1918 – ശ്രീവാഴുംകോട് – പുസ്തകം ൧ ലക്കം ൧

ആമുഖം

ഈ പോസ്റ്റിലൂടെ ശ്രീവാഴുംകോട് എന്നൊരു മാസികയുടെ ഒന്നാമത്തെ ലക്കത്തിന്റെ ഡിജിറ്റൽ സ്കാനാണ് പങ്കു വെക്കുന്നത്. ഈ മാസികയെ പറ്റി ഞാൻ ആദ്യമായാണ് കേൾക്കുന്നത്. അതിനാൽ ഇതിനെ പറ്റി പുസ്തകത്തിന്റെ മെറ്റാഡാറ്റയിൽ നിന്ന് കിട്ടുന്നതിൽ കൂടുതൽ പറയാൻ എനിക്കാവില്ല. അത് ഈ വിഷയം അറിവുള്ളവർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു.

ഈ പുസ്തകം നമുക്ക് തിരുവനന്തപുരം എഞ്ചനീയറിങ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർശരത്ത് സുന്ദർ രാജീവിന്റെ സ്വകാര്യശേഖരത്തിൽ നിന്നാണ് വരുന്നത്. ഇത്തരം പുരാതന പൊതുസഞ്ചയ രേഖകൾ കണ്ടെത്തി സൂക്ഷിച്ച് വെച്ച് ഇപ്പോൾ ഡിജിറ്റൈസ് ചെയ്യാനായി ലഭ്യമാക്കുകയും ചെയ്ത ശരത്ത് സുന്ദറിനു വളരെ നന്ദി.

എന്നാൽ നമുക്ക് ഡിജിറ്റൈസ് ചെയ്യാനായി കിട്ടിയ ഈ പുസ്തകത്തിന്റെ സ്ഥിതി അല്പം പരിതാപകരമാണ്. ചിതലും മറ്റും തിന്ന ഭാഗങ്ങളും മറ്റും ഉള്ളതിനാലും കാലപ്പഴക്കം മൂലവും ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാനായി ശ്രമിക്കുമ്പോൾ പുസ്തകത്തിലെ നോയിസ് വളരെയധികമാണെന്ന് കാണുന്നു. അതിനാൽ തന്നെ വെറും ടെസ്റ്റ് മാത്രമുള്ള ഇതിന്റെ ഉള്ളടക്കം ബ്ലാക്ക് ആന്റ് വൈറ്റ് ഉള്ളടത്തിലേക്ക് മാറ്റുമ്പോൾ വളരെയധികം നോയിസ് കടന്നു വരുന്നു. അതിനാൽ പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് ഗ്രേസ്കെയിലിൽ തന്നെ തരുന്നു. അതുമൂലം വെറും 24 പേജ് മാത്രമുള്ള ഇതിന്റെ സൈസ് 11 MBക്ക് അടുത്താണ്. (സത്യത്തിൽ വെറും ടെസ്റ്റ് മാത്രമുള്ള ഈ പുസ്തകം ഗ്രേസ്കെയിലിൽ ചെയ്യേണ്ട ആവശ്യമൊന്നും ഇല്ല. )

പുസ്തകത്തിന്റെ വിശദാംശങ്ങളിലേക്ക്

പുസ്തകത്തിന്റെ വിവരം

  • പേര്: ശ്രീവാഴുംകോട് പുസ്തകം ൧ ലക്കം ൧
  • താളുകൾ: 24
  • പ്രസാധകൻ: കെ.എം. കൃഷ്ണക്കുറുപ്പ് (ഏറ്റവും അവസാനത്തെ താളീലെ കുറിപ്പിൽ നിന്ന് മനസ്സിലാക്കിയ വിവരം)
  • പ്രസ്സ്: മനോമോഹനം പ്രസ്സ്, കൊല്ലം
  • പ്രസിദ്ധീകരണ വർഷം: 1918
1918 - തിരുവാഴുംകോട് - പുസ്തകം ൧ ലക്കം ൧
1918 – തിരുവാഴുംകോട് – പുസ്തകം ൧ ലക്കം ൧

ഉള്ളടക്കം

പൊതുവായി തിരുവിതാംകൂറിനെ സംബന്ധിക്കുന്ന ചില ലേഖനങ്ങളും, ഇംഗ്ലീഷ് മാസികകളിൽ നിന്നും മറ്റും തർജ്ജുമ ചെയ്ത ചെറുകുറിപ്പുകളുമാണ് മാസികയുടെ ഉള്ളടക്കം. ഇതിൽ “തിരുവിതാംകൂറിലെ സയൻസു വിദ്യാഭ്യാസവും വ്യവസായവും” എന്ന ലേഖനം വ്യത്യസ്തമായ ഒരെണ്ണമായി എനിക്കു തോന്നി. കൂടുതൽ വിശകലനം ഈ വിഷയത്തിൽ അറിവുള്ളവർ ചെയ്യുക.

കൂടുതൽ ഉപയോഗത്തിനും വിശകലനത്തിനുമായി പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

1878-കേരളകൗമുദീ-കോവുണ്ണി നെടുങ്ങാടി-കൂനമ്മാവുങ്കൽ അച്ചുകൂടം

ആമുഖം

കേരളപാണിനീയം 1896ൽ വരുന്നതു വരെ അച്ചടിച്ച മലയാളവ്യാകരണ ഗ്രന്ഥങ്ങൾ ഓരോന്നും ഓരോ തരത്തിൽ സവിശേഷതയുള്ളതാണ്.  ഇതിൽ ഒരു ഗ്രന്ഥം മാത്രമാണ് നമുക്ക് ഇതിനകം കിട്ടിയത്. അത് 1863ലെ ജോർജ്ജ് മാത്തന്റെ  മലയാഴ്മയുടെ വ്യാകരണം ആണ്. ആ പുസ്തകം ഒരു മലയാളി എഴുതിയ വ്യാകരണ ഗ്രന്ഥം എന്നതിനു പുറമേ അതിന്റെ ഉള്ളടക്കം കൊണ്ടും ശ്രദ്ധേയമായിരുന്നു. ആ പുസ്തകം നമുക്ക് സുനിൽ പ്രഭാകറിന്റെ പ്രയത്നത്താലാണ് ലഭ്യമായത്. ഇപ്പൊഴിതാ മറ്റൊരു മലയാള വ്യാകരണ പുസ്തകം കൂടെ നമുക്കു സുനിൽ പ്രഭാകറിന്റെ തന്നെ പ്രയത്നത്താൽ തന്നെ ലഭ്യമായിരിക്കുന്നു. ഈ വട്ടം കോവുണ്ണി നെടുങ്ങാടിയുടെ “കേരള കൗമുദി” എന്ന മലയാളവ്യാകരണ ഗ്രന്ഥമാണ് നമുക്ക് ലഭ്യമായിരിക്കുന്നത്. പുസ്തകത്തിന്റെ വിശദാംശങ്ങളിലേക്ക്

പുസ്തകത്തിന്റെ വിവരം

  • പേര്: കേരളകൗമുദീ
  • താളുകൾ: 240
  • രചയിതാവ്: തോട്ടക്കാട്ടിൽ മേലേതിൽ കോവുണ്ണി നെടുങ്ങാടി
  • പ്രസ്സ്: കൂനമവുങ്കൽ അമലോത്ഭവമാതാവിന്റെ അച്ചുകൂടം
  • പ്രസിദ്ധീകരണ വർഷം: 1878
1878-കേരളകൗമുദീ-കോവുണ്ണി നെടുങ്ങാടി
1878-കേരളകൗമുദീ-കോവുണ്ണി നെടുങ്ങാടി

ഉള്ളടക്കം

മലയാളവ്യാകരണം ആണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഗ്രന്ഥകർത്താവായ കോവുണ്ണി നെടുങ്ങാടി ഒരു പ്രത്യേക ശൈലിയിലാണ് ഈ പുസ്തകത്തിന്റെ വിന്യാസം നിർവ്വഹിച്ചിരിക്കുന്നത്. ഉള്ളടക്കത്തെ വിവിധ അദ്ധ്യായങ്ങളായി വിഭജിച്ചിട്ടുണ്ട്. ഓരോ അദ്ധ്യായവും ശ്ലോകങ്ങളായി വിഭജിച്ചിരിക്കുന്നു. ഈ ശ്ലോകങ്ങളുടെ വിശദീകരണത്തിലൂടെയാണ് പുസ്തകത്തിന്റെ ഉള്ളടക്കം വികസിക്കുന്നത്.

ഗ്രന്ഥകർത്താവായ കോവുണ്ണി നെടുങ്ങാടിയെപറ്റിയുള്ള ലഘുകുറിപ്പിന്  മലയാളം വിക്കിപീഡിയയിലെ ഈ ലേഖനം കാണുക.

ഈ പുസ്തകം നിർമ്മിക്കാൻ ഗുണ്ടർട്ട്, ജോർജ്ജ് മാത്തൻ, ഗാർത്തുവെയിറ്റ് എന്നിവരുടെ കൃതികൾ സഹായമായിട്ടുണ്ട് എന്ന് ഗ്രന്ഥകാരൻ പറയുന്നുണ്ട്. അതിൽ ഗുണ്ടർട്ട് കൃതിയുടെ സഹായം വളരെ ഉപയോഗപ്പെട്ടു എന്നും പറയുന്നുണ്ട്. അതു സംബന്ധിച്ച് ഒരു ശ്ലോകവും പുസ്തകത്തിൽ കാണാം.

ഗുണ്ടർട്ടെന്ന പ്രബലമതിമാനിട്ടനൂലൊട്ടുകൊള്ളാം
ഗീവർഗ്ഗീസും പുനരൊരുതരം ചേർത്തതും നന്നു പാർത്താൽ
ഗുണ്ടർട്ടിന്നൂലുപരികലനം ചെയ്തി ഗാർത്തുവൈറ്റും
പൂർവ്വന്മാരാവരെയനുകൂലിപ്പനാവോളമെല്ലാം

എന്നതാണ് ശ്ലോകം.

വാരാപ്പുഴ മിഷ്യൻ വക കൂനമവുങ്കൽ അമലോത്ഭവമാതാവിന്റെ അച്ചുകൂടത്തിലാണ് ഈ പുസ്തകം അച്ചടിച്ചിരിക്കുന്നത്. ഈ അച്ചടി ശാലയിൽ നിന്ന് പുറത്തുവന്നതിൽ നമുക്കു കിട്ടിയ ആദ്യത്തെ പുസ്തകമാണിത്.

ചന്ദ്രക്കലയുടെ ഉപയോഗം സംബന്ധിച്ച് (ചന്ദ്രക്കലയെ സംബ്വന്ധിച്ചുള്ള ഈ ലേഖനം കാണുക) ചില പ്രത്യേകതകൾ ഈ പുസ്തകത്തിനുണ്ട്.

… സംവൃതാന്തങ്ങളിൽ വേണ്ടതായ മീത്തൽ ചന്ദ്രക്കലാ ചിഹ്നമോ, ചുവട്ടിൽ ഉ. ശാരികയൊ ഏതെങ്കിലുമൊരു അർദ്ധയുകാരമോ…  ചേർത്ത് തരമ്പോലെ കണ്ടുകൊള്ളേണ്ടതാകുന്നു എന്ന പ്രസ്താവനയാണ് 1878ൽ അച്ചടിച്ച ഈ പുസ്തകത്തിൽ സംവൃതോകാരത്തിന്റെ ചിഹ്നത്തെ സംബന്ധിച്ച് എടുത്തു പറയേണ്ട ഒരു പ്രസ്താവന. പുസ്തകത്തിൽ ചിലയിടത്തൊക്കെ (PDF പേജ് 22) സംവൃതോകാരത്തിനായി ചന്ദ്രക്കല ഉപയോഗിച്ചിരിക്കുന്നതും കാണാം. അതിനു പുറമേ വ്യഞ്ജനാക്ഷങ്ങളിൽ നിന്ന് സ്വരത്തെ മാറ്റി കാണിക്കുക (കേവലവ്യഞ്ജനം) എന്ന ഉദ്ദേശത്തിനും ചന്ദ്രക്കല ഉപയോഗിച്ചിട്ടുണ്ട് (PDF പേജ് 20). ഈ സ്ഥലങ്ങളിൽ ചന്ദ്രക്കലയുടെ സ്ഥാനം അക്ഷരത്തിന്റെ ഇടത്തേ അറ്റത്തായാണ് കാണുന്നത്.  അതിനും പുറമേ ചില വ്യഞ്ജനങ്ങളുടെ ശുദ്ധരൂപം ഉണ്ടാക്കാൻ അതിനു മുകളിൽ കുഞ്ഞുവട്ടവും ഉപയോഗിച്ചിട്ടൂണ്ട് (PDF പേജ് 23) .

പുസ്തകത്തിന്റെ ഉള്ളടക്കം സംബന്ധിച്ച് കൂടുതൽ പഠനം ഈ വിഷയത്തിൽ പണ്ഡിതരായവർ നടത്തിയിട്ടൂണ്ടാവും എന്നു കരുതുന്നു. കൂടുതൽ ഉപയോഗത്തിനും വിശകലനത്തിനുമായി പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

 

1864- October – വിദ്യാസംഗ്രഹം -The Cottayam College Quaterly Magazine – Vol.1 – No.2

ആമുഖം

വിദ്യാസംഗ്രഹത്തിന്റെ (The Cottayam College Quaterly Magazine) ത്തിന്റെ വാല്യം ഒന്ന്, ലക്കം രണ്ടിന്റെ ഡിജിറ്റൽ സ്കാനാണ് ഇന്ന് പങ്കു വെക്കുന്നത്. ഇത് സ്കാൻ ചെയ്യാനായി വിദ്യാസംഗ്രഹത്തിന്റെ വിവിധ ലക്കം തരപ്പെടുത്തി തന്ന കോട്ടയം സി.എം.എസ്. കോളേജ് അദ്ധ്യാപകൻ പ്രൊഫസർ ബാബു ചെറിയാനും, ഫോട്ടോ എടുക്കാനായി സഹായിച്ച സുഗീഷിനും അഖിലിനും നന്ദി. വാല്യം ഒന്ന്, ലക്കം ഒന്നിന്റെ സ്കാൻ ഇവിടെ കാണാം.

പുസ്തകത്തിന്റെ വിവരം

  • പേര്: വിദ്യാസംഗ്രഹം (The Cottayam College Quaterly Magazine) ലക്കം ഒന്ന്, പുസ്തകം രണ്ട്
  • താളുകൾ: 48
  • പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം
  • പ്രസാധകർ: കോട്ടയം കോളേജ്
  • പ്രസിദ്ധീകരണ വർഷം: 1864 ഒക്ടോബർ
1864- October – വിദ്യാസംഗ്രഹം
1864- October – വിദ്യാസംഗ്രഹം

ഉള്ളടക്കം

ഈ ലക്കത്തിൽ കൗതുകകരമായി തോന്നിയത് തിരുവിതാംകൂറിൽ ഇംഗ്ലീഷ് മെഡിക്കൽ കോളേജ് ആരംഭിച്ചതിനെ പറ്റിയുള്ള ഒരു കുറിപ്പാണ്. അതിൽ വിവിധ ചികിത്സാരീതികളെ പറ്റിയൊക്കെ അന്നത്തെ കാഴ്ചപ്പാടിൽ എഴുതിയ വിവരങ്ങൾ ഉണ്ട്.

അതേ പോലെ യൂറോപ്പിൽ റെയിൽ വേ ആരംഭിച്ചതിനെ പറ്റിയും ഒരു ലേഖനം കാണാം. ഇരുമ്പു പാദ, ആവി വണ്ടി തുടങ്ങിയ വിശേഷ വാക്കുകൾ ഇതിനെ സൂചിപ്പിക്കാനായി ഉപയൊഗിച്ചിരിക്കുന്നു.

ഘാതകവധത്തിന്റെ ഒറിജിനൽ ഇംഗ്ലീഷ് കൃതി (The Slayer Slain) ഘണ്ഡശഃ പ്രസിദ്ധിക്കരിക്കുന്നത് ഈ ലക്കത്തിലും തുടരുകയാണ്.

പല മലയാളം വാക്കുകൾക്കും (അല്ലെങ്കിൽ മലയാളത്തിലേക്ക് ലിപി മാറ്റം നടത്തി ഉപയോഗിക്കുന്ന വാക്കുകൾ‌) ഉപയോഗിച്ചിരിക്കുന്ന സ്പെല്ലിങ് ആണ് എടുത്ത് പറയേണ്ട ഒന്ന്. ഉദാ: എംഗ്ലീഷുകാരൻ (ഇംഗ്ലീഷുകാരൻ), പാദ (പാത), ബ്രിത്തീഷു (ബ്രിട്ടീഷ്), കുഡുംബം (കുടുംബം), എംഗ്ലാന്ത് (ഇംഗ്ലണ്ട്) തുടങ്ങി ഇന്നതേതിൽ നിന്ന് വ്യത്യസ്തമായ സ്പെലിങ് കാണാം. കഴിഞ്ഞ 150-200 വർഷം കൊണ്ട് മലയാളം വാക്കുകളുടെ (അല്ലെങ്കിൽ മലയാളത്തിലേക്ക് ലിപിമാറ്റം നടത്തിയ അന്യഭാഷാ വാക്കുകളുടെ) സ്പെലിങിനുണ്ടായ പരിണാമം പഠിക്കേണ്ട സംഗതിയാണെന്ന് തോന്നുന്നു.

കൂടുതൽ ഉപയോഗത്തിനും വിശകലനത്തിനുമായി പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ