ഗുണ്ടർട്ടിന്റെ നിഘണ്ടുക്കളും അനുബന്ധ പ്രസിദ്ധീകരണങ്ങളും

ബെഞ്ചമിൻ ബെയിലിയുടെ നിഘണ്ടുക്കളുടെ സ്കാനുകൾ (മലയാളം-ഇംഗ്ലീഷ്, ഇംഗ്ലീഷ്-മലയാളം) നമ്മൾ കുറച്ച് നാളുകൾക്ക് മുൻപ് പരിചയപ്പെട്ടു. ബെയിലിയെ പോലെതന്നെ മലയാളഭാഷയ്ക്കും ലിപിയ്ക്കും വളരെ സംഭാവനകൾ നൽകിയ വേറൊരു വിദേശി ആണല്ലോ ഹെർമ്മൻ ഗുണ്ടർട്ട്. ഗുണ്ടർട്ടിന്റേതായി കുറച്ച് മലയാളകൃതികൾ ഉണ്ടെങ്കിലും ഇതു വരെ നമുക്ക് സ്കാനുകൾ ലഭ്യമായിരിക്കുന്നത് ഗുണ്ടർട്ട് സമാഹരിച്ച് പുറത്തിറക്കിയ കേരളോല്പത്തി എന്ന പുസ്തകത്തിനും പിന്നെ നിഘണ്ടുക്കൾക്കും മാത്രമാണ്. ഇതിൽ കേരളോല്പത്തി എന്ന ഗ്രന്ഥം പൂർണ്ണമായി ഡിജിറ്റൈസ് ചെയ്ത് മലയാളം വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്. വിക്കിഗ്രന്ഥശാലയിലെ ഉള്ളടക്കം പുനരുപയോഗിച്ച് സായാഹ്ന ഫൗണ്ടേഷൻ മനോഹരമായി  ടൈപ്പ് സെറ്റ് ചെയ്ത ഇ-പുസ്തകം (pdf     epub) ഇവിടെയും ലഭ്യമാണ്.

ഈ പൊസ്റ്റിൽ ഗൂണ്ടർട്ടിന്റെ വിവിധ നിഘണ്ടുക്കളും അനുബന്ധപ്രസിദ്ധീകരണങ്ങളുടേയും നമുക്ക് ഇതുവരെ ലഭ്യമായ സ്കാനുകൾ പരിചയപ്പെടുത്തുന്നു.

ഗുണ്ടർട്ടിന്റെ മലയാളം-ഇംഗ്ലീഷ് നിഘണ്ടുവിന്റെ പ്രോസ്പെക്ടസ്

1872-ൽ ഇറങ്ങിയ ഗുണ്ടർട്ടിന്റെ മലയാളം-ഇംഗ്ലീഷ് നിഘണ്ടുവിനെ കുറിച്ച് 1871-ൽ ഇറങ്ങിയ പ്രോസ്പെക്ടസ് ആണിത്. അച്ചടിച്ചത് മംഗലാപുരത്തെ ബാസൽ മിഷൻ പ്രസ്സിൽ നിന്നും.

തുടക്കത്തിലുള്ള ആമുഖപ്രസ്താവനയിൽ പബ്ലിഷറായ C. Stoltz ഗുണ്ടർട്ട് നിഘണ്ടുവിനെ കുറിച്ച് താഴെ പറയുന്ന ചില കാര്യങ്ങൾ പറയുന്നുണ്ട്.

  • നിഘണ്ടു 5 ഭാഗങ്ങളാണ് പ്രസിദ്ധീകരിക്കുന്നത്. മൊത്തം ഏതാണ് 1000 താളുകൾ ഉണ്ടാകും.
  • സ്വരങ്ങളിൽ തുടങ്ങുന്ന വാക്കുകൾ ആണ് ആദ്യത്തെ ഭാഗത്തിൽ
  • 1872 അവസാനത്തൊടെ എല്ലാഭാഗങ്ങളും പ്രസിദ്ധീകരിച്ചു തീരും എന്ന് കരുതുന്നു
  • രജിസ്റ്റർ ചെയ്യുന്നവർക്ക് 5 ഭാഗങ്ങൾക്കും കൂടെ 12 രൂപ 8 അണക്ക് കിട്ടും. രജിസ്റ്റർ ചെയ്യാത്തവർ ഇതിൽ കൂടുതൽ വില നൽകണം.
  • 12 കോപ്പികൾ എടുത്താൽ ഒരെണ്ണം സൗജന്യമാണത്രേ.
  • കണ്ണൂർ, തലശ്ശേരി, ചോമ്പാല (ഇത് ഏതാണ് സ്ഥലം എന്ന് മനസ്സിലായില്ല), കോഴിക്കോട്, കോടക്കാൽ (ഇത് ഏതാണ് സ്ഥലം എന്ന് മനസ്സിലായില്ല), പാലക്കാട് എന്നിവിടങ്ങളിൽ ഉള്ള ബാസൽ മിഷൻ കേന്ദ്രങ്ങളിൽ നിഘണ്ടുവിനായി രജിസ്റ്റർ ചെയ്യാം.

C. Stoltzന്റെ ആമുഖപ്രസ്താവനയ്ക്ക് ശേഷം ഗുണ്ടർട്ടിന്റെ വക ഏതാണ്ട് 7-താളോളം നീളുന്ന പ്രസ്താവന ഉണ്ട്. അതിൽ അദ്ദേഹം മലയാള ഭാഷയെ ഏതാണ്ട് 25 വർഷത്തോളം പഠിക്കുകയും ആ കാലഘട്ടത്തിനിടയ്ക്ക് ശേഖരിച്ച വിവരങ്ങളും ആണ് ഈ നിഘണ്ടുവിന്റെ നിർമ്മിതിക്ക് ഉപയോഗിച്ചിരിക്കുന്നത് എന്നും നിഘണ്ടു നിർമ്മാണത്തിനിടയ്ക്ക് മലയാളം തമിഴ് വാക്കുകളെ വേർതിരിക്കാൻ ബുദ്ധിമുട്ടി എന്നും എടുത്ത് പറഞ്ഞിട്ടുണ്ട്.

ഇതിനു ശേഷം നിഘണ്ടുവിലെ ചില താളുകളും ഉദാഹരണമായി നൽകിയിട്ടുണ്ട്.

സ്കാനിലേക്കുള്ള കണ്ണി:

മലയാളം – ഇംഗ്ലീഷ് ഡിക്ഷണറി

മുകളിൽ സൂചിപ്പിച്ച  മലയാളം – ഇംഗ്ലീഷ് നിഘണ്ടു ആണിത്.

  • അച്ചടി വർഷം: 1872
  • അച്ചടിച്ചത്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
  • രചന: ഹെർമ്മൻ ഗുണ്ടർട്ട്

ഈ ഡിക്ഷണറിയുടെ സ്കാനും മറ്റും ദീർഘനാളായി ഇന്റർനെറ്റിൽ ലഭ്യമാണ്.

എല്ലാ ഭാഗങ്ങളും ഉൾക്കൊള്ളുന്ന സമ്പൂർണ്ണ പതിപ്പിനു ഏതാണ് 1100 താളുകൾ ആണ് ഉള്ളത്. ഇതല്ലാതെ സ്വരം മാത്രം ഉൾപ്പെടുന്ന ആദ്യ ഭാഗത്തിന്റെ സ്കാനും നമുക്ക് കിട്ടിയിട്ടുണ്ട്.

സ്കാനുകൾക്ക് പുറമേ ഈ നിഘണ്ടു പൂർണ്ണമായി മലയാളം യൂണിക്കോഡിൽ ഡിജിറ്റൈസ് ചെയ്തത്  ഷിക്കാഗോ സർവ്വകലാശാലയുടെ സൈറ്റിലും ലഭ്യമാണ് http://dsal.uchicago.edu/cgi-bin/philologic/getobject.pl?p.0:0.gundert (നമ്മുടെ സർവ്വകലാശാലകൾ ഈ വിധത്തിൽ എപ്പൊഴെങ്കിലും ചെയ്യുമോ? പൊതുജനത്തിന്റെ പണം എടുത്ത് ധൂർത്തെടിച്ച് പൊതുപണം ഉപയൊഗിച്ച് ഡിജിറ്റൈസ് ചെയ്യന്ന സംഗതികൾ പൊതുജനത്തിന്റെ കണ്ണിൽ നിന്ന് ഒളിച്ചു വെക്കുക എന്നതാണല്ലോ നമ്മുടെ സർവ്വകലാശാലകളുടെ ഡിജിറ്റൈസേഷൻ പ്രവർത്തനം )

1872-ൽ ഇറങ്ങിയ സമ്പൂർണ്ണ പതിപ്പും പിന്നെ 1871-ൽ ഇറങ്ങിയ സ്വരങ്ങളിൽ തുടങ്ങുന്ന വാക്കുകൾ മാത്രമുള്ള ആദ്യ ഭാഗത്തിന്റെ സ്കാനും മാത്രമാണ് നമുക്ക് ലഭ്യമായിരിക്കുന്നത്.  ബാക്കിയുള്ള ഭാഗങ്ങളുടെ ഒക്കെ സ്കാനുകൾ നമുക്ക് കിട്ടാൻ ബാക്കിയാണ്.

സ്കാനുകളിലേക്കുള്ള കണ്ണികൾ താഴെ:

മുകളിലെ മലയാളം-ഇംഗ്ലീഷ് നിഘണ്ടുവിനു പുറമേ ബാസൽ മിഷൻ തന്നെ പ്രസിദ്ധീകരിച്ച ഒരു ഇംഗ്ലീഷ്-മലയാളം നിഘണ്ടുവും നമുക്ക് കിട്ടിയിട്ടുണ്ട്.അതിന്റെ വിവരങ്ങൾ താഴെ.

School Dictionary English and Malayalam ഇങ്ക്ലിഷ മലയാള ഭാഷകളുടെ അകാരാദി

  • അച്ചടി വർഷം: 1870
  • അച്ചടിച്ചത്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം

രചയിതാവ് ആരാണെന്ന് പറഞ്ഞിട്ടില്ല. പക്ഷെ ഇതിനു തൊട്ടടുത്ത വർഷം 1871-ൽ ആണ് ഗുണ്ടർട്ടിന്റെ മലയാളം ഇംഗ്ലീഷ് ഡിക്ഷണറി വരാൻ തുടങ്ങിയത് എന്നതിനാൽ ഗുണ്ടർട്ട് തന്നെയായിരിക്കുമോ രചയിതാവ് എന്ന സംശയം എനിക്കുണ്ട്. എന്തായാലും ബാസൽ മിഷൻ ആണ് പ്രസിദ്ധീകരിച്ചത് എന്നതിനാലും ഗുണ്ടർട്ട് കേരളത്തിൽ ഉള്ള കാലത്താണ് പ്രസിദ്ധീകരിച്ചത് എന്നതിനാലും ഇതിന്റെ നിർമ്മിതിയിൽ ഏതെങ്കിലും ഒക്കെ വിധത്തിൽ ഗുണ്ടർട് ട്സഹകരിച്ചിട്ട് ഉണ്ടാകും എന്ന് ഞാൻ കരുതുന്നു.  മറ്റ് ഗുണ്ടർട്ട് കൃതികളെ പോലെ ഇതിന്റെയും പ്രസാധകൻ C. Stolz ആണെന്ന് കാണാം. പക്ഷെ ഗുണ്ടർട്ട് നിഘണ്ടുവിലെ പോലെ ഇതിൽ രചയിതാവിന്റെ പ്രസിദ്ധീകരണ ആമുഖക്കുറിപ്പും മറ്റും ഇല്ലാത്തതിനാൽ മറ്റ് വിശദാംശങ്ങൾ ഒന്നും അറിയില്ല. തുടക്കത്തിൽ (8-ആം താളിൽ) ഒരു ചെറിയ മുഖവുര കാണുന്നുണ്ട്. പക്ഷെ അതിലും വിശദാംശങ്ങൾ ഒന്നും കാണുന്നില്ല.

പുതുക്കിയ വിവരം: തോബിയാസ് സഖറിയാസിന്റെ ഇംഗ്ലീഷു മലയാള ശബ്ദകോശം ലെ പ്രസ്താവന അനുസരിച്ച് ഈ പുസ്തകം മുള്ളറുടെ വക ആണെന്ന് ഞാൻ അനുമാനിക്കുന്നു.

സ്കാനുകളിലേക്കുള്ള കണ്ണി താഴെ: https://archive.org/details/1870_School_Dictionary_English_And_Malayalam

ചന്ദ്രക്കല (മീത്തൽ), ഏ കാരം, ഓ കാരം

ഈ പുസ്തകങ്ങൾക്ക് മുൻപ് അച്ചടിച്ചതും നമ്മൾ പരിചയപ്പെട്ടതുമായ സ്കാനുകളുമായി താരതമ്യം ചെയ്യുമ്പോൾ ചന്ദ്രക്കല , ഏ കാരം, ഓ കാരം ഇവയുടെ ഒക്കെ സാന്നിദ്ധ്യം ആണ് ഞാൻ പ്രത്യേകത ആയി കണ്ടത്.

 

ബെഞ്ചമിൻ ബെയിലിയുടെ ഇംഗ്ലീഷ്-മലയാളം നിഘണ്ടു

കഴിഞ്ഞ പൊസ്റ്റിൽ 1846-ൽ ബെഞ്ചമിൻ ബെയിലി ആദ്യത്തെ മലയാളം-ഇംഗ്ലീഷ് നിഘണ്ടു പ്രസിദ്ധീകരിച്ചതിനെ കുറിച്ചും ആ നിഘണ്ടുവിന്റെ പ്രത്യേകതകളും നമ്മൾ മനസ്സിലാക്കി. 1846-ൽ പ്രസിദ്ധീകരിച്ച A Dictionary of High and Colloquial Malayalim and English-എന്ന മലയാളം – ഇംഗ്ലീഷ് നിഘണ്ടുവിന്റെ ആദ്യത്തെ പതിപ്പിന്റെ സ്കാൻ തന്നെ നമുക്ക് കിട്ടാനും ഇടയായി.

1849-ലാണ്‌ ബെയിലീ താൻ നിർമ്മിച്ച നിഘണ്ടുക്കളില്‍ രണ്ടാമത്തേതായ ഇംഗ്ലീഷ്‌-മലയാളം നിഘണ്ടു പ്രസിദ്ധപ്പെടെുത്തിയത്‌. A Dictionary, English and Malayalim എന്നാണ് ഇതിന്റെ ഔദ്യോഗിക നാമം. ഈ നിഘണ്ടുവിന്റെ 1849-ൽ ഇറങ്ങിയ ഒന്നാമത്തെ പതിപ്പിന്റെ സ്കാൻ തന്നെ നമുക്ക് ലഭ്യമായിരിക്കുന്നു.

english-malayalam

പദസമ്പത്തില്‍ ഈ നിഘണ്ടുവും ഒട്ടും മോശമല്ല; ദീര്‍ഘകാലത്തേക്കു മലയാളികൾക്ക് ലഭ്യമായിരുന്ന ഒരേയൊരു ഇംഗ്ലീഷ്‌-മലയാളം നിഘണ്ടു ഇതായിരുന്നു; 1850കൾക്ക് ശേഷം ഇംഗ്ലീഷിനു പ്രാധാന്യം കൂടി വന്നിരുന്ന സമയത്ത് മലയാളികൾക്ക് മലയാളം-ഇംഗ്ലീഷ്‌ നിഘണ്ടുവിനെക്കാള്‍ പ്രയോജനപ്രദം ഇംഗ്ലീഷ്‌-മലയാളം നിഘണ്ടുവായിരുന്നു. ( ഇന്നും അങ്ങനെ തന്നെ അല്ലേ?)

എട്ടു തുടക്കത്താളുകളും നിഘണ്ടുവിന്റെ 545 പേജുകളുംകൂട്ടി മൊത്തം 553 താളുകളാണ് ഈ നിഘണ്ടുവിൽ‌. തുടക്കത്താളുകളില്‍ ശീര്‍ഷകപത്രം, തിരുവിതാംകൂര്‍ മഹാരാജാവിനു നിഘണ്ടു സമർപ്പിച്ചുകൊണ്ടുള്ള പ്രസ്‌താവന, നിഘണ്ടുകാരന്റെ ആമുഖം, നിഘണ്ടുവില്‍ ഉപയോഗിച്ചിട്ടുള്ള ചുരുക്കെഴുത്തുകളുടെ പട്ടിക, റോമന്‍-ഇറ്റാലിക്‌സ്‌-ഓള്‍ഡ്‌ ഇംഗ്ലീഷ്‌ ഫോണ്ടുകളില്‍ ഇംഗ്ലീഷ്‌ അക്ഷരങ്ങളും അവയുടെ പേരുകളും എന്നിവ ഉൾപ്പെടുന്നു

ബെയിലിയുടെ ഇംഗ്ലീഷ്‌-മലയാളം നിഘണ്ടുവിലെ ഒരോ വാക്കിന്റെയും നിർവ്വചനത്തിന്റെ പൊതുഘടന താഴെ പറയുന്ന പ്രകാരമാണ്:

  • പദം
  • വ്യാകരണകാര്യങ്ങളുടെ സൂചന
  • അർത്ഥങ്ങള്‍ മലയാളത്തിൽ

ഭാഷയ്‌ക്കാവശ്യമുള്ള അടിസ്ഥാനഗ്രന്ഥങ്ങളാണ് നിഘണ്ടുക്കളും വ്യാകരണ ഗ്രന്ഥങ്ങളും. ബെഞ്ചമിന്‍ ബെയിലി മലയാളം-ഇംഗ്ലീഷ്‌, ഇംഗ്ലീഷ്‌-മലയാളം എന്നിങ്ങനെ രണ്ടു നിഘണ്ടുക്കള്‍ രചിച്ച്‌, മലയാളത്തിനു നിഘണ്ടുക്കളില്ലാത്ത കുറവു തീർത്തു.

1849-ൽ കോട്ടയം CMS പ്രസ്സിൽ അച്ചടിച്ച A Dictionary, English and Malayalim എന്ന് ഔദ്യോഗിക നാമം ഉള്ള ഈ ഇംഗ്ലീഷ്-മലയാളം നിഘണ്ടുവിന്റെ ആദ്യത്തെ പതിപ്പിന്റെ സ്കാൻ തന്നെ നമുക്ക് കിട്ടിയിട്ടൂണ്ട്. ഈ സ്കാൻ വിക്കിമീഡിയ കോമൺസിലേക്ക് അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഡൗൺലോഡ് ചെയ്യാനുള്ള കണ്ണി ഇതാ: https://archive.org/details/1849_English-Malayalim_Dictionary_Benjamin_Bailey

ബെഞ്ചമിൻ ബെയിലിയുടെ മലയാളം-ഇംഗ്ലീഷ് നിഘണ്ടു

കഴിഞ്ഞ ദിവസം ബെഞ്ചമിൻ ബെയിലിയുടെ കാർമ്മികത്വത്തിൽ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ച ബൈബിൾ പുതിയ നിയമത്തിന്റെ (സുവിശേഷങ്ങളും അപ്പൊസ്തൊല പ്രവർത്തികളും മാത്രം ഉള്ളത്) 1834-ൽ ഇറങ്ങിയ രണ്ടാം പതിപ്പിനെ നമ്മൾ പരിചയപ്പെട്ടു. ഈ പൊസ്റ്റിൽ ബെഞ്ചമിൻ ബെയിലി രചിച്ച A Dictionary of High and Colloquial Malayalim and English വിനെ പരിചയപ്പെടുത്തുന്നു. മലയാളത്തിലെ ആദ്യത്തെ മലയാളം-ഇംഗ്ലീഷ് നിഘണ്ടുവായ  A Dictionary of High and Colloquial Malayalim and English-ന്റെ 1846-ൽ കോട്ടയം CMS പ്രസ്സിൽ നിന്നു പുറത്തിറങ്ങിയ ആദ്യത്തെ പതിപ്പിന്റെ സ്കാൻ തന്നെ നമുക്ക് ലഭിച്ചിരിക്കുന്നു.

Benjamin_Baily_Malayalam-English_Dictionary-1846

 ബെഞ്ചമിൻ ബെയിലിയെ കുറിച്ചുള്ള കാര്യങ്ങൾ മനസ്സിലാക്കാൻ ഞാൻ കൂടുതലും ഉപയോഗിച്ചത് കോട്ടയം CMS കോളേജിലെ പ്രൊഫസ്സർ ആയ ഡോ. ബാബു ചെറിയാൻ ബെഞ്ചമിൻ ബെയിലി എന്ന പേരിൽ എഴുതിയ പുസ്തകം ആണ്. ഈ ബ്ലോഗ് പോസ്റ്റിൽ ആ പോസ്റ്റിൽ നിന്നുള്ള വിവരങ്ങൾ അതേ പോലെ പുനരുപയോഗിച്ചിട്ടൂണ്ട്. അതിനു അനുവാദം തന്ന ബാബു ചെറിയാൻ സാറിനു ഒത്തിരി നന്ദി.

ഇംഗ്ലണ്ടിൽ ജനിച്ചെങ്കിലും മിഷനറി പ്രവർത്തനത്തിനു കേരളത്തിലെത്തി മലയാളഭാഷയ്ക്കും ലിപിയ്ക്കും വളരെ വിലപിടുപ്പുള്ള സംഭാവനകൾ നൽകിയ വ്യക്തിയാണല്ലോ ബെഞ്ചമിൻ ബെയിലി. മിഷനറി പ്രവർത്തനവുമായി ബന്ധപ്പെട്ട് വന്നതിനാൽ ബൈബിളും സമാന മതഗ്രന്ഥങ്ങളിലുമൊക്കെ ആയിരുന്നു ബെയിലിയുടെ ആദ്യകാലത്തെ താല്പര്യം മൊത്തം. പക്ഷെ അത് ക്രമേണ മറ്റ് മേഖലകളിലേക്ക് തിരിഞ്ഞു. ബൈബിൾ പരിഭാഷപ്പെടുത്തി കൊണ്ടിരുന്നപ്പോഴാണ് മലയാളത്തിൽ നല്ല ഒരു നിഘണ്ടു ഇല്ലാത്തതിന്റെ കുറവ് അദ്ദേഹത്തിനു മനസ്സിലായത്.

മലയാളത്തിൽ നിഘണ്ടു ഇല്ലാത്തതിന്റെ കുറവ്

കേരളത്തിലെത്തി മലയാളം പഠിക്കാന്‍ തുടങ്ങിയ നാള്‍മുതലേ നിഘണ്ടുവിന്റെ ആവശ്യകത ബെയിലിക്കു ബോദ്ധ്യപ്പെട്ടിരുന്നു Could I have obtained a Dictionary in the Language I would have preached in it before this time എന്ന് അദ്ദേഹം ഒരിക്കൽ എഴുതി. മലയാളത്തില്‍ ഒരു നിഘണ്ടു ലഭ്യമാകാത്തതിന്റെ ക്ലേശം എത്ര അധികമായി അദ്ദേഹത്തെ അലട്ടിയിരുന്നു എന്നു വ്യക്തമാണ്‌. പിന്നീട്‌ ബൈബിള്‍ പരിഭാഷയിലേക്കു പ്രവേശിച്ചപ്പോള്‍ നിഘണ്ടു ഒരു അത്യാവശ്യ വസ്‌തുവായും അത്‌ ഇല്ലാത്തത്‌ ഒരു വലിയ ബുദ്ധിമുട്ടായും അദ്ദേഹത്തിന്‌ അനുഭവപ്പെട്ടിരുന്നിരിക്കണം. ഒരു വിവര്‍ത്തകനെ സംബന്ധിച്ചിടത്തോളം ദ്വിഭാഷാ നിഘണ്ടുക്കള്‍ ഒഴിച്ചുകൂടാനാകാത്തതാണ്‌.

ബെഞ്ചമിന്‍ ബെയിലിയുടെ മലയാളം-ഇംഗ്ലീഷ്‌ നിഘണ്ടുവിന്റെ പ്രത്യേകതകൾ

ബെഞ്ചമിന്‍ ബെയിലിയുടെ മലയാളം-ഇംഗ്ലീഷ്‌ നിഘണ്ടു അന്നും ഇന്നും ഒരു ബൃഹദ്‌ഗ്രന്ഥമാണ്‌. ഡമ്മി 1/4 വലിപ്പത്തിൽ‍, എട്ടു തുടക്കത്താളുകളും 852 താൾ നിഘണ്ടുത്താളുകവും നാല്‌ ഒടുക്കത്താളുകളും ഉൾപ്പെടെ ആകെ 864 പേജുകള്‍ ഈ ഗ്രന്ഥത്തിനുണ്ട്‌. പുസ്‌തകത്തിന്റെ മുഖപത്രവും തുടക്കത്താളുകളും ഇംഗ്ലീഷിലാണ്‌. മഹാരാജാവിനുള്ള സമർപ്പണപത്രം, ആമുഖം, നിഘണ്ടുവില്‍ ഉപയോഗിച്ചിട്ടുള്ള സംക്ഷിപ്‌തരൂപങ്ങൾ, നിഘണ്ടുവില്‍ മലയാള അക്ഷരമാലയ്‌ക്കു സമാനമായി നല്‍കുന്ന റോമന്‍ അക്ഷരങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ്‌ പ്രാരംഭ താളുകളിലുള്ളത്‌.

ബെയിലി പദശേഖരണത്തിനു സ്വീകരിച്ച മാര്‍ഗങ്ങളെക്കുറിച്ച്‌, നിഘണ്ടുവിന്‌ High and Colloquial Malayalam and English എന്നു പേരിട്ടിരിക്കു ന്നതില്‍നിന്നുതന്നെ വ്യക്തമാണ്‌. പ്രത്യേകിച്ച്‌, അദ്ദേഹത്തിന്റെ ബൈബിള്‍ പരിഭാഷയുടെ പശ്ചാത്തലത്തില്‍ ആലോചിക്കുമ്പോള്‍ ഇക്കാര്യം വളരെ വ്യക്തമാകും. സാമൂഹികമായി മുന്നാക്കം നില്‍ക്കുന്നവരും വിദ്യാസമ്പന്നരുമായവരുടെ ഭാഷയും പിന്നാക്കക്കാരായ ബഹുഭൂരിപക്ഷത്തിന്റെ സംസാരഭ ഭാഷയുംകൂടി സമന്വയിപ്പിച്ച്‌ ഒരു മദ്ധ്യമാർഗ്ഗഗദ്യരീതി ആവിഷ്‌കരിച്ച്‌ അതിലേക്കാണു ബെയിലി ബൈബിള്‍ പരിഭാഷപ്പെടുത്തിയത്‌. ഉല്‍ക്കൃഷ്‌ടഭാഷ അഥവാ ഉച്ചഭാഷ (High) എന്നതുകൊണ്ട്‌ ഉന്നതകുലജാതരുടെ സംസ്‌കൃതബഹുലമായ ഭാഷതന്നെയാണുദ്ദേശിക്കുന്നത്‌. അപകൃഷ്‌ടഭാഷ അഥവാ നീചഭാഷ (Colloquial) എന്നതുകൊണ്ടുദ്ദേശിക്കുന്നതാകട്ടെ സാമാന്യജനത്തിന്റെ സംഭാഷണഭാഷയും.

കേംബ്രിഡ്‌ജ്‌ നിഘണ്ടു Colloquial എന്ന പദത്തെ ഇങ്ങനെ വ്യാഖ്യാനിക്കുന്നു: “informal and conversational, and more suitable for use in speech than in writing.” ഇതില്‍നിന്ന്‌ Colloquial സംഭാഷണഭാഷയാണെന്നു വ്യക്തം. അതിന്റെ വിപരീതാർത്ഥത്തില്‍ ഉപയോഗിച്ചിരിക്കുന്ന high എഴുത്തുഭാഷ അഥവാ സാഹിത്യഭാഷയെയാണു സൂചിപ്പിക്കുന്നത്‌. The high Malayalim terms are chiefly derived from the Sanscrit എന്ന്‌ ബെയിലി അദ്ദേഹത്തിന്റെ ആമുഖത്തില്‍ ഇക്കാര്യം ഉറപ്പിച്ചു പറയുന്നുമുണ്ട്‌.

ബെയിലിയുടെ മലയാളം-ഇംഗ്ലീഷ്‌ നിഘണ്ടുവിലെ വാക്കുകളെ കുറിച്ച്

അമരകോശത്തിലെ ഒട്ടുമിക്ക വാക്കുകളും ബെയിലി തന്റെ മലയാളം -ഇംഗ്ലീഷ്‌ നിഘണ്ടുവില്‍ ഉൾപ്പെടുത്തി. ആ വാക്കുകള്‍ക്ക്‌ അമരകോശവ്യാഖ്യാതാക്കള്‍ നല്‍കിയിട്ടുള്ളതു കൂടാതെയുള്ള അർത്ഥങ്ങള്‍ നല്‍കുന്നതില്‍ ശ്രദ്ധിക്കുകയും ചെയ്‌തു. സംസ്‌കൃതനിഷ്‌പത്തിയുള്ള ഒട്ടനവധി വാക്കുകളും ബെയിലി നിഘണ്ടുവില്‍ ഉൾപ്പെടെുത്തിയിട്ടുണ്ട്‌. അതിനു ബെയിലിക്കു പ്രത്യേകം സഹായകരമായിത്തീര്‍ന്നതു ഡോ. വില്‍സന്റെ സംസ്‌കൃത നിഘണ്ടുവായിരുന്നു. പദതലത്തില്‍ മലയാളത്തിനും സംസ്‌കൃതത്തിനും തമ്മില്‍ വിവേചനം ആവശ്യമില്ലെന്നും സാഹിത്യകൃതികളിലുപയോഗിച്ചിട്ടുള്ള മുഴുവന്‍ സംസ്‌കൃതവാക്കുകളും മലയാളത്തിലും ഉപയോഗിക്കാമെന്നും ബെയിലി കരുതിയിരിക്കണം. ബെയിലി എന്നല്ല, ആരും അങ്ങനെ കരുതത്തക്കവിധത്തില്‍ അത്ര അഗാധവും വ്യാപകവുമായിരുന്നു മലയാളത്തിന്മേലുള്ള സംസ്‌കൃതത്തിന്റെ സ്വാധീനം.

ബെയിലീനിഘണ്ടുവിലെ സംസ്‌കൃതപദബഹുലതയെ സംബന്ധിച്ച്‌ പ്രൊഫ. സി.എൽ‍. ആന്റണി നല്‍കുന്ന വിശദീകരണം വളരെ ശ്രദ്ധേയവും അര്‍ഥവത്തുമാണ്‌. ബെയിലീനിഘണ്ടുവിലെ ചില സംസ്‌കൃതപദങ്ങള്‍ അപ്രസിദ്ധവും ഉപയോഗശൂന്യവുമാണെന്നും മറ്റു ചിലവ അപ്രധാനമാണെ ന്നുമുള്ള ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ അഭിപ്രായത്തെ മുന്‍നിര്‍ത്തി പ്രൊഫ. ആന്റണി ഇങ്ങനെ പറയുന്നു:

ലക്ഷ്യത്തെ സംബന്ധിച്ചുള്ള ഒരഭിപ്രായഭേദം മാത്രമാണിത്‌. ഭാഷാചരിത്രപരമായ മൂല്യമാണ്‌ ഗുണ്ടര്‍ട്ടിന്റെ പ്രധാന ലക്ഷ്യം. ഇക്കാര്യം അദ്ദേഹം നിഘണ്ടുവിന്റെ ആമുഖത്തില്‍ എടുത്തുപറയുന്നുമുണ്ട്. ഈ ചരിത്രലക്ഷ്യത്തിനുവേണ്ടിത്തന്നെ കേരളത്തിലെ സാഹിത്യഭാഷയിലോ സംഭാഷണഭാഷയിലോ ഇന്നൊരിക്കലും പ്രയോഗിക്കാത്ത തമിഴുപദങ്ങള്‍ നിഘണ്ടുവില്‍ ചേര്‍ക്കാന്‍ അദ്ദേഹം സന്നദ്ധനായിട്ടുണ്ട്‌. കിട്ടാവുന്ന സാഹിത്യകൃതികളും രേഖകളും സമ്പാദിച്ച്‌, പരിശോധിച്ച്‌ ഓരോ പദത്തിന്റെയും നിഷ്‌പത്തി കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ തീവ്രപരിശ്രമത്തിന്റേയും പിന്നില്‍ ഈ ഭാഷാചരിത്രലക്ഷ്യമാണ്‌ നമുക്കു കാണാന്‍ കഴിയുക. ബെയിലിയുടെ ലക്ഷ്യം അതല്ല. അമരകോശത്തെയും ഡോക്‌ടര്‍ വില്‍സന്റെ സംസ്‌കൃത നിഘണ്ടുവിനെയും ആധാരമാക്കി മലയാളത്തില്‍ പ്രയോഗിക്കാവുന്ന സംസ്‌കൃതപദങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ മലയാളഗദ്യത്തിന്റെ പുരോഗതിമാത്രമേ ബെയിലി കണക്കിലെടുത്തിട്ടുള്ളു. പ്രയോഗയോഗ്യങ്ങളല്ലാത്ത ചില സംസ്‌കൃതപദങ്ങള്‍ ഇക്കൂട്ടത്തില്‍ ഉൾപ്പെട്ടെിട്ടുണ്ടെന്നുള്ളതു ശരിതന്നെ. പക്ഷേ ബോധപൂര്‍വമാണു ബെയിലി അതു ചെയ്‌തിട്ടുള്ളത്‌. അത്തരം സംസ്‌കൃതപദങ്ങള്‍ക്ക്‌ ഇംഗ്ലീഷിലും മലയാളത്തിലും ബെയിലി അർത്ഥം കൊടുക്കുന്നത്‌ അതിനു തെളിവാണ്‌. ഭാഷാഗദ്യത്തിന്റെ വളര്‍ച്ചയ്‌ക്കു സംസ്‌കൃതപദങ്ങള്‍ ഒഴിച്ചുകൂടാത്ത ഒരു ഘടകമാണെന്ന അഭിപ്രായമാണു ബെയിലിക്കുള്ളത്‌. അദ്ദേഹത്തിന്റെ ബൈബിള്‍ പരിഭാഷയില്‍ ധാരാളം സംസ്‌കൃതപദങ്ങള്‍ സ്വീകരിക്കാന്‍ മുതിര്‍ന്നതും അതുകൊണ്ടു തന്നെയാണ്‌. ബെയിലിയുടെ ഈ അഭിപ്രായത്തെ പില്‍ക്കാല മലയാളഭാഷാസാഹിത്യചരിത്രം ശരിവെക്കുന്നുമുണ്ട്‌.

വടക്കന്‍-തെക്കന്‍ ഭാഷാഭേദങ്ങള്‍ക്കും ആചാരഭാഷയ്‌ക്കും ബെയിലീ നിഘണ്ടുവില്‍ ആവശ്യത്തിന്‌ ഇടം കിട്ടിയിട്ടുണ്ട്‌. വടക്കന്‍ പ്രദേശത്തു പ്രചാരത്തിലുള്ള പദങ്ങള്‍ ബെയിലി ശേഖരിച്ചതെങ്ങനെയെന്നുള്ളതിനെക്കുറിച്ച്‌ വ്യക്തമായ വിവരം ലഭ്യമല്ല. പക്ഷേ, ധാരാളം വടക്കന്‍ഭാഷാപദങ്ങള്‍ ബെയിലീനിഘണ്ടുവിലുണ്ട്‌.

സംസ്‌കൃതത്തില്‍നിന്ന്‌ അളവില്ലാതെ പദങ്ങള്‍ സ്വീകരിച്ച്‌ മലയാളത്തിന്റെ പദസമ്പത്തു വർദ്ധിപ്പിക്കാന്‍ ശ്രമിച്ച ബെയിലി, വിദേശഭാഷാപദങ്ങള്‍ക്ക ുനേരെ മുഖം തിരിച്ച പ്രതീതിയാണുള്ളത്‌. സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള വൈദേശിക ബന്ധത്തിലൂടെ മലയാളത്തിനു ലഭിച്ച വിദേശഭാഷാ പദങ്ങള്‍ അനവധിയാണ്‌. മലയാളിയുടെ നിത്യോപയോഗത്തിലായിരുന്ന അത്തരം പേര്‍ഷ്യന്‍, അറബി, പോര്‍ച്ചുഗീസ്‌, ഹീബ്രു, സുറിയാനി, ഇംഗ്ലീഷ്‌ പദങ്ങള്‍ക്ക്‌ ബെയിലി തന്റെ നിഘണ്ടുവില്‍ പരിമിതപ്രവേശനമേ അനുവദിച്ചുള്ളു.

ബെയിലി നിഘണ്ടുവിലെ വാക്കുകളുടെ നിർവ്വചനത്തിന്റെ ഘടന

ബെഞ്ചമിന്‍ ബെയിലിയുടെ മലയാളം-ഇംഗ്ലീഷ്‌ നിഘണ്ടുവിലെ ഒരു വാക്കിന്റെ വിശദീകരണത്തിന്റെ ഘടന താഴെപ്പറയും പ്രകാരമാണ്‌:

  • പദം – നാമപദമെങ്കില്‍ സംബന്ധികാവിഭക്തി പ്രത്യയംചേര്‍ന്ന രൂപവും ക്രിയാപദമെങ്കില്‍ ഭൂതകാലപ്രത്യയം, വിനയെച്ചപ്രത്യയം ഇവ ചേര്‍ന്ന രൂപങ്ങളും പദത്തോടുകൂടി നല്‍കുന്നു.
  • വ്യാകരണാർത്ഥം
  • അർത്ഥങ്ങള്‍ ഇംഗ്ലീഷിൽ‍-വിവിധ അർത്ഥങ്ങള്‍ അക്കങ്ങളിട്ടു വേര്‍തിരിച്ചു നല്‍കിയിരിക്കുന്നു.
  • സംസ്‌കൃതപദങ്ങള്‍ക്ക്‌ മലയാളത്തില്‍ അർത്ഥം-ഈ രീതി ആദ്യത്തെ മുപ്പത്തിരണ്ടു താളുകളില്‍ ഇല്ല; മുപ്പത്തിമൂന്നാം താൾ മുതല്‍ അവസാനം വരെ ഉണ്ട്‌. പരിചിത സംസ്‌കൃതപദങ്ങള്‍ക്ക്‌ മലയാളത്തില്‍ അർത്ഥം നല്‍കിയിട്ടില്ല.

ബെഞ്ചമിന്‍ ബെയിലിക്ക്‌ ഇംഗ്ലീഷ്‌ മാതൃഭാഷയായിരുന്നു; മലയാളം മാതൃഭാഷപോലെയുമായിരുന്നു. അതുകൊണ്ട്‌ മൂലഭാഷാപദങ്ങളുടെ സത്തയെ ലക്ഷ്യഭാഷാപദങ്ങളില്‍ സാർത്ഥകമായും സമർത്ഥമായും ആവിഷ്‌കരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. “ചെണ്ട’ക്ക്‌ a musical instrument, a kettle drum, a tomtom “ചെണ്ടകൊട്ടി’ന്‌ Beating a drum എന്നു പറഞ്ഞ്‌ അവസാനിപ്പിക്കുന്നില്ല. “ചെണ്ടകൊട്ടിക്കുന്നു’ എന്നതിന്‌ To cause one to beat a drum എന്നും to deceive എന്നുംകൂടി അർത്ഥം നല്‍കുന്നു.

ബെയിലിയുടെ മലയാളം-ഇംഗ്ലീഷ്‌ നിഘണ്ടുവില്‍ മുപ്പത്തിമൂന്നാം പേജുമുതല്‍ ഇംഗ്ലീഷ്‌ അര്‍ഥത്തിനുശേഷം ചില പദങ്ങള്‍ക്ക്‌ മലയാളത്തിലും അർത്ഥം കൊടുത്തിട്ടുണ്ട്‌. ഇതേക്കുറിച്ച്‌ ബെയിലി നിഘണ്ടുവിന്റെ ആമുഖത്തില്‍ ഇങ്ങനെ എഴുതി:

The high Malayalim terms are chiefly derived from the Sanscrit, and great pains has been taken to give the renderings in most common use… To most of the words derived from the Sanscrit, not in common use, Malayalim renderings are given in addition to English. This plan was not adopted in the commencement,
and the first thirty-two pages are printed without them. It was then considered that the work would be rendered much more valuable by the introduction of those renderings.

ഈ പതിപ്പിന്റെ പ്രത്യേകതകൾ

നമുക്ക് scanned PDF ലഭ്യമായിരിക്കുന്ന ഈ പതിപ്പ് 1846-ൽ ഇറങ്ങിയതാണ്. അതായത് A Dictionary of High and Colloquial Malayalim and Englishന്റെ ആദ്യത്തെ പതിപ്പ് തന്നെയാണ് ഇത് എന്ന് സാരം. കോട്ടയം CMS പ്രസ്സിൽ ആണ് ഇത് അച്ചടിച്ചിരിക്കുന്നത്.

ഏ, ഓ എന്നീ ദീര്‍ഘസ്വരങ്ങളും സംവൃതോകാരവും ഭാഷയിലന്ന്‌ ഉപയോഗത്തിലില്ലാതിരുന്നതിനാൽ‍, ബെയിലീനിഘണ്ടുവില്‍ അത്‌ ഉപയോഗിച്ചിട്ടില്ല. എന്നാല്‍ ഏ, ഓ എന്നീ അക്ഷരങ്ങളിലാരംഭിക്കുന്ന പദങ്ങളെ പ്രത്യേകം പ്രത്യേകം വിഭാഗമായി ബെയിലീനിഘണ്ടുവില്‍ ക്രമപ്പെടുത്തി. അന്നു നിലവിലിരുന്ന ലിഖിതഗദ്യത്തിലെ രീതിയും സംസ്‌കൃതത്തിലെ കീഴ്‌വഴക്കവും പിന്‍തുടര്‍ന്നുവെങ്കിലും ഏ, ഓ എന്നിവ അര്‍ഥഭേദത്തിനുതകുന്ന വർണ്ണങ്ങളാണെന്നും അവയ്‌ക്കു പ്രത്യേകം ലിപിയും ഉപലിപിയും ആവശ്യമാണെന്നുമുള്ള ചിന്ത ബെഞ്ചമിന്‍ ബെയിലിക്കുണ്ടായിരുന്നതായി കരുതാം. എ, ഒ എന്നീ അക്ഷരങ്ങളുടെ വ്യാഖ്യാനത്തില്‍നിന്ന്‌ ഇത്‌ വ്യക്തമാണ്‌. ഒകാരത്തില്‍നിന്നു ഓകാരത്തെ തിരിച്ചറിയുന്നതിഌ ദീര്‍ഘം ചിലപ്പോൾ ഉപയോഗിക്കുമെന്നു പറയുന്നുണ്ടെങ്കിലും ഒകാരംതന്നെ രണ്ടിനും വേണ്ടി ഉപയോഗിച്ചിരിക്കുന്നു. എന്നാല്‍ പേജുതോറും നല്‍കുന്ന സൂചക പദങ്ങളില്‍ ദീര്‍ഘചിഹ്നം (ഉദാ. ഓട, ഓതി) ചേര്‍ത്തിട്ടുണ്ട്‌.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ: