ഗുണ്ടർട്ട് ലെഗസി പദ്ധതി – മലയാളം യൂണിക്കോഡ് രൂപാന്തരം – അഭ്യർത്ഥന

പുതിയ വിവരം: 1 ഓഗസ്റ്റ് 2017 ഇന്ത്യൻ സമയം വൈകുന്നേരം 6:00 മണി

ഇതിലേക്ക് ഇനി പുതുതായി ആരും മെയിൽ അയക്കേണ്ടതില്ല. ഇതിനകം വന്ന നിരവധി മെയിലുകളിൽ നിന്ന് ഫിൽറ്ററിങ് നടത്തി 10 പേരെ എടുക്കുന്നത് തന്നെ നല്ല പണിയാണ്. ഈ പദ്ധതിക്ക് ഇപ്പോൾ ഇത്രയും പേരെ ആവശ്യമുള്ളൂ. സഹകരിച്ച എല്ലാവർക്കും നന്ദി.

——————————————————-

ട്യൂബിങ്ങൻ സർവ്വകലാശാല ലൈബ്രറിയിൽ ഉള്ള ഹെർമ്മൻ ഗുണ്ടർട്ടിന്റെ ഗ്രന്ഥശേഖരം മൊത്തമായി ഡിജിറ്റൈസ് ചെയ്ത് പൊതുസഞ്ചയത്തിലേക്ക് സൗജന്യമായി ലഭ്യമാക്കുന്ന വിവരം ഇതിനകം തന്നെ എല്ലാവരും അറിഞ്ഞു കാണുമല്ലോ. അതിനെ പറ്റി അറിയാത്തവർ കാര്യങ്ങൾ അറിയാനായി താഴെ കാണുന്ന ലിങ്കുകളിൽ ഉള്ള ഈ വാർത്തകൾ വായിക്കുക:

വാർത്തകൾ വായിച്ചതിനു ശേഷവും സംശയം ഉണ്ടെങ്കിൽ ചോദിക്കുക.

ഈ പദ്ധതിയിലൂടെ ഏതാണ്ട് 100 നടുത്ത് അച്ചടി പുസ്തകങ്ങളും ഏതാണ്ട് 100നടുത്ത് തന്നെ കൈയെഴുത്ത് പ്രതികളും താളിയോലകളും ഒക്കെയാണ് ഡിജിറ്റൈസ് ചെയ്ത് പൊതുവായി നമുക്കെല്ലാം ലഭ്യമാകാൻ പോകുന്നത്. ഈ 200 പരം ഗ്രന്ഥങ്ങളിൽ എല്ലാം കൂടെ 50,000 ത്തിനടുത്ത് താളുകൾ ആണ് സ്കാൻ ചെയ്യപ്പെടുന്നതും നമ്മുടെ മുന്നിൽ എത്തുന്നതും

ഈ ഗ്രന്ഥശെഖരത്തിലെ സ്കാനിങ് പൂർത്തിയായ 6 പുസ്തകങ്ങൾ ഇതിനകം ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി റിലീസ് ചെയ്യുകയും അത് ഇതിനകം തന്നെ സൗജന്യമായി നമുക്കെല്ലാം ലഭ്യമായതുമാണ്. ആ പുസ്തകങ്ങൾ ഒക്കെയും മലയാള/കേരള പഠനത്തെ പറ്റി എത്ര പ്രാധാന്യം ഉള്ളതാണെന്ന് ഞാൻ പറയാതെ തന്നെ എല്ലാവർക്കും അറിയാമല്ലോ.

ഇനി അവിടെ നിന്നു മുൻപോട്ട് പൊകണമെങ്കിൽ ട്യൂബിങ്ങൻ സർവ്വകലാശാല ലൈബ്രറി അധികൃതർ പൊതുസമൂഹത്തിന്റെ സഹായം അഭ്യർത്ഥിക്കുന്നു. അതിന്റെ വിശദാംശങ്ങൾ ആണ് ഈ പൊസ്റ്റ്.

ഹെർമ്മൻ ഗുണ്ടർട്ടിന്റെ ഗ്രന്ഥശേഖരം ഡീജിറ്റൈസ് ചെയ്യുന്ന ഗുണ്ടർട്ട് ലെഗസി പദ്ധതി പദ്ധതിക്ക് ആവശ്യമായ ഫണ്ടിങ് ലഭ്യമാക്കിയത് ജർമ്മൻ റിസർച്ച് ഫൗണ്ടെഷനാണ് DFG (http://www.dfg.de/en/). ഫണ്ടിങ് ലഭ്യമാക്കിയപ്പോൾ DFG മുൻപോട്ട് വെച്ച ഒരു ഉപാധി ഡിജിറ്റൈസ് ചെയ്യുന്ന അച്ചടി പുസ്തകങ്ങൾ (ലെറ്റർ പ്രസ്സും ലിത്തൊഗ്രാഫിക്കും) എല്ലാം യൂണിക്കോഡ് മലയാളത്തിലേക്ക് രൂപാന്തരപ്പെടുത്തണം എന്നതാണ്. അതായത് സ്കാനിങ് മാത്രം പോരാ ഈ പേജുകളിലെ ഉള്ളടക്കം മലയാളം യൂണിക്കോഡിൽ വേണം. അത്തരം താളുകളുടെ എണ്ണം ഏതാണ്ട് 25,000ത്തിന്നു അടുത്ത് വരും.

DFG യുടെ ഈ നിബന്ധന ട്യൂബിങ്ങൻ സർവ്വകലാശാല ലൈബ്രറി അധികൃതർക്ക് ഒരു കടമ്പയും തലവേദനയും, എന്നാൽ മലയാളി സമൂഹത്തിന്നും ഗവേഷകർക്കും അത് നടന്നു കിട്ടിയാൽ മലയാള ഭാഷാ ശാസ്ത്രം, മലയാള ഭാഷാ കപ്യൂട്ടിങ് എന്നിവയിൽ നടക്കുന്ന ഗവെഷണമടക്കമുള്ള വിവിധ പരിപാടികൾക്ക് വിപ്ലവകരമായ മുന്നേറ്റം നടത്താൻ പോകുന്ന സംഗതിയുമാണ്. കാരണം ഈ പഴയ രേഖകളിലെ ഉള്ളടക്കം അത്ര വിലപിടിപ്പുള്ളതാണ്. അത് യൂണിക്കോഡാക്കി കിട്ടുക എന്ന് വെച്ചാൽ അത് കഴിഞ്ഞ കുറച്ച് വർഷങ്ങൾക്ക് ഉള്ളിൽ മലയാളത്തെ സംബന്ധിച്ച് നടക്കുന്ന ഏറ്റവും വലിയ പരിപാടി ആണ്.

DFG യുടെ ഈ നിബന്ധന വന്നപ്പോൾ ഗുണ്ടർട്ട് ലെഗസി പദ്ധതി കോർഡിനേറ്റ് ചെയ്യുന്ന ഹൈക്കെ മോസറും, എലീനയും കേരളത്തിൽ വന്ന്, ചില സർക്കാർ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഇത് ഒരു പദ്ധതി ആയി ചെയ്യുന്ന കാര്യം ചർച്ച ചെയ്തു. ആദ്യമൊക്കെ അനുകൂല നിലപാട് ആയിരുന്നെങ്കിലും പിന്നീട് ഈ യൂണിക്കോഡ് കൺവേർഷൻ പരിപാടിക്ക് കേരള സർക്കാർ സ്ഥാപനങ്ങൾ (ഏത് സ്ഥാപനങ്ങൾ ആണ് എന്നത് രഹസ്യമായിരിക്കട്ടെ) തയ്യാറായില്ല. സർക്കാർ സ്ഥാപനങ്ങൾ നേരിട്ട് സഹകരിക്കില്ല എന്ന് വ്യക്തമായ സ്ഥിതിക്ക് ട്യൂബിങ്ങൻ സർവ്വകലാശാല ലൈബ്രറി അധികൃതർ മറ്റു പരിഹാരം തേടി.

അങ്ങനെ ഒരു പൈലറ്റ് എന്ന നിലയിൽ കുറച്ച് സന്നദ്ധ പ്രവർത്തകരെ ഉപയോഗിച്ച് അവർ കുറച്ച് പുസ്തകങ്ങൾ ട്യൂബിങ്ങൻ സർവ്വകലാശാലയുടെ ഒരു പ്രൈവറ്റ് സൈറ്റിൽ യൂണിക്കോഡ് മലയാളത്തിലാക്കി. ഇതിനകം റിലീസ് ചെയ്ത 6 പുസ്തകങ്ങളുടേയും മലയാളം യൂണീക്കോഡ് കൺവേർഷൻ ഇത്തരത്തിൽ ഇതിനകം കഴിഞ്ഞതാണ്. ഇനി കൂടുതൽ പുസ്തകങ്ങൾ വരണമെങ്കിൽ അതിന്റെ മലയാളം യൂണീക്കോഡ് കൺവേർഷൻ പൂർത്തിയാകണം. യൂണിക്കോഡ് കൺവേർഷൻ കഴിഞ്ഞാൽ മാത്രമേ സ്കാനുകൾ പബ്ലിക്കാവൂ. കാരണം ഇത് ഫണ്ടിങ് അനുവദിച്ചപ്പോൾ ഉള്ള നിബന്ധന ആണ്. സ്കാനുകളും ഒപ്പം  ഈ യൂണിക്കോഡ് പതിപ്പുകൾ ഈ വർഷം അവസാനത്തോടെ റിലീസ് ചെയ്ത് തുടങ്ങും.

അപ്പോൾ ഇനി നിങ്ങളുടെ സഹായം വേണം. ഏതാണ്ട് 25,000 പേജുകൾ മലയാളം യൂണീക്കോഡാക്കണം. 3.5 കോടി മലയാളികൾ ഉള്ളതിൽ 0.1 % ശതമാനം ആളുകൾ എങ്കിലും ഇതിനോട് സഹകരിച്ചാൽ ഇത് ഒറ്റ ദിവസം കൊണ്ട് തീർക്കാവുന്നതേ ഉള്ളൂ. എന്നാൽ ഏട്ടിലെ പശു പുല്ലു തിന്നില്ല എന്ന് പറയുന്ന മാതിരി സിദ്ധാന്തവും യാഥാർത്ഥ്യവും തമ്മിൽ നല്ല വ്യത്യാസം ഉണ്ട്. അതിനാൽ പൊതുസമൂഹത്തിന്റെ സഹായം ആവശ്യമാണ്.

അതിനാൽ ട്യൂബിങ്ങൻ സർവ്വകലാശാലയുമായി നേരിട്ട് ഈ പദ്ധതിയുടെ ഭാഗമായി നിങ്ങളെ കൊണ്ട് പറ്റുന്ന കുറച്ച് താളുകൾ മലയാളം യൂണിക്കോഡാക്കി മാറ്റുവാൻ താല്പര്യമുള്ളവരെ സർവ്വകലാശാല അധികൃതർ ക്ഷണിക്കുന്നു. ഈ അഭ്യർത്ഥന ഈ വിധത്തിൽ നടത്താൻ ഒരു പ്രത്യേക കാരണം ഉണ്ട്. ഒന്നാലൊചിച്ചാൽ ഒരു പത്ര പരസ്യം കൊടുത്താൽ ആയിരക്കണക്കിന്നു ആളുകൾ ചാടി വീഴും എന്ന് ട്യൂബിങ്ങൻ സർവ്വകലാശാല അധികൃതകർക്ക് അറിയാം. പക്ഷെ അതിൽ നിന്ന് പദ്ധതിക്ക് പറ്റിയ ആളുകളെ വേർതിരിച്ച് എടുക്കുവാനുള്ള സമയമോ മറ്റോ അവർക്കില്ല. അതിനാലാണ് അവർ ഇങ്ങനെ ഒരു പരിഹാരം ആരായുന്നത്.

പദ്ധതിയുടെ നിബന്ധനകൾ

പദ്ധതിക്ക് നിബന്ധനകൾ ഉണ്ട്.  ഇതിന്റെ ഭാഗമായി ചേരുന്നവർക്ക് ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ട്

  1. പദ്ധതിക്ക് ചേരുന്നവർ മലയാളം യൂണീക്കോഡ് ടൈപ്പിങ് അറിയുന്നവർ ആയിരിക്കണം. പഴയ രേഖകൾ ആണ് കൈകാര്യം ചെയ്യുന്നത് എന്നത് കൊണ്ട് മൊഴി/സ്വനലേഖ തുടങ്ങിയ ട്രാൻസ്‌ലിറ്ററെഷൻ സ്കീമുകൾ ഉപയോഗിക്കുന്ന്  ഇൻ‌കീ, കീമാജിക്, ഐബസ് തുടങ്ങിയവ ഉപയോഗിച്ച് മലയാളം ടൈപ്പ് ചെയ്യാൻ അറിയുന്നവർ ആയിരിക്കണം. ഇൻ സ്ക്രിപ്റ്റ് മാത്രം അറിയുന്നവർക്ക് ഇതിന്റെ ടൈപ്പിങ് ശരിയാവുമോ എന്ന് എനിക്ക് സംശയം ഉണ്ട്. കാരണം ചില്ലുള്ള കൂട്ടക്ഷരങ്ങൾ, ബിന്ദു രേഫം, ഔകാരത്തിന്റെ പഴയ രൂപം തുടങ്ങി ഇന്നത്ത മലയാളത്തിൽ ഇല്ലാത്ത പല സംഗതികളും ഈ രേഖകളിൽ ധാരാളമായി വരും. ഇതൊക്കെ ഇൻസ്ക്രിപ്റ്റ് മാത്രമറിയുന്നവർക്ക് ഇത് ബുദ്ധിമുട്ടാകാനാണ് സാദ്ധ്യത. ഇതൊക്കെ ഇൻസ്ക്രിപ്റ്റ് വെച്ച് ചെയ്യാൻ അറിയുമെങ്കിൽ ഇൻസ്ക്രിപ്റ്റ് രീതിയിൽ ടൈപ്പ് ചെയ്യുന്നവർക്കും പദ്ധതിയുടെ ഭാഗമാകാം.  ബാക്കി ഉള്ള സ്റ്റാൻഡേർഡ് അല്ലാത്ത സ്കീമുകളും ടൂളുകളും (ഉദാഹരണം ഗൂഗിൾ ഇൻപുട്ട്, ഗൂഗിൾ ഹാൻഡ് റൈറ്റിങ് തുടങ്ങിയുള്ളവയും സ്റ്റാൻഡേർഡല്ലാത്ത സ്കീമുകൾ പിൻതുടരുന്ന ടൂളുകളും) ഉപയോഗിക്കാൻ മാത്രമറിയുന്നവർ ഇതിലേക്ക് പറ്റില്ല. കാരണം അത്രയേറെ കൃത്യത ആവശ്യപ്പെടുന്ന പദ്ധതിയാണിത്.
  2. വിക്കി എഡിറ്റിങ്ങ് അറിയുന്നത് അഭികാമ്യം. പക്ഷെ ആദ്യത്തേത്ത് ശരിക്ക് അറിയുമെങ്കിൽ രണ്ടാമത്തെത് പഠിച്ചെടുക്കാൻ അത്ര ബുദ്ധിമുട്ടില്ല.

സൗജ്യമായി ഇത് ചെയ്യണോ അതോ സർവ്വകലാശാല തരുന്ന ചെറിയ ഫീ ഇതിനു സ്വീകരിക്കണോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം. പക്ഷെ ഏത് വിധത്തിൽ ചെയ്താലും ഒരു ചരിത്രപദ്ധതിയുടെ ഭാഗമായി അതിന്റെ പ്രാധാന്യത്തെ മനസ്സിലാക്കി ഇത് ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനം.

 

ഈ പോസ്റ്റിലെ വിവിധ ഇടങ്ങളിൽ ഈ പദ്ധതിയുടെ (യൂണിക്കോഡ് ടൈപ്പിങ്) ഭാഗമായി നിങ്ങൾ ചെയ്യേണ്ടി വരുന്ന വിവിധ പുസ്തകങ്ങളിലെ ചില പേജുകൾ പങ്കു വെച്ചിട്ടുണ്ട്. അത്തരത്തിലുള്ള പേജുകൾ ആണ് ടൈപ്പ് ചെയ്യേണ്ടി വരിക എന്ന് ഓർക്കുക. അത് വായിച്ച് മലയാളം യൂണിക്കോഡിൽ ടൈപ്പ് ചെയ്യാൻ പറ്റുമെങ്കിൽ നിങ്ങൾക്ക് പദ്ധതിയുടെ ഭാഗമാകാം.

ഇത്രയറിഞ്ഞതിനു ശേഷവും ഈ പദ്ധതിയുമായി സഹകരിക്കാൻ നിങ്ങൾക്ക് താല്പര്യമുണ്ടോ. ഉണ്ടെങ്കിൽ എനിക്ക് shijualexonline@gmail.com എന്നതിലേക്ക് എനിക്ക് മെയിൽ അയക്കുക. അവർ ഉദ്ദേശിക്കുന്ന രീതിയിലുള്ള മലയാളം ടൈപ്പിങ് നിങ്ങൾക്ക് അറിയുമോ എന്ന് പരിശോധിക്കുക മാത്രമാണ് എന്റെ ജോലി. ആ ടെസ്റ്റിൽ നിങ്ങൾ പാസ്സായാൽ ബാക്കി സംഗതികൾ ട്യൂബിങ്ങൻ യൂണിവേഴ്സിറ്റുമായി നേരിട്ടു വേണം ചെയ്യാൻ.

ഈ പൊസ്റ്റ് ഷെയർ ചെയ്ത് കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ശ്രമിക്കുക. കാരണം ഏതാണ്ട് 26,000 പേജുകൾ ആണ് കൈകാര്യം ചെയ്യുവാൻ ഉള്ളത്. അതിനാൽ ആളുകൾ ധാരാളം വേണം.

 

1851 – വജ്രസൂചി – ഹെർമ്മൻ ഗുണ്ടർട്ട്

ആമുഖം

വജ്രസൂചീ എന്ന അതീവപ്രാധാന്യമുള്ള പൊതുസഞ്ചയ രേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പൊസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു പുസ്തകമാണ്

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: വജ്രസൂചീ
  • താളുകളുടെ എണ്ണം: ഏകദേശം 30
  • പ്രസിദ്ധീകരണ വർഷം: 1851
  • പതിപ്പ്: ഒന്നാം പതിപ്പ്
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, തലശ്ശേരി
വജ്രസൂചി - 1851
വജ്രസൂചി – 1851

വജ്രസൂചീ എന്ന കൃതിയെപറ്റി

ജഗൽ ഗുരും മഞ്ജു ഘൊഷം നത്വാവാക്കായ ചെതസാ
അശ്വഘൊഷൊവജ്രാസൂചീം സൂത്രയാമി യഥാമതം (മൂല കൃതി)

ജഗല്ഗുരുവാകുന്ന മഞ്ജുഘൊഷനെ വാക്കായ ചെതസ്സുകളെ കൊണ്ടു നമസ്കരിച്ചിട്ടു അശ്വഘൊഷനായ ഞാൻ ശാസ്ത്രമതത്തെ അനുസരിച്ചു വജ്രസൂചിയെ സൂത്രിക്കുന്നെൻ (ഗുണ്ടർട്ടിന്റെ പരിഭാഷ)

സംസ്കൃതഭാഷയിലുള്ള ഒരു ബുദ്ധമതരചനയാണ് വജ്രസൂചീ. ബ്രാഹ്മണികഹൈന്ദവതയിലെ ജാതിവ്യവസ്ഥയുടെ നിശിതവിമർശനമാണ് ഈ കൃതി.

ജാതിവാദത്തെ അത്, വേദങ്ങളിലും മഹാഭാരതത്തിലും മനുസ്മൃതിയിലും നിന്നുള്ള ആശയങ്ങളേയും ഉദ്ധരണികളേയും ആശ്രയിച്ചുള്ള ന്യായവാദം കൊണ്ട് തിരസ്കരിച്ച്, മനുഷ്യജാതി ഒന്നാണെന്നു ഈ രചനയിൽ സ്ഥാപിക്കുന്നു.

AD രണ്ടാം നൂറ്റാണ്ടിൽ വിഖ്യാതബുദ്ധചിന്തകനും സംസ്കൃതകവിയുമായ അശ്വഘോഷന്റെ പേരിലാണ് വജ്രസൂചി ഏറെയും അറിയപ്പെടുന്നതെങ്കിലും അദ്ദേഹമാണ് രചയിതാവെന്ന കാര്യത്തിൽ ഉറപ്പില്ല.

വജ്രസൂചിയെ പറ്റിയുള്ള കുറച്ച് വിവരങ്ങൾ മലയാളം വിക്കിപീഡിയയിലെ ഈ ലേഖനത്തിൽ കാണാം.

പത്തൊൻപതാം നൂറ്റാണ്ടിൽ, ഹെർമ്മൻ ഗുണ്ടർട്ട് വജ്രസൂചി സംസ്കൃതമൂലത്തോടൊപ്പം മലയാള പരിഭാഷയും, ഒപ്പം ക്രൈസ്തവവീക്ഷണത്തിലുള്ള ഒരനുബന്ധവും കൂട്ടി ചേർത്ത് പ്രസിദ്ധീകരിച്ചു. 1851-ലും 1853-ലും ആയി രണ്ട് പതിപ്പുകൾ ഹെർമ്മൻ ഗുണ്ടർട്ട് പ്രസിദ്ധീകരിച്ചതായാണ് ഡോ. സ്കറിയ സക്കറിയയും കെ.എം. ഗോവി ഒക്കെ രേഖപ്പെടുത്തിയിരിക്കുന്നത്.

ഇവിടെ നമുക്ക് ലഭ്യമാകുന്ന സ്കാൻ 1851ലെ ആദ്യത്തെ പതിപ്പ് തന്നെയാണ്.

ഏതാണ്ട് 30 താളുകൾ മാത്രമുള്ള ഈ പുസ്തകം തലശ്ശേരിയിൽ ഉണ്ടായിരുന്ന ബാസൽ മിഷന്റെ കല്ലച്ചിൽ ആണ് അച്ചടിച്ചിരിക്കുന്നത്. ഏതാണ്ട് 20 ഓളം പേജുകളിൽ ഇടതു വശത്ത് സംസ്കൃത മൂലവും, വലതു വശത്ത് മലയാള പരിഭാഷയുമായാണ് ഉള്ളടക്കം വികസിക്കുന്നത്. ഏറ്റവും അവസാനത്തെ 3-4 താളുകളിൽ ഗുണ്ടർട്ടിന്റെ വക ക്രൈസ്തവവീക്ഷണത്തിലുള്ള മലയാളത്തിലുള്ള അനുബന്ധവും കാണാം.

നിരവധി കാരണങ്ങൾ കൊണ്ട് ഈ കൃതി പ്രാധാന്യമുള്ളതാണ്. അതിനെ പറ്റിയുള്ള വിശദാംശങ്ങൾക്ക് ഡോ: സ്കറിയ സക്കറിയയുടെ  വിവിധ ലേഖനങ്ങളും പുസ്തകങ്ങളും വായിക്കുക

ലിപി തലത്തിൽ ഉള്ള പ്രത്യേക പറഞ്ഞാൽ, 1847 ൽ തന്നെ ഗുണ്ടർട്ട് സംവൃതോകാരത്തിന്നായി ചന്ദ്രക്കല ഉപയോഗിക്കുന്നത് നമ്മൾ കണ്ടതിനാൽ ഇതിലും ചന്ദ്രക്കല കാണുന്നുണ്ട് എന്നതാണ്

ഇത് ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്ന് നമുക്ക് ലഭ്യമാകുന്ന ആറാമത്തെ പുസ്തകമാണ്. ഇനിയും ധാരാളം (നൂറിൽ പരം) പുസ്തകങ്ങൾ/കൈയെഴുത്തുപ്രതികൾ/താളിയോല ശെഖരം പുറത്തു വരാൻ കിടക്കുന്നു. പക്ഷെ അതിനായി ട്യൂബിങ്ങൻ ലൈബ്രറി അധികൃതർ പൊതുസമൂഹത്തിന്റെ സഹായം അഭ്യർത്ഥിക്കുന്നുണ്ട്. അതിനെ പറ്റി ഒരു പ്രത്യേക പോസ്റ്റ് ഞാൻ പെട്ടെന്ന് തന്നെ ഇടാം.

ഈ പുസ്തകത്തിന്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ ഞാൻ ആളല്ല. അത് ഈ പുസ്തകത്തിലെ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.

പുസ്തകത്തിന്റെ കവർ പേജ് അടക്കം എല്ലാ പേജുകളും ലഭ്യമാണ്.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

1893 – മലങ്കര ഇടവക പത്രിക – 12 ലക്കങ്ങൾ

ആമുഖം

മലങ്കര ഇടവക പത്രിക എന്ന മാസികയുടെ 1893ാം ആണ്ടിലെ വിവിധ ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് പ്രസിദ്ധീകരണം തുടങ്ങിയതിനു ശെഷമുള്ള രണ്ടാം വർഷത്തെ ലക്കങ്ങൾ ആണ്. ആദ്യത്തെ വർഷത്തെ 12 ലക്കങ്ങൾ എല്ലാം കൂടി ഇതിനു മുൻപ് റിലീസ് ചെയ്തിരുന്നു. അത് ഇവിടെ കാണാം.

എന്റെ SSD ഹാർഡ് ഡിസ്ക് അടിച്ചു പോയത് ഏറ്റവും അധികം ബാധിച്ച പദ്ധതികളിലൊന്ന്, മലങ്കര ഇടവക പത്രികയുടെ ഡിജിറ്റൈസേഷനാണ്. ഇതിന്റെ നിരവധി വർഷത്തെ ലക്കങ്ങൾ ഞാൻ സ്കാൻ ചെയ്തിരുന്നു എങ്കിലും പോസ്റ്റ് പ്രൊസസിങ് പണികൾ ബാക്കിയായായിരുന്നു. പക്ഷെ പ്രശ്നം മൂലം എല്ലാം ഇനി ഒന്നും കൂടെ ചെയ്യേണ്ട സ്ഥിതിയായി പോയി. അതിനാൽ 1893ാം ആണ്ടിലെ 12 ലക്കങ്ങൾ ഡിജിറ്റൈസ് ചെയ്തപ്പോൾ 250ഓളം താളുൾ ഒന്നും കൂടെ സ്കാൻ ചെയ്യേണ്ടി വന്നു.

ഈ വിധത്തിൽ ഈ മാസികയുടെ 2000ത്തിൽ പരം താളുകൾ ഡിജിറ്റൈസേഷനായി ബാക്കിയാണ്. പതുക്കെ ചെയ്യാം എന്നു മാത്രമേ പറയാൻ പറ്റൂ. നിരവധി കാരണങ്ങൾ കൊണ്ട് പെട്ടെന്ന് പരിപാടികൾ നടക്കില്ല.

പൊതുസഞ്ചയരേഖകളുടെ വിവരം

  • പേര്: മലങ്കര ഇടവക പത്രിക – 1893 ലെ 12 ലക്കങ്ങൾ
  • താളുകളുടെ എണ്ണം: ഓരോ ലക്കത്തിനും 20 പേജുകൾ വീതം
  • പ്രസിദ്ധീകരണ വർഷം: 1893
  • പ്രസ്സ്: Mar Thomas Press, Kottayam
മലങ്കര ഇടവക പത്രിക - 1893
മലങ്കര ഇടവക പത്രിക – 1893

അല്പം ചരിത്രം

മലങ്കര ഇടവക പത്രികയെ പറ്റിയുള്ളൊരു ചെറിയൊരു ആമുഖത്തിന്നു ഇതിനു മുൻപ് എഴുതിയ ഈ പോസ്റ്റിൽ ഉള്ള അല്പം ചരിത്രം എന്ന വിഭാഗം കാണുക.

സ്കാനുകളുടെ ഉള്ളടക്കം

1892 ആം വർഷത്തെ മാസികയുടെ 12 ലക്കങ്ങളിലെ ഉള്ളടക്കം പോലെ തന്നെ ഈ മാസികയുടെ ഉള്ളടക്കത്തിൽ പല ലേഖനങ്ങളും നവീകരണക്കാരുടെ പ്രസിദ്ധീകരണം ആയിരുന്ന മലങ്കര സഭാ താരകയ്ക്ക് (ഈ മാസിക ഇപ്പൊഴും പ്രസിദ്ധീകരിക്കുന്നുണ്ട്) ഉള്ള മറുപടി ആണെന്ന് കാണാം. അതുകൊണ്ട് തന്നെ മലങ്കര സഭാ താരകയുടെ ആദ്യ പതിപ്പുകൾ തൊട്ടു ലഭിച്ചാലേ 125 വർഷങ്ങൾക്ക് ഇപ്പുറം ഈ മാസിക കൈകാര്യം ചെയ്യുന്ന പല വിഷയങ്ങളും പൂർണ്ണമായി മനസ്സിലാകൂ. ഈ മാസികയിലെ നിരവധി ലേഖനങ്ങളിലൂടെ അന്നത്തെ ചരിത്രം രെഖപ്പെടുത്തിയിരിക്കുന്നു എന്നതിനാൽ ഇതൊക്കെ യഥാർത്ഥ ഗവെഷകർക്ക് അക്ഷയഖനി ആണ്.

ഇതിനപ്പുറം ഇതിന്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ എനിക്കു അറിവും സമയവും ഇല്ല. ഉള്ളടക്ക വിശകലനം ഈ വിഷയങ്ങളിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.

കടപ്പാട്, ഡിജിറ്റൈസേഷൻ വിശേഷങ്ങൾ

ഈ മാസികകൾ ഡിജിറ്റൈശേഷനായി ലഭ്യമായത് “മൂലയില്‍ കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പയുടെ“ ഗ്രന്ഥ ശേഖരത്തിൽ നിന്നാണ്. അതിനായി സഹായങ്ങൾ ചെയ്തു തന്ന അദ്ദേഹത്തിന്റെ മകൻ ലിജു കുര്യാക്കോസ് ആണ്. അവർക്കു രണ്ടു പേർക്കും നന്ദി.

മാസികകൾ എല്ലാം കൂടെ ബൈന്റ് ചെയ്തപ്പോൾ ബൈന്റ് ചെയ്തവർ അരികു കൂട്ടി മുറിച്ചതിനാൽ ചില പേജുകളിൽ ഉള്ളടക്കത്തിൽ വരികളുടെ ആദ്യത്തെ അക്ഷര ഭാഗം നഷ്ടമായിട്ടൂണ്ട്. അത് ഇനി ഒന്നും ചെയ്യാൻ പറ്റില്ല. എങ്കിലും 99%നം ഉള്ളടക്കവും കിട്ടിയെന്നതിൽ സമാധാനിക്കാം. ബൈൻഡിങ് എന്ന ജോലി ഡിജിറ്റൈസേഷനുമായി ബന്ധപ്പെട്ട് എത്ര പ്രാധാന്യമുള്ളതാണെന്ന് ഞാൻ ഓരോ ദിവസവും മനസ്സിലാക്കുന്നു. അത് ശ്രദ്ധയൊടെ ചെയ്തില്ലെങ്കിൽ ബൈൻഡിങ് പുസ്തകത്തെ നശിപ്പിക്കുകയാണ് ചെയ്യുക.

പരമാവധി ഏറ്റവും നല്ല ഗുണനിലവാരത്തിൽ ആണ് സ്കാൻ ലഭ്യമാക്കിയിരിക്കുന്നത്. ഓരോ ലക്കത്തിന്റേയും തനിമ നിലനിർത്താൻ ഓരോ ലക്കത്തിനും വ്യത്യസ്തമായി തന്നെ സ്കാനുകൾ ലഭ്യമാക്കിയിട്ടൂണ്ട്.

ഡൗൺലോഡ് വിവരങ്ങൾ

മലങ്കര ഇടവക പത്രികയുടെ 1893ലെ 12 ലക്കങ്ങൾ ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.

ഓരോ ഗ്രേസ്കെയിൽ വേർഷനും ഏകദേശം 7MB മുതൽ 9MB വരെ വലിപ്പമുണ്ട്. ബാക്ക് ആന്റ് വൈറ്റ് എല്ലാം 1 MB ക്കു താഴെയാണ്. ചില പേജുകളിലെ ഉള്ളടക്കം വ്യക്തമായി കാണാൻ ഗ്രേ സ്കെയിൽ തന്നെ ഉപയോഗിക്കേണ്ടി വരും.

ഓരോ ലക്കത്തിന്റെ സ്കാനിന്റേയും വിവിധ രൂപങ്ങൾ താഴെ പട്ടികയിൽ.