1875 – 1877 – ഇഗ്നാത്ത്യോസ് പത്രോസ് മൂന്നാമന്റെ കൊച്ചീ കോട്ട പള്ളി കല്പനകൾ

ആമുഖം

കേരളത്തിലെ ക്രൈസ്തവസഭകളിൽ ഇപ്പോൾ യാക്കോബായ, ഓർത്തഡോക്സ്, മാർത്തോമ്മ, ഇവാഞ്ചലിക്കൽ, മലങ്കര കത്തോലിക്ക, ഇവാഞ്ചലിക്കൽ സഭകളായി വിഘടിച്ചു പോയിരിക്കുന്ന സുറിയാനി സഭകളുടെ ചരിത്രത്തിൽ പ്രാധാന്യമുള്ള 3 രേഖകളാണ് ഇന്നു പങ്കുവെക്കുന്ന ഇഗ്നാത്ത്യോസ് പത്രോസ് മൂന്നാമന്റെ കൊച്ചീ കോട്ട പള്ളി കല്പനകൾ ഡിജിറ്റൽ സ്കാനുകൾ. തലക്കെട്ട് സൂചിപ്പിക്കുന്ന പോലെ 1875, 1877 വർഷങ്ങളിൽ ആണ് ഈ കല്പനകൾ ഇറങ്ങിയത്.

പൊതുസഞ്ചയരേഖകളുടെ വിവരം

  • പേര്: കൊച്ചീ കോട്ട പള്ളി കല്പനകൾ
  • താളുകളുടെ എണ്ണം: 1875ലെ കല്പനയ്ക്ക് 20, 1877 മകരം 15ലെ കല്പനയ്ക്ക് 42, 1877 മകരം 27ലെ കല്പനയ്ക്ക് 36
  • പ്രസിദ്ധീകരണ വർഷം: 1875/1877
  • പ്രസ്സ്: സെന്റ് തോമസ് പ്രസ്സ്, കൊച്ചി

 

ഇഗ്നാത്ത്യോസ് പത്രോസ് മൂന്നാമന്റെ കൊച്ചീ കോട്ട പള്ളി കല്പനകൾ
ഇഗ്നാത്ത്യോസ് പത്രോസ് മൂന്നാമന്റെ കൊച്ചീ കോട്ട പള്ളി കല്പനകൾ

 

പശ്ചാത്തലം

ലേഖനത്തിൽ പറയുന്ന പോലെ മലങ്കര സുറിയാനി സഭയിൽ 1850കൾക്ക് ശേഷം നവീകരണ ആശയങ്ങളെ പിന്തുണയ്ക്കുന്ന ഒരു വിഭാഗവും അതിനെ എതിർക്കുന്ന വേറൊരു വിഭാഗവും ഉണ്ടായിരുന്നു. നവീകരണ ആശയങ്ങളെ പിന്തുണയ്ക്കുന്ന വിഭാഗത്തിന്റെ നേതാവ് അക്കാലത്തെ മലങ്കര മെത്രാപോലീത്ത ആയിരുന്ന മാത്യൂസ് മാർ അത്തനേഷ്യസ് മെത്രാപ്പോലീത്തയും അതിനെ എതിർത്തിരുന്നവരുടെ നേതാവ് പുലിക്കോട്ടിൽ ജോസഫ് മാർ ദീവാന്ന്യോസ് മെത്രാപോലീത്തയും ആയിരുന്നു.

പുലിക്കോട്ടിൽ ജോസഫ് മാർ ദീവാന്ന്യോസ് മെത്രാപോലീത്തയും കൂട്ടരും മലങ്കര സുറിയാനി സഭയിലെ നവീകരണ വിഭാഗത്തെ തകർത്ത് സഭയിൽ ആധിപത്യം നേടുവാൻ ആ സമയത്തെ അന്ത്യോക്യൻ പാത്രിയർക്കിസ് ആയിരുന്ന ഇഗ്നാത്ത്യോസ് പത്രോസ് മൂന്നാമനെ കേരളത്തിലേക്ക് കൊണ്ടു വന്നു. അദ്ദേഹം കൊച്ചി കോട്ട പള്ളിയിലാണ് തങ്ങിയത്. (ഇത് നിലവിൽ ഏത് പള്ളിയാണെന്ന കാര്യത്തിൽ എനിക്കു വ്യക്തതയില്ല.) പ്രശസ്തമായ മുളന്തുരുത്തി സുനഹദോസ് ഇദ്ദേഹമാണ് വിളിച്ചു കൂട്ടിയത്.

കൊച്ചി കോട്ട പള്ളിയിൽ താമസിച്ചു കൊണ്ട് ഇഗ്നാത്ത്യോസ് പത്രോസ് മൂന്നാമൻ പാത്രിയർക്കീസ് പുറത്തിറക്കിയ കല്പനകൾ ആണ് ഇന്നു കൊച്ചീ കോട്ട പള്ളി കല്പനകൾ എന്ന് അറിയപ്പെടുന്നത്. അദ്ദേഹം 1875 ൽ പുറത്തിറക്കിയ ഒരു കല്പനയും 1877-ൽ പുറത്തിറക്കിയ 2 കല്പനകളും ആണ് നമുക്ക് ലഭിച്ചിരിക്കുന്നത്.

കല്പനകളുടെ ചുരുക്കം താഴെ പറയുന്നതാണ്:

  • ഇതിൽ 1875ലെ കല്പനയിൽ നവീകരണവിഭാഗ മെത്രാപ്പോലീത്ത ആയിരുന്ന മാത്യൂസ് മാർ അത്തനേഷ്യസ് മെത്രാപ്പോലീത്തയെ പറ്റിയുള്ള വിമർശനങ്ങളും മറ്റുമാണ്.
  • 1877-ൽ മകരം 15നു പുറത്തിറങ്ങിയ കല്പനയിൽ സുറിയാനി സഭയിലെ ജനങ്ങളുടെ സാമൂഹിക, ആത്മീയ ജീവിതം എങ്ങനെ ആയിരിക്കണം എന്നുള്ള നിർദ്ദേശങ്ങളാണ്. വസ്ത്ര ധാരണം വരെ എങ്ങനെ ആയിരിക്കണം എന്ന് ഈ കല്പനയിൽ പറയുന്നുണ്ട്.
  • 1877-ൽ മകരം 27നു പുറത്തിറങ്ങിയ കല്പനയിൽ നോമ്പ് അനുഷ്ഠിക്കേണ്ടതിന്റെ പ്രധാന്യവും അതുമായി ബന്ധപ്പെട്ട വിവിധ സംഗതികളും ആണ് പറയുന്നത്.

ബാക്കി കൂടുതൽ ഇതിന്റെ വിശദാംശങ്ങളിലേക്ക് പോകാൻ എനിക്ക് അറിവില്ല. അത് ഈ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.

കടപ്പാട്, ഡിജിറ്റൈസേഷൻ വിശേഷങ്ങൾ

ഈ പുസ്തകം ഇന്നു ഡിജിറ്റൈസ് ചെയ്ത് നിന്നുടെ മുൻപിലേക്ക് എത്തിക്കാൻ സഹായമായവരോടുള്ള കടപ്പാട് രേഖപ്പെടുത്തട്ടെ. ഇത് ഡിജിറ്റൈശേഷനായി ലഭ്യമായത് “മൂലയില്‍ കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പയുടെ“ ഗ്രന്ഥ ശേഖരത്തിൽ നിന്നാണ്. അതിനായി സഹായങ്ങൾ ചെയ്തു തന്ന അദ്ദേഹത്തിന്റെ മകൻ ലിജു കുര്യാക്കോസ്  ആണ്. അവർക്കു രണ്ടു പേർക്കും നന്ദി.

സ്കാൻ റിലീസ് ചെയ്യാനുള്ള ഈ കുറിപ്പ് എഴുതാനായി വിവിധ വിഷയങ്ങളിലുള്ള വിവരം കൈമാറിയത് മൂലയില്‍ കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പറവ: അബ്രഹാം വർഗ്ഗീസ്, ജോയിസ് തോട്ടയ്ക്കാട് എന്നിവർ ആണ്. അവർക്ക് എല്ലാവർക്കും നന്ദി.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:

1875ലെ കല്പന

1877 മകരം 15ലെ കല്പന

1877 മകരം 27ലെ കല്പന

1889 – തിരുവിതാംകൂർ റോയൽ കോടതി വിധി

ആമുഖം

കേരള ക്രൈസ്തവ സഭയെ സംബന്ധിച്ച് അതീവ പ്രധാന്യമുള്ള ഒരു കോടതിവിധി രേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പുറത്ത് വിടുന്നത്. ഈ വിധി ഇപ്പോൾ 1889ലെ റോയൽ കോടതിവിധി എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. സെമിനാരിക്കേസ് എന്നും പറയാറുണ്ട്.  പലവിധ കാരണങ്ങൾ കൊണ്ട് ഈ കോടതിവിധി കേരള ക്രൈസ്തവ സഭാ ചരിത്രത്തിൽ പ്രധാനമാണ്. അതിന്റെ പശ്ചാത്തലം മനസ്സിലാക്കാൻ കോടതിക്കേസുണ്ടാകാനുള്ള കാരണം മനസ്സിലാക്കണം. അത് ആദ്യം മനസ്സിലാക്കി ഈ രേഖയുടെ വിശദാംശങ്ങളിലേക്ക് പോകാം.

തിരുവിതാംകൂർ റോയൽ കോടതി വിധി – 1889
തിരുവിതാംകൂർ റോയൽ കോടതി വിധി – 1889

കേസിന്റെ പശ്ചാത്തലം

1877 വരെ മലങ്കര സഭയുടെ മെത്രാപോലീത്ത ആയിരുന്ന മാത്യൂസ് മാർ അത്താനാസ്യോസ്  (ഈ ലിങ്കിൽ കാണുന്ന  13th Mar Thoma: His Grace the Most Rev. Mathews Mar Athanasius Metropolitan എന്ന കുറിപ്പ് വായിക്കുക)  കാലം ചെയ്തു.

മാത്യൂസ് മാർ അത്താനാസ്യോസ്, മലങ്കര സഭയിൽ ഏകദേശം 1830കൾ മുതലെങ്കിലും ആരംഭിച്ച് നവീകരണ ആശയങ്ങളേയും അതിനെ പിന്തുണയ്ക്കുന്നവരുടേയും പ്രധാന നേതാവായിരുന്നു. എന്നാൽ നവീകരണ ആശയങ്ങളോട് എതിർപ്പുള്ള വലിയൊരു വിഭാഗം ജനങ്ങളും പുരോഹിതരും ബിഷപ്പുമാരും ഒക്കെ അക്കാലത്ത് തന്നെ സഭയിൽ ഉണ്ടായിരുന്നു. 1877ൽ മാത്യൂസ് മാർ അത്താനാസ്യോസ് മരിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ ബന്ധുകൂടെയായ തോമസ് മാർ അത്തനെഷ്യസിനെ (14th Mar Thoma: His Grace the Most Rev. Thomas Mar Athanasius Metropolitan എന്ന കുറിപ്പ് വായിക്കുക) തന്റെ പിൻഗാമിയായി നിയമിച്ചു. എന്നാൽ നവീകരണക്കാരെ എതിർത്തിരുന്നവർക്ക് ഇത് സ്വീകാര്യമായിരുന്നില്ല. അവർ തങ്ങളുടെ നേതാവായ പുലിക്കോട്ടിൽ ജോസഫ് മാർ ദീവാന്ന്യോസിനെ മലങ്കര മെത്രാപ്പോലിത്ത ആയി അംഗീകരണം എന്ന് വാദിച്ചു.

പുലിക്കോട്ടിൽ ജോസഫ് മാർ ദീവാന്ന്യാസോസ് ഇത് സംബന്ധിച്ച് ഒരു കേസ് ആലപ്പുഴ ജില്ലാകൊടതിയിൽ 1879ൽ ഫയൽ ചെയ്തു. ഈ കേസിൽ ആലപ്പുഴ ജില്ലാകൊടതി വാദിക്ക് അനുകൂലമായി വിധിച്ചു. ഇതിനെതിരെ 1884ൽ തോമസ് മാർ അത്തനെഷ്യസും കൂട്ടരും തിരുവിതാംകൂർ ഹൈക്കോടതിയിൽ അപ്പീൽ പോയി. എന്നാൽ ആ അപ്പീൽ തള്ളി പോയി. ഈ വിധിക്കെതിരെ തോമസ് മാർ അത്തനെഷ്യസസും കൂട്ടരും തിരുവിതാംകൂർ റോയൽ കോടതിയിൽ 1886-ൽ മൂന്നാം നമ്പറായി അപ്പീൽ ഫയൽ ചെയ്തു. ജസ്റ്റീസുമാരായ കെ. കൃഷ്ണസ്വാമിറാവു, എ. സീതാരാമയ്യൻ, ഇ. ഓംസ്‌ബി എന്നിവർ വാദം കേട്ടു. മൂന്നുവർഷത്തോളം നീണ്ടു നിന്ന വിശദമായ വാദം ആയിരുന്നു ഈ കേസിൽ നടന്നത്. വാദത്തിന് ശെഷം ജസ്റ്റീസുമാരായ കെ. കൃഷ്ണസ്വാമിറാവു, എ. സീതാരാമയ്യൻ, എന്നിവർ പുലിക്കോട്ടിൽ ജോസഫ് മാർ ദീവാന്ന്യോസിന് അനുകൂലമായും, ഇ. ഓംസ്‌ബി മാത്യൂസ് മാർ അത്താനാസ്യോസിന് അനുകൂലമായും നിലപാട് എടുത്തു. അതനുസരിച്ച് 1889ൽ തിരുവിതാംകൂർ മഹാരാജാവ് ഭൂരിപക്ഷ ബഞ്ചിന്റെ തീരുമാനം അംഗീകരിച്ച് പുലിക്കോട്ടിൽ ജോസഫ് മാർ ദീവാന്ന്യോസിന് അനുകൂലമായി വിധി പ്രഖ്യാപിച്ചു. ഈ വിധിയാണ് ഇപ്പോൾ 1889ലെ തിരുവിതാംകൂർ റോയൽ കോടതി വിധി എന്ന പേരിൽ അറിയപ്പെടുന്നത്. ആ വിധിയുടെ പകർപ്പിന്റെ സ്കാനാണ് നമുക്ക് ഇപ്പോൾ ലഭ്യമായിരിക്കുന്നത്.

ഈ വിധി മലങ്കര സഭയിൽ നിരവധി പ്രത്യാഘാതങ്ങൾ ഉണ്ടാക്കി. ചിലതൊക്കെ പെട്ടെന്നുണ്ടായ പ്രത്യാഘാതം ആയിരുന്നു. വേറെ ചിലത് ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്നു. ചില പ്രത്യാഘാതങ്ങൾ താഴെ പറയുന്നത് ആണ്.

  • നവീകരണ ആശയങ്ങളെ പിന്തുണയ്ക്കുന്ന തോമസ് മാർ അത്താനാസ്യോസും അദ്ദേഹത്തൊട് ചേർന്ന് നിൽക്കുന്നവരും വിഘടിച്ച് നവീകരണ സുറിയാനി സഭ ആയി തീർന്നു. ഈ സഭ പിന്നീട് മലങ്കര മാർത്തോമ്മാ സുറിയാനി സഭ എന്ന പേർ സ്വീകരിച്ചു. ഇപ്പോൾ മാർത്തോമ്മാ സഭ എന്ന ചുരുക്കപേരിലും അറിയപ്പെടുന്നു.
  • എന്നാൽ 1889ലെ തിരുവിതാംകൂർ റോയൽ കോടതി വിധിയിൽ അന്ത്യോക്കൻ പാത്രിയർക്കിസിനെ ആണ് മലങ്കര സഭയുടെ ആത്മീയ തലവൻ ആയി വിധിച്ചത്. ഇത് അല്പകാലത്തിനുള്ളീൽ തന്നെ പിന്നെയും പ്രശ്നങ്ങൾ തുടങ്ങാൻ ഇടയാക്കി. അതിനെ തുടർന്ന് 1912 ഓടെ പിന്നെയും പിളർപ്പുണ്ടായി. അന്തോഖ്യൻ പാത്രിയർക്കിസിന്റെ മലങ്കര സഭയുടെ മേൽ ഉള്ള അധികാരം അംഗീകരിക്കുന്നവർ യാകോബായ വിഭാഗമായും അത് അംഗീകരിക്കാത്തവർ  ഓർത്തഡോക്സ് വിഭാഗമായും പിളർന്നു. ഇതിൽ നിന്ന് പിന്നെയും ഒരു വിഭാഗം മാർപ്പാപ്പയെ തലവനായി അംഗീകരിച്ച് മലങ്കര കത്തോലിക്ക സഭയായി തീർന്നു. യാക്കോബായ സഭയും ഓർത്താഡൊക്സ് സഭയും ഇതുമായി ബന്ധപ്പെട്ട വിവിധ സംഗതികളിൽ നിരവധി കേസുകളുമായി ഇപ്പോഴും ഏറ്റുമുട്ടി കൊണ്ടിരിക്കുന്നു.
  • മാർത്തോമ്മാ സഭയിലെ നവീകരണത്തിന് ശക്തി കുറഞ്ഞെന്ന് പരാതിപ്പെട്ട് വേറൊരു വിഭാഗം മാർത്തോമ്മാ സഭയിൽ നിന്ന് വിഘടിച്ച് പോയി സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ഉണ്ടാക്കി.

അങ്ങനെ ഈ വിധി മൂലം നേരിട്ടും അല്ലാതെയും ഉണ്ടായ പിളർപ്പുകൾ  നിരവധിയാണ്. അതിനു പുറമേ ആണ് മറ്റ് വ്യവഹാരക്കേസുകൾ.

ഇപ്പോൾ 125 വർഷങ്ങൾക്ക് ഇപ്പുറം ഈ കേസിൽ ജയിച്ചവരോ തോറ്റവരോ ഈ വിധിയെ ആഘോഷിക്കുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. ഓർത്തഡോക്സ് സഭാ വിഭാഗം ഈ വിധിയിൽ ആഘൊഷിക്കത്തക്കതായി ഒന്നുമില്ലെന്ന് സമർത്ഥിക്കുന്ന ഒരു ലേഖനം ഇവിടെ കാണാം.  ഈ കേസിന്റെ കാര്യത്തിൽ വിരുദ്ധ ധ്രുവങ്ങളിൽ ആണെന്ന് കരുതാവുന്ന യാക്കോബാ സഭയും മാർത്തോമ്മാ സഭയും അന്യോന്യം സഹകരണത്തിനുള്ള വഴിയിലും ആണ്. മാർത്തോമ്മ സഭയുടെ നേതൃത്വത്തിൽ നടത്തുന്ന മാരാമൺ കൺവെൻഷനിൽ അന്ത്യോഖ്യൻ പാത്രിയർക്കീസ് തന്നെ നേരിട്ട് പങ്കെടുത്ത് ഈ സഹകരണം പുതിയ തലത്തിലേക്ക് കൊണ്ട് പോകാനും ശ്രമിക്കുന്നുണ്ട്.  ചുരുക്കത്തിൽ ഇന്ന് ഈ വിധിയെ വിവിധ കാരണങ്ങൾ കൊണ്ട് പൂർണ്ണമായി ആഘോഷിക്കുന്നവർ ഉണ്ടോ എന്ന് സംശയമാണ്.

ഇന്ന് ഈ രേഖ വായിക്കുന്നത് ഈ രേഖയുമായി ബന്ധപ്പെട്ട വിവിധ സഭകൾക്ക് തങ്ങൾ പിന്നിട്ട് വന്ന വഴി മനസ്സിലാക്കാൻ സഹായിക്കും.

ഈ സ്കാനിന്റെ ഉള്ളടക്കത്തിന്റെ പ്രത്യേകതകൾ

വിധിയുടെ ചുരുക്കം മുകളിലെ ആമുഖത്തിൽ നിന്ന് മനസ്സിലാക്കാമല്ലോ. എന്നാൽ ഈ പൊതുസഞ്ചയ രേഖയുടെ ഉള്ളടക്കം വിധിയിൽ ഒതുങ്ങുന്നില്ല. വിധി പ്രഖ്യാപിക്കുന്നത് വരെയുള്ള മലങ്കര സഭയുടെ ചരിത്രം വിവിധ തെളിവുകളും മറ്റും ആധാരമാക്കി  വിശദമായി ഉപന്യസിക്കുന്നു. 170 ഓളം താളുകളുള്ള ഈ വിധിന്യായത്തിൽ വളരെയധികം ചരിത്ര രേഖകളേയും ചരിത്രവസ്തുതകളും പരാമർശിക്കുന്നുണ്ട്. മലങ്കര സഭയുമായി ബന്ധപ്പെട്ട നിരവധി വ്യക്തികളെ പരാമർശിക്കുന്നൂണ്ട്. സഭയ്ക്കുണ്ടായ വസ്തുവകകളെ പറ്റി പരാമർശിക്കുന്നൂണ്ട്. ഇതുമായി ബന്ധപ്പെട്ട വളരെ പഴയ പല രേഖകളേയും പരാമർശിക്കുന്നുണ്ട്. അങ്ങനെ ആകെ മൊത്തത്തിൽ ഒരു ചരിത്ര രേഖ കൂടാണ് ഈ കൊടതി വിധിയുടെ രേഖ എന്ന് നിസംശയം പറയാം. അതിന്റെ ഉള്ളടക്കം വായിച്ച് കാര്യങ്ങൾ മനസ്സിലാക്കാൻ എല്ലാവർക്കുമായി ഈ പൊതുസഞ്ചയ രേഖയുടെ സ്കാൻ പങ്ക് വെക്കുന്നു.

രേഖ വായിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

രേഖയിലെ ഭാഷയും എഴുത്തും എല്ലാം 125 വർഷം പുറകിലത്തെ ആണ്. അതിനാൽ ഇന്നത്തെ മലയാള ഗദ്യം മാത്രം വായിച്ച് ശീലിച്ചവർക്ക് ഭാഷയും എഴുത്തും അല്പം പ്രശ്നം സൃഷ്ടിച്ചേക്കാം. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ പ്രശ്നങ്ങൾ മിക്കവാറും ഒക്കെ തീരും.

വായിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില സംഗതികൾ

സംവൃതോകാരം/കേവലവ്യജ്ഞനം

ആ കാലത്തെ എഴുത്തിൽ സംവൃതോകാരം സൂചിപ്പിക്കാനും കേവലവ്യഞ്ജനം ഉപയൊഗിക്കാനും പൊതുവെ ചിഹ്നം ഒന്നും ഉപയോഗിക്കാറില്ല. ചിലർ അകാരമായും ചിലർ ഉകാരമായും ഒക്കെ എഴുതിയിരുന്നു. ഇന്ന് നമ്മൾ അതിനായി ചന്ദ്രക്കലയും മറ്റും ഉപയോഗിക്കുന്നു.  ഈ രേഖയിൽ മിക്ക സ്ഥലത്തും സംവൃതോകാരത്തിനായി ഉകാരം ഉപയൊഗിച്ചിട്ടുണ്ടെങ്കിലും ചില സ്ഥലത്ത് അകാരവും കാണാം. ഇത്തരം വാക്കുകൾ ഈ രേഖയിൽ കാണുമ്പോൾ സന്ദർഭം അനുസരിച്ച് ചന്ദ്രക്കല ചേർത്ത് വായിച്ച് അർത്ഥം മനസ്സിലാക്കുക.

ഈ കാരം

ഇന്നത്തെ മലയാളമെഴുത്തിൽ ഉള്ള “ഈ” എന്ന അക്ഷരത്തിന് പഴയ മലയാളമെഴുത്തിൽ വേറൊരു രൂപം കൂടെ ഉണ്ട്. ംരം (അനുസ്വാരം ര അനുസ്വാരം)  എന്നതാണ് ആ രൂപം. ഉദാഹരണമായി ഈ വാക്ക് നോക്കുക ii_appiil ഇത് ഇന്നത്തെ നമ്മുടെ രീതി വെച്ച് ഈ അപ്പീൽ എന്ന് വായിക്കണം.    ഈ രേഖയിൽ മൊത്തം “ഈ” മുകളിലെ രൂപത്തിൽ ആണ് എഴുതിയിരിക്കുന്നത്. അതിനാൽ വായനയിൽ ഇക്കാര്യം മനസ്സിൽ വെക്കുക.

മലയാള അക്കങ്ങൾ

ഇന്ന് അങ്ങനെ ഉപയൊഗത്തിൽ ഇല്ലെങ്കിലും അക്കാലത്ത് മലയാളമെഴുത്തിൽ ഭൂരിപക്ഷവും  മലയാള അക്കങ്ങൾ ആണ് ഉപയോഗിച്ചിരുന്നത്. ഈ രേഖയിലെ സ്ഥിതിയും വ്യത്യസ്തമല്ല. മലയാള അക്കങ്ങൾ അറിയാത്തവർക്കായി അക്കങ്ങൾ ഇവിടെ എഴുതാം.

  • ൦   – 0, ൧ – 1, ൨ – 2, ൩ – 3, ൪ – 4, ൫ – 5, ൬ – 6, ൭ – 7, ൮ – 8, ൯ – 9

ഇതനുസരിച്ച് 1889 എന്ന് എഴുതാൻ മലയാള അക്കത്തിൽ  ൧൮൮൯ എന്ന് എഴുതും. ഈ രേഖയിൽ മൊത്തം മലയാള അക്കങ്ങൾ ഈ വിധത്തിലാണ് എഴുതിയിരിക്കുന്നത്.

കൊല്ല വർഷം (മലയാള വർഷം) ഉപയൊഗം

ആ കാലത്ത് മലയാളനാട്ടിലെ വിവിധ കാര്യങ്ങൾക്ക് കൊല്ല വർഷ കലണ്ടർ ആയിരുന്നു ഉപയോഗിച്ചിരുന്നത്. ഉദാഹരണത്തിന്  കൊല്ലവർഷ കാലഗണനാ രീതി അനുസരിച്ച് ഇന്ന് (29 ആഗസ്റ്റ് 2015) കൊല്ലവർഷം 1191 ചിങ്ങം 13 ശനി ആണ്. കൊല്ലവർഷ കാലഗണനാ രീതിയിലുള്ള വർഷം ക്രിസ്തുവർഷത്തിലേക്ക് ആക്കാൻ 825 കൂട്ടിയാൽ മതി. ഉദാഹരണം കൊല്ലവർഷം 1064 എന്ന് പറഞ്ഞാൽ ക്രിസ്തുവർഷം 1889 ആണ്.  (ഇത് ഏകദേശ എളുപ്പ പണിയാണ്. ചിലപ്പോൾ ഒരു വർഷത്തിന്റെ കുറവോ കൂടുതലോ ഉണ്ടായേക്കാം. കൃത്യമായ മാസവും തീയതിയും അറിഞ്ഞാലേ കൃത്യമായ ദിവസം കണക്കുകൂട്ടാൻ പറ്റൂ.)

സ്കാൻ ലഭ്യമായതിന്റെ വിവരം

ഈയടുത്ത് ഈ ബ്ലൊഗിലൂടെ കുറച്ചധികം പൊതുസഞ്ചയ രേഖകൾ വിട്ടത് ശ്രദ്ധയിൽ പെട്ട സ്വതന്ത്ര ഗവേഷകനായ ജോയ്സ് തോട്ടയ്ക്കാട് മൂലമാണ് ഇന്ന് ഇപ്പോൾ ഈ സ്കാൻ ലഭ്യമായത്.  റവ. കെ. കെ. ജോര്‍ജ് പ്ലാപ്പറമ്പിലിന്റെ (തോട്ടയ്ക്കാട്) ഗ്രന്ഥശേഖരത്തില്‍ നിന്നും ആണ് ജോയ്സ് തോട്ടയ്ക്കാട് ഈ പൊതുസഞ്ചയ രേഖ കണ്ടെടുത്ത് ഫോട്ടോ എടുത്ത് അയച്ചു തന്നത്. ഹൈ റെസലൂഷൻ ഫൊട്ടോകൾ ആണ് അയച്ച് തന്നത് എന്നതിനാൽ പിന്നീട് എനിക്ക് സ്കാൻ ടെയിലർ ഉപയോഗിച്ച് താളുകൾ വൃത്തിയാക്കി പ്രൊസസ് ചെയ്യേണ്ട പണി മാത്രമേ ഉണ്ടായിരുന്നുള്ളൂ.  ഇത്തരം പൊതുസഞ്ചയ രേഖകൾ ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കൂടുതൽ പേർക്ക് മനസ്സിലാക്കുന്നു എന്നത് സന്തോഷകരമാണ്. ഈ രേഖയുടെ കാര്യത്തിൽ ആ‍വശ്യമായ എല്ലാ സഹായങ്ങളും ചെയ്തുതന്ന ജോയ്സ് തോട്ടയ്ക്കാടിന് പ്രത്യേക നന്ദി.

ഡൗൺലോഡ് കണ്ണികൾ

ഈ പൊതുസഞ്ചയ രേഖയുടെ താഴെ പറയുന്ന രണ്ട് തരത്തിലുള്ള പതിപ്പ് നിങ്ങളുടെ ഉപയൊഗത്തിനായി ലഭ്യമാക്കിയിരിക്കുന്നു.