1889 – തിരുവിതാംകൂർ റോയൽ കോടതി വിധി

ആമുഖം

കേരള ക്രൈസ്തവ സഭയെ സംബന്ധിച്ച് അതീവ പ്രധാന്യമുള്ള ഒരു കോടതിവിധി രേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പുറത്ത് വിടുന്നത്. ഈ വിധി ഇപ്പോൾ 1889ലെ റോയൽ കോടതിവിധി എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. സെമിനാരിക്കേസ് എന്നും പറയാറുണ്ട്.  പലവിധ കാരണങ്ങൾ കൊണ്ട് ഈ കോടതിവിധി കേരള ക്രൈസ്തവ സഭാ ചരിത്രത്തിൽ പ്രധാനമാണ്. അതിന്റെ പശ്ചാത്തലം മനസ്സിലാക്കാൻ കോടതിക്കേസുണ്ടാകാനുള്ള കാരണം മനസ്സിലാക്കണം. അത് ആദ്യം മനസ്സിലാക്കി ഈ രേഖയുടെ വിശദാംശങ്ങളിലേക്ക് പോകാം.

തിരുവിതാംകൂർ റോയൽ കോടതി വിധി – 1889
തിരുവിതാംകൂർ റോയൽ കോടതി വിധി – 1889

കേസിന്റെ പശ്ചാത്തലം

1877 വരെ മലങ്കര സഭയുടെ മെത്രാപോലീത്ത ആയിരുന്ന മാത്യൂസ് മാർ അത്താനാസ്യോസ്  (ഈ ലിങ്കിൽ കാണുന്ന  13th Mar Thoma: His Grace the Most Rev. Mathews Mar Athanasius Metropolitan എന്ന കുറിപ്പ് വായിക്കുക)  കാലം ചെയ്തു.

മാത്യൂസ് മാർ അത്താനാസ്യോസ്, മലങ്കര സഭയിൽ ഏകദേശം 1830കൾ മുതലെങ്കിലും ആരംഭിച്ച് നവീകരണ ആശയങ്ങളേയും അതിനെ പിന്തുണയ്ക്കുന്നവരുടേയും പ്രധാന നേതാവായിരുന്നു. എന്നാൽ നവീകരണ ആശയങ്ങളോട് എതിർപ്പുള്ള വലിയൊരു വിഭാഗം ജനങ്ങളും പുരോഹിതരും ബിഷപ്പുമാരും ഒക്കെ അക്കാലത്ത് തന്നെ സഭയിൽ ഉണ്ടായിരുന്നു. 1877ൽ മാത്യൂസ് മാർ അത്താനാസ്യോസ് മരിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ ബന്ധുകൂടെയായ തോമസ് മാർ അത്തനെഷ്യസിനെ (14th Mar Thoma: His Grace the Most Rev. Thomas Mar Athanasius Metropolitan എന്ന കുറിപ്പ് വായിക്കുക) തന്റെ പിൻഗാമിയായി നിയമിച്ചു. എന്നാൽ നവീകരണക്കാരെ എതിർത്തിരുന്നവർക്ക് ഇത് സ്വീകാര്യമായിരുന്നില്ല. അവർ തങ്ങളുടെ നേതാവായ പുലിക്കോട്ടിൽ ജോസഫ് മാർ ദീവാന്ന്യോസിനെ മലങ്കര മെത്രാപ്പോലിത്ത ആയി അംഗീകരണം എന്ന് വാദിച്ചു.

പുലിക്കോട്ടിൽ ജോസഫ് മാർ ദീവാന്ന്യാസോസ് ഇത് സംബന്ധിച്ച് ഒരു കേസ് ആലപ്പുഴ ജില്ലാകൊടതിയിൽ 1879ൽ ഫയൽ ചെയ്തു. ഈ കേസിൽ ആലപ്പുഴ ജില്ലാകൊടതി വാദിക്ക് അനുകൂലമായി വിധിച്ചു. ഇതിനെതിരെ 1884ൽ തോമസ് മാർ അത്തനെഷ്യസും കൂട്ടരും തിരുവിതാംകൂർ ഹൈക്കോടതിയിൽ അപ്പീൽ പോയി. എന്നാൽ ആ അപ്പീൽ തള്ളി പോയി. ഈ വിധിക്കെതിരെ തോമസ് മാർ അത്തനെഷ്യസസും കൂട്ടരും തിരുവിതാംകൂർ റോയൽ കോടതിയിൽ 1886-ൽ മൂന്നാം നമ്പറായി അപ്പീൽ ഫയൽ ചെയ്തു. ജസ്റ്റീസുമാരായ കെ. കൃഷ്ണസ്വാമിറാവു, എ. സീതാരാമയ്യൻ, ഇ. ഓംസ്‌ബി എന്നിവർ വാദം കേട്ടു. മൂന്നുവർഷത്തോളം നീണ്ടു നിന്ന വിശദമായ വാദം ആയിരുന്നു ഈ കേസിൽ നടന്നത്. വാദത്തിന് ശെഷം ജസ്റ്റീസുമാരായ കെ. കൃഷ്ണസ്വാമിറാവു, എ. സീതാരാമയ്യൻ, എന്നിവർ പുലിക്കോട്ടിൽ ജോസഫ് മാർ ദീവാന്ന്യോസിന് അനുകൂലമായും, ഇ. ഓംസ്‌ബി മാത്യൂസ് മാർ അത്താനാസ്യോസിന് അനുകൂലമായും നിലപാട് എടുത്തു. അതനുസരിച്ച് 1889ൽ തിരുവിതാംകൂർ മഹാരാജാവ് ഭൂരിപക്ഷ ബഞ്ചിന്റെ തീരുമാനം അംഗീകരിച്ച് പുലിക്കോട്ടിൽ ജോസഫ് മാർ ദീവാന്ന്യോസിന് അനുകൂലമായി വിധി പ്രഖ്യാപിച്ചു. ഈ വിധിയാണ് ഇപ്പോൾ 1889ലെ തിരുവിതാംകൂർ റോയൽ കോടതി വിധി എന്ന പേരിൽ അറിയപ്പെടുന്നത്. ആ വിധിയുടെ പകർപ്പിന്റെ സ്കാനാണ് നമുക്ക് ഇപ്പോൾ ലഭ്യമായിരിക്കുന്നത്.

ഈ വിധി മലങ്കര സഭയിൽ നിരവധി പ്രത്യാഘാതങ്ങൾ ഉണ്ടാക്കി. ചിലതൊക്കെ പെട്ടെന്നുണ്ടായ പ്രത്യാഘാതം ആയിരുന്നു. വേറെ ചിലത് ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്നു. ചില പ്രത്യാഘാതങ്ങൾ താഴെ പറയുന്നത് ആണ്.

  • നവീകരണ ആശയങ്ങളെ പിന്തുണയ്ക്കുന്ന തോമസ് മാർ അത്താനാസ്യോസും അദ്ദേഹത്തൊട് ചേർന്ന് നിൽക്കുന്നവരും വിഘടിച്ച് നവീകരണ സുറിയാനി സഭ ആയി തീർന്നു. ഈ സഭ പിന്നീട് മലങ്കര മാർത്തോമ്മാ സുറിയാനി സഭ എന്ന പേർ സ്വീകരിച്ചു. ഇപ്പോൾ മാർത്തോമ്മാ സഭ എന്ന ചുരുക്കപേരിലും അറിയപ്പെടുന്നു.
  • എന്നാൽ 1889ലെ തിരുവിതാംകൂർ റോയൽ കോടതി വിധിയിൽ അന്ത്യോക്കൻ പാത്രിയർക്കിസിനെ ആണ് മലങ്കര സഭയുടെ ആത്മീയ തലവൻ ആയി വിധിച്ചത്. ഇത് അല്പകാലത്തിനുള്ളീൽ തന്നെ പിന്നെയും പ്രശ്നങ്ങൾ തുടങ്ങാൻ ഇടയാക്കി. അതിനെ തുടർന്ന് 1912 ഓടെ പിന്നെയും പിളർപ്പുണ്ടായി. അന്തോഖ്യൻ പാത്രിയർക്കിസിന്റെ മലങ്കര സഭയുടെ മേൽ ഉള്ള അധികാരം അംഗീകരിക്കുന്നവർ യാകോബായ വിഭാഗമായും അത് അംഗീകരിക്കാത്തവർ  ഓർത്തഡോക്സ് വിഭാഗമായും പിളർന്നു. ഇതിൽ നിന്ന് പിന്നെയും ഒരു വിഭാഗം മാർപ്പാപ്പയെ തലവനായി അംഗീകരിച്ച് മലങ്കര കത്തോലിക്ക സഭയായി തീർന്നു. യാക്കോബായ സഭയും ഓർത്താഡൊക്സ് സഭയും ഇതുമായി ബന്ധപ്പെട്ട വിവിധ സംഗതികളിൽ നിരവധി കേസുകളുമായി ഇപ്പോഴും ഏറ്റുമുട്ടി കൊണ്ടിരിക്കുന്നു.
  • മാർത്തോമ്മാ സഭയിലെ നവീകരണത്തിന് ശക്തി കുറഞ്ഞെന്ന് പരാതിപ്പെട്ട് വേറൊരു വിഭാഗം മാർത്തോമ്മാ സഭയിൽ നിന്ന് വിഘടിച്ച് പോയി സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ഉണ്ടാക്കി.

അങ്ങനെ ഈ വിധി മൂലം നേരിട്ടും അല്ലാതെയും ഉണ്ടായ പിളർപ്പുകൾ  നിരവധിയാണ്. അതിനു പുറമേ ആണ് മറ്റ് വ്യവഹാരക്കേസുകൾ.

ഇപ്പോൾ 125 വർഷങ്ങൾക്ക് ഇപ്പുറം ഈ കേസിൽ ജയിച്ചവരോ തോറ്റവരോ ഈ വിധിയെ ആഘോഷിക്കുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. ഓർത്തഡോക്സ് സഭാ വിഭാഗം ഈ വിധിയിൽ ആഘൊഷിക്കത്തക്കതായി ഒന്നുമില്ലെന്ന് സമർത്ഥിക്കുന്ന ഒരു ലേഖനം ഇവിടെ കാണാം.  ഈ കേസിന്റെ കാര്യത്തിൽ വിരുദ്ധ ധ്രുവങ്ങളിൽ ആണെന്ന് കരുതാവുന്ന യാക്കോബാ സഭയും മാർത്തോമ്മാ സഭയും അന്യോന്യം സഹകരണത്തിനുള്ള വഴിയിലും ആണ്. മാർത്തോമ്മ സഭയുടെ നേതൃത്വത്തിൽ നടത്തുന്ന മാരാമൺ കൺവെൻഷനിൽ അന്ത്യോഖ്യൻ പാത്രിയർക്കീസ് തന്നെ നേരിട്ട് പങ്കെടുത്ത് ഈ സഹകരണം പുതിയ തലത്തിലേക്ക് കൊണ്ട് പോകാനും ശ്രമിക്കുന്നുണ്ട്.  ചുരുക്കത്തിൽ ഇന്ന് ഈ വിധിയെ വിവിധ കാരണങ്ങൾ കൊണ്ട് പൂർണ്ണമായി ആഘോഷിക്കുന്നവർ ഉണ്ടോ എന്ന് സംശയമാണ്.

ഇന്ന് ഈ രേഖ വായിക്കുന്നത് ഈ രേഖയുമായി ബന്ധപ്പെട്ട വിവിധ സഭകൾക്ക് തങ്ങൾ പിന്നിട്ട് വന്ന വഴി മനസ്സിലാക്കാൻ സഹായിക്കും.

ഈ സ്കാനിന്റെ ഉള്ളടക്കത്തിന്റെ പ്രത്യേകതകൾ

വിധിയുടെ ചുരുക്കം മുകളിലെ ആമുഖത്തിൽ നിന്ന് മനസ്സിലാക്കാമല്ലോ. എന്നാൽ ഈ പൊതുസഞ്ചയ രേഖയുടെ ഉള്ളടക്കം വിധിയിൽ ഒതുങ്ങുന്നില്ല. വിധി പ്രഖ്യാപിക്കുന്നത് വരെയുള്ള മലങ്കര സഭയുടെ ചരിത്രം വിവിധ തെളിവുകളും മറ്റും ആധാരമാക്കി  വിശദമായി ഉപന്യസിക്കുന്നു. 170 ഓളം താളുകളുള്ള ഈ വിധിന്യായത്തിൽ വളരെയധികം ചരിത്ര രേഖകളേയും ചരിത്രവസ്തുതകളും പരാമർശിക്കുന്നുണ്ട്. മലങ്കര സഭയുമായി ബന്ധപ്പെട്ട നിരവധി വ്യക്തികളെ പരാമർശിക്കുന്നൂണ്ട്. സഭയ്ക്കുണ്ടായ വസ്തുവകകളെ പറ്റി പരാമർശിക്കുന്നൂണ്ട്. ഇതുമായി ബന്ധപ്പെട്ട വളരെ പഴയ പല രേഖകളേയും പരാമർശിക്കുന്നുണ്ട്. അങ്ങനെ ആകെ മൊത്തത്തിൽ ഒരു ചരിത്ര രേഖ കൂടാണ് ഈ കൊടതി വിധിയുടെ രേഖ എന്ന് നിസംശയം പറയാം. അതിന്റെ ഉള്ളടക്കം വായിച്ച് കാര്യങ്ങൾ മനസ്സിലാക്കാൻ എല്ലാവർക്കുമായി ഈ പൊതുസഞ്ചയ രേഖയുടെ സ്കാൻ പങ്ക് വെക്കുന്നു.

രേഖ വായിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

രേഖയിലെ ഭാഷയും എഴുത്തും എല്ലാം 125 വർഷം പുറകിലത്തെ ആണ്. അതിനാൽ ഇന്നത്തെ മലയാള ഗദ്യം മാത്രം വായിച്ച് ശീലിച്ചവർക്ക് ഭാഷയും എഴുത്തും അല്പം പ്രശ്നം സൃഷ്ടിച്ചേക്കാം. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ പ്രശ്നങ്ങൾ മിക്കവാറും ഒക്കെ തീരും.

വായിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില സംഗതികൾ

സംവൃതോകാരം/കേവലവ്യജ്ഞനം

ആ കാലത്തെ എഴുത്തിൽ സംവൃതോകാരം സൂചിപ്പിക്കാനും കേവലവ്യഞ്ജനം ഉപയൊഗിക്കാനും പൊതുവെ ചിഹ്നം ഒന്നും ഉപയോഗിക്കാറില്ല. ചിലർ അകാരമായും ചിലർ ഉകാരമായും ഒക്കെ എഴുതിയിരുന്നു. ഇന്ന് നമ്മൾ അതിനായി ചന്ദ്രക്കലയും മറ്റും ഉപയോഗിക്കുന്നു.  ഈ രേഖയിൽ മിക്ക സ്ഥലത്തും സംവൃതോകാരത്തിനായി ഉകാരം ഉപയൊഗിച്ചിട്ടുണ്ടെങ്കിലും ചില സ്ഥലത്ത് അകാരവും കാണാം. ഇത്തരം വാക്കുകൾ ഈ രേഖയിൽ കാണുമ്പോൾ സന്ദർഭം അനുസരിച്ച് ചന്ദ്രക്കല ചേർത്ത് വായിച്ച് അർത്ഥം മനസ്സിലാക്കുക.

ഈ കാരം

ഇന്നത്തെ മലയാളമെഴുത്തിൽ ഉള്ള “ഈ” എന്ന അക്ഷരത്തിന് പഴയ മലയാളമെഴുത്തിൽ വേറൊരു രൂപം കൂടെ ഉണ്ട്. ംരം (അനുസ്വാരം ര അനുസ്വാരം)  എന്നതാണ് ആ രൂപം. ഉദാഹരണമായി ഈ വാക്ക് നോക്കുക ii_appiil ഇത് ഇന്നത്തെ നമ്മുടെ രീതി വെച്ച് ഈ അപ്പീൽ എന്ന് വായിക്കണം.    ഈ രേഖയിൽ മൊത്തം “ഈ” മുകളിലെ രൂപത്തിൽ ആണ് എഴുതിയിരിക്കുന്നത്. അതിനാൽ വായനയിൽ ഇക്കാര്യം മനസ്സിൽ വെക്കുക.

മലയാള അക്കങ്ങൾ

ഇന്ന് അങ്ങനെ ഉപയൊഗത്തിൽ ഇല്ലെങ്കിലും അക്കാലത്ത് മലയാളമെഴുത്തിൽ ഭൂരിപക്ഷവും  മലയാള അക്കങ്ങൾ ആണ് ഉപയോഗിച്ചിരുന്നത്. ഈ രേഖയിലെ സ്ഥിതിയും വ്യത്യസ്തമല്ല. മലയാള അക്കങ്ങൾ അറിയാത്തവർക്കായി അക്കങ്ങൾ ഇവിടെ എഴുതാം.

  • ൦   – 0, ൧ – 1, ൨ – 2, ൩ – 3, ൪ – 4, ൫ – 5, ൬ – 6, ൭ – 7, ൮ – 8, ൯ – 9

ഇതനുസരിച്ച് 1889 എന്ന് എഴുതാൻ മലയാള അക്കത്തിൽ  ൧൮൮൯ എന്ന് എഴുതും. ഈ രേഖയിൽ മൊത്തം മലയാള അക്കങ്ങൾ ഈ വിധത്തിലാണ് എഴുതിയിരിക്കുന്നത്.

കൊല്ല വർഷം (മലയാള വർഷം) ഉപയൊഗം

ആ കാലത്ത് മലയാളനാട്ടിലെ വിവിധ കാര്യങ്ങൾക്ക് കൊല്ല വർഷ കലണ്ടർ ആയിരുന്നു ഉപയോഗിച്ചിരുന്നത്. ഉദാഹരണത്തിന്  കൊല്ലവർഷ കാലഗണനാ രീതി അനുസരിച്ച് ഇന്ന് (29 ആഗസ്റ്റ് 2015) കൊല്ലവർഷം 1191 ചിങ്ങം 13 ശനി ആണ്. കൊല്ലവർഷ കാലഗണനാ രീതിയിലുള്ള വർഷം ക്രിസ്തുവർഷത്തിലേക്ക് ആക്കാൻ 825 കൂട്ടിയാൽ മതി. ഉദാഹരണം കൊല്ലവർഷം 1064 എന്ന് പറഞ്ഞാൽ ക്രിസ്തുവർഷം 1889 ആണ്.  (ഇത് ഏകദേശ എളുപ്പ പണിയാണ്. ചിലപ്പോൾ ഒരു വർഷത്തിന്റെ കുറവോ കൂടുതലോ ഉണ്ടായേക്കാം. കൃത്യമായ മാസവും തീയതിയും അറിഞ്ഞാലേ കൃത്യമായ ദിവസം കണക്കുകൂട്ടാൻ പറ്റൂ.)

സ്കാൻ ലഭ്യമായതിന്റെ വിവരം

ഈയടുത്ത് ഈ ബ്ലൊഗിലൂടെ കുറച്ചധികം പൊതുസഞ്ചയ രേഖകൾ വിട്ടത് ശ്രദ്ധയിൽ പെട്ട സ്വതന്ത്ര ഗവേഷകനായ ജോയ്സ് തോട്ടയ്ക്കാട് മൂലമാണ് ഇന്ന് ഇപ്പോൾ ഈ സ്കാൻ ലഭ്യമായത്.  റവ. കെ. കെ. ജോര്‍ജ് പ്ലാപ്പറമ്പിലിന്റെ (തോട്ടയ്ക്കാട്) ഗ്രന്ഥശേഖരത്തില്‍ നിന്നും ആണ് ജോയ്സ് തോട്ടയ്ക്കാട് ഈ പൊതുസഞ്ചയ രേഖ കണ്ടെടുത്ത് ഫോട്ടോ എടുത്ത് അയച്ചു തന്നത്. ഹൈ റെസലൂഷൻ ഫൊട്ടോകൾ ആണ് അയച്ച് തന്നത് എന്നതിനാൽ പിന്നീട് എനിക്ക് സ്കാൻ ടെയിലർ ഉപയോഗിച്ച് താളുകൾ വൃത്തിയാക്കി പ്രൊസസ് ചെയ്യേണ്ട പണി മാത്രമേ ഉണ്ടായിരുന്നുള്ളൂ.  ഇത്തരം പൊതുസഞ്ചയ രേഖകൾ ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കൂടുതൽ പേർക്ക് മനസ്സിലാക്കുന്നു എന്നത് സന്തോഷകരമാണ്. ഈ രേഖയുടെ കാര്യത്തിൽ ആ‍വശ്യമായ എല്ലാ സഹായങ്ങളും ചെയ്തുതന്ന ജോയ്സ് തോട്ടയ്ക്കാടിന് പ്രത്യേക നന്ദി.

ഡൗൺലോഡ് കണ്ണികൾ

ഈ പൊതുസഞ്ചയ രേഖയുടെ താഴെ പറയുന്ന രണ്ട് തരത്തിലുള്ള പതിപ്പ് നിങ്ങളുടെ ഉപയൊഗത്തിനായി ലഭ്യമാക്കിയിരിക്കുന്നു.

വൊക്കാബുലാറിയോ മലവാറിക്കോ – അർണ്ണോസ് പാതിരി – 1730

ആമുഖം

ഇന്ന് പരിചയപ്പെടുത്തുന്ന പുസ്തകവും ദീർഘനാൾ മുൻപ് കിട്ടിയതാണ്. പക്ഷെ പലവിധ കാരണങ്ങളാൽ ഇതിന്റെ സ്കാൻ അന്ന് പരിചയെപ്പെടുത്താൻ കഴിഞ്ഞില്ല. ആ കുറവ് ഇപ്പോൾ തീർക്കുന്നു.

അർണ്ണോസ് പാതിരിയുടെ വൊക്കാബുലാറിയോ മലവാറിക്കോ എന്ന പുസ്തകത്തിന്റെ കൈയെഴുത്ത് പ്രതിയുടെ സ്കാൻ ആണ് ഇത്തവണ പരിചയപ്പെടുത്തുന്നത്.

വൊക്കാബുലാറിയോ മലവാറിക്കോ എന്ന പുസ്തകത്തിന്റെ താളുകളുടെ ചിത്രം ലഭ്യമാണ് എന്ന് വിക്കിമെയിലിങ് ലിസ്റ്റിൽ Ginu Joseph  അറിയിച്ചപ്പോഴാണ് ഇത് കണ്ണിൽ പെടുന്നത്. അന്ന് തന്നെ വൈശാഖ് കല്ലൂരിന്റെ സഹായത്തോടെ ആ താളുകൾ എല്ലാം പുറത്തെടുത്തു. അന്ന് അങ്ങനെ ചെയ്തത് നന്നായി. കാരണം അന്നത്തെ സ്രോതസ്സിൽ നിന്ന് ആ താളുകൾ ഇപ്പോൾ നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. അന്ന് ആ താളുകൾ എടുത്ത് സൂക്ഷിക്കാൻ സഹായിച്ച ജിനുവിനും വൈശാഖിനും പ്രത്യേക നന്ദി.

വൊക്കാബുലാറിയോ മലവാറിക്കോ

ഈയടുത്ത് പരിചയപ്പെട്ട മറ്റു പുസ്തകങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇതൊരു അച്ചടി പുസ്തകമല്ല. ഇത് കൈയെഴുത്ത് പ്രതിയാണ്. ഇതിന്റെ രചന മലയാളികൾക്ക് സുപരിചിതനായ അർണ്ണോസ് പാതിരിയും. ഇന്നേക്ക് 285 വർഷങ്ങൾക്ക് മുൻപ് രചിക്കപ്പെട്ട ഈ കൃതി പല വിധ കാരണങ്ങളാൽ ചരിത്രപ്രാധാന്യം ഉള്ളതാണ്.

അർണ്ണോസ് പാതിരിയുടെ മറ്റൊരു പുസ്തകത്തിന്റെ കൈയെഴുത്ത് പ്രതി ഇതിനു് മുൻപ് നമ്മൾ പരിചയപ്പെട്ടതാണ്. Grammatica Grandonica എന്ന ആ പുസ്തകം 2010ൽ റോമിലെ ഒരു പുരാതന മഠത്തിൽ നിന്ന് കണ്ടെടുക്കപ്പെട്ട സമയത്ത് ഗവെഷകരുടെ ഇടയിൽ വളരെ ശ്രദ്ധ ആകർഷിച്ചതും ആയിരുന്നു. (കൂടുതൽ വിവരത്തിന് അതിനെ പറ്റി ഉള്ള ഈ ബ്ലോഗ് പൊസ്റ്റ് വായിക്കുക)

വൊക്കാബുലാറിയോ മലവാറിക്കോ
വൊക്കാബുലാറിയോ മലവാറിക്കോ

പുസ്തത്തിന്റെ വിവരം

  • പേര്: വൊക്കാബുലാറിയോ മലവാറിക്കോ/Vocalbulario Malavarico
  • രചന: അർണ്ണോസ് പാതിരി/Johann Ernst Hanxleden
  • രചിച്ച വർഷം: ഏകദേശം 1730
  • പ്രത്യേകത: കൈയെഴുത്ത് പ്രതി

പേരിൽ നിന്ന് തന്നെ ഇതൊരു വിദേശഭാഷയിലുള്ള പുസ്തകമാണെന്ന് ഊഹിക്കാം. ഇത് പോർട്ടുഗീസ്-മലയാളം നിഘണ്ടു ആണ്. പോർട്ടുസീസ് ഭാഷയിൽ വാക്കുകൾ അക്ഷരമാലാ ക്രമത്തിൽ അടുക്കി ഓരോ വാക്കിനും തത്തുല്യമായ മലയാളം അർത്ഥം കൊടുത്തിക്കുന്നതാണ് പുസ്തകത്തിന്റെ ഉള്ളടക്കം.

അക്കാലത്തെ മലയാളമെഴുത്ത് രീതി ഈ കൈയെഴുത്ത് പ്രതിയിലൂടെ വെളിവാകുന്നു. കേവലവ്യഞ്ജനത്തിനോ സംവൃതോകാരത്തിനോ അക്കാലത്ത് ചിഹ്നങ്ങൾ ഇല്ലായിരുന്നു എന്ന് വെളിവാകുന്നുണ്ട്. മിക്ക സ്ഥലങ്ങളിലും അകാരത്തിൽ അവസാനിക്കുന്ന വാക്കുകൾ ദീർഘമിട്ട് എഴുതിയിരിക്കുന്നു. അല്ലാത്തവ അതിന്റെ കേവലവ്യഞ്ജനമായി വായിക്കണം (ഇന്ന് നമ്മൾ ഹിന്ദി വാക്കുകൾ വായിക്കുന്ന പോലെ) എന്നാണെന്ന് തൊന്നുന്നു ഇതിന്റെ അർത്ഥം

മലയാള അക്ഷരങ്ങൾക്ക് പണ്ട് ചതുവവടിവായിരുന്നു എന്ന വാദത്തെ ഈ കൈയെഴുത്ത് പ്രതി ഖണ്ഡിക്കുന്നു. ഉരുളിമ പണ്ട് തൊട്ടേ മലയാളം അക്ഷരങ്ങൾക്ക് ഉണ്ടായിരുന്നു എന്നാണ് തെളിഞ്ഞ് വരുന്നത്. എന്നാൽ   ചില അക്ഷരങ്ങൾക്ക് അത്ര ഉരുളിമ ഇല്ല എന്നത് ശരി തന്നെ. പിൽക്കാലത്ത് ബെഞ്ചമിൻ ബെയിലി ആണല്ലൊ അച്ചടിയിലൂടെ എല്ലാ അക്ഷരങ്ങളേയും ഒരേ പോലെ ഉരുട്ടിയത്.

ഇന്ന് ഉപയൊഗത്തിലില്ലാത്ത ഴ ചില്ല് വളരെ സമൃദ്ധമായി ഈ പുസ്തകത്തിൽ കാണാം.

ന്റ യുടെ പ്രത്യേക രൂപവും ശ്രദ്ധിക്കുമല്ലോ. ഇത് നമ്മൾ അക്കാലത്തിന് ശെഷം വന്ന വേറെ ചില പുസ്തകങ്ങളിലും കണ്ടതാണ് ഉദാ: റമ്പാൻ ബൈബിൾ

പുസ്തകത്തിൽ തുടക്കവും അവസാനവും വേറെ ചില കുറിപ്പുകൾ കാണുന്നുണ്ട്. എന്നാൽ ഭാഷ പൊർട്ടുഗീസ് ആയതിനാൽ ഡീക്കൊഡ് ചെയ്യാൻ പറ്റുന്നില്ല.

വൊക്കാബുലാറിയോ മലവാറിക്കോ-ആദ്യ താൾ
വൊക്കാബുലാറിയോ മലവാറിക്കോ-ആദ്യ താൾ

കൂടുതൽ വിശകലനത്തിനും പഠനത്തിനുമായി സ്കാൻ നിങ്ങൾക്ക് പങ്ക് വെക്കുന്നു

 

ഡൗൺലോഡ് വിവരം

ഈ പുസ്തകം വളരെയധികം സമയമെടുത്ത് പ്രോസസ് ചെയ്ത് വായിക്കാവുന്ന സ്ഥിതിയിൽ ആക്കിയിട്ടുണ്ട്.  മാത്രമല്ല പല തരത്തിലുള്ള ഔട്ട്പുട്ടും ലഭ്യമാക്കിയിട്ടൂണ്ട്.

മലയാഴ്മയുടെ വ്യാകരണം – 1863

ആമുഖം

കുറച്ച് നാൾ മുൻപ് പുറത്ത് വിട്ടതും, എന്നാൽ പുസ്തകത്തെ പറ്റിയോ, പുസ്തകം കണ്ടെത്തിയ വിധത്തെ പറ്റിയോ, സ്കാൻ ചെയ്തതിനേ പറ്റിയോ, ഒന്നും പറയാൻ പറ്റാതിരുന്ന ഒരു പുസ്തകത്തിന്റെ സ്കാൻ ആണ് ഇന്ന് പങ്ക് വെക്കുന്നത്. പുസ്തകം ഡിജിറ്റൈസ് ചെയതതിന്റെ മെറ്റാ ഡാറ്റ ഡോക്കുമെന്റ് ചെയ്യപ്പെടാതെ ഇരിക്കരുത് എന്നതിനലാണ് വൈകിയാണെങ്കിലും ഈ പോസ്റ്റ് ഇടുന്നത്.

ഇത്തവണ  പങ്ക് വെക്കുന്ന സ്കാൻ റവ: ജോർജ്ജ് മാത്തന്റെ മലയാഴ്മയുടെ വ്യാകരണം ആണ്.

പുസ്തകത്തിന്റെ വിവരം

  • പേര്: മലയാഴ്മയുടെ വ്യാകരണം/A Grammar of Malayalim in the language itself
  • രചയിതാവ്: റവറന്തു മാത്തൻ ഗീവർസീസു എന്ന നാട്ടു പാദ്രി, Rev. George Matthan of the C.M. Society
  • പ്രസിദ്ധീകരണ വർഷം: 1863
  • പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം
മലയാഴ്മയുടെ വ്യാകരണം
മലയാഴ്മയുടെ വ്യാകരണം

എ.ഡി. ഹരിശർമ്മയുടെ ഗ്രന്ഥശേഖരം

ആദ്യം തന്നെ പുസ്തകം ലഭ്യമാകാൻ കാരണമായ കഥ പറയാം. അതിനു നമ്മൾ എ.ഡി ഹരിശർമ്മയൊട് കടപ്പെട്ടിരിക്കുന്നു. അതിന്റെ വിവരത്തിലേക്ക്.

പഴയ പുസ്തകങ്ങൾ തപ്പിയുള്ള യാത്രയിൽ കണ്ടത്തിൽ വർഗീസുമാപ്പിള്ളയെ പറ്റി എ.ഡി. ഹരിശർമ്മ എഴുതിയ ഒരു പുസ്തകം കേരള സാഹിത്യ അക്കാദമി ഓൺലൈൻ ഗ്രന്ഥശേഖരത്തിൽ നിന്ന് കിട്ടിരുന്നു. ചന്ദ്രക്കല പ്രബന്ധം എഴുതുന്നതിനു് അവലംബമായി തീർന്ന ഒരു പുസ്തകം ആയിരുന്നു എ.ഡി. ഹരിശർമ്മ എഴുതിയ കണ്ടത്തിൽ വർഗീസുമാപ്പിള്ള. ഹരിശർമ്മയുടെ ആ ഒരു പുസ്തകത്തിൽ നിന്ന് തന്നെ അദ്ദേഹം അച്ചടി ചരിത്രവും മറ്റു അനുബന്ധ വിഷയങ്ങളിലും നല്ല അറിവുള്ള ആളായിരുന്നു എന്ന് മനസ്സിലായി. അങ്ങനെ ആണ് ഹരിശർമ്മയെ പറ്റി കൂടുതൽ വിവരങ്ങൾ തപ്പി പോകാൻ ഇടയായത്. ഹരിശർമ്മയെ പറ്റിയുള്ള മലയാളം വിക്കിപീഡിയ ലേഖനം ഇങ്ങനെ പറയുന്നു

കൊങ്കിണി മാതൃഭാഷയായിട്ടുള്ള, സംസ്‌കൃതപണ്ഡിതനും സാഹിത്യകാരനും ജീവചരിത്രകാരനുമായിരുന്നു എ.ഡി. ഹരിശർമ്മ. 1893 ഓഗസ്റ്റ് 21-ന് (കൊല്ലവർഷം 1069 ചിങ്ങം 7) കൊച്ചിയിലെ വൈപ്പിൻകരയിലെ പള്ളിപ്പുറത്താണ് ജനിച്ചത്. അച്ഛൻ അമ്പലപ്പറമ്പ് ദാമോദരഷേണായി, അമ്മ ലക്ഷ്മീഭായി. 1915-ൽ സഹോദരൻ ആർ.സി. ശർമയുമൊരുമിച്ച് തിരുവനന്തപുരത്ത് ചെന്ന് സംസ്കൃതം മുൻഷിപ്പരീക്ഷയും കൊച്ചി സർക്കാരിന്റെ പണ്ഡിറ്റ് പരീക്ഷയും മദ്രാസ് സർവകലാശാലയുടെ വിദ്വാൻ പരീക്ഷയും ജയിച്ചു. ഇരുപത്തെട്ടാം വയസ്സിലായിരുന്നു വിവാഹം. ദേവി കെ.ലക്ഷ്മീഭായി ആയിരുന്നു വധു. അമ്പതുവർഷക്കാലം മലയാളഭാഷയേയും സാഹിത്യത്തേയും പോഷിപ്പിക്കുന്നതിനു പ്രയത്നിച്ച ഹരിശർമയുടെ വിശ്രുതരചനകളെല്ലാം പുറത്തുവന്നത് വിവാഹാനന്തരമാണ്. 1972 സെപ്റ്റംബർ 12-നാണ് അദ്ദേഹം അന്തരിച്ചത്.

അദ്ദേഹത്തെ പറ്റി കൂടുതൽ തിരഞ്ഞപ്പോൾ വളരെയധികം പഴയ പുസ്തകങ്ങൾ പലതും അദ്ദേഹം ശേഖരിച്ചിരുന്നു എന്ന് മനസ്സിലായി. അങ്ങനെ തപ്പി തപ്പി പോയി അവസാനം ഹരിശർമ്മയുടെ ഗ്രന്ഥശെഖരത്തിലെ വളരെ ചെറിയ ഒരു ഭാഗം ഒരു സ്ഥലത്ത് ഉണ്ടെന്ന് അറിഞ്ഞു. അത് മനസ്സിലായപ്പോൾ തന്നെ മാതൃഭൂമിയിലെ സുനിൽ പ്രഭാകറിനോട് ഇക്കാര്യത്തിൽ സഹായമഭ്യർത്ഥിച്ചു. സുനിൽ പ്രഭാകറും പൊതുസഞ്ചയ രേഖകൾ ഡിജിറ്റൈസ് ചെയ്യുന്നതിൽ ദത്തശ്രദ്ധനായ ആളായതിനാൽ പിന്നെ കാര്യങ്ങൾ എളുപ്പമായി. അങ്ങനെ സുനിൽ പ്രഭാകർ, ഹരിശർമ്മയുടെ ഗ്രന്ഥശേഖരത്തിൽ നിന്ന് തപ്പിയെടുത്ത്, സ്കാൻ ചെയ്ത്, പ്രൊസസ് ചെയ്ത്, ഡിജിറ്റൈസ് ചെയ്ത പുസ്തകം ആണ് ഇന്ന് നിങ്ങളുടെ ഡിജിറ്റൽ കോപ്പി ആയി വന്നിരിക്കുന്ന മലയാഴ്മയുടെ വ്യാകരണം. ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യുന്നതിനു് എല്ലാ വിധ സഹായവും ചെയ്ത സുനിൽ പ്രഭാകറിന് നന്ദി.

മലയാഴ്മയുടെ വ്യാകരണത്തെ പറ്റി അല്പം

ഒരു മലയാളി എഴുതി, അച്ചടിപ്പിച്ച് പ്രസിദ്ധീകരിച്ച ആദ്യത്തെ മലയാള വ്യാകരണ ഗ്രന്ഥമായി മലയാഴ്മയുടെ വ്യാകരണത്തെ വിശേഷിപ്പിക്കാം. റവ ജോർജ്ജ് മാത്തൻ എന്ന ചർച്ച് മിഷൻ സൊസൈറ്റി പുരോഹിതൻ ആണ് ഇതിന്റെ രചയിതാവ്. ഒരു പക്ഷെ സാമ്പത്തിക ക്ലേശം ഇല്ലാതിരുന്നു എങ്കിൽ മലയാളത്തിലെ അച്ചടിച്ച ആദ്യത്തെ വ്യാകരണഗ്രന്ഥം ഇതാകുമായിരുന്നു. കാരണം ഗുണ്ടർട്ടിന്റെ മലയാളഭാഷാവ്യാകരണം (1851) പ്രസിദ്ധീകരിക്കുന്നതിനു മുൻപു തന്നെ ഈ ഗ്രന്ഥം എഴുതി പൂർത്തിയാക്കി അച്ചടിക്കായി നൽകിയിരുന്നു എങ്കിലും സാമ്പത്തിക ക്ലേശം മൂലം അക്കാലത്ത് ഇത് പുറത്തിറക്കാൻ സാധിച്ചില്ല എന്ന് അദ്ദേഹം ഇതിന്റെ ആമുഖത്തിൽ പറയുന്നുണ്ട്.

പിൽക്കാലത്ത് മലയാളവ്യാകരണം എഴുതിയവർക്ക് ഒന്നും ജോർജ്ജ് മാത്തന്റെ വ്യാകരണത്തെപറ്റി പറയാതിരിക്കാൻ ആയില്ല. ഏ ആർ രാജരാജ വർമ്മ പിൽക്കാലത്ത് കേരളപാണിനീയം രചിച്ചപ്പോഴും അദ്ദേഹത്തിന് സഹായകമായി തീർന്ന ഗ്രന്ഥങ്ങളുടെ കൂട്ടത്തിൽ ജോർജ്ജ് മാത്തന്റെ മലയാഴ്മയുടെ വ്യാകരണത്തെ ശ്ലാഘിച്ചിട്ടുണ്ട്.

സംവൃതോകാരത്തിന്റെ പ്രാധാന്യം ജോർജ്ജ് മാത്തൻ വേർതിരിച്ച് എടുക്കുക മാത്രമല്ല അത് സൂചിപ്പിക്കാൻ പ്രത്യേക ചിഹ്നം ഉപയോഗിക്കണം എന്നും അദ്ദേഹം പറയുന്നു. എന്നാൽ ഈ പുസ്തകത്തിൽ അച്ചിന്റെ അഭാവം മൂലം തമിഴുരീതിയിൽ ഉകാരം ഉപയൊഗിക്കുന്നു എന്ന് അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

മലയാഴ്മയിൽ അർധാച്ചു എന്നു പേരായിട്ടു ഒരു ശബ്ദം ഉണ്ടു. അതു അകാരത്തിന്നും എകാരത്തിന്നും മധ്യെ ഒരു ശബ്ദമാകുന്നു. അതു മൊഴികളുടെ ആദ്യത്തിൽ വരുന്നതല്ലായ്കകൊണ്ടു അതിനു വിശേഷാൽ എഴുത്തില്ലാതെയും മൊഴികളുടെ അന്ത്യത്തിൽ വരുന്നതാകകൊണ്ടു അപ്പോൾ ചിലരാൽ അകാരത്തെക്കൊണ്ടും ചിലരാൽ ഉകാരത്തെക്കൊണ്ടും അടയാളപ്പെട്ടും ഇരിക്കുന്നു. എന്നാൽ ഈ ശബ്ദത്തെ പ്രത്യേകം അടയാളപ്പടുത്തുവാൻ ഉള്ളതാകുന്നു എങ്കിലും ആയതു അച്ചടിയിൽ സാധിക്കുന്നതിനു പ്രയാസമാകയാൽ ഈ പുസ്തകത്തിൽ തമിഴുരീതി പ്രകാരം ഉകാരാന്തം കൊണ്ടു കുറിക്കപ്പട്ടിരിക്കുന്നു….

അതേ പോലെ യെ കാണിക്കാനും അച്ചില്ലാത്ത് മൂലം വേറൊരു ചിഹ്നം അദ്ദേഹം ഉപയോഗിക്കുന്നുണ്ട്.

ഗുണ്ടർട്ടും കൂട്ടരും സംവൃതോകാരത്തിനായി ചന്ദ്രക്കല ഉപയോഗിക്കുന്ന കാര്യം അദ്ദേഹം സൂചിപ്പിക്കുന്നു എങ്കിലും അതിന്റെ കാര്യം കൂടുതൽ പറഞ്ഞു കാണുന്നില്ല.

പുസ്തകം കൂടുതൽ വിശകലനത്തിനും ഉപയോഗത്തിനുമായി പങ്ക് വെക്കുന്നു

ഡൗൺലോഡ് വിവരം

ഈ പുസ്തകത്തിന്റെ പല തരത്തിലുള്ള ഔട്ട് പുട്ട് ലഭ്യമാണ്.