1882 – യൂജിൻ ലീബെൻദർഫെർ – ശരീരശാസ്ത്രം

ആമുഖം

ബാസൽ മിഷൻ മെഡിക്കൽ മിഷനറിയായ യൂജിൻ ലീബെൻദർഫെർ സായിപ്പ് രചിച്ച ശരീരശാസ്ത്രം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പുറത്ത് വിടുന്നത്. മലയാളമച്ചടി ചരിത്രത്തിൽ പ്രാധാന്യമുള്ള ഒരു പുസ്തകം ആണിത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു അച്ചടി പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 180-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: ശരീരശാസ്ത്രം – Outlines of the Anatomy and Physiology of the Human Body with Hygienical and Practical Observations.
  • രചന: യൂജിൻ ലീബെൻദർഫെർ
  • താളുകളുടെ എണ്ണം: ഏകദേശം 117
  • പ്രസിദ്ധീകരണ വർഷം:1882
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
1882 – ലീബെൻദർഫെർ –ശരീരശാസ്ത്രം
1882 – ലീബെൻദർഫെർ –ശരീരശാസ്ത്രം

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ആധുനിക മെഡിക്കൽ ശാസ്ത്രത്തിലേക്ക് കേരളത്തെ വഴി നടത്തിയ ആളാണ് ബാസൽ മിഷൻ മെഡിക്കൽ മിഷനറിയായ യൂജിൻ ലീബെൻദർഫെർ. പക്ഷെ പല കാരണങ്ങൾ കൊണ്ട് അദ്ദേഹത്തെ ജനങ്ങൾക്ക് അറിയില്ല. തന്റെ രചനകളിൽ പലതിലും അദ്ദേഹം പേർ വെച്ചിട്ടില്ല. വെച്ചതിൽ തന്നെ E.L. എന്ന ഇനീഷ്യൽ മാത്രം വെച്ചു. (ഇപ്പോൾ പുറത്തു വിടുന്ന ശരീരശാസ്ത്രത്തിന്റെ സ്കാനിൽ പോലും അദ്ദേഹത്തിന്റെ ആ രീതി കാണാം ). അതിനു പുറമെ അദ്ദേഹത്തിന്റെ പേരായ യൂജിൻ ലീബെൻദർഫെർ മലയാളികൾക്ക് അത്ര പെട്ടെന്ന് വഴങ്ങുന്ന ഒന്നായിരുന്നില്ല. ഡോക്ടർ ആയിരുന്നതിനാൽ ആളുകൾ ഡോക്ടർ സായിപ്പ് എന്നോ മറ്റോ വിളിച്ചിരിക്കണം.

അദ്ദേഹം നേരിട്ട് ഒന്നും പറയാത്തതിനാൽ അദ്ദേഹത്തെ പറ്റിയുള്ള വിവരം തപ്പിയെടുക്കുന്നതിനു അല്പം ഒറിജിനൽ റിസർച്ച് വേണ്ടി വന്നു. അതിനു സഹായിച്ച മനോജ് എബ്നേസർ, വിനിൽ പോൾ എന്നിവർക്ക് നന്ദി.

യൂജിൻ ലീബെൻദർഫെർ സായിപ്പിന്റെ പ്രവർത്തനങ്ങൾ വിശദമായി ഡോക്കുമെന്റ് ചെയ്യേണ്ടതുണ്ട്. എങ്കിലും കിട്ടിയ വിവരങ്ങൾ അല്പം ചുരുക്കി പറയാം. 1875ൽ ബാസൽ മിഷന്റെ ഒരു സാധാരണ ഉപദേഷ്ടാവ് ആയിട്ടാണ് അദ്ദേഹം മലബാറിൽ വരുന്നത്. എന്നാൽ അക്കാലത്തു തന്നെ രോഗികളെ ശുശ്രൂഷിക്കാനുള്ള പ്രത്യേക സിദ്ധിയും താല്പര്യവും അദ്ദേഹത്തിന്നു ഉണ്ടായിരുന്നു.  അദ്ദേഹം മിഷനറി ആയി  പ്രവർത്തിക്കുന്ന സമയത്ത് 1882ൽ കൊടുവള്ളി പുഴയിൽ തോണി മുങ്ങി അനേകം പേർ മരിക്കുകയും അത്യാസന്നനിലയിൽ ആവുകയും ചെയ്തു. അപകട വിവരം ഇല്ലിക്കുന്നിൽ അറിഞ്ഞപ്പോൾ അദ്ദേഹം ഓടി വന്ന് രോഗികളെ ശുശ്രൂഷിച്ചു. അതിനെ തുടർന്ന് ആളുകൾ അദ്ദേഹത്തിന്റെ അടുക്കൽ ചികിത്സയ്ക്കായി പോയി തുടങ്ങി. എന്നാൽ മെഡിക്കൽ വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത അദ്ദേഹത്തിന്നു ഈ സംഭവത്തോടെ തനിക്ക് രോഗികളെ ശുശ്രൂഷിക്കാനുള്ള പ്രത്യേക വരം നന്നായി ഉപയോഗപ്പെടുത്തി മലബാറിൽ ശുശ്രൂഷ ചെയ്യേണ്ടതുണ്ട് എന്ന് തീരുമാനിച്ചു. ശരിയായി പഠിച്ച് ഒരു ഡോക്ടർ ആയി തീർന്നാൽ ധാരാളം മനുഷ്യരെ സഹായിക്കാൻ കഴിയും എന്ന് അദ്ദേഹത്തിന്നു മനസ്സിലായി. ഈ ഉദ്ദേശത്തോടു കൂടി അദ്ദേഹം 1882ൽ ഇംഗ്ലണ്ടിലേക്ക് മെഡിക്കൽ വിദ്യാഭ്യാസം നേടാനായി പോയി. 1886ൽ മെഡിക്കൽ വിദ്യാഭ്യാസം നേടി ബാസൽ മിഷന്റെ മെഡിക്കൽ മിഷനറിയായി തിരിച്ചു വന്നു. ആദ്യം തന്റെ ബംഗ്ലാവിന്റെ ഒരു മുറി ആശുപത്രിയായി ഉപയോഗിച്ചു രോഗികളെ ശുശ്രൂഷിച്ചു. അദ്ദേഹം മലബാറിന്റെ പല ഭാഗങ്ങളിൽ മെഡിക്കൽ ശുശ്രൂഷ ചെയ്തു. 1890ൽ കോഴിക്കോട് ചർദ്ദിസാരവും 1891ൽ വസൂരിയും പടർന്നു പിടിച്ചപ്പോൾ സായിപ്പിന്റെ സേവനം വളരെയധികം ഉണ്ടായിരുന്നു. അതു മൂലം സായിപ്പിന്റെ പ്രശസ്തി പിന്നെയും വർദ്ധിച്ചു.  1893ൽ അദ്ദേഹം കൊടക്കല്ലിൽ ഒരു ചെറിയ ആശുപത്രി തുറന്നു.  1895 അവസാനത്തോടെ അദ്ദേഹം ദേഹസൗഖ്യമില്ലായ്കായാൽ തിരിച്ചു പോയി. അദ്ദേഹം തുടങ്ങി വെച്ച് മെഡിക്കൽ മിഷൻ ബാസൽ മിഷൻ മറ്റു പുതിയ മെഡിക്കൽ മിഷനറിമാരെ തുടർന്നു. അത്  പിൽക്കാലത്ത് കേരളത്തിൽ ആധുനികമെഡിക്കൽ സൗകര്യം വരുന്നതിലേക്ക് വഴി വെച്ചു.

ഇത്രയും ആമുഖമായി പറയാൻ കാര്യം ശരീരശാസ്ത്രം എന്ന ഈ പുസ്തകം എഴുതിയ  ലീബെൻദർഫെർ സായിപ്പിനെ  ഇക്കാലത്ത് അറിയുന്നവർ വിരലിലെണ്ണാവുന്നവരെ ഉള്ളൂ എന്നതു കൊണ്ടാണ്.

മെഡിക്കൽ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഉള്ള താല്പര്യം മൂലം കേരളോപകാരി മാസികയുടെ നിരവധി ലക്കങ്ങളിൽ ശരീരശാസ്ത്രവുമായി ബന്ധപ്പെട്ട സചിത്ര ലേഖനങ്ങൾ അദ്ദേഹം എഴുതി. ലേഖനങ്ങളുടെ അവസാനം കാണുന്ന EL എന്ന ഇനീഷ്യൽ മാത്രമാണ് അദ്ദേഹമാണ് ഈ ലേഖനം എഴുതിയത് എന്നുള്ളതിന്റെ തെളിവ്. ചില ലക്കങ്ങളിൽ എങ്കിലും പേർ വെച്ചിട്ടും ഇല്ല. ഇതിനകം നമുക്ക് കിട്ടിയ 1877ലെയും 1879ലെയും കേരളോപകാരി മാസികയുടെ വിവിധ ലക്കങ്ങൾ ഈ ലേഖനങ്ങൾ കാണാം. ഇതിനായി അദ്ദേഹം ഉപയോഗിച്ച ചിത്രങ്ങൾ മലയാളമച്ചടി ചരിത്രത്തിൽ പ്രാധാന്യമുള്ളവയാണ്.

ശരീരശാസ്ത്രം എന്ന ഈ പുസ്തകം, അദ്ദേഹം കേരളോപകാരി മാസികയിൽ പ്രസിദ്ധീകരിച്ച ചെറു ലേഖനങ്ങൾ എല്ലാം കൂടി കൂട്ടിചെർത്ത് വിപുലപ്പെടുത്തി കൂടുതൽ ചിത്രങ്ങളും ചേർത്ത് അച്ചടിച്ച് പ്രസിദ്ധീകരിച്ചതാണ്. ഇതിൽ കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ താഴെ പറയുന്നവ ആണ്

  • മനുഷ്യന്റെ എല്ലുകൂട്ടം (കങ്കാളം)
  • മാസപേശികൾ
  • മജ്ജാതന്തുക്കളും അവറ്റിൻ വ്യവസ്ഥയും
  • ദേഹേന്ദ്രിയങ്ങൾ
  • രക്താഭിസരണവും ശ്വാസോച്ഛാസവും
  • മലമൂത്രസ്വേദങ്ങളുടെ ഉല്പാദനവിസൎജ്ജനങ്ങൾ
  • ജ്ഞാനേന്ദ്രിയങ്ങൾ
  • ആത്മാവും തദ്വ്യാപനഭാഷയും

ഇത് പ്രധാനവിഭാഗങ്ങൾ മാത്രമാണ്. ഇതിനെ ഓരോന്നിനെയും വിഭജിച്ച് കൂടുതൽ വിവരങ്ങൾ പുസ്തകത്തിൽ കാണാം.

എടുത്ത് പറയേണ്ടത് ഇംഗ്ലീഷിലുള്ള എല്ലാ മെഡിക്കൽ ടേമുകൾക്കും തക്കതായ മലയാള വാക്കുകൾ ഉപയോഗിക്കുന്നത് ആണ്.

പുസ്തകത്തിൽ ഉടനീളം ഉള്ളടക്കത്തിന്നു ഒപ്പം ധാരാളം ചിത്രങ്ങൾ കാണാം. അത് അക്കാലത്തെ മലയാളമച്ചടിയെ സംബന്ധിച്ച് പ്രാധാന്യമുള്ള സംഗതിയാണ്.

ഈ പുസ്ത്കത്തിന്റെ ബിബ്ലിയോഗ്രഫിയിൽ നിന്ന് Dr. Sam Green എഴുതിയ കോട്ടയത്ത് അച്ചടിച്ച ശരീരശാസ്ത്രം എന്ന വേറെ ഒരു പുസ്തകത്തെ കുറിച്ചുള്ള വിവരം കാണുന്നു. ഇത് നിലവിൽ അറിയപ്പെടാത്ത ഒരു പുസ്തകമാണ്. കണ്ടെടുത്താലെ കൂടുതൽ കാര്യങ്ങൾ അറിയാനാവൂ.

. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

 

1867 – മലയാള പഞ്ചാംഗം

ആമുഖം

ബാസൽ മിഷൻ പ്രസിദ്ധീകരിച്ച 1867ലെ മലയാള പഞ്ചാംഗത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള അച്ചടി പുസ്തകം ആണിത്.  ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 176-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: മലയാള പഞ്ചാംഗം
  • പ്രസാധകർ: ബാസൽ മിഷൻ
  • പ്രസിദ്ധീകരണ വർഷം:1867
  • താളുകളുടെ എണ്ണം:  ഏകദേശം 73
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
1867 – മലയാള പഞ്ചാംഗം
1867 – മലയാള പഞ്ചാംഗം

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

പ്രധാനമായും 1867ലെ മലയാള പഞ്ചാംഗം ആണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. മലയാള അക്കങ്ങളുടെ (കാൽ, അര, മുക്കാൽ ചിഹ്നങ്ങൾ അടക്കം) സമൃദ്ധമായ ഉപയോഗം ഈ പഞ്ചാംഗത്തിൽ കാണാം.  ഓരോ മാസത്തെയും പഞ്ചാഗത്തിന്റെ ഒപ്പം വിശേഷദിവസങ്ങൾ കൊടുത്തിട്ടൂണ്ട്. അതിൽ രേഖപ്പെടുത്തിയിരിക്കുന്ന ചില സംഗതികൾ ഗവേഷകർക്ക് വളരെ പ്രയോജനപ്പെടുന്നവ ആണ്.

പഞ്ചാംഗത്തിന്നു പുറമെ ട്രെയിൻ (പുകവണ്ടി എന്നാണ് അന്നത്തെ പേർ) ടൈം‌ടേബിൾ ആണ് ഇതിലെ വേറൊരു പ്രധാന ഇനം. റെയിൽ വേ നിയമങ്ങളും, യാത്രാ കൂലി, സമയ വിവരപ്പട്ടിക ഇതൊക്കെ വിശദമായി കൊടുത്തിരിക്കുന്നത് കാണാം.

ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

 

1868 – മലയാള ഭാഷാവ്യാകരണം – രണ്ടാം അച്ചടിപ്പു – ഹെർമ്മൻ ഗുണ്ടർട്ട്

ആമുഖം

ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശേഖരത്തിലുള്ള ഒരു പ്രധാന പുസ്തകമാണ് ഗുണ്ടർട്ടിൻ്റെ മലയാള ഭാഷാവ്യാകരണത്തിൻ്റെ വിവിധ പതിപ്പുകൾ. അതിൽ മലയാള ഭാഷാവ്യാകരണത്തിൻ്റെ ആദ്യത്തെ ലെറ്റർ പ്രസ്സ് അച്ചടി പതിപ്പിൻ്റെ  ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശേഖരത്തിൽ നിന്നുള്ള അച്ചടി പുസ്തകം ആണിത്.  ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശേഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 175-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: മലയാള ഭാഷാവ്യാകരണം
  • രചയിതാവ്: ഹെർമ്മൻ ഗുണ്ടർട്ട്
  • പതിപ്പ്: രണ്ടാം പതിപ്പ്
  • പ്രസിദ്ധീകരണ വർഷം:1868
  • താളുകളുടെ എണ്ണം:  ഏകദേശം 460
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
1868 - മലയാള ഭാഷാവ്യാകരണം - രണ്ടാം അച്ചടിപ്പു - ഹെർമ്മൻ ഗുൻദർത്ത്
1868 – മലയാള ഭാഷാവ്യാകരണം – രണ്ടാം അച്ചടിപ്പു – ഹെർമ്മൻ ഗുൻദർത്ത്

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ഗുണ്ടർട്ടിൻ്റെ വ്യാകരണത്തിൻ്റെ വിവിധ കൈയെഴുത്ത് പ്രതികൾ നമുക്ക് ഇതിനകം കിട്ടി കഴിഞ്ഞു. അതിൽ പ്രധാനം ഇംഗ്ലീഷിലുള്ള കൈയെഴുത്ത് പ്രതിയാണ്. അതിൻ്റെ സ്കാൻ ഇവിടെ കാണാം. മറ്റൊന്ന് വിവിധ നോട്ടുപുസ്തകങ്ങളിലായി നിരന്നു കിടക്കുന്ന വ്യാകരണകുറിപ്പുകൾ ആണ്. ഇതിൻ്റെ തുടർച്ചയായി അദ്ദേഹം 1851ൽ മലയാളഭാഷാവ്യാകരണം തലശ്ശേരിയിലെ കല്ലച്ചിൽ അച്ചടിച്ചു പ്രസിദ്ധീകരിച്ചു. പക്ഷെ അത് അപൂർണ്ണമായിരുന്നു. അതിൻ്റെ ഭാഗമായി തന്നെ ഗുണ്ടർട്ട് വ്യാകരണം ചോദ്യോത്തരരൂപത്തിലാക്കി ലിസ്റ്റൻ ഗാർത്ത്‌വെയിറ്റ് സായിപ്പ് മുൻകൈ എടുത്ത് 1867ലും 1870ലും പ്രസിദ്ധീകരിച്ചു. അതിൻ്റെ സ്കാനുകൾ നമ്മൾ ഇതിനകം കണ്ടതാണ്. അത് ഇവിടെ കാണാം.

എന്നാൽ 1851ൽ പ്രസിദ്ധികരിച്ച മലയാളഭാഷാവ്യാകരണം അപൂർണ്ണമായിരുന്നു. 1859ൽ ഗുണ്ടർട്ട് കേരളം വിടുകയും ചെയ്തു. തുടർന്ന് ജർമ്മനിയിൽ ഇരുന്നു കൊണ്ടാണ്  അദ്ദേഹം മലയാളഭാഷാവ്യാകരണം പൂർത്തിയാക്കാനുള്ള കുറിപ്പുകൾ E. Diez എന്ന ബാസൽ മിഷൻ മിഷനറിക്ക് അയച്ചു കൊടുക്കുന്നത്. E. Diez എഡിറ്ററായി  മലയാള ഭാഷാവ്യാകരണത്തിൻ്റെ രണ്ടാം പതിപ്പ് 1868ൽ പുറത്തിറങ്ങി. അതിൻ്റെ സ്കാനാണ് ഇത്. ഇതോടു കൂടി തൻ്റെ മലയാളഭാഷ വ്യാകരണം പൂർണ്ണമാകുന്നു എന്നാണ് ടൈറ്റിൽ പേജിൽ തന്നെയുള്ള Completed എന്ന കുറിപ്പിൽ നിന്ന് മനസ്സിലാക്കേണ്ടത്.

ആമുഖത്തിൽ തന്നെ എഡിറ്ററായ E. Diez മലയാളഭാഷാവ്യാകരണത്തെ പറ്റി സുദീർഘമായ ഒരു കുറിപ്പ് തയ്യാറാക്കിയിട്ടൂണ്ട്. അതിൽ നിന്ന് മലയാളഭാഷാ വ്യാകരണ പ്രസിദ്ധീകരണ ചരിത്രം ഏകദേശം ലഭിക്കും.

ഇതിൻ്റെ മുഖവരയിൽ ഏഡിറ്റർ മലയാള വ്യാകരണത്തെ പറ്റി പറയുന്നത് ഇങ്ങനെ:

വ്യാകരണം​ ഇല്ലാത്ത ഭാഷ ലോകത്തിൽ ഇല്ല; മലയാളഭാഷക്കും വ്യാകരണം ഇല്ലെന്നല്ല. ഇത്രോടം അതിനെ കണ്ടു കിട്ടാഞ്ഞതൊ നമ്മുടെ ഈ ഭാഷയെ തുഛ്ശീകരിച്ചു വ്യാകരണം ചമപ്പാൻ പ്രയാസംനിമിത്തം മടിച്ചു സംസ്കൃതത്തിൽ അധികം രസിച്ചതിന്നാലും അത്രെ. മലയാളിവിദ്വാന്മാർ ഏറിയ ഗ്രന്ഥങ്ങളെ വായിച്ചു കാവ്യാദികളെ പഠിച്ചതിന്നാൽ ഒരു വക അവ്യ
ക്തവ്യാകരണത്തെ മനസ്സിൽ സംഗ്രഹിച്ചിട്ടു ചില പദ്യങ്ങളെ ചമച്ചു പഠിപ്പിച്ചു പോന്നു. ഇങ്ങിനെ മലയാളവിദ്യ വില കുറഞ്ഞു മലയാളവിദ്വാന്മാരും ചുരുങ്ങിയതിന്നാലും വ്യാകരണം സാധാരണ അവകാശം ആകയാലും ബാസൽ ജൎമ്മൻ മിശ്യൊനിലെ ആൎയ്യനായ ഹെൎമ്മൻ ഗുൻദൎത്ത് പണ്ഡിതർ ഇരുപത്തഞ്ചിൽ ചില്വാനം കൊല്ലം അദ്ധ്വാനിച്ചു ഈ ഭാഷാവ്യാകരണ
ത്തെ ചമച്ചത്.

ആമുഖത്തിനു ശേഷം നേരിട്ട് വ്യാകരണത്തിൻ്റെ ഉള്ളടക്കം തുടങ്ങുകയാണ്. ഉള്ളടക്കപ്പട്ടിക അതിനു ശേഷം ആണ് കൊടുത്തിരിക്കുന്നത്.  അതിനു ശേഷം പുസ്തകത്തിൽ ഉപയോഗിച്ച കുറിയക്ഷരങ്ങളുടെ പട്ടിക, തുടർന്ന് ഉദാഹരണങ്ങൾക്കായി ഉപയോഗിച്ച ഗ്രന്ഥങ്ങളുടെ പട്ടിക, അതിനെ തുടർന്ന് ശുദ്ധപത്രം എന്ന രീതിയിൽ ആണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്.

1990കളിൽ ഡോ: സ്കറിയ സക്കറിയ മലയാളഭാഷാവ്യാകരണത്തിൻ്റെ രണ്ടാം പതിപ്പ് (അതായത് ഈ പതിപ്പ് തന്നെ) അദ്ദേഹത്തിൻ്റെ സുദീർഘമായ പഠനത്തോടു കൂടി പുനഃപ്രസിദ്ധീകരിച്ചിരുന്നു. ആ പഠനം വായിക്കുന്നത് ഇതിൻ്റെ ഉള്ളടക്കം കൂടുതൽ മനസ്സിലാക്കാൻ സഹായിക്കും.

ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അതിനായി ഇതിനകം വിവിധ പണ്ഡിതർ ഈ പുസ്തകത്തെ പറ്റി എഴുതിയ കുറിപ്പുകൾ വായിക്കുക. ഈ പുസ്തകത്തിൻ്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിൻ്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിൻ്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)