരായിരം = പത്ത് ഒന്ന് ആയിരം)൰൧൲
20,000 (ഇരുപതിനായിരം = രണ്ട് പത്ത് ആയിരം )൨൰൲
90,000 (തൊണ്ണൂറായിരം = ഒൻപത് പത്ത് ആയിരം)൯൰൲
1,00,000 (ഒരു ലക്ഷം = ഒന്ന് നൂറ് ആയിരം)൧൱൲
10,00,000 (പത്ത് ലക്ഷം = പത്ത് നൂറ് ആയിരം)൰൱൲
1000000 (ഒരു കോടി/നൂറ് ലക്ഷം = നൂറ് നൂറ് ആയിരം)൱൱൲

കുറിപ്പ്: ഇതിൽ ചില സംഖ്യകൾ എഴുതുമ്പോൾ (ഉദാ ൨൰ (20) ) അതിലുള്ള ചിഹ്നങ്ങൾ ചേർത്തെഴുതി കൂട്ടക്ഷരം പോലെ ആണ് ചില കൈയ്യെഴുത്ത് പ്രതികളിൽ കാണുന്നത്.  ഈ ചിഹ്നങ്ങൾ യൂണീക്കോഡിൽ എൻകോഡ് ചെയ്തു കഴിഞ്ഞാൽ ഇത്തരം രൂപങ്ങൾ ഫോണ്ട് തലത്തിൽ കൈകാര്യം ചെയ്യാമെന്ന് കരുതുന്നു.

ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ ഈ രീതിയിൽ അക്കം എഴുതുന്നത് നമുക്ക് വളരെ പ്രയാസം ആയിത്തോന്നാം. ഒരു പക്ഷെ പ്ലേസ് വാല്യൂ സിസ്റ്റത്തിലുള്ള അക്കരീതി ലോകവ്യാപകമായി എന്ത് കൊണ്ട് ജനപ്രിയമായി തീർന്നു എന്നതിനുള്ള ഉത്തരം കൂടി ആണത്. പക്ഷെ വാസ്തവത്തിൽ ഈ രീതി അത്ര പ്രയാസം ഒന്നും അല്ല താനും. നമ്മുടെ പൂർവ്വികർ അവരുടെ നിത്യജീവിതത്തിൽ വ്യാപകമായി ഈ രീതി തന്നെയാണ് ഉപയൊഗിച്ചിരുന്നത്. അക്കങ്ങൾ അക്ഷരരൂപത്തിൽ വായിക്കുമ്പോൾ ഈ രീതിയിൽ എഴുതുന്നത് വളരെ എളുപ്പമായാണ് എനിക്ക് തോന്നിയത്. ഉദാഹരണത്തിന്, രണ്ടായിരത്തി പതിമൂന്ന് (2013) എന്ന് എഴുതാൻ ൨൲൰൩  = (രണ്ട് ആയിരത്തി പത്ത് മൂന്ന്  എന്ന് സുഖമായി എഴുതി പോകാം. (അപൂർവ്വമായി ചില കൈയ്യെഴുത്തു പ്രതികളിൽ ൨൲൧൰൩ (രണ്ട് ആയിരത്തി ഒരു പത്ത് മൂന്ന് ) എന്ന രൂപവും കാണുന്നുണ്ട്.) പ്ലേസ് വാല്യു സിസ്റ്റത്തിൽ അക്കങ്ങൾ എഴുതി ശീലിച്ച നമ്മൾക്ക് ഇത് ൨൦൧൩ എന്നെഴുതന്നാവും സൗകര്യമായി തോന്നുക.

എന്തായാലും ഈ രീതിയിൽ ആയിരുന്നു ഒരു കാലത്ത് നമ്മുടെ പൂർവ്വികർ സംഖ്യകൾ കൈകാര്യം ചെയ്തിരുന്നത് എന്ന ഓർമ്മപ്പെടുത്തൽ ആയി മാത്രം കരുതിയാൽ മതി ഈ കുറിപ്പ്. അച്ചടിയിൽ 1830കൾ മുതൽ പ്ലേസ് വാല്യു സിസ്റ്റം വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയെങ്കിലും കൈയ്യെഴുത്തിലും ആശാൻ പള്ളിക്കൂടത്തിലും മറ്റും ഈ പഴയ രീതി ദീർഘകാലം നിലനിന്നിരിക്കാൻ സാദ്ധ്യത ഉണ്ട്. എന്തായാലും നിലവിൽ ചരിത്രപരമായ പ്രാധാന്യം മാത്രമേ നിലവിൽ ഈ രീതിക്ക് ഉള്ളൂ.