1811 – റമ്പാൻ ബൈബിൾ – ഇന്ത്യയിൽ അച്ചടിച്ച ആദ്യത്തെ മലയാളപുസ്തകം

ഈ ബ്ലോഗ് പൊസ്റ്റ് എഴുതാനും ഈ പോസ്റ്റിൽ പരിചയപ്പെടുത്തുന്ന പുസ്തകം വിശകലനം  ചെയ്യാനും സുനിൽ വി.എസിന്റെ സഹായങ്ങൾ ലഭ്യമായിട്ടുണ്ട്. അദ്ദേഹത്തിനുള്ള പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു.

————————–

ആമുഖം

അച്ചടിച്ച ആദ്യത്തെ മലയാളപുസ്തകമായ സംക്ഷേപവേദാർത്ഥത്തിന്റെ സ്കാൻ (1772-ൽ റോമിൽ അച്ചടിച്ചത്) നമ്മൾ ഇതിനകം കണ്ടതാണ്. അതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഈ ബ്ലോഗ് പോസ്റ്റിൽ (https://shijualex.in/sampkshepavedartham-1772/) ലഭ്യമാണ്.

കേരളത്തിൽ അച്ചടിച്ച ആദ്യത്തെ മലയാള പുസ്തകമായ ചെറുപൈതങ്ങൾ… (1824-ൽ കോട്ടയത്ത് അച്ചടിച്ചത്) എന്ന പുസ്തകത്തിന്റെ സ്കാനും നമുക്ക് ഈയടുത്ത് ലഭിച്ചു. അതിനെ കുറിച്ചുള്ള വിശദംശങ്ങൾ ഈ ബ്ലോഗ് പോസ്റ്റിൽ (https://shijualex.in/cherupaithangal-1824/) ലഭ്യമാണ്.

എന്നാൽ ചെറുപൈതങ്ങൾ… എന്ന പുസ്തകം വരുന്നതിനു ഏകദേശം 13വർഷം മുൻപ് ഒരു മലയാളപുസ്തകം അച്ചടിച്ചു. ആ പുസ്തകം ആണ് ഇന്ത്യയിൽ അച്ചടിച്ച ആദ്യത്തെ മലയാളം പുസ്തകം. എന്നാൽ ഇത് കേരളത്തിലല്ല, ബോംബെയിലാണ് അച്ചടിച്ചത്. അതിനാൽ റമ്പാൻ ബൈബിൾ എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്ന ഈ പുസ്തകത്തെ ഇന്ത്യയിൽ അച്ചടിച്ച ആദ്യത്തെ മലയാളപുസ്തകം എന്ന് വിശേഷിപ്പിക്കാം. ഈ പുസ്തകത്തിന്റെ സ്കാൻ നമുക്ക് ലഭിച്ചിരിക്കുന്നു. അതിന്റെ വിശദാംശങ്ങളിലേക്ക്.

റമ്പാൻ ബൈബിളിന്റെ ടൈറ്റിൽ പേജ്

റമ്പാൻ ബൈബിൾ എന്ന പേരിൽ പ്രശസ്തമായ മലയാളം ബൈബിൾ പരിഭാഷയുടെ സ്കാൻ ആണ് നമുക്ക് ലഭിച്ചിരിക്കുന്നത്.  1811-ൽ ബോംബെയിലെ കൂറിയർ പ്രസിൽ നിന്നും അച്ചടിച്ചിറക്കിയ ഈ ഗ്രന്ഥത്തിൽ നാലു സുവിശേഷങ്ങൾ മാത്രമാണ് അടങ്ങിയിരുന്നത്. മുഖ്യവിവർത്തകൻ കായംകുളം ഫിലിപ്പോസ് റമ്പാൻ ആയിരുന്നതിനാലാണ് ഈ പരിഭാഷയ്ക്ക് റമ്പാൻ ബൈബിൾ എന്ന പേരു ലഭിച്ചത്. ക്ലോഡിയസ് ബുക്കാനന്റെ ഉത്സാഹത്താൽ നിർവഹിക്കപ്പെട്ട വിവർത്തനം ആയതിനാൽ ബുക്കാനൻ ബൈബിൾ, കൂറിയർ പ്രസിൽ അച്ചടിച്ചതിനാൽ കൂറിയർ ബൈബിൾ എന്നീ പേരുകളിലും ഈ ബൈബിൾ പരിഭാഷ അറിയപ്പെടുന്നുണ്ട്. എന്നിരുന്നാലും റമ്പാൻ ബൈബിൾ എന്ന പേരാണ് കൂടുതൽ പ്രശസ്തം.

സ്കാൻ ചെയ്തതിന്റെ വിശദാംശങ്ങൾ

റമ്പാൻ ബൈബിളിന്റെ സ്കാൻ ഇന്ന് നിങ്ങളുടെ അവതരിപ്പിക്കുമ്പോൾ ഇത് യാഥാർത്ഥ്യമാക്കുവാൻ സഹകരിച്ചവരുടെ വിവരം ആദ്യം പറയട്ടെ.

  • സ്കാൻ ചെയ്യാനായി റമ്പാൻ ബൈബിളിന്റെ ഒരു കോപ്പി സംഘടിപ്പിച്ചു തന്ന കോട്ടയം സി.എം.എസ്. കോളേജ് മലയാളം പ്രൊഫസർ ഡോ. ബാബു ചെറിയാൻ.
  • സ്കാൻ ചെയ്യാനായി ആവശ്യമുള്ള സാമഗ്രികളുമായി കോട്ടയത്ത് പോവുകയും വളരെ പ്രയത്നപ്പെട്ട് പുസ്തകത്തിന്റെ താളുകളുടെ ഫോട്ടോ എടുക്കുകയും ചെയ്ത അഖിൽ കൃഷ്ണൻ, സുഗീഷ് സുബ്രഹ്മണ്യം എന്നിവർ
  • സ്കാൻ ചെയ്ത ചിത്രങ്ങൾ പോസ്റ്റ്-പ്രോസസിങ് ചെയ്യാൻ സഹായിച്ച സുനിൽ വി.എസ്.

അങ്ങനെ നിരവധി പേരുടെ പ്രയത്നത്താലാണ് റമ്പാൻ ബൈബിളിന്റെ ഏകദേശം പൂർണ്ണമായ സ്കാൻ ഇപ്പോൾ നിങ്ങളുടെ കൈയ്യിൽ എത്തുന്നത്.

 ഈ സ്കാനിൽ ചില പരിമിതികൾ ഉണ്ട്.

  • പ്രധാന പ്രശ്നം പുസ്തകത്തിന്റെ ആദ്യത്തെ കുറച്ച് പേജുകൾ ഞങ്ങൾക്ക് സ്കാൻ ചെയ്യാൻ കിട്ടിയ പ്രതിയിൽ  ഇല്ലായിരുന്നു എന്നതാണ്. അതിനാൽ ആ പേജുകളുടെ ഫോട്ടോ  മറ്റൊരിടത്ത് നിന്ന് സംഘടിപ്പിച്ചാണ് പുസ്തകം ഏകദേശം പൂർണ്ണമാക്കിയിരിക്കുന്നത്. പക്ഷെ ആ ഫോട്ടോകൾക്ക് റെസലൂഷൻ കുറവായിരുന്നതിനാൽ ആദ്യത്തെ കുറച്ച് താളുകളുടെ (7 താളോളം) ഉള്ളടക്കം വ്യക്തമല്ല. എങ്കിലും കഷ്ടിച്ച് വായിക്കാവുന്നതാണ്.
  • ഞങ്ങൾക്ക് ലഭ്യമായ രണ്ട് പതിപ്പിലും പുസ്തകത്തിന്റെ 4 മത്തെ പേജിന്റെ ചിത്രം കിട്ടിയില്ല. അതിനാൽ ആ പേജ് ഈ സ്കാനിൽ ബ്ലാങ്ക് ആയി ഇട്ടിരിക്കുകയാണ്.
  • ചില പേജുകളുടെ അരികിൽ സ്കാൻ ചെയ്തവരുടെ വിരലുകൾ കാണാം. അത് മനഃപൂർവ്വം ക്രോപ്പ് ചെയ്യാതെ ഇട്ടിരിക്കുന്നു. മുകളിൽ സൂചിപ്പിച്ച പലവിധ കാരണങ്ങൾ കൊണ്ട് ഈ പുസ്തകം പൂർണ്ണമല്ലാത്തതിനാൽ പോസ്റ്റ് പ്രോസസിങ്ങിനായി അധികം സമയം ചിലവാക്കിയില്ല. എന്നാൽ ഈ പുസ്തകത്തിന്റെ സ്കാൻ മിക്കവാറും ഒക്കെ ഇപ്പോൾ നമുക്ക് കിട്ടിയിരിക്കുന്നതിനാൽ അത് എല്ലാവരുമായി പങ്ക് വെക്കണം എന്ന ആശയോടെ പെട്ടെന്ന് റിലീസ് ചെയ്യുന്നു. പിന്നീട് എപ്പോഴെങ്കിലും നല്ല സ്കാൻ കിട്ടുകയാണെങ്കിൽ നിലവിലെ ഈ പതിപ്പ് മെച്ചപ്പെട്ട സ്കാൻ വെച്ച് റീപ്ലേസ് ചെയ്യണം എന്ന് കരുതുന്നു.

എന്തയാലും നിലവിൽ നമുക്ക് ലഭ്യമായ മികച്ച സ്കാൻ എല്ലാവർക്കുമായി പങ്ക് വെക്കുന്നു. റമ്പാൻ ബൈബിളിന്റെ ഒറിജിനൽ പതിപ്പ് കണ്ടിട്ടില്ല എന്ന പലരുടേയും പരാതി ഇതൊടെ തീരുന്നു.

റമ്പാൻ ബൈബിളിന്റെ സ്കാൻ ലഭിച്ചതൊടെ മലയാളം അച്ചടിയുടെ ചരിത്രത്തിൽ 1824 വരെ അച്ചടിച്ച എല്ലാ പുസ്തങ്ങളുടെ സ്കാനുകളും നമുക്ക് ലഭിച്ചിരിക്കുന്നു

അച്ചടിയുടെ പ്രത്യെകതകൾ

  • ഈ പുസ്തകം 1811ൽ ബോംബെ കൊറിയർ പ്രസ്സിൽ ആണ് അച്ചടിച്ചത്. ഏകദേശം 1806-ൽ അച്ചടി ആരംഭിച്ചെങ്കിലും 1811-ൽ ആണ് അച്ചടി പൂർത്തിയായത്.
  • നാല് സുവിശേഷങ്ങൾ മാത്രമാണ് പുസ്തകത്തിൽ ഉള്ളതെങ്കിലും 504 പേജുകൾ ഉള്ള ബൃഹദ് ഗ്രന്ഥം ആണിത്.
  • റോബർട്ട് ഡ്രമ്മണ്ടിന്റെ Grammar of the Malayalam language എന്ന പുസ്തകം അച്ചടിക്കാനായി റോബർട്ട് ഡ്രമ്മണ്ടിന്റെ മേൽനോട്ടത്തിൽ ബെഹ്റാംജി ജീജിഭായ് എന്ന പാർസി ടൈപ്പോഗ്രഫർ ബോംബെ കുറിയർ പ്രസ്സിൽ നിർമ്മിച്ച അതേ അച്ചുകൾ തന്നെയാണ് റമ്പാൻ ബൈബിളിന്റെ അച്ചടിക്കും ഉപയോഗിച്ചിരിക്കുന്നത്.

എന്നാൽ റമ്പാൻ ബൈബിളീന്റെ അച്ചിനെ സംബന്ധിച്ച് ചില തെറ്റിദ്ധാരണകൾ നിലനിൽക്കുന്നുണ്ട്. ഉദാഹരണമായി ഡോ. പി.ജെ. തോമസിന്റെ മലയാളസാഹിത്യവും കൃസ്ത്യാനികളും എന്ന ഗ്രന്ഥത്തിൽ ഇങ്ങനെ പറയുന്നു (പി.ജെ. തോമസ് 1989,203).

“കുറിയർ പ്രസ്സിൽ മലയാള അക്ഷരങ്ങൾ കൊത്തിയുണ്ടാക്കുന്നതിനായി കണ്ടനാട്ടുപള്ളി ഇടവകക്കാരനായ കൊച്ചിട്ടി എന്ന ഒരു നസ്രാണിയെകൂടി ഡോ. ബുക്കാനൻ ബോംബെയിലേക്ക് കൊണ്ടുപൊയാതായി ഒരു രേഖയിൽ കാണുന്നു”

ഈ പ്രസ്താവന പിന്നീട് ചില തെറ്റിദ്ധാരണകൾക്ക് കാരണമായിട്ടുണ്ടെന്ന് തോന്നുന്നു.

ഈ പ്രസ്താവനയെ ആധാരമാക്കി ആയിരിക്കണം മറ്റ് പലരും ബുക്കാനൻ കേരളത്തിൽ നിന്ന് കൊണ്ടു പോയ നാട്ടുകാരനായ കൊച്ചിട്ടി എന്നയാളാണ് റമ്പാൻ ബൈബിൾ അച്ചടിക്കാനുള്ള  അച്ചുകൾ ഉണ്ടാക്കിയത് എന്ന പ്രസ്താവന പലയിടത്തും കാണുന്നുണ്ട്. മലയാളം അച്ചടിയുടെ ചരിത്രം രെഖപ്പെടുത്തിയ കെ.എം. ഗോവിയും റമ്പാൻ ബൈബിളിന്റെ അച്ചുകളുടെ വിശദാംശങ്ങളിലേക്ക് കടക്കുന്നുമില്ല. അതിനാൽ റമ്പാൻ ബൈബിളിനായി പ്രത്യേക അച്ച് വാർത്തു എന്നൊരു പ്രചാരണം നിലവിലുണ്ട്. എന്നാൽ ഇത് ശരിയല്ലെന്നാണ് 1799ലെ ഡോബർട്ട് ഡർമ്മണ്ടിന്റെ പുസ്തകവും റമ്പാൻ ബൈബിളും സൂക്ഷ്മനിരീക്ഷണം ചെയ്തതിൽ നിന്ന് ഞങ്ങൾക്ക് വ്യക്തമാകുന്നത്. അതായത് റമ്പാൻ ബൈബിളിനായി പ്രത്യേക അച്ച് വാർത്തിട്ടില്ല. Grammar of the Malayalam language എന്ന പുസ്തകം അച്ചടിക്കാനായി 1799-ൽ റോബർട്ട് ഡ്രമ്മണ്ട് വാർപ്പിച്ച  അതേ അച്ച് തന്നെയാണ് റമ്പാൻ ബൈബിളിനും ഉപയോഗിച്ചിരിക്കുന്നത്.

അതേ പോലെ റമ്പാൻ ബൈബിളീന്റെ അച്ചടിയുടെ 200ആം വാർഷികത്തിനോട് അനുബന്ധിച്ച് നടന്ന പരിപാടികളുടെ ഭാഗമായി ഡോ. ബാബു പോൾ ഇങ്ങനെ പ്രസ്താവിച്ചതായി കാണുന്നു.

The translation was completed in 1811 and printed in ‘Kallachu’ (lithographic printing) at a press in Bombay (now Mumbai),” Dr. Paul says (http://www.thehindu.com/news/national/kerala/fete-to-hail-first-malayalam-bible/article3929645.ece)

ഈ പ്രസ്താവനയുടെ അവസാനം പറയുന്ന കല്ലച്ച്  (lithographic printing) ന്റെ കാര്യവും വസ്തുതാപരമായി ശരിയല്ല. റമ്പാൻ ബൈബിൾ കല്ലച്ചിലല്ല അച്ചടിച്ചിരിക്കുന്നത്. സംക്ഷേപവേദാർത്ഥവും ഡോ. ഡ്രമ്മണ്ടിന്റെ പുസ്തകവും പോലൊക്കെ ജംഗമ അച്ച് ഉപയോഗിച്ച് തന്നെയാണ് റമ്പാൻ ബൈബിളും അച്ചടിച്ചിരിക്കുന്നത്.

യോഹന്നാന്റെ സുവിശെഷം ഒന്നാം താൾ

ലിപി പരമായ പ്രത്യെകതകൾ

റോബർട്ട്  ഡ്രമ്മണ്ടിന്റെ പുസ്തകത്തിനു ഉപയോഗിച്ച അതേ അച്ച് തന്നെയാണ് ഇതിനും ഉപയോഗിച്ചിരിക്കുന്നത് എന്നത് കൊണ്ട് അവിടെ പറഞ്ഞ കാര്യങ്ങൾ റമ്പാൻ ബൈബീളിനും ബാധകമാണ് എന്നാൽ ഒരു വ്യത്യാസം കാണുന്നത് “ന്റ” യുടെ രൂപത്തിനാണ്. ഡ്രമ്മണ്ടിന്റെ പുസ്തകത്തിൽ ന്റയുടെ “റ‌ൻ‌റ” എന്ന പ്രത്യേക രൂപം ഈ പുസ്തകത്തിൽ വന്നപ്പോൾ ആ കാലത്തെ മറ്റ് കൃതികളിലെ പോലെ “ൻ‌റ‌റ” എന്ന് തന്നെ ആയിരിക്കുന്നു. ഇത് റമ്പാൻ ബൈബിളിന്റെ അച്ചടിക്ക് മേൽനൊട്ടം വഹിച്ച കണ്ടനാട്ടുപള്ളി ഇടവകക്കാരനായ കൊച്ചിട്ടി എന്ന നസ്രാണിയുടെ സംഭാവന ആകണം. കൂടുതൽ വിശദാംശങ്ങൾ താഴെയുള്ള കുറിപ്പിൽ.

റമ്പാൻ ബൈബിളിന്റെ ചരിത്രം

ആംഗ്ലിക്കൻ സഭയുടെ ചാപ്ലിയനായിരുന്ന ക്ലോഡിയസ് ബുക്കാനന്റെ കേരള സന്ദർശനവും ബൈബിളിന്റെ പരിഭാഷയ്ക്ക് അദ്ദേഹം നൽകിയ പ്രോത്സാഹനവും ആണ് റമ്പാൻ ബൈബിളിന്റെ പ്രസിദ്ധീകരണത്തിലേക്ക് നയിച്ചത്. തിരുവിതാംകൂറിലെയും കൊച്ചിയിലെയും സുറിയാനി കൃസ്ത്യാനികളെപ്പറ്റി അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ 1805 ൽ ഗവർണർ ജനറൽ വെല്ലസ്ലി പ്രഭു ബുക്കാനനെ ചുമതലപ്പെടുത്തിയതനുസരിച്ച് 1806 ൽ ക്ലോഡിയസ് ബുക്കാനൻ കേരളത്തിലെത്തി. മലങ്കര സഭയുടെ അന്നത്തെ മേലധ്യക്ഷനായിരുന്ന മാർ ദീവന്നാസിയോസ് ഒന്നാമൻ മെത്രാപ്പോലീത്തയെ (ആറാം മാർത്തോമയെ) ബുക്കാനൻ സന്ദർശിച്ചപ്പോൾ, മെത്രാപ്പോലീത്ത ആയിരത്തിലധികം വർഷമായി സുറിയാനി സഭയുടെ കൈവശമിരുന്നതെന്ന് വിശേഷിപ്പിക്കപ്പെട്ട ഒരു പുരാതന ബൈബിൾ ബുക്കാനന് സമ്മാനിച്ചു. മെത്രാപ്പോലീത്തയുടെ സെക്രട്ടറി ആയിരുന്ന ഫിലിപ്പോസ് റമ്പാൻ നിർവഹിച്ച മത്തായിയുടെ സുവിശേഷത്തിന്റെ മലയാള പരിഭാഷ കാണാനിടയായ ബുക്കാനൻ മറ്റു സുവിശേഷങ്ങളുടെ തർജ്ജമ കൂടി ഏറ്റെടുക്കാൻ റമ്പാനെ പ്രേരിപ്പിച്ചു. അങ്ങനെ 1806-ൽ ആരംഭിച്ച ഈ വിവർത്തനയത്നത്തിന് ഇംഗ്ലണ്ടിലെ ബുക്കാനന്റെ മാതൃസഭയുടേയും മലയാളദേശത്തെ സുറിയാനി സഭാ നേതാക്കളുടെയും സഹകരണമുണ്ടായിരുന്നു.

ഈ ബൈബിൾ പരിഭാഷയെപറ്റിയും അതിന്റെ അച്ചടിയെ പറ്റിയും 1811ൽ പ്രസിദ്ധീകരിച്ച Christian researches in Asia എന്ന പുസ്തകത്തിൽ ക്ലോഡിയസ് ബുക്കാനൻ ഇങ്ങനെ പറയുന്നു.

After the Author left Travancore, the Bishop prosecuted the translation of the Scriptures into the the Malabar Language without intermission, until he had completed the New Testament. The year following, the Author visited Travancore a second time, and carried the Manuscript to Bombay to be printed; an excellent fount of Malabar types having been recently cast at that place. Learned natives went from Travancore to superintend the press; and it is probable that it is now nearly finished, as a copy of the Gospels of St. Matthew and St. Mark, beautifully printed, was received in England some time ago. This version of the Scriptures will be prosecuted until the whoie Bible is completed, and copies circulated throughout the Christian regions of Malabar.

1811-ൽ ഈ നാലു സുവിശേഷങ്ങളും ഒരു പുസ്തകമായി ബോംബെയിലെ കൂറിയർ പ്രസ്സിൽ നിന്നു അച്ചടിച്ചു പ്രസിദ്ധീകരിച്ചു. 9.5 ഇഞ്ച് നീളവും എട്ട് ഇഞ്ച് വീതിയും രണ്ട് ഇഞ്ച് കനവും 504 പേജുകളുമാണ് ഈ ബൈബിളിനുള്ളത്. 1811 അച്ചടി പൂർത്തിയായ ഈ പുസ്തകം തൊട്ടടുത്ത വർഷങ്ങളിൽ തന്നെ കേരളത്തിൽ കൊണ്ടു വരികയും പല ഇടവകയിലും വിതരണം ചെയ്യുകയും ചെയ്തു. മധ്യതിരുവിതാംകൂറിലെ ചില പുരാതനഭവനങ്ങളിൽ ഇപ്പോഴും ഇതിന്റെ കോപ്പികൾ ഉണ്ട്. അങ്ങനെ ലഭ്യമായ ഒരു കോപ്പിയുടെ സ്കാൻ ആണ് ഇന്ന് നിങ്ങളുടെ മുൻപിലേക്ക് എത്തുന്നത്.

സുറിയാനിയിൽ നിന്നുള്ള പദാനുപദ വിവർത്തനം ആയതിനാൽ ധാരാളം സുറിയാനി പദങ്ങൾ ആ വിവർത്തനത്തിൽ കടന്നു കൂടിയിരുന്നു. സുറിയാനി വാക്കുകളുടെ അതിപ്രസരവും പരിഭാഷയിലെ കുറവുകളും ആണ് പിൽക്കാലത്ത് സ്വന്തമായി ബൈബിൾ പരിഭാഷയിലേക്ക് തിരിയാൻ ബെഞ്ചമിൻ ബെയ്‌ലിയെ പ്രേരിപ്പിക്കുന്നത്.

ഈ സ്കാൻ നിങ്ങളുടെ മുൻപിലേക്ക് എത്തിക്കാനായി സഹായിച്ച എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി.

കെരളൊല്പത്തിയും കേരളോല്പത്തിയും

കേരളത്തിന്റെ പ്രാചീനചരിത്രമെന്നോണം ധാരാളം ഐതിഹ്യങ്ങളും കേട്ടുകേൾവികളും ഉൾച്ചേർത്തു് വിവരിക്കുന്ന ഒരു പ്രാചീനഗ്രന്ഥമാണു് കേരളോല്പത്തി

എന്നാണ് മലയാളം വിക്കിപീഡിയ കേരളോല്പത്തി എന്ന ഗ്രന്ഥത്തിനു നൽകുന്ന നിർവ്വചനം.  ഒരു പ്രാചീന ഗ്രന്ഥം എന്നതിനു ഒപ്പം തന്നെ മലയാളം അച്ചടിയുടേയും മലയാളലിപി പരിണാമത്തിന്റെയും ഒക്കെ ഭാഗമാകാനും ഈ കൃതിക്ക് കഴിഞ്ഞിട്ടുണ്ട്. ഗുണ്ടർട്ട് ആണല്ലോ ഈ കൃതി ആദ്യമായി അച്ചടിച്ച് പ്രസിദ്ധീകരിച്ചത്. അതിനെ കുറിച്ച് അല്പം കാര്യങ്ങളാണ് ഈ പോസ്റ്റിൽ.

മലയാളം അച്ചടിയുടെ ചരിത്രത്തിൽ ബാസൽ മിഷൻ പ്രസ്സിനു പ്രത്യേക സ്ഥാനം ഉണ്ടെന്ന്
എല്ലാവർക്കും അറിയാമല്ലോ. ഈ ചരിത്രത്തെകുറിച്ച് കൂടുതൽ മനസ്സിലാവാൻ കെ.എം. ഗോവിയുടെ ആദിമുദ്രണം ഭാരതത്തിലും മലയാളത്തിലും എന്ന പുസ്തകം കാണുക. പക്ഷെ ബെഞ്ചമിൻ ബെയിലി ചെയ്തത് പോലെ മലയാള അക്ഷരങ്ങൾക്ക് പ്രത്യേക അച്ചുണ്ടാക്കി വാർത്തല്ല ബാസൽ മിഷൻ പ്രസ്സ് അച്ചടി തുടങ്ങിയത്, അവർ കല്ലച്ചിലാണ് (ലിത്തോഗ്രഫി) ആദ്യ അച്ചടികൾ നടത്തിയത്. ചെലവ് കുറവാണ് എന്നതായിരിക്കും ഇതിനുള്ള ഒരു കാരണം എന്ന് കെ.എം. ഗോവി നിരീക്ഷിക്കുന്നുണ്ട്. ലിത്തോഗ്രഫി അച്ചടിയെ പറ്റി വിശദമായ ഒരു ലേഖനം മലയാളം വിക്കിപീഡിയനായ അജയ് ബാലചന്ദ്രൻ എഴുതിയിട്ടുണ്ട്. അത് ഇവിടെ കാണാം.

അച്ച് വാർത്തുണ്ടാക്കിയുള്ള അച്ചടിയെ അപേക്ഷിച്ച് ലിത്തോഗ്രാഫിയെ സംബന്ധിച്ച് എനിക്ക് പ്രത്യേകത ആയി  തോന്നിയത് കൈയ്യഴുത്ത് അതേ പോലെ അച്ചടിക്കാൻ കഴിയുന്നു എന്നതാണ്. അതിന്റെ അർത്ഥം കൈയ്യെഴുത്തിലെ ലിപിയെ അതേ പോലെ കാണാൻ ഇത് നമ്മളെ സഹായിക്കുന്നു എന്നതാണ്. അതിനാൽ തന്നെ മലയാളലിപി മാനകീകൃതമായിട്ടില്ലാത്ത കാലഘട്ടത്തിലുള്ള ലിത്തോഗ്രാഫിക് അച്ചടി പുസ്തകങ്ങൾ ലിപിയെ കുറിച്ച് പല കാര്യങ്ങളും മനസ്സിലാക്കാൻ നമ്മളെ സഹായിക്കും.

ഈ വിധത്തിൽ മംഗലാപുരം ബാസൽ മിഷനിലെ കല്ലച്ചിൽ നിന്ന് 1843-ൽ ഇറങ്ങിയ കെരളൊല്പത്തി എന്ന കൃതിയുടെ സ്കാൻ നമുക്ക് ലഭ്യമായിരിക്കുന്നു.1868-ൽ ഇറങ്ങിയ രണ്ടാം പതിപ്പിന്റെ സ്കാൻ ഇതിനു വളരെ മുൻപ് നമുക്ക് ലഭ്യമാവുകയും അത് ഇതിനകം മലയാളം വിക്കിഗ്രന്ഥശാലയിൽ ഡിജിറ്റൈസ് ചെയ്യുകയും ചെയ്തതാണല്ലോ.

അപ്പോൾ ഡിജിറ്റൈസേഷന്റെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ ഈ സ്കാനിനു ചരിത്രപരമായ പ്രത്യേകത മാത്രമേ ഉള്ളൂ. പക്ഷെ ലിത്തോഗ്രാഫി അച്ചടി നടത്തിയ ഈ ആദ്യത്തെ പതിപ്പിനെയും 1868ലെ ലെറ്റർ പ്രസ് പതിപ്പിനേയും താരതമ്യം ചെയ്യുമ്പോൾ,  വെറും ഒന്നാം പതിപ്പ്/രണ്ടാം പതിപ്പ് എന്നതിനു അപ്പുറം 25 വർഷങ്ങൾ കൊണ്ട് മലയാളലിപിക്ക് സംഭവിച്ച വ്യതിയാനം (ലിപ് പരിഷ്ക്കരണം എന്ന് തന്നെ പറഞ്ഞു കൂടെ?) കൂടെയാണ് നമ്മൾക്ക് മുൻപിൽ തെളിയുന്നത്.

ഞാൻ ഒരു ഭാഷാ ശാസ്ത്രജ്ഞൻ അല്ലാത്തതിനാൽ, ഒറ്റ നോട്ടത്തിൽ എന്റെ ശ്രദ്ധയിൽ വന്ന ചില കാര്യങ്ങൾ മാത്രം ഈ പൊസ്റ്റിൽ അവതരിപ്പ്, ഈ പതിപ്പുകളെ കൂടുതൽ വിശകലനം ചെയ്യാനുള്ള സ്വാതന്ത്ര്യം വായനക്കാർക്ക് വിട്ടു തരുന്നു.

  • ഏ/ഓ കാരങ്ങളുടെ ഉപയോഗം. ഉദാ: കെരളൊല്പത്തി/ കേരളോല്പത്തി. ആദ്യത്തെ പതിപ്പിൽ കാരം കാരം ഒട്ടും ഉപയൊഗിച്ചിട്ടില്ല. എന്നാൽ രണ്ടാം പതിപ്പിൽ അത് രണ്ടും അവതരിച്ചിരിക്കുന്നു. പുസ്തകത്തിന്റെ പേരു് തന്നെ അതിനനുസരിച്ച് പുതുക്കപ്പെട്ടിരിക്കുന്നു.
  • രണ്ടു പതിപ്പിലും “ഈ” കാരം സൂചിപ്പിക്കാൻ മിക്കവാറും  എന്ന ചിഹ്നനം ആണ് ഉപയോഗിച്ചിരിക്കുന്നത്. പക്ഷെ കൈയ്യെഴുത്ത് പ്രതി എന്ന് തന്നെ പറയാവുന്ന ആദ്യ പതിപ്പിൽ അപൂർവ്വമായി ചിലയിടങ്ങളിൽ എന്ന രൂപം കാണാം. ഉദാ: 21 ആം താളിൽ “അതിന്റെ ശേഷം” എന്ന് തുടങ്ങുന്ന ഖണ്ഡികയിൽ “ഈശ്വരമയം” എന്ന വാക്ക് കാണുക. കഴിഞ്ഞ പൊസ്റ്റിൽ ഞാൻ സൂചിപ്പിച്ച പോലെ രണ്ടു രൂപവും കൈയ്യെഴുത്തിൽ ഉണ്ടായിരുന്നു എങ്കിലും  യ്ക്കായിരുന്നു മുൻതൂക്കം എന്ന വാദം ശരിക്കുന്നതാന്ന് ഇതെന്ന് തോന്നുന്നു.
  • വാക്കുകൾക്ക് ഇടയിൽ ഇട വിടുന്ന രീതി കൈയ്യെഴുത്തിൽ (ആദ്യ പതിപ്പിൽ) മിക്കവാറും ഇല്ല എന്ന് തന്നെ കാണാം.
  • കൈയ്യെഴുത്ത് പതിപ്പിൽ സംഭാഷണസകലങ്ങളെ സൂചിപ്പിക്കാൻ ക്വോട്ട്സ് (“) ഉപയൊഗിച്ചിട്ടുണ്ട്. പക്ഷെ ഒരു പ്രത്യെക തരത്തിൽ ആണത്. സംഭാഷണം തുടങ്ങുന്ന സ്ഥലത്തെ ക്വോട്ട്സ് (“) ബേസ് ലൈനോട് ചേർന്നും അവസാനിക്കുന്ന ഇടങ്ങളിൽ സൂപ്പർസ്ക്രിപ്റ്റും ആയി മാറുന്ന പ്രത്യേക രീതിയിലാണ് അതിന്റെ ഉപയോഗം. മലയാളം കൈയ്യെഴുത്തിലെ ഒരു യുണീക്ക് രീതി ആയിത്തോന്നി ഇത്.
  • ആദ്യ പതിപ്പിൽ ഉകാര ചിഹ്നനത്തിലോ, അ കാരത്തിലോ അവസാനിച്ച  പല വാക്കുകളും രണ്ടാം പതിപ്പിൽ ചന്ദ്രക്കലയ്ക്ക് വഴി മാറുന്നത് കാണാം. (ഇക്കാര്യത്തിൽ ഇപ്പോഴും എന്റെ സംശയം. ചന്ദ്രക്കല ഗുണ്ടർട്ടിന്റെ സംഭാവന ആണോ അതോ എവിടെയെങ്കിലും അത് കയ്യെഴുത്തിൽ ഉണ്ടായിരുന്നോ എന്ന് കണ്ടെത്തേണ്ടതുണ്ട്.)
  • ആദ്യ പതിപ്പിൽ (ലിത്തോഗ്രഫി പതിപ്പ്) ചില്ല് കൂട്ടക്ഷരം ഉണ്ടാക്കില്ല എന്ന ഇന്നത്തെ “അലിഖിത നിയമത്തെ“ വെല്ലുവിളിച്ചു കൊണ്ട് പലയിടത്തും യഥേഷ്ടം കൂട്ടക്ഷരചില്ലുകളെ കാണാം. പ്രത്യെകിച്ച് ൾ എന്ന ചില്ലിനു കൂട്ടക്ഷത്തോടു പ്രത്യേക മമത ആണെന്ന് കാണുന്നു 🙂  കൂട്ടക്ഷരചില്ലുകളെ അപൂർവ്വമായി രണ്ടാം പതിപ്പിലും കാണാം. ചുരുക്കത്തിൽ അച്ചടി ആണോ കൂട്ടക്ഷരചില്ലുകളെ മലയാളത്തിൽ നിന്ന് നിഷ്കാസനം ചെയ്തത്?
  • ആദ്യപതിപ്പിൽ വാചകങ്ങളെ തമ്മിൽ വേർതിരിക്കാൻ ഒരു വര (ഇന്ന് നമുക്ക് ഹൈഫൺ എന്ന് പറയാം) ആണ് ഉപയൊഗിച്ചിരിക്കുന്നത്. രണ്ടാം പതിപ്പിൽ ഇന്നത്തെ പൂർണ്ണവിരാമം രംഗപ്രവേശം ചെയ്യുന്നു. പൂർണ്ണവിരാമത്തിന്റെ ഉപയോഗം ഇതിനു മുൻപ് ബെയിലി കൃതികളിലും നമ്മൾ കണ്ടതാണല്ലോ. ചുരുക്കത്തിൽ അച്ചടിയുടെ സംഭാവന ആണ് പൂർണ്ണവിരാമം എന്ന് പറയാം.
  • ന്റ, റ്റ. ഇത് രണ്ടും അക്കാലത്തെ എല്ലാ കൃതികളും കാണുന്ന പോലെ ൻറ, ററ എന്ന് വേറിട്ട് തന്നെ ആണ് എഴുതിയിരിക്കുന്നത്. ന്റ യുടെ മറ്റ് വ്യതിയാനങ്ങൾ ഒന്നും കണ്ടില്ല.
  •  ആദ്യപതിപ്പിൽ  സ്വരാക്ഷരചിഹ്നനങ്ങളെ ഒരു ദാക്ഷിണ്യവും ഇല്ലാതെ ഇറ്റയ്ക്ക് വെച്ച് വരിമുറിക്കുന്നത് കാണാം. അത് വളരെ കുറച്ച് ഇടമേ എടുക്കൂ എന്നത് പോലും വാക്ക് മുറിക്കാൻ തടസ്സമാകുന്നില്ല. “എഴുന്നെള്ളുക” എന്നതിലെ “ന്നള്ളുക” എന്നത് മാത്രമായി അടുത്ത വരിയിലെക്ക് പോകുന്നത് ഇന്നത്തെ വായനാശീലം വെച്ച് അരോചകമായി തോന്നാം. എന്നാൽ രണ്ടാം പതിപ്പിൽ എത്തുമ്പോൾ “ന്നെള്ളുക” എന്നവിധത്തിൽ ആണ് വാക്ക് മുറിയുന്നത്.
  • കൈയ്യെഴുത്ത് പതിപ്പിൽ അപൂർവ്വമായി ചിലയിടങ്ങളിൽ മലയാളം ചുരുക്കെഴുത്ത് കണ്ടു. ഉദാ: പരശുരാമൻ എന്നതിനു പ. രാമൻ (പിഡിഎഫിലെ 8മത്തെ താളിൽ അതിന്റെ ശേഷം ഭൂമി… എന്ന് തുടങ്ങുന്ന ഖണ്ഡികയിൽ …അവരുടെ സംവാദത്താൽ ശ്രീ പ. രാമനൊട ആയുധം വാങ്ങി … എന്ന വാക്യശകലം ശ്രദ്ധിക്കുക. അപ്പോൾ ഈ വിധത്തിൽ മലയാളത്തിൽ പൂർണ്ണവിരാമം ഉപയോഗത്തിലുണ്ടായിരുന്നു എന്ന് കാണാം.

എന്റെ ഓടിച്ചുള്ള വിശകലനത്തിൽ ഞാൻ കണ്ടെത്തിയത് ഇത്രയും കാര്യങ്ങളാണ്. ബാക്കി ഈ പ്രമാണങ്ങൾ കൂടുതൽ വിശകലനം ചെയ്യാൻ വായനക്കാരുടെ സഹായം അഭ്യർത്ഥിക്കുന്നു. ഒരിക്കൽ കൂടി രണ്ട് പതിപ്പിലേക്കും ഉള്ള കണ്ണികൾ.

Malayalam public domain books – പൊതുസഞ്ചയത്തിലുള്ള മലയാളപുസ്തകങ്ങൾ

മലയാളഭാഷയിലെ (അല്ലെങ്കിൽ മലയാളഭാഷ/മലയാള ലിപിയെ കുറിച്ച് മറ്റ് ഭാഷകളിൽ രചിക്കപ്പെട്ട) പൊതുസഞ്ചയത്തിൽ ഉള്ള കൃതികളുടെ സ്കാനുകൾ ഡൗൺലോഡ് ചെയ്യാനുള്ള കണ്ണികളും അനുബന്ധവിവരങ്ങളും ക്രോഡീകരിക്കാനായി ഒരു താൾ ഉണ്ടാക്കിയിരിക്കുന്നു. അത് കാണാനായി https://shijualex.in/list-of-malayalam-public-domain-books/ എന്ന ഈ കണ്ണി സന്ദർശിക്കുക. ഈ പട്ടികകൾ നിരന്തരമായി പുതുക്കികൊണ്ടിരിക്കും.

I have created a page which has a set of lists that provide you the links to download the scan (and other related materials) of the Malayalam public domain books. I will keep on updating these lists as and when I get the new scans of the Malayalam public domain books. The page is here https://shijualex.in/list-of-malayalam-public-domain-books/