1843 – കേരളോല്പത്തിയുടെ ആദ്യത്തെ അച്ചടി പതിപ്പ്

ആമുഖം

കേരളത്തിന്റെ ഉല്പത്തി മുതൽ സാമൂതിരിയുടെ കാലം വരെയുള്ള സംഭവങ്ങൾ ചരിത്രം എന്ന രീതിയിൽ ക്രോഡീകരിച്ചിട്ടുള്ള പുസ്തകം ആണ്  കേരളോല്പത്തി.

ഈ പോസ്റ്റിൽ കേരളോല്പത്തിയുടെ രണ്ട് പതിപ്പുകളുടെ ഡിജിറ്റൽ സ്കാനുകൾ പങ്കു വെക്കുന്നു. 1843ൽ ഇറങ്ങിയ ഒന്നാം പതിപ്പും  1874ൽ ഇറങ്ങിയ മൂന്നാം പതിപ്പും. 1868ൽ ഇറങ്ങിയ രണ്ടാം പതിപ്പ് നമുക്ക് ഇതിനകം കിട്ടിയതാണ്.

ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്ക് ലഭിക്കുന്ന 104-മത്തെ സ്കാനാണ് ഈ പുസ്തകങ്ങൾ. ഇനിയും ധാരാളം രേഖകൾ റിലീസിനായി നിരനിരയായി നിൽക്കുന്നു. അതിനാൽ തന്നെ ഇനിയുള്ള ദിവസങ്ങളിൽ മലയാളത്തെ സംബന്ധിച്ച് അതീവപ്രാധാന്യമുള്ള ധാരാളം പൊതുസഞ്ചയരെഖകളുടെ സ്കാനുകൾ നിങ്ങൾക്ക് കാണാം.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

ഒന്നാം പതിപ്പ്

  • പേര്: കെരളൊല്പത്തി
  • താളുകളുടെ എണ്ണം: ഏകദേശം 60
  • പ്രസിദ്ധീകരണ വർഷം:1843
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം (ലിത്തോഗ്രഫി)
1843 - കേരളോല്പത്തി
1843 – കേരളോല്പത്തി

മൂന്നാം പതിപ്പ്

  • പേര്: കേരളോല്പത്തി
  • താളുകളുടെ എണ്ണം: ഏകദേശം 120
  • പ്രസിദ്ധീകരണ വർഷം:1874
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
1874_കേരളോല്പത്തി
1874_കേരളോല്പത്തി

ഈ പൊതുസഞ്ചയരേഖകളുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ഹെർമ്മൻ ഗുണ്ടർട്ട്  വിവിധ പാഠഭേദങ്ങൾ നോക്കി 1843ൽ ഈ പുസ്തകത്തിന്റെ ആദ്യ പതിപ്പ്  ക്രോഡീകരിച്ച് പ്രസിദ്ധീകരിച്ചതോടെ ആണ് ഇത് സവിശേഷ ശ്രദ്ധ നേടീയത്. അതു വരെ മിഷനറിമാർ (സി.എം.എസ്/ബാസൽ മിഷൻ) പുറത്തിറക്കിയിരുന്ന  ക്രൈസ്തവമത പുസ്തകങ്ങൾ മാത്രം കണ്ടിരുന്ന ആളുകൾക്ക് ഇടയിലേക്ക് ഇത്തരം ഒരു പൊതുരചന അച്ചടി പുസ്തകമായി വന്നത് പുസ്തകത്തിന്റെയും ഗുണ്ടർട്ടിന്റെയും പ്രശസ്തി വളരെയധികം വർദ്ധിപ്പിച്ചു.

മംഗലാപുരത്തുള്ള ബാസൽ മിഷന്റെ ലിത്തോഗ്രഫി പ്രസ്സിൽ ആണ് ആദ്യത്തെ പതിപ്പ് അച്ചടിച്ചിരിക്കുന്നത്. (തലശ്ശേരിയിലെ ലിത്തോഗ്രഫി പ്രസ്സ് ഇക്കാലത്ത് സ്ഥാപിതമായിട്ടില്ല) പിന്നീടുള്ള രണ്ട് പതിപ്പുകൾ ബാസൽ മിഷന്റെ തന്നെ ലെറ്റർ പ്രസ്സിലും ആണ് അച്ചടിച്ചിരിക്കുന്നത്. (1865ൽ ആണ് ബാസൽ മിഷൻ മംഗലാപുരത്ത് ലെറ്റർ പ്രസ്സ് സ്ഥാപിക്കുന്നത് )

ഒന്നാം പതിപ്പിന്നു പ്രത്യേക കവർ പേജ് ഒന്നും ഇല്ല. ഏറ്റവും അവസാനത്തെ പെജിലാണ് പ്രസ്സിന്റെ വിവരങ്ങൾ പോലും കൊടുത്തിരിക്കുന്നത്. മാത്രമല്ല ഒന്നാം പതിപ്പിലെ ഉള്ളടക്കം വളരെ തിക്കി കൂട്ടിയാണ് വെച്ചിരിക്കുന്നത്. പേജിന്റെ വലിപ്പവും കൂടുതൽ ആണ്.

ഒന്നാം പതിപ്പിൽ നിന്ന് രണ്ടാം പതിപ്പിലും മൂന്നാം പതിപ്പിലും എത്തുമ്പോൾ മലയാളലിപിക്ക് സംഭവിച്ച ത്വരിതഗതിയിലുള്ള പരിണാമം ശ്രദ്ധേയമാണ്. പുസ്തകത്തിന്റെ പേരു തന്നെ കെരളൊല്പത്തിയിൽ  നിന്ന് കേരളോല്പത്തിയായി. അതിനു പുറമേ ചന്ദ്രക്കലയുടെ ഉപയോഗം (1843ൽ അങ്ങനെ ഒരു സംഗതിയെ ഇല്ല) വാക്കുകൾക്ക് ഇടയിലെ സ്പെസ് പങ്ചെഷൻ ചിഹ്നങ്ങൾ ഇതൊക്കെ  കാണാം.

മറ്റൊന്നു എടുത്ത് പറയേണ്ടത് എല്ലാ പതിപ്പിലും പാഠഭേദങ്ങൾ വെറും ബ്രാക്കറ്റ്, സ്ക്വയർ ബ്രാക്കറ്റ് ഇതൊക്കെ വെച്ച് എടുത്ത് കാണിച്ചിട്ടൂണ്ട് എന്നതാണ്.

ഇതിൽ കൂടുതൽ ഈ പൊതുസഞ്ചയ രേഖകൾ വിശകലനം ചെയ്യാനുള്ള അറിവ് എനിക്കില്ല. അത് ഗവെഷകരും മറ്റും ചെയ്യുമല്ലോ.

കേരളോല്പത്തിയെ പറ്റിയുള്ള പൊതുവായ വിവരങ്ങൾക്ക് ഈ വിക്കിപീഡിയ ലേഖനം കാണുക.

ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാനുകൾ പങ്കു വെക്കുന്നു. ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്. (ഒരു ലോ റെസലൂഷൻ പതിപ്പ് കൂടെ ലഭ്യമാക്കാമോ എന്ന് അഭ്യർത്ഥിച്ചിട്ടൂണ്ട്.‌)   അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

ഒന്നാം പതിപ്പ്:

രണ്ടാം പതിപ്പ്:

1868ൽ ഇറങ്ങിയ രണ്ടാം പതിപ്പ് നമുക്ക് ഇതിനകം കിട്ടിയതാണ്.

മൂന്നാം പതിപ്പ്:

 

1847 – ഹിതോപദേശഃ

ആമുഖം

മലയാളലിപിയിലുള്ള സംസ്കൃതപുസ്തകമായ ഹിതോപദേശഃ എന്ന അച്ചടി പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. പുസ്തകം പൂർണ്ണമായി സംസ്കൃതത്തിൽ ആയതിനാൽ   ഇതുവരെയുള്ള തെളിവ് വെച്ച് ഈ പുസ്തകം കേരളത്തിൽ അച്ചടിച്ച ആദ്യത്തെ സംസ്കൃത രചനയാണ്.

ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്ക് ലഭിക്കുന്ന 102-ആമത്തെ സ്കാനാണ് ഈ പുസ്തകം.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: ഹിതോപദേശഃ
  • താളുകളുടെ എണ്ണം: ഏകദേശം 87
  • പ്രസിദ്ധീകരണ വർഷം:1847
  • പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം
1847 - ഹിതോപദേശഃ
1847 – ഹിതോപദേശഃ

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

87 താളുകൾ മാത്രമുള്ള ഈ പുസ്തകം 1847ൽ ആണ് അച്ചടിച്ചിരിക്കുന്നത്. ബെഞ്ചമിൻ ബെയിലി കോട്ടയത്ത് ഉള്ള സമയമാണ് ഇത്.

വിഷ്ണുശൎമ്മണാ സംഗ്രഹീതഃ എന്നു കാണുന്നതിനാൽ വിഷ്ണുശൎമ്മ ആണ് ഇത് സംഗ്രഹിച്ചത് എന്നു കരുതാം.

ഛാത്രാണാം ഹിതാൎത്ഥം… എന്നു തുടങ്ങുന്ന ഖണ്ഡികയുടെ അർത്ഥം “വിദ്യാർത്ഥികളുടെ നന്മയ്ക്കുവേണ്ടി, ഇങ്ഗ്ലണ്ഡിലെയും ബങ്ഗാളിലെയും ചില പണ്ഡിതർകളാൽ പരിശോധിപ്പിക്കപ്പെട്ടു, തെറ്റുകൾ തിരുത്തപ്പെട്ടതും കോട്ടയത്തിലെ മിഷൻ പ്രസ്സിൽ അച്ചടിക്കപ്പെട്ടതും” എന്നാണെന്ന് മുൻപ് ഒരു ചർച്ചയിൽ സംസ്കൃതം അറിയുന്ന ശ്രീ നാരായണൻ ആയുർവ്വേദ വ്യക്തമാക്കിയിട്ടുള്ളതാണ്.

സംസ്കൃതം ഒട്ടുമേ അറിയാത്തതിനാൽ ഇതിലെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഉപയോഗിക്കുന്നവർ ചെയ്യുമല്ലോ.

ഡിജിറ്റൈസ് ചെയ്ത ഈ പതിപ്പ് ഗുണ്ടർട്ടിന്റെ സ്വകാര്യ കോപ്പിയാണെന്ന് അതിൽ കാണുന്ന ഗൂണ്ടർട്ടിന്റെ പേരും അത് കിട്ടിയ വർഷവും അദ്ദേഹം രേഖപ്പെടുത്തിയതിൽ നിന്ന് മനസ്സിലാക്കാം.

ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു. ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്. (ഒരു ലോ റെസലൂഷൻ ലതിപ്പ് കൂടെ ലഭ്യമാക്കാമോ എന്ന് അഭ്യർത്ഥിച്ചിട്ടൂണ്ട്.‌)   അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

 

1908 – മലങ്കര ഇടവക പത്രിക – പുസ്തകം 17

ആമുഖം

മലങ്കര ഇടവക പത്രിക എന്ന മാസികയുടെ 1908-ാം ആണ്ടിലെ 11 ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഈ മാസിക പ്രസിദ്ധീകരണം തുടങ്ങിയതിനു ശേഷമുള്ള പതിനേഴാം വർഷത്തെ ലക്കങ്ങൾ ആണിത്.  ഇതിനു മുൻപ് ഈ ബ്ലോഗിലൂടെ താഴെ പറയുന്ന പതിനാറ് വർഷത്തെ ലക്കങ്ങൾ പൂർണ്ണമായോ ഭാഗികമായോ റിലീസ് ചെയ്തിരുന്നു. അതിന്റെ ബ്ലോഗ് പോസ്റ്റുകളിലേക്കുള്ള ലിങ്കുകൾ താഴെ കൊടുക്കുന്നു.

ഈ പൊതുസഞ്ചയരേഖകളുടെ മെറ്റാഡാറ്റ

  • പേര്: മലങ്കര ഇടവക പത്രിക – 1908-ാം ആണ്ടിലെ 11 ലക്കങ്ങൾ (11മത്തെ ലക്കം മാത്രം മിസ്സിങാണ്)
  • താളുകളുടെ എണ്ണം: ഏകദേശം 20 പേജുകൾ വീതം. 
  • പ്രസിദ്ധീകരണ വർഷം: 1908
  • പ്രസ്സ്: Mar Thomas Press, Kottayam
1908 – മലങ്കര ഇടവക പത്രിക – പുസ്തകം 17
1908 – മലങ്കര ഇടവക പത്രിക – പുസ്തകം 17

അല്പം ചരിത്രം

മലങ്കര ഇടവക പത്രികയെ പറ്റിയുള്ള ചെറിയൊരു ആമുഖത്തിന്നു മലങ്കര ഇടവകപത്രികയുടെ പ്രസിദ്ധീകരണത്തിന്റെ ആദ്യ വർഷത്തെ (1892-ാം വർഷത്തെ) സ്കാൻ റിലീസ് ചെയ്തപ്പോൾ എഴുതിയ പോസ്റ്റിലെ  അല്പം ചരിത്രം എന്ന വിഭാഗം കാണുക.

സ്കാനുകളുടെ ഉള്ളടക്കം

സമയക്കുറവും, മറ്റു സംഗതികളിൽ ശ്രദ്ധകേന്ദ്രീകരീകേണ്ടതിനാലും ഇതിലെ ഓരോ താളിലൂടെയും കടന്നു പോവാൻ എനിക്കു പറ്റിയിട്ടില്ല.

ഓടിച്ചു പോകുമ്പോൾ ശ്രദ്ധയിൽ പെടുന്ന ചില കൗതുകകരമായ ചില കുറിപ്പുകൾ സോഷ്യൽ മീഡിയയിൽ പൊസ്റ്റ് ചെയ്യുന്നതിനു അപ്പുറമുള്ള ഉള്ളടക്ക വിശകലനം ഞാൻ നടത്തിയിട്ടില്ല. അത് ഈ രേഖയിലെ വിഷയത്തിൽ താല്പര്യമുള്ള പൊതുസമൂഹം ചെയ്യുമെന്ന് പ്രത്യാശിക്കുന്നു.

ഞാൻ ഇത് ഡിജിറ്റൈസ് ചെയ്യുന്നതിനു ഇടയ്ക്ക് ശ്രദ്ധിച്ച ഒരു വാർത്ത, അന്ത്യോഖ്യൻ പാത്രിയർക്കീസായ ഇഗ്നാത്തിയോസ് അബ്ദെദ് ആലോഹോ രണ്ടാമൻ യെരുശലേമിൽ വെച്ച് ഗീവർഗീസ് റമ്പാൻ, പൌലൂസ് റമ്പാൻ എന്നിവരെ മേല്പട്ടക്കാരായി സ്ഥാനാഭിഷേകം ചെയ്തതിനെ പറ്റിയുള്ളതാണ്. അതിനെ പറ്റി കുറച്ച് പൊസ്റ്റുകൾ ഞാൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. പക്ഷെ ഒരു പരിധിക്കപ്പുറം ഞാൻ അതിന്റെ പിറകെ പൊയില്ല. കാരണം തുടർന്നുള്ള ലക്കങ്ങളിൽ അതിനെപറ്റി കൂടുതൽ വാർത്തകൾ ഉണ്ട്. അതൊക്കെ വായിച്ച് ഇ വിഷയത്തിൽ താല്പര്യമുള്ളവർ വിശകലനം ചെയ്യുമെന്ന് കരുതുന്നു.

മറ്റൊരു കാര്യം ശ്രദ്ധിച്ചത് 1908ാം വർഷത്തെ ലക്കങ്ങളിൽ പിന്നെയും നവീകരണസുറിയാനിക്കാർക്കുള്ള (ഇപ്പോഴത്തെ മാർത്തോമ്മ സഭക്കാർ) മറുപടികൾ വളരെ സജീവമായി കാണുന്നു എന്നതാണ്. ഇടയ്ക്ക് വെച്ച് മുടങ്ങി പൊയിരുന്ന നവീകരണസുറിയാനിക്കാരുടെ മാസികയായ മലങ്കര സഭാ താരക എന്ന മാസിക പിന്നേം പ്രസിദ്ധീകരണം തുടങ്ങിയതാവാം അതിനു കാരണം.

എന്തായാലും ഈ മാസികയിലെ വിവിധ ലക്കങ്ങളിലെ നിരവധി ലേഖനങ്ങളിലൂടെ അന്നത്തെ ചരിത്രം രെഖപ്പെടുത്തിയിരിക്കുന്നു എന്നതിനാൽ ഇതൊക്കെ യഥാർത്ഥ ഗവെഷകർക്ക് അക്ഷയഖനി ആണ്.

1908-ാം ആണ്ടിലെ 11 ലക്കങ്ങൾ ആണ് നമുക്ക് ലഭ്യമായിരിക്കുന്നത്. 11-ാം ലക്കം മിസ്സിങാണ്. എങ്കിലും 1907-ാം ആണ്ടിലെ മിക്കവാറും എല്ലാം കിട്ടി എന്നതിൽ സന്തോഷമുണ്ട്.

ഇതിനപ്പുറം ഇതിന്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ എനിക്കു അറിവും സമയവും ഇല്ല. ഉള്ളടക്ക വിശകലനം ഈ വിഷയങ്ങളിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.

കടപ്പാട്, ഡിജിറ്റൈസേഷൻ വിശേഷങ്ങൾ

ഈ മാസികകൾ ഡിജിറ്റൈശേഷനായി ലഭ്യമായത് “മൂലയില്‍ കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പയുടെ“ ഗ്രന്ഥ ശേഖരത്തിൽ നിന്നാണ്. അതിനായി സഹായങ്ങൾ ചെയ്തു തന്ന അദ്ദേഹത്തിന്റെ മകൻ ലിജു കുര്യാക്കോസ് ആണ്. അവർക്കു രണ്ടു പേർക്കും നന്ദി.

1892 മുതൽ 1900 വരെയുള്ള ലക്കങ്ങളിൽ നിന്നു വ്യത്യസ്തമായി 1901മുതൽ മുൻപോട്ടുള്ള ലക്കങ്ങൾ ഞാൻ ഫോട്ടോ എടുക്കുന്നില്ല. ഫോട്ടോ എടുത്ത താളുകൾ ആണ് എനിക്കു ലഭിച്ചത്. അതിനാൽ തന്നെ ഫോട്ടോ എടുപ്പിനായി സമയം വിനിയോഗിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. (വേറെയും ധാരാളം രേഖകൾ ഡിജിറ്റൈസേഷനായി ക്യൂവിലാണ്). ചില്ലറ ഗുണനിലവാരപ്രശ്നം ഉണ്ടെങ്കിലും വലിയ കുഴപ്പമില്ലാത്ത ഫോട്ടോകൾ ആണ് ലഭ്യമായിരിക്കുന്നത്. അതിനാൽ തന്നെ പോസ്റ്റ് പ്രൊസസിങ് പണികൾക്ക് മാത്രമാണ് ഞാൻ സമയം വിനിയോഗിച്ചത്. (എന്നാൽ ഞാൻ നേരിട്ടു ഫോട്ടോയെടുത്ത് ഡിജിറ്റൈസ് ചെയ്ത 1900 വരെയുള്ള ലക്കങ്ങളുടെ ഗുണനിലവാരവും ഉപയോഗക്ഷമതയും 1901ത്തിന്നു ശെഷമുള്ള സ്കാനുകൾക്ക് ഉണ്ടാവണം എന്നില്ല)

ഗുണനിലവാരപ്രശ്നങ്ങൾ ഉള്ളതിനാൽ 1900ത്തിന്നു ശേഷമുള്ള ലക്കങ്ങൾക്ക് ഗ്രേ സ്ക്കെയിൽ വേർഷൻ മാത്രമേ ലഭ്യമാവുകയുള്ളൂ.

ഡൗൺലോഡ് വിവരങ്ങൾ

മലങ്കര ഇടവക പത്രികയുടെ 1908-ാം ആണ്ടിലെ 11 ലക്കങ്ങളുടെ ഡിജിറ്റൽ രൂപം താഴെയുള്ള പട്ടികയിലെ കണ്ണികളിൽ നിന്നു ലഭിക്കും.

ഓരോ ഗ്രേസ്കെയിൽ വേർഷനും ഏകദേശം 7MB മുതൽ 14MB വരെ വലിപ്പമുണ്ട്.