മലയാളലിപിയുടെ എഴുത്തിന്റെ/അച്ചടിയുടെ ചരിത്രത്തിലെ ചില ആദ്യ സംഗതികൾ

നമുക്ക് ഇതു വരെ ലഭിച്ച മലയാള പുസ്തകങ്ങളുടെ സ്കാനുകളും, മലയാള അച്ചടിയെ കുറിച്ച് പരാമർശിക്കുന്ന വിവിധ പുസ്തകങ്ങളും, കൈയ്യെഴുത്ത് പ്രതികളുടെ സ്കാനുകളും (പൊതുജനങ്ങൾക്ക് നേരിട്ട് തെളിവ് ലഭ്യമാകുന്ന) അടിസ്ഥാനമാക്കി മലയാളം എഴുത്തിന്റെ/അച്ചടിയുടെ  ചരിത്രത്തിലെ  ചില ആദ്യ സംഗതികളെ ക്രോഡീകരിക്കാൻ ഉള്ള ശ്രമം ആണിത്.

കൂടുതൽ സ്കാനുകൾ കിട്ടുന്നതിനു അനുസരിച്ച് ഈ വിവരങ്ങൾ പുതുക്കണം എന്ന് കരുതുന്നു.

മലയാളലിപിയുമായി ബന്ധപ്പെട്ട ചിലത്

  • മലയാളലിപി ചിത്രമായിട്ട് അച്ചടിച്ച  ആദ്യത്തെ പുസ്തകംഹോർത്തൂസ് മലബാറിക്കൂസ് –  1678 – ആംസ്റ്റർഡാം – ഹെൻറിക്ക് വാൻറീഡ് – ലത്തീൻ കൃതി ആണിത്. പക്ഷെ മലയാളലിപിയിൽ ഉള്ള ഒരു പ്രസ്താവനയും പിന്നെ പുസ്തകത്തിലെ സസ്യങ്ങളുടെ ചിത്രങ്ങളിൽ എല്ലാം മലയാളലിപിൽ ഉള്ള എഴുത്തും കാണാം. എന്നാൽ ഹോർത്തൂസിലെ മലയാളലിപി ഓരോ അക്ഷരത്തിനും പ്രത്യേകമായുള്ള അച്ചുകൾ ഉപയോഗിച്ചല്ല അച്ചടിച്ചിരിക്കുന്നത്, പകരം ബ്ലോക്കുകളായി വാർത്താണു് അച്ചടിച്ചിരുന്നതു്. അതായത് മലയാളലിപി ചിത്രമായാണ് ചേർത്തിരിക്കുന്നത് എന്ന് പറയാം. അതിനാൽ തന്നെ ഇതിനെ പൂർണ്ണമായി മലയാളലിപി അച്ചടിച്ചു എന്ന് പറയാൻ ആവില്ല.
  • അച്ചുവാർത്ത് മലയാളലിപി അച്ചടിച്ച ആദ്യത്തെ പുസ്തകം – ആൽഫബെത്തും ഗ്രാൻഡോണിക്കോ മലബാറിക്കം – 1772 – റോം – ലത്തീൻ കൃതി ആണിത് – ഓരോ മലയാള അക്ഷരത്തിനും പ്രത്യേക അച്ചുണ്ടാക്കി ആദ്യമായി മലയാളലിപി അച്ചടിച്ചത് ഈ പുസ്തകത്തിനു വേണ്ടിയാണ്.
  • അച്ചുവാർത്ത് മലയാളലിപി അച്ചടിച്ച ആദ്യത്തെ സമ്പൂർണ്ണ മലയാള പുസ്തകം –  സംക്ഷേപവേദാർത്ഥം – 1772 – റോം –  ഇതാണ് അച്ചടിച്ച ആദ്യത്തെ സമ്പൂർണ്ണ മലയാളപുസ്തകം
  •  ഇന്ത്യയിൽ മലയാളലിപി ആദ്യമായി അച്ചടിച്ചത്Grammar of the Malabar language – 1799 – ബോംബെ കുറിയർ പ്രസ്സിൽ – Robert Drummond – ഇംഗ്ലീഷ് കൃതി ആണിത് – ഇംഗ്ലീഷിൽ വന്ന ആദ്യത്തെ മലയാളവ്യാകരണ പുസ്തകം ഇതാണെന്ന് തോന്നുന്നു.
  • ഇന്ത്യയിൽ അച്ചടിച്ച ആദ്യത്തെ മലയാളപുസ്തകംറമ്പാൻ ബൈബിൾ – 1811 – ബേംബെ കുറിയർ പ്രസ്സിൽ –
  •  കേരളത്തിൽ മലയാളലിപി അച്ചടിച്ച ആദ്യത്തെ പുസ്തകം – ചെറുപൈതങ്ങൾക്ക ഉപകാരാർത്ഥം ഇംക്ലീശിൽനിന്ന പരിഭാഷപ്പെടുത്തിയ കഥകൾ – 1824 – കോട്ടയം – ബെഞ്ചമിൻ ബെയ്‌ലി (ഇതിനുള്ള അച്ചുകൾ മദ്രാസിലാണ് നിർമ്മിച്ചത്).
  • ൰ (10) , ൱ (100) , ൲ (1000) എന്നിങ്ങനെ ചിഹ്നങ്ങളുപയോഗിച്ച് മലയാള അക്കങ്ങൾ എഴുതിയിരുന്ന  രീതിയിൽ നിന്ന് 0 ഉപയോഗിച്ചെഴുതുന്ന പ്ലേസ് വാല്യു രീതിയിലേയ്ക്ക് മാറിയത് – 1829 – ബൈബിൾ പുതിയ നിയമം (സമ്പൂർണ്ണം) – കോട്ടയം – ബെഞ്ചമിൻ ബെയിലി
  • ആദ്യമായി പൂർണ്ണവിരാമം (.), കോമ (,), അർദ്ധവിരാമം (;) തുടങ്ങിയ ചിഹ്നങ്ങൾ ഉപയോഗിച്ചത് – സങ്കീർത്തനങ്ങളുടെ പുസ്തകം – മലയായ്മയിൽ പരിഭാഷപ്പെട്ടത  – 1839 – ബെഞ്ചമിൻ ബെയിലി – കോട്ടയം. എന്നാൽ 1834-ൽ ലണ്ടനിൽ അച്ചടിച്ച പുതിയ നിയമം മലയാണ്മ ഭാഷയിൽ പരിഭാഷപ്പെട്ടത രണ്ടാം അച്ചടിപ്പ എന്ന പുസ്തകത്തിൽ ബെയിലി പൂർണ്ണവിരാമം (.) ഭാഗികമായി ഉപയൊഗിച്ചിട്ടുണ്ട്. പക്ഷെ  വാചകങ്ങളെ തമ്മിൽ വേർ പിരിക്കുക എന്ന പ്രധാന ആവശ്യത്തിനു ആ പുസ്തകത്തിൽ പൂർണ്ണവിരാമം ഉപയൊഗിച്ചിട്ടില്ല.
  • ആദ്യമായി ചന്ദ്രക്കല ( ്) – സംവൃതോകാരം സൂചിപ്പിക്കാൻ – ഉപയോഗിച്ചത് – സുവിശേഷ കഥകൾ – ഗുണ്ടർട്ട് – 1847 –  തലശ്ശേരി ലിത്തോ പ്രസ്സ്.
  • ആദ്യമായി ഈ-കാരത്തിന്റെ എന്ന രൂപം അച്ചടിയിൽ ഉപയോഗിച്ചത് – കേരളോല്പത്തി – ഗുണ്ടർട്ട് – 1843 –  മംഗലാപുരം ലിത്തോ പ്രസ്സ്
  • സംവൃതോകാരം സൂചിപ്പിക്കാൻ വേണ്ടി ഉപയോഗിക്കുന്ന മറ്റൊരു ചിഹ്നമായ ു് – ആദ്യമായി കാണുന്നത് – മലയാളവ്യാകരണ ചോദ്യോത്തരം – ഗുണ്ടർട്ട്-ലിസ്റ്റൻ-ഗാര്‍ത്തൈ്വറ്റ് – 1867 – മംഗലാപുരം ബാസൽ മിഷൻ പ്രസ്സ്
  • കൂട്ടക്ഷരങ്ങൾ പിരിയ്ക്കാൻ ആദ്യമായി ചന്ദ്രക്കല ഉപയോഗിക്കുന്നത് – ഗുണ്ടർട്ട് – മലയാളം – ഇംഗ്ലീഷ് ഡിക്ഷണറി – 1872 – മംഗലാപുരം ബാസൽ മിഷൻ പ്രസ്സ്

മലയാളഭാഷയുമായി ബന്ധപ്പെട്ട ചിലത്

കൂടുതൽ സ്കാനുകൾ കിട്ടുന്നതിനു അനുസരിച്ച് ഈ വിവരങ്ങൾ പുതുക്കണം എന്ന് കരുതുന്നു. മാത്രമല്ല കൂടുതൽ നാഴികക്കല്ലുകൾ ചേർക്കണം എന്നും കരുതുന്നു. ഇതിനെ പല വിഭാഗങ്ങളായി പിരിക്കണം എന്നും കരുതുന്നു.

എന്റെ അഭിപ്രായത്തിൽ റോമിൽ നിന്ന് സംക്ഷേപത്തിനു പുറമേയും, ബോംബെയിൽ നിന്ന് റമ്പാൻ ബൈബിളിനു പുറമേയും,  കോട്ടയത്ത് നിന്ന്   ചെറുപൈതങ്ങൾക്ക് പുറമേയും വേറെ മലയാളപുസ്തകങ്ങളും 1829നു മുൻപ് ഇറങ്ങിയിരിക്കാൻ സാദ്ധ്യത ഉണ്ട്. അതൊക്കെ കണ്ടെടുക്കേണ്ടതുണ്ട്.

1847 – സുവിശേഷ കഥകൾ – ഹെർമ്മൻ ഗുണ്ടർട്ട്

കല്ലച്ചിൽ (ലിത്തോഗ്രഫി) അച്ചടിച്ച 2 പുസ്തകങ്ങൾ (ഒന്ന് 1843ൽ അച്ചടിച്ചതും, വേറൊന്ന് 1868-ൽ അച്ചടിച്ചതും) നമ്മൾ ഇതിനകം പരിചയപ്പെട്ടു. ഇപ്രാവശ്യം നമ്മൾ പരിചയപ്പെടുന്നത് 1847-ൽ കല്ലച്ചിൽ അടിച്ച ഒരു പുസ്തകമാണ്.

  • പുസ്തകത്തിന്റെ പേര്: സുവിശേഷ കഥകൾ
  • അച്ചടിച്ച വർഷം: 1847
  • പ്രസാധനം: ബാസൽ മിഷൻ പ്രസ്സ്, തലശ്ശേരി
  • രചയിതാവ്: ഗുണ്ടർട്ട് ആയിരിക്കണം

കൈയ്യഴുത്ത് അതേ പോലെ അച്ചടിക്കാൻ കഴിയുന്നു എന്നതാണ് ലിത്തോഗ്രഫി അച്ചടിയുടെ ഏറ്റവും വലിയ പ്രത്യേകത എന്ന് കേരളോല്പത്തിയെ കുറിച്ചുള്ള പോസ്റ്റിൽ സൂചിപ്പിച്ചിരുന്നല്ലോ. 1843ലെ കേരളൊല്പത്തിയുടെ ലിത്തോ പതിപ്പാണ് 1847 നു മുൻപ് നമ്മൾ കണ്ട ലിത്തോ പതിപ്പ്. അതുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും വലിയ വ്യത്യാസം കണ്ടത് മീത്തലിന്റെ കാര്യത്തിലാണ്. അതിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ താഴെ.

ഈ പതിപ്പിൽ ഞാൻ ശ്രദ്ധിച്ച കാര്യങ്ങൾ എടുത്തെഴുതട്ടെ.

  • ബൈബിളിലെ പുതിയ നിയമത്തിലെ ആദ്യ നാലു പുസ്തകങ്ങളിൽ (സുവിശേഷങ്ങളിലെ) നിന്നെടുത്ത കുറച്ച് കഥകളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. 52കഥകളാണ് ഇത്തരത്തിൽ കൊടുത്തിരിക്കുന്നത്.
  • ഏകദേശം 110 താളുകൾ ആണ് പുസ്തകത്തിന്.
  • ഏ/ഓ കാരങ്ങളോ അതിന്റെ ചിഹ്നങ്ങളോ ഉപയോഗിച്ചിട്ടില്ല.
  •  കൈയ്യെഴുത്തായതിനാൽ വാക്കുകൾക്ക് ഇടയിൽ ഇട വിടുന്ന രീതി ഇല്ല.
  • ചില്ലുള്ള കൂട്ടക്ഷരങ്ങൾ ഉണ്ട്.
  • ഖണ്ഡികയിൽ വാചകങ്ങളെ തമ്മിൽ വേർതിരിക്കാൻ ഒരു വര ഉപയൊഗിച്ചിരിക്കുന്നു. പക്ഷെ ചിലയിടങ്ങളിൽ അത് പൂർണ്ണവിരാമമായി മാറുന്നതായി തോന്നുന്നു.
  • മറ്റ് കൈയ്യെഴുത്ത് പ്രതികളിൽ കണ്ടത് പോലെ  വരി മുറിയുമ്പോൾ സ്വരാക്ഷരചിഹ്നങ്ങളെ ഒരു ദാക്ഷിണ്യവും ഇല്ലാതെ വേർപെടുത്തുന്നു
  • ന്റ, റ്റ. ഇത് രണ്ടും അക്കാലത്തെ എല്ലാ കൃതികളും കാണുന്ന പോലെ ൻറ, ററ എന്ന് വേറിട്ട് തന്നെ ആണ് എഴുതിയിരിക്കുന്നത്.
  • ഇനി ഇതിനൊക്കെ പുറമേ ഈ പതിപ്പിൽ ഞാൻ കണ്ട ഏറ്റവും വലിയ പ്രത്യെകത കൂടെ പറയട്ടെ. അത് സംവൃതോകാരത്തിന്റെ കാര്യമാണ്. ഈ പുസ്തകത്തിൽ ആദ്യമൊക്കെ സംവൃതോകാരം  ചിഹ്നം കൊണ്ട് സൂചിപ്പിച്ചിരിക്കുന്നു. പക്ഷെ 25ആം താളിൽ കഫർന്നഹൂം പട്ടണത്തിലെക്ക് എന്ന വാക്കിൽ ചന്ദ്രക്കലയുടെ ഒരു മിന്നലാട്ടം ഉള്ളത് പോലെ തോന്നി. അതിനു ശെഷം പിന്നീട് അങ്ങനെ കണ്ടില്ല. പക്ഷെ 39 ആം താളിൽ കുറച്ചധികം വാക്കുകളിൽ ചന്ദ്രക്കല കണ്ടു. അതിനു ശെഷവും ഇടയ്ക്കിടയ്ക്ക് ചന്ദ്രക്കലയ ധാരാളമായി പ്രത്യക്ഷപ്പെടുന്നത് കാണാം. പക്ഷെ ഇതിലെ ചന്ദ്രക്കല കൂടുതലും അക്ഷരത്തിന്റെ നടുക്ക് ആണ് കാണുന്നത്. അതായത് ഇന്നത്തെ പോലെ അക്ഷരത്തിന്റെ മുകളിൽ വലത്തെ മൂലയിൽ അല്ല.  1843ലെ പതിപ്പിൽ ചന്ദ്രക്കല നമ്മൾ കണ്ടില്ലല്ലോ. അങ്ങനെ ഇന്ന് വരെ നമുക്ക് കിട്ടിയ സ്കാനുകൾ വെച്ച് 1847-ൽ ആണ് ചന്ദ്രക്കല ആദ്യമായി ഉപയോഗിച്ചത് എന്ന് പറയാം. (അല്ലെങ്കിൽ 1843നും 1847നും ഇടയിൽ ആണ് ഇത് ആദ്യമായി പരീക്ഷിച്ചത് എന്ന് പറയാം. 1843നും 1847നും ഇടയിൽ ഇറങ്ങിയ കൂടുതൽ പുസ്തകങ്ങളുടെ സ്കാനുകൾ കിട്ടുമ്പോൾ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരും. നിലവിൽ നമുക്ക് ആധികാരികമായ തെളിവുള്ളത് 1847 എന്നതിനാണ്) അതിനാൽ ചന്ദ്രക്കലയുടെ കാര്യത്തിൽ നമ്മൾ ലിസ്റ്റനു കൊടുത്തിരുന്ന സംശയത്തിന്റെ ആനുകൂല്യം ഒഴിവാക്കി പിതൃത്വം തിരിച്ചു ഗുണ്ടർട്ടിനു തന്നെ കൊടുക്കണം എന്ന് തോന്നുന്നു.

ഇന്ന് നമുക്ക്  അറിയാവുന്ന മീത്തലിന്റെ ചരിത്രം 1867-ൽ നിന്ന് 1847ലേക്ക് (അതായത് പിന്നേം 20 വർഷം പിറകിലേക്ക്) കൊണ്ടു പോയി എന്നതാണ് ഈ പുസ്തത്തിന്റെ സ്കാൻ കൊണ്ട് നമുക്ക് കിട്ടിയ ഏറ്റവും വലിയ അറിവായി ഞാൻ കരുതുന്നത്.

കൂടുതൽ പ്രത്യേകതകൾ നിങ്ങൾ കണ്ടാൽ അത് പിൻമൊഴിയായി ഈ പോസ്റ്റിന്റെ താഴെ രേഖപ്പെടുത്താൻ അഭ്യർത്ഥിക്കുന്നു.

പുസ്തകത്തിന്റെ സ്കാൻ ഇവിടെ നിന്നു ലഭിക്കും:  https://archive.org/details/1847_Suvishesha_Kathakal

 

 

ബെഞ്ചമിൻ ബെയിലിയും സ്വരം മായ്ക്കാനുള്ള ചിഹ്നവും

ഇതിനകം നമ്മൾ പരിചയപ്പെട്ട പഴയ കൃതികളുടെ സ്കാനുകളിൽ നിന്ന് 1867-നു മുൻപ് മീത്തലിനായി അച്ചടിയിൽ പ്രത്യേക ലിപി ഉപയോഗിച്ചിരുന്നില്ല എന്ന് മനസ്സിലാക്കിയല്ലോ.

മീത്തലിനായി 1867നു മുൻപ് ഒരു ചിഹ്നവും ഉപയൊഗിച്ചിരുന്നില്ല എന്ന അഭിപ്രായം ഞാൻ ഭാഗികമായി തിരുത്തുന്നു.  അതിനെ  കുറിച്ചാണ് ഈ ലേഖനം. ഈ ലേഖനം തയ്യാറാക്കുന്നതിന് എനിക്ക് സഹായകരമായി തീർന്നത് കോട്ടയം സി.എം.എസ്. കൊളേജ് പ്രൊഫസർ ശ്രീ. ബാബു ചെറിയാന്റെ പുസ്തകങ്ങളും അദ്ദേഹവുമായി നേരിട്ട് നടത്തിയ ഫോൺസംഭാഷണങ്ങളും ആണ്. അതിനാൽ അദ്ദേഹത്തിന് എല്ലാ നന്ദിയും അറിയിക്കട്ടെ. അദ്ദേഹത്തിന്റെ അഭിപ്രായത്തോടൊപ്പം ഈ വിഷയത്തിൽ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ച സിബു, സുനിൽ, നവീൻ എന്നിവരുടെ അഭിപ്രായങ്ങൾ കൂടെ ഈ ലേഖനത്തിൽ ചേർത്തിട്ടുണ്ട്.

മീത്തലും ബെയിലിയുമായുള്ള ബന്ധം കാണുന്നത് കേരളത്തിൽ അച്ചടിച്ച ആദ്യത്തെ മലയാളപുസ്തകമായ ചെറുപൈതങ്ങളിൽ… തന്നെയാണ്. ഇതിന്റെ സ്കാൻ നമുക്ക് കിട്ടാത്തത് കൊണ്ട് അതിനെ കുറിച്ച് പ്രൊഫസർ ബാബു ചെറിയാൻ ലഭ്യമാക്കിയ ചെറുപൈതങ്ങളുടെ ഒന്നോ രണ്ടോ താളുകളുടെ ഫൊട്ടോ കോപ്പി മാത്രമേ നമുക്ക് ഉള്ളൂ.  സ്കാൻ നമുക്ക് കിട്ടുകയാണെങ്കിൽ കൂടുതൽ കാര്യങ്ങൾ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ബെയിലിയും മീത്തലും ചെറുപൈതങ്ങളുമായുള്ള ബന്ധം പറയുന്നതിനു മുൻപ് ചെറുപൈതങ്ങൾ അച്ചടിക്കുന്നത് വരെയുള്ള മലയാളം ഫോണ്ടുകളെ കുറച്ച് കാര്യങ്ങൾ പറയട്ടെ.

  • ആദ്യത്തെ മലയാളം അച്ചടി പുസ്തകം സംക്ഷേപവേദാർത്ഥം ആണല്ലോ. ഈ പുസ്തകം അച്ചടിക്കുന്നതിനു ഉപയൊഗിച്ച ഫോണ്ട് തന്നെയാണ് ആൽഫബെത്തും പഴഞ്ചൊൽ ശേഖരം പൗളിനോസ് പാതിരിയുടെ വിവിധ കൃതികൾ തുടങ്ങി  റോമിൽ നിന്ന് ഇറങ്ങിയ മലയാള ലിപി അച്ചടിച്ചിരിക്കുന്ന എല്ലാ പുസ്തകങ്ങളും ഉപയോഗിച്ചിരിക്കുന്നത്. ഈ ഫോണ്ടിനെ നമുക്ക് സൗകര്യത്തിനു വേണ്ടി സംക്ഷേപ ഫോണ്ട് എന്ന് പറയാം.
  • ഇതിനു ശേഷം മറ്റൊരിടത്ത് മലയാളലിപി അച്ചടിക്കുന്നത് ബോംബെയിൽ നിന്ന് 1799-ൽ ഇറങ്ങിയ Robert Drummondന്റെ കൃതിയാണ്.  ഇതേ ഫോണ്ട് തന്നെയാണ് 1811-ൽ റമ്പാൻ ബൈബിളും അച്ചടിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. ഇതിനെ ബോംബെ കുറിയർ ഫോണ്ട് എന്ന് നമുക്ക് വിളിക്കാം.
  • ഇതിനു ശേഷം ഏകദേശം 1818ൽ ആണ് ബെഞ്ചമിൻ ബെയിലി കേരളത്തിൽ എത്തുന്നത്. അദ്ദേഹത്തിന്റെ പ്രത്യേക താല്പര്യത്തിൽ 1821ഒക്ടോബറിൽ അച്ചടി യന്ത്രം ഇംഗ്ലണ്ടിൽ നിന്ന് കോട്ടയത്ത് എത്തിച്ചേർന്നു. പക്ഷെ അച്ചടി യന്ത്രം മാത്രം ഉണ്ടായിട്ട് കാര്യമില്ലല്ലോ, മലയാളലിപി അച്ചടിക്കാൻ മലയാളം ഫോണ്ട് കൂടെ വേണമല്ലോ. അതിനായി ബെഞ്ചമിൻ ബെയിലി മദ്രാസിലുള്ള തന്റെ മാതൃസംഘടനാ ഓഫീസിലേക്ക് എഴുതി. ബെയിലിയുടെ ആവശ്യപ്രകാരം മദ്രാസിൽ മലയാളം അച്ചുകൾ നിർമ്മിക്കാൻ തുടങ്ങി. വളരെ വൈകി ഏതാണ് 2 വർഷത്തോളമെടുത്ത് 1823 ജൂണിൽ ആണ് മദ്രാസിൽ നിന്നുള്ള മലയാളം ഫോണ്ടുകൾ ബെയിലിക്ക് കോട്ടയത്ത് കിട്ടുന്നത്. ഇതിനെ നമുക്ക് മദ്രാസ് ഫോണ്ടെന്ന് വിളിക്കാം.

മദ്രാസ് ഫോണ്ടിന്റെ കാര്യത്തിൽ പല വിധ കാരണങ്ങൾ കൊണ്ട് ബെയിലി അതൃപ്തൻ ആയിരുന്നു. അങ്ങനെയാണ് അദ്ദേഹം സ്വയം ഫോണ്ടുണ്ടാക്കാൻ മുൻപിട്ട് ഇറങ്ങുന്നത്. അതിന്റെ കൂടുതൽ വിവരങ്ങൾ മറ്റൊരു അവസരത്തിൽ പറയാം.

പക്ഷെ മറ്റൊരു ഫോണ്ട് നിർമ്മിച്ച് വരുന്നത് വരെ വെറുതെ ഇരിക്കുക എന്നത് ശരിയല്ലല്ലോ. അതിനാൽ തന്നെ മദ്രാസ് ഫോണ്ടിന്റെ കാര്യത്തിൽ ഒട്ടും തൃപ്തൻ അല്ലെങ്കിലും ആ ഫോണ്ട് ഉപയോഗിച്ച് ബെയിലി മലയാളം അച്ചടി തുടങ്ങി. അങ്ങനെ മദ്രാസ് ഫോണ്ടിൽ അച്ചടിച്ച ആദ്യത്തെ പുസ്തകമാണ്  ചെറുപൈതങ്ങൾ…

മുകളിൽ സൂചിപ്പിച്ച പോലെ ഇനി ബെയിലിയും മീത്തലും ചെറുപൈതങ്ങളുമായുള്ള ബന്ധം പറയട്ടെ. മദ്രാസ് ഫോണ്ടിൽ രേഫം സൂചിപ്പിക്കാൻ ഒരു ചെറു വര ആണ് ഉപയൊഗിച്ചിരിക്കുന്നത്. സംക്ഷേപ, കുറിയർ ഫോണ്ട് എന്നിവയിലും ചെറു വര തന്നെയാണ്. (അർണ്ണൊസ് പാതിരിയുടെ കൈയ്യെഴുത്ത് പ്രതികളിലും നമ്മൾ രേഫത്തിന് ഉപയോഗിച്ചിരിക്കുന്ന ചെറു വരെ കണ്ടതാണ്)

ഇനി നമ്മൾ ഈ പോസ്റ്റിൽ കൈകാര്യം ചെയ്യുന്ന വിഷയത്തെ കുറിച്ച് ഡോ: ബാബു ചെറിയാൻ പറയുന്നത് നോക്കൂ

മദാസ് ഫോണ്ടിൽ

…കൂട്ടക്ഷരങ്ങള്‍ രൂപപ്പെടുത്തിയിട്ടുള്ളത്‌ പല വിധത്തിലാണ്‌. ഏ, ഓ എന്നീ സ്വരങ്ങളുടെ ഉപലിപി ഇല്ലാത്തതുപോലെ സംവൃതോകാരവും പ്രയോഗത്തിലില്ല. എന്നാല്‍ ഇംഗ്ലീഷ്‌ പദങ്ങളുടെ ട്രാന്‍സ്‌ലിറ്ററേഷനില്‍ വര്‍ണങ്ങളുടെ ഉച്ചാരണത്തെ കുറിക്കാന്‍ അക്ഷരത്തിന് മുകളില്‍ (രേഫ ചിഹ്നം പോലെ) ഒരു ചെറുവര (|) ചേര്‍ത്തിട്ടുണ്ട്‌. ഇംഗ്ലീഷ്‌ പദങ്ങളില്‍ ഈ ചിഹ്നം സംവൃതോകാരത്തിന്റെ ഉച്ചാരണമൂല്യമാണു സൃഷ്‌ടിക്കുന്നത്‌

ചെറു പൈതങ്ങളിൽ ഈ വിധത്തിൽ സംവൃതോകാരത്തിന്റെ ഉച്ചാരണമൂല്യം സൂചിപ്പിക്കാൻ ഈ ചിഹ്നം ഉപയോഗിച്ചിരിക്കുന്ന ചില വാക്കുകൾ ചിത്രമായി താഴെ കൊടുക്കുന്നു.

example

ഇതിൽ യെശുക്രിസ്തൊസ് എന്ന വാക്ക് ഉൾക്കൊള്ളുന്ന ചെറുപൈതങ്ങളിലെ താളിന്റെ ചിത്രം നമുക്ക് ലഭിച്ചിട്ടുണ്ട്. അത് താഴെ കാണാം.

meethal

 

ഇംഗ്ലീഷ് പദങ്ങൾക്ക് സംവൃതോകാരത്തിന്റെ ഉച്ചാരണമൂല്യം സൂചിപ്പിക്കാൻ | ചിഹ്നം ഉപയോഗിച്ചിട്ടുണ്ടെങ്കിലും മലയാളപദങ്ങൾക്ക് ഇങ്ങനെ ഉപയോഗിച്ചിട്ടേയില്ല. ഈ വര സംവൃതോകാരത്തെക്കുറിക്കാന്‍ മലയാളത്തില്‍ ഉപയോഗിക്കാമായിരുന്നു എന്നൊരു നിരീക്ഷണവും ബാബു ചെറിയാൻ നടത്തുന്നുണ്ട്.

എന്നാൽ ഈ ചിഹ്നം ബെയിലി ഉപയോഗിച്ചിരിക്കുന്നത് വ്യജ്ഞനാക്ഷരങ്ങളിലെ സ്വരം മായിച്ചു കളയാനാണെന്നാണ് സിബു, സുനിൽ, നവീൻ ശങ്കർ എന്നിവർ നിരീക്ഷിക്കുന്നത് (ഈ പോസ്റ്റിലെ  കമെന്റുകൾ കാണുക). ഞാനും ഈ അഭിപ്രായത്തോട് യോജിക്കുന്നു. ഇന്ന് നമ്മൾ ചന്ദ്രക്കല  ഉപയോഗിക്കുന്നത് ഈ ആവശ്യത്തിനും കൂടിയാണ് എന്നത് ആലോചിക്കുമ്പോൾ സ്വരം മായിച്ചു കളയുന്ന പരിപാടിക്ക് ഈ ചിഹ്നം ഉപയോഗിച്ച്, ചന്ദ്രക്കല പൂർണ്ണമായും സംവൃതോകാരത്തിനായി ഉപയൊഗിക്കാമായിരുന്നു എന്ന സുനിലിന്റെ അഭിപ്രായം യോജിക്കത്തക്കതാണ്.

പിന്നീട് സംവൃതോകാരചിഹ്നത്തെ സൂചിപ്പിക്കാൻ വന്ന ു ചിഹ്നം, പിന്നെ വന്ന ് എന്ന ചിഹ്നം, പിന്നെ അത് രണ്ടും കൂടെ ചേർന്ന് വന്ന ു് എന്ന രൂപവും ഒക്കെ നമ്മൾ കണ്ടതാണ്. സംവൃതോകാരത്തെ സൂചിപ്പിക്കാൻ ബാസൽ മിഷൻകാർ കൊണ്ടു വന്ന ് ചിഹ്നം പിന്നീട് സ്വരത്തെ കളഞ്ഞ് കൂട്ടക്ഷരം പിരിക്കാനും തുടങ്ങി വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്തത് നമ്മൾ കണ്ടതാണല്ലോ.

ബെഞ്ചമിൻ ബെയിലി ചെറുപൈതങ്ങളിൽ മലയാളപദങ്ങൾക്ക് ഈ ചിഹ്നം ഉപയോഗിക്കാതിരിക്കാൻ കാരണം മലയാളത്തിൽ അങ്ങനെ ഒന്ന് ഉണ്ടായിരുന്നില്ല എന്നത് ആണെന്നാണ് എന്റെ അനുമാനം. എഴുത്തിൽ ഉണ്ടായിരുന്ന രീതിയെ ഒറ്റയടിക്ക് മാറ്റി മറിക്കാൻ ബെയിലി ശ്രമിച്ചിട്ടില്ല എന്ന് ബെഞ്ചമിൻ ബെയിലിയെ കൂടുതൽ പഠിക്കുമ്പോൾ മനസ്സിലാകുന്നു. ആദ്യം എഴുത്തിൽ ഉള്ളത് അതേ പോലെ പുനർനിർമ്മിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ബാക്കിയുള്ള വിപ്ലവങ്ങൾ വളരെ സമയമെടുത്താണ് അദ്ദേഹം ചെയ്യുന്നത്. പ്രത്യേകിച്ച് ഏ, ഓ കാരങ്ങളുടെ ഒക്കെ കാര്യത്തിൽ.   ഏ കാരം ഓകാരം അതിന്റെ ചിഹ്നങ്ങൾ, കുത്ത് കോമ തുടങ്ങിയ punctuation ചിഹ്നങ്ങൾ, പ്ലേസ് വാല്യു സിസ്റ്റം ഉപയോഗിച്ചുള്ള മലയാളം അക്കങ്ങളുടെ എഴുത്ത് തുടങ്ങി എല്ലാം വളരെ പതുക്കെ പതുക്കെയാണ് ബെയിലി മലയാളത്തിൽ കൊണ്ടു വന്നത്. എന്നാൽ സംവൃതോകാരത്തിന്റെ/സ്വരം കളയുന്ന ചിഹ്നനത്തിന്റെ കാര്യത്തിൽ അദ്ദേഹം ഒന്നും ചെയ്തില്ല താനും.

ചെറുപൈതങ്ങളുടെ സ്കാൻ നമുക്ക് കിട്ടിയാൽ ഈ വിഷയം ഉയർത്തുന്ന കുറേ ചോദ്യങ്ങൾക്ക് പരിഹാരമാകും എന്ന് കരുതുന്നു.