കേരളത്തിലെ ക്രൈസ്തവസഭകളിൽ ഇപ്പോൾ യാക്കോബായ, ഓർത്തഡോക്സ്, മാർത്തോമ്മ, ഇവാഞ്ചലിക്കൽ, മലങ്കര കത്തോലിക്ക, ഇവാഞ്ചലിക്കൽ സഭകളായി വിഘടിച്ചു പോയിരിക്കുന്ന സുറിയാനി സഭകളുടെ ചരിത്രത്തിൽ പ്രാധാന്യമുള്ള 3 രേഖകളാണ് ഇന്നു പങ്കുവെക്കുന്ന ഇഗ്നാത്ത്യോസ് പത്രോസ് മൂന്നാമന്റെ കൊച്ചീ കോട്ട പള്ളി കല്പനകൾ ഡിജിറ്റൽ സ്കാനുകൾ. തലക്കെട്ട് സൂചിപ്പിക്കുന്ന പോലെ 1875, 1877 വർഷങ്ങളിൽ ആണ് ഈ കല്പനകൾ ഇറങ്ങിയത്.
ഈ ലേഖനത്തിൽ പറയുന്ന പോലെ മലങ്കര സുറിയാനി സഭയിൽ 1850കൾക്ക് ശേഷം നവീകരണ ആശയങ്ങളെ പിന്തുണയ്ക്കുന്ന ഒരു വിഭാഗവും അതിനെ എതിർക്കുന്ന വേറൊരു വിഭാഗവും ഉണ്ടായിരുന്നു. നവീകരണ ആശയങ്ങളെ പിന്തുണയ്ക്കുന്ന വിഭാഗത്തിന്റെ നേതാവ് അക്കാലത്തെ മലങ്കര മെത്രാപോലീത്ത ആയിരുന്ന മാത്യൂസ് മാർ അത്തനേഷ്യസ് മെത്രാപ്പോലീത്തയും അതിനെ എതിർത്തിരുന്നവരുടെ നേതാവ് പുലിക്കോട്ടിൽ ജോസഫ് മാർ ദീവാന്ന്യോസ് മെത്രാപോലീത്തയും ആയിരുന്നു.
പുലിക്കോട്ടിൽ ജോസഫ് മാർ ദീവാന്ന്യോസ് മെത്രാപോലീത്തയും കൂട്ടരും മലങ്കര സുറിയാനി സഭയിലെ നവീകരണ വിഭാഗത്തെ തകർത്ത് സഭയിൽ ആധിപത്യം നേടുവാൻ ആ സമയത്തെ അന്ത്യോക്യൻ പാത്രിയർക്കിസ് ആയിരുന്ന ഇഗ്നാത്ത്യോസ് പത്രോസ് മൂന്നാമനെ കേരളത്തിലേക്ക് കൊണ്ടു വന്നു. അദ്ദേഹം കൊച്ചി കോട്ട പള്ളിയിലാണ് തങ്ങിയത്. (ഇത് നിലവിൽ ഏത് പള്ളിയാണെന്ന കാര്യത്തിൽ എനിക്കു വ്യക്തതയില്ല.) പ്രശസ്തമായ മുളന്തുരുത്തി സുനഹദോസ് ഇദ്ദേഹമാണ് വിളിച്ചു കൂട്ടിയത്.
കൊച്ചി കോട്ട പള്ളിയിൽ താമസിച്ചു കൊണ്ട് ഇഗ്നാത്ത്യോസ് പത്രോസ് മൂന്നാമൻ പാത്രിയർക്കീസ് പുറത്തിറക്കിയ കല്പനകൾ ആണ് ഇന്നു കൊച്ചീ കോട്ട പള്ളി കല്പനകൾ എന്ന് അറിയപ്പെടുന്നത്. അദ്ദേഹം 1875 ൽ പുറത്തിറക്കിയ ഒരു കല്പനയും 1877-ൽ പുറത്തിറക്കിയ 2 കല്പനകളും ആണ് നമുക്ക് ലഭിച്ചിരിക്കുന്നത്.
കല്പനകളുടെ ചുരുക്കം താഴെ പറയുന്നതാണ്:
ഇതിൽ 1875ലെ കല്പനയിൽ നവീകരണവിഭാഗ മെത്രാപ്പോലീത്ത ആയിരുന്ന മാത്യൂസ് മാർ അത്തനേഷ്യസ് മെത്രാപ്പോലീത്തയെ പറ്റിയുള്ള വിമർശനങ്ങളും മറ്റുമാണ്.
1877-ൽ മകരം 15നു പുറത്തിറങ്ങിയ കല്പനയിൽ സുറിയാനി സഭയിലെ ജനങ്ങളുടെ സാമൂഹിക, ആത്മീയ ജീവിതം എങ്ങനെ ആയിരിക്കണം എന്നുള്ള നിർദ്ദേശങ്ങളാണ്. വസ്ത്ര ധാരണം വരെ എങ്ങനെ ആയിരിക്കണം എന്ന് ഈ കല്പനയിൽ പറയുന്നുണ്ട്.
1877-ൽ മകരം 27നു പുറത്തിറങ്ങിയ കല്പനയിൽ നോമ്പ് അനുഷ്ഠിക്കേണ്ടതിന്റെ പ്രധാന്യവും അതുമായി ബന്ധപ്പെട്ട വിവിധ സംഗതികളും ആണ് പറയുന്നത്.
ബാക്കി കൂടുതൽ ഇതിന്റെ വിശദാംശങ്ങളിലേക്ക് പോകാൻ എനിക്ക് അറിവില്ല. അത് ഈ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.
കടപ്പാട്, ഡിജിറ്റൈസേഷൻ വിശേഷങ്ങൾ
ഈ പുസ്തകം ഇന്നു ഡിജിറ്റൈസ് ചെയ്ത് നിന്നുടെ മുൻപിലേക്ക് എത്തിക്കാൻ സഹായമായവരോടുള്ള കടപ്പാട് രേഖപ്പെടുത്തട്ടെ. ഇത് ഡിജിറ്റൈശേഷനായി ലഭ്യമായത് “മൂലയില്‍ കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പയുടെ“ ഗ്രന്ഥ ശേഖരത്തിൽ നിന്നാണ്. അതിനായി സഹായങ്ങൾ ചെയ്തു തന്ന അദ്ദേഹത്തിന്റെ മകൻ ലിജു കുര്യാക്കോസ് ആണ്. അവർക്കു രണ്ടു പേർക്കും നന്ദി.
ഈ പോസ്റ്റിലൂടെ ക.നി.മൂ.സ.മാണി കത്തനാർ,പ്‌ശീത്ത ബൈബിളിൽ നിന്ന് മലയാളത്തിലേക്ക് പരിഭാഷ ചെയ്ത പുതിയനിയമം ആണ് പങ്കു വെക്കുന്നത്. ഈ ആദ്യത്തെ വാചകത്തിൽ തന്നെ വിശദീകരണം ആവശ്യമുള്ള നിരവധി കാര്യങ്ങൾ ഉണ്ട്. അതൊക്കെ താഴെയുള്ള വിവിധ വിഭാഗങ്ങളിൽ വിശദീകരിച്ചിട്ടുണ്ട്. പലവിധ കാരണങ്ങൾ കൊണ്ട് ഈ പുസ്തകം പ്രാധാന്യമുള്ളതാണ്. പുസ്തകത്തിന്റെ വിശദാംശങ്ങളിലേക്ക്.
പുസ്തകത്തിന്റെ വിവരം
പേര്: വിശുദ്ധഗ്രന്ഥം – പുതിയ നിയമം
താളുകൾ: 1110 നടുത്ത്
പ്രസിദ്ധീകരണ വർഷം: 1939/1940
പ്രസ്സ്: സെന്റ് ജോസഫ് പ്രസ്സ്, മാന്നാനം
ക.നി.മൂ.സ.
ക.നി.മൂ.സ. എന്നത് കര്‍മ്മലീത്താ നിഷ്പാദുക മൂന്നാംസഭ എന്നതിന്റെ ചുരുക്കരൂപം ആകുന്നു. ഇത് താഴെ പറയുന്ന വിധം വിശദീകരിക്കാം.
റോമൻ കത്തോലിക്ക സഭയിൽ, കർമ്മലീത്താ സന്യാസ സമൂഹത്തിന്റെ 1st order എന്നത് പുരുഷന്മായ സന്ന്യാസിമാർക്കും, 2nd order എന്നത് കന്യാസ്തീകൾക്കും ആയിരുന്നു. അതുകൊണ്ട് കേരളത്തിൽ സുറിയാനി കത്തോലിക്കർക്കായി പുതിയ സന്യാസ സമൂഹം ആരംഭിച്ചപ്പോൾ അത് 3rd Order (മൂന്നാം സഭ) ആയി പരിഗണിച്ചു. നിഷ്പാദുക എന്നത് കൊണ്ട് ചെരുപ്പ് ഇടാത്തവർ എന്ന് അർത്ഥമാക്കുന്നു. അതാണ് കര്‍മ്മലീത്താ നിഷ്പാദുക മൂന്നാംസഭ ആയി അറിയപ്പെട്ടത്. പോരൂക്കര തോമാ കത്തനാർ, പാലക്കല്‍ തോമ മല്പാന്‍, കുര്യാക്കോസ് ഏലിയാസ് ചവറ അച്ചൻ (ഇപ്പോൾ വിശുദ്ധ ചവറയച്ചൻ എന്ന് അറിയപ്പെടുന്നു) എന്നിവർ ചേർന്നാണ് ഈ സന്ന്യാസസമൂഹം സ്ഥാപിച്ചത്. ഈ സന്ന്യാസസമൂഹം ഇംഗ്ലീഷിൽ Third Order of Discalced Carmelites (TOCD) എന്ന് അറിയപ്പെട്ടിരുന്നു. മലയാളത്തിൽ ചുരുക്കെഴുത്തായി ക.നി.മൂ.സ. എന്നും അറിയപ്പെട്ടു. പിൽക്കാലത്ത് ഈ സന്ന്യാസസമൂഹം CMI (Carmelites of Mary Immaculate) ആയി മാറി. സീറോ-മലബാർ സഭയിലെ ഈ സന്ന്യാസസമൂഹത്തിൽ പെട്ട പുരോഹിതന്മാരാണ് സ്വന്തം പേരിനൊപ്പം CMI എന്നു ചേർക്കുന്നത്. മുൻകാലത്ത് ഇത് പേരിനൊപ്പം TOCD എന്നോ ക.നി.മൂ.സ. എന്നോ ആയിരുന്നു.
(എന്റെ സ്കൂൾ വിദ്യാഭ്യാസം മൊത്തമായി ഈ സന്ന്യാസസമൂഹത്തിന്റെ പാലക്കാട് ജില്ലയിലുള്ള വിവിധ സ്കൂളുകളിൽ ആയിരുന്നു. പക്ഷെ ഇതിന്റെ ചരിത്രമൊക്കെ ഇപ്പോഴാണ് മനസ്സിലാകുന്നത്)
ക.നി.മൂ.സ. മാണികത്തനാർ
ക.നി.മൂ.സ. മാണികത്തനാർ എന്നു പിൽക്കാലത്ത് അറിയപ്പെട്ട ഇമ്മാനുവേൽ, കുടമാളൂർ മുട്ടത്തുപാടത്തു് ആണ്ടുമാലി കുടുംബത്തിൽ 1878 ജൂലൈ 22നു ജനിച്ചു. 1901ൽ അദ്ദേഹം കര്‍മ്മലീത്താ നിഷ്പാദുക മൂന്നാംസഭയിൽ സന്ന്യാസവൃതം സ്വീകരിച്ചു. എമ്മാനുവേലച്ചൻ എന്നു പൊതുവെ ജനങ്ങൾക്ക് ഇടയിൽ അറിയപ്പെട്ടു.
വൈദീക വിദ്യാർത്ഥികളുടെ അദ്ധ്യാപകൻ, പ്രയോർ ജനറാളച്ചന്റെ സെക്രട്ടറി എന്നി നിലകളിൽ ക. നി. മൂ. സ. മാണികത്തനാർ പ്രവർത്തിച്ചിട്ടൂണ്ട്. മുത്തോലി ആശ്രമാധിപനായിരിയ്ക്കെ 1941 ജനുവരി 9നു ഇദ്ദേഹം നിര്യാതനാവുകയും അവിടെത്തന്നെ അടക്കപ്പെടുകയും ചെയ്തു.
പ്‌ശീത്താ
സുറിയാനി പാരമ്പര്യത്തിൽ പെടുന്ന ക്രിസ്തീയസഭകളിലെ പ്രാമാണിക ബൈബിൾ ഭാഷ്യമാണ് പ്ശീത്ത. ‘പ്ശീത്ത’ എന്ന സുറിയാനി വാക്കിന് ലളിതം, സാധാരണം, ഋജുവായത് എന്നൊക്കെയാണർത്ഥം.
ഗ്രീക്ക്, റോമൻ ആധിപത്യകാലങ്ങളിൽ മദ്ധ്യപൗരസ്ത്യദേശത്തെ യഹൂദരുടെ സംസാരഭാഷയായിരുന്ന അരമായയുടെ ഒരു ഉപഭാഷയോ, ഉപഭാഷകളുടെ കൂട്ടായ്മയോ ആയിരുന്നു സുറിയാനി. അരമായ ഭാഷ എഴുതാൻ പൊതുവേ ഉപയോഗിക്കുന്ന എബ്രായ ലിപിക്കു പകരം കൂടുതൽ ഒഴുക്കുള്ള ഒരു വ്യതിരിക്ത ലിപി ഉപയോഗിക്കുന്ന സുറിയാനി സിറിയയിലും മെസപ്പൊട്ടേമിയയിലും വ്യാപകമായി പ്രചാരത്തിലിരുന്നു. ഈ ഭാഷയിലുള്ള പ്ശീത്തയുടെ ആദ്യകാലചരിത്രം അവ്യക്തതയിൽ ആണ്ടു കിടക്കുന്നു.
കേരളത്തിലെ സുറിയാനി സഭകളിൽ പഴയകൂറ്റ് വിഭാഗത്തിൽ പെടുന്ന സീറോ മലബാർ സഭയും തൃശ്ശൂരിലെ കൽദായ സഭയും പൗരസ്ത്യ സുറിയാനിയും, പുതിയകൂറ്റ് വിഭാഗത്തിൽ പെടുന്ന യാക്കോബായ, ഓർത്തോഡോക്സ്, മാർത്തോമ്മാ സഭകൾ പാശ്ചാത്യ സുറിയാനിയും ആണ് ഉപയോഗിയ്ക്കുന്നത്. ഈ വ്യത്യാസത്തിന്റെ കൂടുതൽ വിശദാംശങ്ങൾ അറിയാൻ 1599-ൽ നടന്ന ഉദയമ്പേരൂർ സുനഹദോസ്, അതിനെ തുടർന്ന് നടന്ന കൂനൻകുരിശുസത്യം തുടങ്ങിയ സംഗതികളിലേക്ക് പോകണം. ഈ ലെഖനത്തിന്റെ ഉദ്ദേശം അതല്ലാത്തത് കൊണ്ട് അതിലേക്ക് പോകുന്നില്ല. നമ്മൾ ഈ ലേഖനത്തിൽ കൈകാര്യം ചെയ്യുന്നത് പഴയകൂറ്റ് വിഭാഗത്തിൽ പെടുന്ന സീറോ മലബാർ സഭ കൈകാര്യം ചെയ്യുന്ന പൗരസ്ത്യ സുറിയാനിയിലുള്ള പ്‌ശീത്തയുടെ മലയാള പരിഭാഷ ആണ്.
പ്ശീത്തയുടെ മലയാളപരിഭാഷകൾ
സുറിയാനി ബൈബിളിന്റെ ഏതെങ്കിലുമൊരു ഖണ്ഡത്തിനു മലയാളത്തിലുണ്ടായ ആദ്യപരിഭാഷ പീലിപ്പോസ് റമ്പാൻ പരിഭാഷപ്പെടുത്തി 1811-ൽ ബോംബെ കുറിയർ പ്രസ്സിൽ പ്രസിദ്ധീകരിച്ച നാല് സുവിശേഷങ്ങളാണ്. ഇത് ഇപ്പോൾ റമ്പാൻ ബൈബിൾ എന്ന് അറിയപ്പെടുന്നു. ഇത് നമ്മൾ ഇതിനകം ഡിജിറ്റൈസ് ചെയ്തതാണ്. അത് ഇവിടെ കാണാം. തുടർന്ന് കഴിഞ്ഞ 200 വർഷത്തിനുള്ളിൽ പ്ശീത്ത ഖണ്ഡങ്ങളുടെ, പ്രത്യേകിച്ച് പുതിയനിയമത്തിന്റെ, ഒട്ടേറെ പരിഭാഷകൾ പല കാലങ്ങളിലായി മലയാളത്തിൽ ഉണ്ടായി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ക.നി.മൂ.സ. മാണിക്കത്തനാർ പഴയനിയമത്തിലെ പഞ്ചഗ്രന്ഥിയും പുതിയനിയമം മുഴുവനും പ്ശീത്തായിൽ നിന്നു മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി. യാക്കോബായ സഭക്ക് വേണ്ടി പാശ്ചാത്യ സുറിയാനി പ്ശീത്ത ബൈബിളിന്റെ ഒരു സമ്പൂർണ്ണ പരിഭാഷ കണിയാമ്പറമ്പിൽ കുര്യൻ കോർഎപ്പിസ്കോപ്പ തയ്യാറാക്കുകയും ‘വിശുദ്ധ ഗ്രന്ഥം’ എന്ന പേരിൽ അത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുമുണ്ട്. പാശ്ചാത്യ സുറിയാനി പ്ശീത്തായുടെ ഏക മലയാള പരിഭാഷ ഇതാണ്. ഏറ്റവും ഒടുവിലുണ്ടായ പ്ശീത്ത മൊഴിമാറ്റം, 1997-ൽ കർമ്മലീത്താ വൈദികനായ മാത്യൂ ഉപ്പാണിയുടെ സമ്പൂർണ്ണ പരിഭാഷയാണ്.
മുകളിൽ പറഞ്ഞ വിവിധ പ്ശീത്ത പരിഭാഷകളിൽ ക.നി.മൂ.സ. മാണിക്കത്തനാരുടെ പുതിയ നിയമ പരിഭാഷയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ക.നി.മൂ.സ. വിവർത്തകസംഘവും അവരുടെ പരിഭാഷകളും
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സീറോ-മലബാർ സഭയുടെ മെത്രാപ്പോലീത്താ ആയ മാർ ആഗസ്തീനോസ് കണ്ടത്തിലിന്റെ അനുവാദത്തോടെ ബൈബിൾ മലയാളത്തിലേയ്ക്ക് തർജ്ജമ ചെയ്യുന്നതിന് ക.നി.മൂ.സ പ്രിയോർ ജനറാൾ ക.നി.മൂ.സ വിവർത്തക സംഘം രൂപീകരിച്ചു.
1927 മാർച്ച് രണ്ടിന് പ്രിയോർ ജനറാൾ മാണിക്കത്തനാർക്ക് അയച്ച കത്തിൽ മൂശയുടെ ഗ്രന്ഥങ്ങൾ മാണിക്കത്തനാർ തന്നെ പരിവർത്തനം ചെയ്യണം എന്ന തന്റെ ആഗ്രഹം പ്രകടിപ്പിച്ചു. അതേത്തുടർന്ന് മൂശയുടെ ഗ്രന്ഥങ്ങളായി കരുതപ്പെട്ടിരുന്ന ബൈബിളിലെ ആദ്യ അഞ്ചു പുസ്തകങ്ങൾ (സൃഷ്ടി, പുറപ്പാട്, ആചാര്യന്മാർ, സംഖ്യ, ആവർത്തനം) മാണിക്കത്തനാർ സുറിയാനി പ്‌ശീത്താ ബൈബിളിൽ നിന്നു തർജ്ജമ ചെയ്യുവാനാരംഭിച്ചു. 1929 -ൽ ആദ്യ പുസ്തകമായ സൃഷ്ടി പുറത്തുവന്നു. മറ്റു നാലു പുസ്തകങ്ങളും കൂടെ ചേർത്ത് 1934 -ൽ പഞ്ചഗ്രന്ഥി പുറത്തിറങ്ങി. 1933-ൽ നിര്യാതനായ ക.നി.മൂ.സ യൗസേപ്പച്ചൻ ഈ തർജ്ജമകളിൽ സഹായിച്ചിരുന്നതായി മാണിക്കത്തനാർ പഞ്ചഗ്രന്ഥിയുടെ മുഖവുരയിൽ പ്രസ്ഥാവിയ്ക്കുന്നുണ്ട്. തന്റെ ഗുരുപ്പട്ട സ്വീകരണത്തിന്റെ രജതജൂബിലി സ്മാരകമായി 1935 ഇൽ മാണിക്കത്തനാർ പുതിയനിയമത്തിലെ നാലു സുവിശേഷങ്ങളുടെ (മത്തായി, മർക്കോസ്, ലൂക്കോസ്, യോഹന്നാൻ) മലയാള വിവർത്തനം പുറത്തിറക്കി. 1938-ൽ തന്റെ ഷഷ്ടിപൂർത്തി സ്മാരകമെന്നോണം അദ്ദേഹം മറ്റു പുതിയ നിയമ പുസ്തകങ്ങളുടെ വിവർത്തനവും പൂർത്തിയാക്കി പ്രസിദ്ധീകരിച്ചു.
ഇതിനെ തുടർന്ന് 1939/1940-ൽ പുതിയ നിയമം വ്യാഖ്യാനങ്ങളോട് കൂടിയ ഒറ്റ പുസ്തകമായും (ഇത് ഒറ്റ പതിപ്പായി അച്ചടിച്ചതാണോ അതോ 1935ലെയും 1938ലെയും പതിപ്പുകൾ കൂട്ടി ചേർത്ത് ബൈന്റ് ചെയ്ത് ഒറ്റപുസ്തകമായി ഇറക്കിയതാണോ തുടങ്ങിയ കാര്യങ്ങൾ ഒന്നും വ്യക്തമല്ല. ), വ്യാഖ്യാനങ്ങൾ വെട്ടിചുരുക്കിയ പുതിയനിയമപതിപ്പ് 1940ലും പുറത്തിറക്കി. സംക്ഷിപ്ത വ്യാഖ്യാനത്തോടു കൂടിവന്ന 1940 ലെ പുസ്തകത്തിന്റെ പിന്നിൽ ക.നി.മൂ.സ പ്ലാസിഡ് അച്ചൻ, തെങ്ങുമ്മൂട്ടിൽ വർഗ്ഗീസ് മാപ്പിള എന്നിവരുടെ സഹായവും ഉണ്ടായിരുന്നു. 1940ൽ പുറത്തിറങ്ങിയ വ്യാഖ്യാനങ്ങൾ വെട്ടിചുരുക്കിയ പുതിയനിയമ പതിപ്പ് ജനകീയമാവുകയും അതിനു പിൽക്കാലത്ത് ധാരാളം പതിപ്പുകൾ ഉണ്ടാവുകയും . 1977ൽ POC Bible ന്റെ പുതിയനിയമ പരിഭാഷ വരുന്നത് വരെയും ക.നി.മൂ.സ. കത്തനാരുടെ വ്യാഖ്യാനങ്ങൾ വെട്ടിചുരുക്കിയ പുതിയനിയമ പതിപ്പ് ആണ് ഉപയൊഗത്തിലിരുന്നത്.
മാണിക്കത്തനാരുടെ പതിപ്പ് പൗരസ്ത്യസുറീയാനിക്കാർ ആദ്യമായി മലയാളത്തിൽ ചെയ്ത പരിഭാഷ എന്ന നിലയിൽ പ്രസക്തമാണ്. പൗരസ്ത്യ സുറിയാനിക്കാരുടെ ഇടയിൽ ഉപയോഗത്തിലിരുന്നതും ഡൊമിനിക്കൻ വൈദീകർ 1887 ഇൽ മോസലിൽ (മോസൂൾ) നിന്നു അച്ചടിപ്പിച്ചതുമായ പ്ശീത്താ ബൈബിളാണ് വിവർത്തനത്തിന് ആധാരമായി മാണിക്കത്തനാർ സ്വീകരിച്ചത്.
നമുക്ക് ഇപ്പോൾ ലഭ്യമായിരിക്കുന്നത് പുതിയ നിയമം വ്യാഖ്യാനങ്ങളോടു കൂടി ഒറ്റപുസ്തകമായി 1939/1940-ൽ പ്രസിദ്ധീകരിച്ച പതിപ്പാണ്. ഇത് ഒറ്റ പതിപ്പായി അച്ചടിച്ചതാണോ അതോ 1935ലെയും 1938ലെയും പതിപ്പുകൾ കൂട്ടി ചേർത്ത് ബൈന്റ് ചെയ്ത് ഒറ്റപുസ്തകമായി ഇറക്കിയതാണോ തുടങ്ങിയ കാര്യങ്ങൾ ഒന്നും വ്യക്തമല്ല.
കടപ്പാട്
മുകളിൽ സൂചിപ്പിച്ച പോലെ നമുക്ക് ഇപ്പോൾ ലഭ്യമായിരിക്കുന്നത് പുതിയ നിയമം വ്യാഖ്യാനങ്ങളോടു കൂടി ഒറ്റപുസ്തകമായി 1939/1940-ൽ പ്രസിദ്ധീകരിച്ച പതിപ്പാണ്. ഇതുവരെ ലഭ്യമായ വിവരം അനുസരിച്ച് ഇത്തരം പൂർണ്ണ വ്യാഖ്യാന പതിപ്പ് പിന്നീട് ഇറങ്ങിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. അത് കൊണ്ടു തന്നെ ഈ ഡിജിറ്റൽ പതിപ്പ് കൂടുതൽ പ്രത്യേകത ഉള്ളതാകുന്നു.
ജോജു ജേക്കബ്ബിനു പൈതൃകമായി ലഭ്യമായ ബൈബിൾ ആണ് ഇന്നു ഡിജിറ്റൽ രൂപത്തിൽ നിങ്ങളുടെ മുൻപിൽ എത്തുന്നത്. ഇത് ഡിജിറ്റൈസ് ചെയ്യാനായി പുസ്തകം എന്നെ വിശ്വസിച്ച് ഏല്പിച്ച അദ്ദേഹത്തിനു വളരെ നന്ദി.
ഈ ലേഖനത്തിനു ആവശ്യമുള്ള കുറിപ്പുകൾ തയ്യാറാക്കാനും ജോജു ജേക്കബ്ബ് സഹായിച്ചു. ഒപ്പം ജോർജ്ജുകുട്ടി മലയാളം വിക്കിപീഡിയയിലും ഫേസ്‌ബുക്കിലും മറ്റു ഇടങ്ങളിലും എഴുതിയ കുറിപ്പുകളും മറ്റും സഹായകരമായി. അവർക്ക് രണ്ട് പേർക്കും വളരെ നന്ദി.
ക.നി.മൂ.സ. മാണികത്തനാരെ പറ്റിയുള്ള പല വിവരങ്ങളും തപ്പിയെടുക്കാൻ സഹായിച്ചത് CMI പുരോഹിതനും ബാംഗ്ലൂർ ധർമ്മാരാം വൈദീകസെമിനാരി അദ്ധ്യാപകനും ആയ ഫാ: ജിയോ പള്ളിക്കുന്നേൽ ആണ്. അദ്ദേഹം അയച്ചു തന്ന വിവിധ ഡോക്കുമെന്റുകൾ ആണ് നിധീരിക്കൽ മാണി കത്തനാരും ക.നി.മൂ.സ. മാണി കത്തനാരുടേയും ജീവചരിത്രം ഇടകലർന്ന് പോകാതിരിക്കാൻ സഹായകമായത് (ഇപ്പോൾ വെബ്ബിലുള്ള മിക്ക ലേഖനങ്ങളേയും ഈ രണ്ട് മാണികത്തനാർമാരുടെ ജീവചരിത്രം ഇടകലർത്തുന്നുണ്ട്). ആ വിധത്തിലുള്ള ആശയക്കുഴപ്പം ഒഴിവാക്കാൻ ഫാ: ജിയോ പള്ളിക്കുന്നേൽ അയച്ചു തന്ന ഡോക്കുമെന്റുകൾ സഹായിച്ചു. അദ്ദേഹത്തിനു വളരെ നന്ദി.
ചെറിയ കുറവ്
1100 പരം പുറങ്ങൾ ഉള്ള ഈ പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ നിങ്ങൾക്കായി വിട്ടു തരുമ്പോൾ അതിൽ ചെറിയ കുറവുകൾ കാര്യം പ്രത്യേകം രെഖപ്പെടുത്തട്ടെ. എനിക്കു ഡിജിറ്റൈസ് ചെയ്യാനായി കിട്ടിയ കോപ്പിയിൽ നിന്ന് തുടക്കത്തിലെ 3-4 താളുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിൽ പുസ്തകത്തിന്റെ ശീർഷകത്താളും ഉൾപ്പെടും. ഇതുമൂലമാണ് പുസ്തകം അച്ചടിച്ചത് 1939 ആണോ 1940 ആണോ എന്നത് കൃത്യമായി രേഖപ്പെടുത്താത്തത്.
അതിനു പുറമേ പുസ്തകത്തിനു അകത്തെ 357, 358, 359, 360, 361, 362, 363, 364, 365, 366 താളുകൾ നഷ്ടപ്പെടുകയോ ഭാഗികമായി കേടു വരികയോ ചെയ്തിട്ടുണ്ട്. യോഹന്നാന്റെ സുവിശേഷത്തിന്റെ അവസാനഭാഗങ്ങൾക്കാണ് ഈ വിധത്തിൽ പ്രശ്നം നേരിട്ടിരിക്കുന്നത്.
ഈ കുറവ് പരിഹരിക്കാൻ ഞാൻ എന്നാൽ ആവുന്ന വിധം വിവിധ സെമിനാരികളിലും വ്യക്തികളുമായും ഒക്കെ ബന്ധപ്പെട്ടിരുന്നു എങ്കിലും ഈ പ്രത്യേക പതിപ്പ് എവിടെ നിന്നും ലഭ്യമായില്ല.
അതിനാൽ നിങ്ങൾക്ക് ഈ പ്രത്യേക പതിപ്പ് സംഘടിപ്പിക്കാൻ കഴിഞ്ഞാൽ എന്നെ ബന്ധപ്പെടണം എന്ന് അഭ്യർത്ഥിക്കുന്നു. നഷ്ടപ്പെട്ട/കേടുവന്ന താളുകളുടെ മാത്രം ഫോട്ടോ എടുത്ത് ഈ പതിപ്പിന്റെ ഡിജിറ്റൽ സ്കാൻ പൂർണ്ണമാക്കാൻ സഹകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
പൊതുസഞ്ചയവിശേഷം
മാണികത്താനാർ 1941 ജനുവരി 9നു മരിച്ചതിനാൽ അദ്ദേഹത്തിന്റെ രചനകൾ എല്ലാം 2002-ൽ പൊതുസഞ്ചയത്തിൽ ആയി. 1939/1940ലെ ഒരു പതിപ്പാണ് നമ്മൾ ഇതിലൂടെ ഇപ്പോൾ ഡിജിറ്റൈസ് ചെയ്തിരിക്കുന്നത്. എന്നാൽ ഇതിനോട് ചേർന്നു വരുന്ന മറ്റു പതിപ്പുകളും ഡിജിറ്റൈസ് ചെയ്യേണ്ടതാകുന്നു. അത് താഴെ പറയുന്നവ ആകുന്നു.:
1929 -ൽ ഇറങ്ങിയ സൃഷ്ടി
1934 -ൽ ഇറങ്ങിയ പഞ്ചഗ്രന്ഥി
1935 -ൽ ഇറങ്ങിയ പുതിയനിയമത്തിലെ നാലു സുവിശേഷങ്ങൾ
1938-ൽ ഇറങ്ങിയ സുവിശേഷതര പുതിയനിയമ പുസ്തകങ്ങൾ
1940-ൽ ഇറങ്ങിയ വ്യാഖ്യാനങ്ങൾ വെട്ടിചുരുക്കിയ പുതിയനിയമ പതിപ്പ്
ഈ പുസ്തകങ്ങൾ ഒക്കെ ഇപ്പോൾ പൊതുസഞ്ചയത്തിൽ ആണ്. അതിനാൽ ഇതൊക്കെ വഴിയേ ഡിജിറ്റൈസ് ചെയ്ത് പൊതുമണ്ഡലത്തിലേക്ക് കൊണ്ടു വരേണ്ടതുണ്ട്.
ഡിജിറ്റൈസേഷൻ -ഡിജിറ്റൽ പതിപ്പ് വിശെഷങ്ങൾ
ജോജു ജേക്കബ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാനായി ഈ പുസ്തകം എന്നെ ഏല്പിക്കുന്നത് 2016 ഒക്‌ടോബറിലാണ്. ജോലി തിരക്കുകൾ മൂലവും മറ്റു സ്വകാര്യ തിരക്കുകൾ മൂലവും വേരെ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യാനായി ഉണ്ടായിരുന്നതിനാലും ഒക്കെ ഇപ്പൊഴാണ് അവസരം കിട്ടിയത്. ഇത്ര നാൾ ക്ഷമയോടെ കാത്ത ജോജുവിനു ഒരിക്കൽ കൂടി നന്ദി.
ഡിജിറ്റൈസ് ചെയ്ത പതിപ്പിനു വലിപ്പം കൂടുതൽ ആണ്. മൂന്നു കാരണങ്ങൾ ആണ് അതിനുള്ളത്.
പുസ്തകത്തിനു 1100 പരം താളുകൾ ഉള്ളത്.
പുസ്തകത്തിലെ താളുകളുടെ വലിപ്പം അല്പം കൂടുതൽ ആയത്.
പുസ്തകം മൊത്തമായി ഹൈ റെസലൂഷനിൽ ഗ്രേ-സ്കെയിലിൽ സ്കാൻ ചെയ്തത്.
സൈസ് പ്രശ്നം മറികടക്കാൻ റെസലൂഷൻ കുറച്ചു കൊണ്ട് ഗുണനിലവാരം കുറയ്ക്കുക എന്ന കുറുക്കു വഴിക്ക് ശ്രമിച്ചില്ല. കാരണം ഇത്ര വലിപ്പമുള്ള പുസ്തകം ഡിജിറ്റൈസ് ചെയ്യുക എന്ന വളരെ അദ്ധ്വാനം വേണ്ട ഒന്നാണ്. ഡിജിറ്റൽ ആർക്കൈവ് ചെയ്യുമ്പോൾ എപ്പൊഴും ഉന്നത നിലവാരത്തിൽ ചെയ്യുന്നതാണ് നല്ലത്.
എന്നാൽ സൈസ് പ്രശ്നം മറികടക്കാൻ പുസ്തകത്തിന്റെ പല വിധത്തിലുള്ള പതിപ്പുകൾ ലഭ്യമാക്കിയിട്ടുണ്ട്.
പുസ്തകം മൊത്തമായുള്ള ഗ്രേസ്കെയിൽ വേർഷനു 330 MBയോളം വലിപ്പമുണ്ട്. എന്നാൽ 39 MB മാത്രമുള്ള ബ്ലാക്ക് ആന്റ് വൈറ്റ് പതിപ്പും ലഭ്യമാക്കിയിട്ടൂണ്ട്.
ഇതിനു പുറമേ ആമുഖ പ്രസ്താവനങ്ങൾ, സുവിശെഷങ്ങൾ, പൗലോസിന്റെ ലേഖനങ്ങൾ തുടങ്ങിയവയുടെ ഗ്രേ സ്കെയിൽ വേർഷൻ ചെറിയ ഖണ്ഡങ്ങളായി ലഭ്യമാക്കിയിട്ടുണ്ട്. വലിപ്പം പ്രശ്നം ആണെങ്കിൽ ഏറ്റവും അവസാനത്തെ ബ്ലാക്ക് ആന്റ് വൈറ്റ് വേർഷൻ ഉപയോഗിക്കുക. ഇതിന്റെ ഒക്ക വിശാദാംശങ്ങൾ താഴത്തെ ഡൗൺലോഡ് വിവരങ്ങൾ എന്ന വിഭാഗത്തിൽ ലഭ്യമാണ്.
ഡൗൺലോഡ് വിവരങ്ങൾ
ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി – കണ്ണി
പൊതുസഞ്ചയ രേഖകളുടെ ആർക്കൈവൽ ഡിജിറ്റൈസേഷൻ അതിൽ തന്നെ വലിയ ഒരു ശാഖയും വിഷയവും ആണ്. ഈ വിഷയത്തിൽ ഇന്നു എനിക്കുള്ള അല്പജ്ഞാനം ഒക്കെയും “കേരളവും മലയാളവും ആയി ബന്ധപ്പെട്ട പൊതുസഞ്ചയ രേഖകൾ ഡിജിറ്റൈസ്“ ചെയ്യുന്ന പ്രവർത്തി പരിചയത്തിലൂടെ മാത്രം മനസ്സിലാക്കിയതാണ്. അതിനാൽ തന്നെ എന്റെ അറിവ് അപൂർണ്ണവും കുറവുകൾ ഉള്ളത് ആണെന്നും എനിക്ക് അറിയാം. ഇക്കാരണം കൊണ്ട് ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും കാഴ്ച തരപ്പെട്ടാൽ ഞാനത് ഒഴിവാക്കാറില്ല. ആ വിധത്തിൽ എനിക്ക് കേരള സാഹിത്യ അക്കാദമിയിലേയും കേരള സ്റ്റേറ്റ് ആർക്കൈവ്‌സിലേയും ഡിജിറ്റൈസേഷൻ കാണാൻ അവസരം ലഭിച്ചിട്ടുണ്ട്. അതു കാണാൻ സഹായിച്ചവരോട് നന്ദിയുണ്ട്.
ഈ ഒരു പ്രത്യേക താല്പര്യം ഉള്ളത് കൊണ്ട് ജോലിയുടെ ഭാഗമായി കഴിഞ്ഞ ഒക്ടോബറിൽ ജർമ്മനിയിൽ പോകേണ്ടി വന്നപ്പോൾ ഒരു അവധി ദിവസം നോക്കി ട്യൂബിങ്ങൻ യൂണിവേഴ്സിറ്റിക്കു വെച്ചു പിടിച്ചു. ഹൈക്കയുടേയും എലീനയുടേയും സഹായത്തോടെ അവിടുത്തെ ലൈബ്രറി വിശദമായി കാണാനും അവിടുത്തെ യിലെ പുസ്തക ഡിജിറ്റൈസേഷൻ കാണാനും സാധിച്ചു. അവർക്ക് നന്ദി.
ഗുണ്ടർട്ട് ലെഗസി പദ്ധതി
ഭാഗ്യത്തിനു ഞാൻ ചെന്നപ്പോൾ ഹെർമ്മൻ ഗുണ്ടർട്ട് ശേഖരം ആയിരുന്നു ഡിജിറ്റൈസ് ചെയ്തു കൊണ്ട് ഇരുന്നത്. ഏതാണ്ട് 3 വർഷം മുൻപ് ഗുണ്ടർട്ട് ലെഗസി എന്ന പേരിൽ ഹെർമ്മൻ ഗുണ്ടർട്ട് ശേഖരം ഡിജിറ്റൈസ് ചെയ്യാനുള്ള പ്രൊപ്പോസൽ പോയതാണെങ്കിലും ഇപ്പോഴാണ് അതിന്റെ ഫണ്ട് ഒക്കെ ശരിയായി സ്കാനിങ് ആരംഭിച്ചിരിക്കുന്നത്. കല്ലച്ചിൽ അച്ചടിച്ച പുസ്തകങ്ങൾ അടക്കമുള്ള അച്ചടി പുസ്തകങ്ങളും, കൈയ്യെഴുത്ത് പ്രതികളും, താളിയോലകളും അടക്കം ഏതാണ്ട് 200ൽ പരം രേഖകളിൽ ഉള്ള 50,000 ത്തിൽ പരം പേജുകൾ ആണ് ജർമ്മൻകാർ അവരുടെ പൈസ മുടക്കി ഡിജിറ്റൈസ് ചെയ്ത് പബ്ലിക്ക് ആക്കാൻ പോകുന്നത്. ഇതിനകം അവർ ഡിജിറ്റൈസ് ചെയ്ത നമുക്ക് കൈമാറിയ രണ്ട് പുസ്തകങ്ങൾ ഇവീടെ കാണാം.
ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ
ഗുണ്ടർട്ട് ശെഖരത്തിലെ ചില പുസ്തകങ്ങൾ കണ്ടതിനേക്കാൾ എന്റെ കണ്ണ് ഉടക്കിയത് അവിടുത്തെ ഡിജിറ്റൈസേഷൻ സാമഗ്രികളിൽ ആയിരുന്നു. (കാരണം പുസ്തക എന്തായാലും പിന്നേം കാണാം. സാമഗ്രികൾ കാണാനുള്ള അവസരം എപ്പോഴും കിട്ടിയെന്നു വരില്ല) അതിന്റെ ഡോക്കുമെന്റെഷൻ ആണ് ഈ പോസ്റ്റിൽ.
ആർക്കൈവൽ രേഖകളുടെ ഡിജിറ്റൈസേഷൻ ട്യൂബിങ്ങനിൽ വളരെ ഗൗരവത്തോടെയും, ഗുണനിലവാരത്തോടെയും, ജർമ്മൻകാരുടെ പൊതുപണം ഉപയോഗിച്ചു ചെയ്യുന്നതിനാൽ പരമാവധി അതിനൊടു നീതിപുലർത്തി കൊണ്ടു ജനങ്ങൾക്ക് ഉപകാരപ്രദവും ആയ വിധത്തിലും, ആണ് ചെയ്യുന്നത്.
ഡിജിറ്റൈസേഷന്റെ ഓരോ ഘട്ടത്തിലും ഗുണനിലവാരത്തിനു കൊടുക്കുന്ന അതീവ പ്രാധാന്യം എന്റെ എല്ലാ പ്രതീക്ഷകളേയും തകിടം മറിക്കുന്നത് ആയിരുന്നു. ഡിജിറ്റൈസ് ചെയ്യാനായി ചിത്രമെടുത്തു കഴിഞ്ഞാൽ ഓരോ പേജിന്റെ ചിത്രത്തിലും വളരെ സമയം ചിലവഴിച്ച് അവർ ഒറിജിനലിനോടു അടുത്തു നിൽക്കുന്ന വിധത്തിൽ ആ പേജ് പുനർനിർമ്മിക്കുക ആണ് അവർ ചെയ്യുന്നത്.
ഗുണ്ടറ് ശേഖരത്തെ അവിടുത്തെ നിരവധി ശെഖരങ്ങളിൽ ഒന്നു മാത്രം ആണെങ്കിലും നിലവിൽ ഡിജിറ്റൈസെഷൻ ഡിപ്പാർട്ടുമെന്റിൽ ഒന്നാമത്തെ മുൻഗണന ഗുണ്ടർട്ട് ശേഖരത്തിലെ രേഖകൾക്കാണ്. കാരണം ഇതിനുള്ള ഫണ്ടിങ് ഇപ്പോൾ മാത്രമാണ് ശരിയായത്. അതിനാൽ ഗുണ്ടർട്ട് ശേഖരത്തിലെ രേഖകകളൂടെ ഡിജിറ്റൈസേഷൻ തുടങ്ങിയിട്ട് വളരെ കുറച്ച് നാളുകളേ ആയിട്ടൂള്ളൂ. എങ്കിലും 2018 മാർച്ച് മാസത്തോടെ ഗുണ്ടർട്ട് ശേഖരത്തിലെ 50,000 പരം പേജുകൾ ഡിജിറ്റൈസ് ചെയ്യപ്പെടുകയും അതു നമുക്ക് ഉപയോഗത്തിനായി ലഭ്യമാവുകയും ചെയ്യും എന്നു പ്രത്യെശിക്കുന്നു. ഇതിനായി ആ ഡിപ്പാർട്ട്‌മെന്റിലെ ഓരോരുത്തരും അതീവ ആത്മാർത്ഥയൊടെ പണിയെടുക്കുന്നു.
ഈ പൊസ്റ്റിൽ ഡിജിറ്റൈസേഷനായി ഉപയൊഗിക്കുന്ന അവർ ഉപയോഗിക്കുന്ന ചില സ്കാനറുകളെ പരിചയപ്പെടുത്തുന്നു.
ഒന്ന്: ഒരു ഓവർ ഹെഡ്/പ്ലാനറ്ററി സ്കാനർ
പുസ്തകരൂപത്തിലല്ലാത്ത രേഖകൾ, ബൈൻഡിങ് തീർത്തും വിട്ടുപോയ പുസ്തകങ്ങളുടെ താളുകൾ, പൂർണ്ണമായി വിടർത്തി വെക്കാവുന്ന പുസ്തകങ്ങൾ, കൈയ്യെഴുത്തു പ്രതികൾ, താളിയോലകൾ തുടങ്ങിയവ ഒക്കെ ഡിജിറ്റൈസ് ചെയ്യുന്ന ഓവർ ഹെഡ്/പ്ലാനറ്ററി സ്കാനർ ആണ് ആദ്യത്തെ ചിത്രത്തിൽ. ഈ ചിത്രത്തിൽ നിങ്ങൾ കാണുന്നത് ഗൂണ്ടർട്ടിന്റെ ഒരു നോട്ടു പുസ്തകത്തിന്റെ താളുകളുടെ സ്കാനിങ്ങാണ്. അത് നേരിട്ടു കാണാനായത് ഒരു ഭാഗ്യമായി ഞാൻ കരുതുന്നു.
ഈ സ്കാനറിൽ ആണ് താളിയോലകളും സ്കാൻ ചെയ്യുക. അതുചെയ്യാനായി ഈ സ്കാനറിൽ ചെറിയ ചില മാറ്റങ്ങൾ വരുത്താനായി ഒരുങ്ങുകയാണ് അത് ഓപ്പറേറ്റ് ചെയ്യുന്നവർ. അതായത് കാലിനരുസരിച്ച് ചെരുപ്പു മുറിക്കാൻ ഒരുങ്ങുകയാണ് അതിന്റെ ഓപ്പറേറ്റർ. (നമ്മളാണെങ്കിൽ സംഗതി നേരെ തിരിച്ചായേനേ. 🙂 ) ഞാൻ ഇത് ഇവിടെ പറയാൻ കാരണം, അവർ ഓരോ തരം രേഖയ്ക്കും കൊടുക്കുന്ന പ്രാധാന്യം ചൂണ്ടിക്കാണിക്കാനാണ്. രേഖയാണ് അവർക്കു പ്രാധാന്യം. അത്ര സൂക്ഷമതയൊടെ ആണ് അവർ അതു കൈകാര്യം ചെയ്യുന്നത്.
ഇതിലെ സ്കാനിങ് വളരെ സമയമെടുക്കും. ഒരു മണിക്കൂറിൽ ശരാശരി 50-80 പേജൊക്കെ ആണ് ഇപ്പോൾ ചെയ്യുന്നത്. രേഖകൾ വളരെ ലോലമായതാണ് ഇതിന്റെ പ്രധാനകാരണം. പക്ഷെ അവർക്ക് എപ്പൊഴും രേഖയാണ് പ്രധാനം.
ഏതാണ്ട് 600 dpi റെസലൂഷനിൽ ആണ് ഈ സ്കാനറിൽ സ്കാനിങ് നടക്കുന്നത്.
രണ്ട്: ഒരു കസ്റ്റം ബുക്ക് സ്കാനർ
വളരെ അടുപ്പിച്ച് ബൈൻഡ് ചെയ്തിരിക്കുന്ന പുസ്തകങ്ങൾ സ്കാൻ ചെയ്യാനാണ് ഇതുപയോഗിക്കുന്നത്. പുസ്തകത്തിന്റെ താളുകൾ ഓരോന്നായി ഒരു ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് ഫോട്ടോ എടുത്താണ് ഡിജിറ്റൈസേഷൻ. സമയലാഭത്തിനായും, പുസ്തകം കേടുവരാതെ ഇരിക്കാനും ആയി ഒരു സമയം ഒരെ സൈഡിലെ പേജുകളുടെ ഫോട്ടോ മാത്രമാണ് എടുക്കുക. ഒരു സൈഡ് കഴിഞ്ഞാൽ പുസ്തകം തിരിച്ചു വെച്ച് മറ്റേ സൈഡ് ഫോട്ടോ എടുക്കും. ഫോട്ടോ എടുക്കാനായി ഹൈ എൻഡ് ഡിജിറ്റൽ ക്യാമറ ആണ് ഉപയോഗിക്കുന്നത്. ലൈറ്റിങ്ങിനായുള്ള സ്പെഷ്യൽ സാമഗ്രികളും കാണാം.
ഫോട്ടോ എടുക്കും മുൻപേ ഓരോ പേജും നേരെ പിടിക്കുവാനും മറ്റും ഈ കസ്റ്റം സ്കാനറിൽ നിരവധി ചെറു ചെറു സൂത്രങ്ങൾ ഒളിപ്പിച്ചു വെച്ചിരിക്കുന്നു. ഈ സൂത്രങ്ങളെ പറ്റി ഗംഭീരം എന്നല്ലാതെ മറ്റൊന്നും പറയാൻ വയ്യ.
ട്യൂബിങ്ങൻ യൂണിവേർസിറ്റിക്കായി ഓസ്ട്രിയക്കാരനായ ഒരാൾ പ്രത്യേകം നിർമ്മിച്ച് നൽകിയതാണ് ഈ കസ്റ്റം സ്കാനർ. അദ്ദേഹം ഇതുമായി ബന്ധപ്പെട്ട എന്തുകാര്യുത്തിനും എപ്പൊഴും ലഭ്യമാണെന്ന് ഡിജിറ്റൈസെഷൻ ഡിപ്പാർട്ട്മെന്റിന്റെ മേധാവി പറഞ്ഞു. ഡിജിറ്റൈസെഷൻ ഡിപ്പാർട്ട്മെന്റിന്റെ മേധാവിക്കു ഈ ഓസ്ട്രിയക്കാരനെ പറ്റി പറയാൻ നൂറു നാവാണ്.
ഒരു മണിക്കൂറിൽ 100-150 പേജുകൾ സ്കാൻ ചെയ്യാൻ ഇത് കൊണ്ട് പറ്റും. ഏതാണ്ട് 300-400 dpi റെസലൂഷനിൽ ആണ് ഈ സ്കാനറിൽ സ്കാനിങ് നടക്കുന്നത്.
മൂന്ന് : ഒരു പ്രൊഫഷണൽ ബുക്ക് സ്കാനർ
ഇത് ഒരു സാധാരണ ഹൈ എൻഡ് പ്രൊഫഷണൽ പുസ്തക സ്കാനർ ആണ്. ഇതിൽ രണ്ട് ഡിജിറ്റൽ ക്യാമറ ഉണ്ട്. അതിനാൽ തന്നെ ഒരേ സമയം 2 പേജുകളുടെ ചിത്രം ഒരുമിച്ച് കിട്ടും.
ഏതാണ്ട് 300-400 dpi റെസലൂഷനിൽ ആണ് ഈ സ്കാനറിൽ സ്കാനിങ് നടക്കുന്നത്.ഒരു മണിക്കൂറിൽ 200-300 പേജുകൾ സ്കാൻ ചെയ്യാൻ ഇത് കൊണ്ട് പറ്റും.
ഈ മൂന്നു സ്കാനറുകളും ലക്ഷക്കണക്കിനു വിലയുള്ളതാണ്. മൂന്നിനും കൂടെ കുറഞ്ഞതൊരു 40-50 ലക്ഷം രൂപ പ്രതീക്ഷിക്കാം.
ഈ സാമഗ്രികൾ ഡിജിറ്റൈസേഷന്റെ ചെറിയൊരു ഭാഗമേ ആകുന്നൂള്ളൂ. വേറെയും ധാരാളം സാമഗ്രികളും സംഗതികളും ഉണ്ട്. അതിനെ പറ്റി ഒക്കെ എഴുതണമെങ്കിൽ അവിടെ തന്നെ താമസിച്ച് കുറേ കാര്യങ്ങൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു.
You must be logged in to post a comment.